Tuesday, May 21, 2024

ad

Homeകവര്‍സ്റ്റോറിപ്രാചീന ശാസ്ത്രത്തിന് ഒരാമുഖം

പ്രാചീന ശാസ്ത്രത്തിന് ഒരാമുഖം

സി പി നാരായണൻ

യൻസ് എന്ന പദം ഇന്നത്തെ അർഥത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് യൂറോപ്പിലാണ്, 16–ാം നൂറ്റാണ്ടിൽ. ഫ്രാൻസിസ് ബേക്കൺ, ഗലീലിയോ തുടങ്ങിയവരായിരുന്നു അതിന്റെ മുൻപന്തിയിൽ. എന്നാൽ, ആ പദം കൊണ്ട് ഉദ്ദേശിക്കുന്ന തരത്തിലുള്ള വിജ്ഞാനശാഖ ബിസി 3000 മുതൽ വളർന്നു വരാൻ തുടങ്ങി എന്നാണ് ചരിത്രകാർ രേഖപ്പെടുത്തിയിട്ടുള്ളത്. സയൻസിനു മലയാളത്തിൽ ഉണ്ടാക്കിയ സമാനപദം ശാസ്ത്രമാണ്. ആ പദം ഉപയോഗിക്കപ്പെട്ടിരുന്നത് യുക്തിയുടെ അടിസ്ഥാനത്തിൽ വികസിപ്പിക്കപ്പെട്ട വിജ്ഞാനശാഖകൾക്കെല്ലാം പൊതുവായിട്ടായിരുന്നു. സയൻസ് എന്ന പദത്തിനു തത്സമമായി ശാസ്ത്രം പ്രയോഗിക്കപ്പെടാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമേ ആയിട്ടുള്ളൂ.

സയൻസിൽ രണ്ടു വിഭാഗങ്ങളുണ്ട്. ഗണിതംപോലെ ചില അടിസ്ഥാന സങ്കൽപ്പനങ്ങളെ അടിത്തറയാക്കി കെട്ടിപ്പൊക്കിയവയാണ് ഒന്ന്. പ്രകൃതി നിരീക്ഷണത്തിലൂടെയും പഠനത്തിലൂടെയും വികസിപ്പിച്ചെടുത്തവയാണ് മറ്റേത്. ജീവശാസ്ത്രങ്ങൾ, ജേ-്യാതിശാസ്ത്രം മുതലായവ ഇത്തരത്തിൽപെടുന്നു.

ഫ്രാൻസിസ് ബേക്കൺ
സംഗ്രാമ മാധവൻ
ഗലീലിയോ

ആകാശത്ത് കാണപ്പെടുന്ന നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ മുതലായവയെയും ഭൂമിയിൽ കാണപ്പെടുന്ന വലുതും ചെറുതുമായ ജീവികളെയും അജെെവവസ്തുക്കളെയും നിരന്തരം നിരീക്ഷിച്ചതിൽ കിട്ടിയ അറിവുകൾ–ഇവയിൽ നിന്നു എത്തിച്ചേർന്ന തിരിച്ചറിവുകളും

നീലകണ്ഠ സോമയാജി

നിഗമനങ്ങളും സങ്കൽപ്പനങ്ങളും ഒക്കെ ചേർന്നതാണ് സയൻസ്. കാര്യകാരണങ്ങളെ അടിസ്ഥാനമാക്കിയ തിരിച്ചറിവുകളും നിഗമനങ്ങളുമാണ് സയൻസി (ശാസ്ത്രത്തി)ന്റെ അടിത്തറ. നിരീക്ഷണ പരീക്ഷണങ്ങൾ നിരന്തരം തുടരുന്നതോടെ, തൽഫലമായി പുതിയ അറിവുകളും തിരിച്ചറിവുകളും ഉണ്ടാകുന്നതോടെ ശാസ്ത്രം പടർന്നു പന്തലിക്കുന്നു. സൂക്ഷ്-മവും സ്ഥൂലവുമായ വസ്തുക്കളുടെ അറിവു ലഭിക്കുന്നതോടെ പുതിയ ശാസ്ത്ര ശാഖകൾ രൂപം കൊള്ളുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ജീവിച്ചുവരുന്ന മനുഷ്യസമൂഹങ്ങൾ നിരന്തരം അറിവ് (ജ്ഞാനം) വികസിപ്പിച്ചെടുത്തതിന്റെ ഒരു ഘട്ടത്തിലാണ് ഭൂമിയിലും പുറത്തുമുള്ള പ്രകൃതിയെ ചരാചരങ്ങളെ കുറിച്ചുള്ള അറിവിനു ശാസ്ത്രം എന്ന പൊതുനാമം നൽകപ്പെട്ടത്.

മറ്റ് പ്രദേശങ്ങളിൽ എന്നപോലെ ഇന്ത്യ എന്ന ഉപഭൂഖണ്ഡമെന്നു വിശേഷിപ്പിക്കാവുന്ന നമ്മുടെ രാജ്യത്തും ഇത് നടന്നു. ഇന്ത്യയിലെ സയൻസിന്റെ ആദ്യ ശാഖകളായി വിശേഷിപ്പിക്കപ്പെടുന്നത് ആയുർവേദവും ഗണിതവുമാണ്. രണ്ടും മാനവരാശിയുടെ വളർച്ചയുടെ ഭാഗമായി വികസിച്ചുവന്ന അറിവിൽനിന്നു രൂപപ്പെടുത്തിയവയാണ്. രണ്ടും യുക്തിയിൽ അധിഷ്ഠിതമാണ്. രണ്ടും തരം യുക്തികളാണ് അവയ്ക്കായി വികസിപ്പിച്ചെടുക്കപ്പെട്ടത്. ആയുർവേദത്തിൽ മൂർത്ത വസ്തുക്കളുമായി ബന്ധപ്പെട്ട യുക്തി; ഗണിതത്തിൽ അമൂർത്ത യുക്തി.

നിഷ്കൃഷ്ടമായ നിരീക്ഷണ പരീക്ഷണങ്ങുടെ ഫലമാണ് ആയുർവേദം. പ്രകൃതിയിൽ കാണപ്പെട്ട ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളെ വിവിധ രീതിയിൽ വിശേഷിച്ചും, സംസ്കരിച്ചും ഉണ്ടാക്കിയ മരുന്നുകൾ വിവിധ തരം രോഗപരിഹാരത്തിനായി ആയുർവേദം വികസിപ്പിച്ചെടുത്തു. പ്രകൃതി, മനുഷ്യരുടെ രോഗ–അരോഗ അവസ്ഥകൾ ഇതേക്കുറിച്ച് നടത്തപ്പെട്ട സൂക്ഷ്മ പഠന പ്രയോഗങ്ങളുടെ ഫലമാണ് ആയുർവേദം. അത് അന്ധവിശ്വാസ ജടിലമാണ് എന്നു പറയാറുണ്ട്. ഇന്ത്യയിൽ അറിവിന്റെ രംഗത്ത് മനുഷ്യനന്മയ്ക്കായി യുക്തിപൂർവം വിജ്ഞാനപ്രയോഗം നടത്തിയവരും സ്വാർഥലാഭത്തിനായി ദെെവവിശ്വാസത്തെ ഉപാധിയാക്കിയവരും ഉണ്ട്.

ആയുർവേദ വിധി പ്രകാരം രോഗനിർണയം, രോഗകാരണം, അതിനുള്ള പ്രതിവിധി എന്നിവയുടെ അടിസ്ഥാനത്തിലാണ് ആയുർവേദം വികസിപ്പിക്കപ്പെട്ടത്. അത് ചെയ്തകാലത്തെ അറിവിന്റെയും യുക്തിയുടെയും പരിമിതികൾ ആ ചികിത്സാവിധിയിലും ഔഷധ നിർമാണപ്രയോഗങ്ങളിലും ഉണ്ടാകാം. അതുകൊണ്ട് ആയുർവേദമാകെ അന്ധവിശ്വാസ ജടിലമാണ് എന്ന് പറഞ്ഞുകൂടാ. രോഗപ്രതിരോധത്തിനു നൂറ്റാണ്ടുകളായി ആയുർവേദം വിജയകരമായും അല്ലാതെയും പ്രയോഗിക്കപ്പെട്ടുവരുന്നു. ഇന്ത്യയിൽ മാത്രമല്ല, അടുത്തുള്ള പല രാജ്യങ്ങളിലും മനുഷ്യന്റെ ശാസ്ത്രബോധം വികസിച്ചതിന്റെ ആദ്യ രൂപങ്ങളിൽ ഒന്നായിരുന്നു അത്.

അതുപോലെ തന്നെയാണ് ഗണിതവും. കാലി വളർത്തലിലും കൃഷിയിലും ഭൂമി പങ്കുവയ്ക്കലിലും മറ്റുമായി സമൂഹജീവിതത്തിന്റെ നാനാമണ്ഡലങ്ങളിലും അത് പ്രയോഗിക്കപ്പെട്ടു. അതിന്റെ ഭാഗമായി നിരന്തരം വികസിപ്പിക്കപ്പെട്ടു. പ്രകൃതിയെ മനസ്സിലാക്കുന്നതിനും ആ അറിവ് ജീവിതസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രയോഗിക്കുന്നതിനും ഗണിതജ്ഞാനം നിരന്തരം പ്രയോഗിക്കപ്പെട്ടു, വികസിപ്പിക്കപ്പെട്ടു. ജേ-്യാതിശാസ്ത്രത്തിന്റെ ഉത്ഭവവും വികാസവും അങ്ങനെ തന്നെ ഉണ്ടായാണ്. നിരീക്ഷണത്തിലൂടെ കണ്ടെത്തിയ അറിവുകളെ ജീവിതാവവശ്യങ്ങൾക്കായി വികസിപ്പിക്കുന്നതിലൂടെയാണ് സാങ്കേതികവിദ്യ ഉണ്ടാകുന്നത്.

ഇവയെ യുക്തിയുടെയും ആവശ്യത്തിന്റെയും സാധ്യതയുടെയും അടിസ്ഥാനത്തിൽ മാത്രം വികസിപ്പിക്കാൻ മാനവരാശിക്കു കഴിഞ്ഞില്ല. കാലക്രമത്തിൽ കയ്യൂക്കുകൊണ്ട് ചിലർ കാര്യക്കാരായി മാറിയതോടെ ശാസ്ത്ര–സാങ്കേതികവിദ്യകളുടെ വികസനത്തിലും പ്രയോഗത്തിലും പല വഴി തെറ്റിപ്പോക്കും നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും ഉയർന്നുവന്നു. ഇതുമായി ബന്ധപ്പെട്ട് ചരകസംഹിത എന്ന പ്രാചീന ആയുർവേദ ഗ്രന്ഥത്തിൽ മരുന്നുകളെ ദെെവ വ്യാപാശ്രയ ഭേഷജങ്ങൾ എന്നും യുക്തി വ്യാപാശ്രയ ഭേഷജങ്ങൾ എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ളവയാണ് അയുർവേദ അധിഷ്ഠിതമെന്നും ചരകസംഹിത പറയുന്നു. ചാതുർവർണ്യം സമൂഹത്തിൽ നടപ്പാക്കപ്പെട്ടതിനെ തുടർന്നാണ് ഈ വിഭജനം ഉണ്ടായത്. അതായത്, ബ്രാഹ്മണ, ക്ഷത്രിയ, വെെശ്യ, ശൂദ്രന്മാരായി സമൂഹം വിഭജിക്കപ്പെട്ട ശേഷം. അതോടെയാണ് യുക്തിക്ക് പകരം ദെെവം സ്ഥാപിക്കപ്പെട്ടതെന്നും ചരകസംഹിത സൂചിപ്പിക്കുന്നു.

ഇത് ക്രിസ്ത-്വബ്ദത്തിന്റെ തുടക്കത്തോടെയോ മറ്റോ ആണ് ഉണ്ടായത്. അതോടെ യുക്തിയുടെ വികാസവും പ്രതിബന്ധങ്ങൾ നേരിട്ടു. അധികാരികൾ യുക്തിയുക്തമായ അറിവിന്റെ വളർച്ച തടഞ്ഞു. പകരം തങ്ങളുടെ താൽപ്പര്യത്തിനു അനുസരിച്ച് ദെെവത്തിന്റെ പേരിൽ അറിവ് ചമച്ചുവിട്ടു. അന്ധവിശ്വാസം, അനാചാരം ഇവയുടെ ഉത്ഭവം ഇത്തരത്തിലായിരുന്നു. അതോടെ ഇന്ത്യയിൽ ശാസ്ത്ര വളർച്ചയുടെ മുനയൊടിഞ്ഞു എന്നു പറയാം.

അക്കാലത്ത് ഇന്ത്യ ഒറ്റ ഭരണത്തിൽ കീഴിലായിരുന്നില്ല. പലരും പല പ്രദേശങ്ങളിൽ അധികാരം പിടിച്ചെടുത്തു. അവരുടെ താൽപ്പര്യപ്രകാരം ഭരണം നടത്തി. അങ്ങനെ ചില പ്രദേശങ്ങളിൽ ചില കാലങ്ങളിൽ യുക്തി ചിന്തയുടെ വളർച്ചയിൽ തടസ്സം നേരിട്ടു. അത്തരം വേളകളിൽ യുക്തി–ശാസ്ത്രവിചാരം അവിടങ്ങളിൽ കുറച്ചുകാലം സ്തംഭിച്ചു നിന്നു. വേറെ ചിലേടങ്ങളിൽ അനുകൂല സാഹചര്യത്തിൽ അത് തഴച്ചുവളർന്നു. അതിന്റെ സൂചനയാണ് കേരളത്തിൽ ഭാരതപ്പുഴയോരത്ത് ഏതാനും നൂറ്റാണ്ടുകാലം ഗണിതത്തിനു സംഗ്രാമ മാധവന്റെയും നീലകണ്ഠസോമയാജിയുടെയും മറ്റും നേതൃത്വത്തിലുണ്ടായ അഭൂതപൂർവമായ വളർച്ച. ഉത്തരേന്ത്യയിൽ ചില രാജ്യങ്ങളിലും ഇതു ചില സന്ദർഭങ്ങളിൽ കാണാൻ കഴിഞ്ഞു. എന്നാൽ, മൊത്തത്തിൽ ശാസ്ത്രം വളരുകയായിരുന്നില്ല അക്കാലത്ത് ഇന്ത്യയിൽ; അത് തളരുകയായിരുന്നു.

പിന്നീട് 17–ാം നൂറ്റാണ്ടിൽ യൂറോപ്യൻ ശക്തികൾ ഇന്ത്യയിൽ വരികയും തുടർന്നു 18–ാം നൂറ്റാണ്ടിന്റെ അവസാനപദത്തിൽ ഇംഗ്ലീഷുകാർ ഇന്ത്യയിലെ ഭരണാധികാരം മൊത്തത്തിൽ കയ്യടക്കുകയും ചെയ്തതോടെ ഇവിടെ അതേവരെ വിജ്ഞാനമണ്ഡലത്തിൽ ഉണ്ടായ വളർച്ചയെ അവർ തള്ളിപ്പറഞ്ഞു, സ്തംഭിപ്പിച്ചു. അവർ നൽകുന്ന വിദ്യാഭ്യാസത്തിൽ ഒതുങ്ങി നിൽക്കാൻ ഇന്ത്യക്കാർ നിർബന്ധിക്കപ്പെട്ടു. ഈ തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവ് ആരംഭിച്ചത് സ്വാതന്ത്ര്യസമരത്തോടെയും സ്വാതന്ത്ര്യ സമ്പാദനത്തോടെയും ആണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 13 =

Most Popular