പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും എതിരെ നിയമ മന്ത്രി (Justice Minister)വിൻസൻറ് വാൻ ക്വിക്കെൻബോൺ മുന്നോട്ടുവെച്ച ബില്ലിനെതിരെ ബെൽജിയം തൊഴിലാളിവർഗ വിഭാഗങ്ങളും ഇടതുപക്ഷ പാർട്ടികളും പ്രക്ഷോഭത്തിൽ അണിനിരന്നു. ഒക്ടോബർ 5ന് നടന്ന പ്രകടനത്തിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുന്നതിൽ നിന്നും “കലാപകാരികളെ” വിലക്കുന്നതാണ് ബില്ല്. അതുപ്രകാരം സർക്കാരിനോ വ്യവസ്ഥിതിക്കോ എതിരെ പ്രതിഷേധിക്കുന്ന ഏവരെയും “കലാപകാരികൾ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പൗരരുടെ സംഘടിക്കാനുള്ള അവകാശത്തിനുമേലും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുമേലുമുള്ള കടന്നുകയറ്റമാണ് ഈ ബില്ല്. ആയതിനാൽ തന്നെ അടിയന്തരമായി അത് പിൻവലിക്കണം എന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. ജനറൽ ലേബർ ഫെഡറേഷൻ ഓഫ് ബെൽജിയം അടക്കമുള്ള ട്രേഡ് യൂണിയനുകളും പിടിബി/ പിവിഡിഎ പോലെയുള്ള രാഷ്ട്രീയപാർട്ടികളും മറ്റുവിവിധ അവകാശ സംരക്ഷണസംഘടനകളും എൻജിഒകളും ഒന്നിച്ച് ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം വൻ വിജയമായി. വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയത്തിന്റെ പ്രതിനിധികൾ പാർലമെന്റിൽ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് പാർലമെന്റിൽ ബില്ലിനെ സംബന്ധിച്ച വോട്ടെടുപ്പ് കൂട്ടുകക്ഷി ഗവൺമെന്റിന് മാറ്റിവയ്ക്കേണ്ടി വന്നു.
ബെൽജിയത്തിലെ തൊഴിലാളികൾ നാണയപെരുപ്പത്തിന് തത്തുല്യമായ കൂലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത് ഈയടുത്താണ്. ജീവിത പ്രതിസന്ധി കൂടുതൽ കൂടുതൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നടത്തിയ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് നിരവധി ട്രേഡ് യൂണിയൻ പ്രവർത്തകർ ഇപ്പോഴും ക്രിമിനൽ നടപടിക്രമങ്ങൾ നേരിടുകയാണ്.
ഓപ്പൺ ഫ്ലമിഷ് ലിബറൽസ് ആൻഡ് ഡെമോക്രാറ്റ്സ് പാർട്ടിയിൽ നിന്നുള്ള ക്വിക്കെൻബോൺ നിർദ്ദേശിച്ച ഈ ബില്ല് മൂന്ന് മുതൽ ആറു വർഷത്തേക്ക് “കലാപകാരികളെ” പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നു. ട്രേഡ് യൂണിയനുകളെയും ആക്ടിവിസ്റ്റുകളെയും ആക്രമിക്കുന്നതിന് ഗവൺമെന്റിനും സുരക്ഷാസേനകൾക്കും ഈ ബില്ല് നിഷ്പ്രയാസം ഉപയോഗിക്കാനാകുമെന്ന് ഉറപ്പാണ്. രാജ്യത്തെ ഹൈ കൗൺസിൽ ഓഫ് ജസ്റ്റിസും ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സും അതുകൊണ്ടുതന്നെ ബില്ലിന്മേലുള്ള ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ 10ന് ഇറക്കിയ പ്രസ്താവനയിൽ പിടിബി/പിവിഡിഎ ഇങ്ങനെ പറയുന്നു, “കൂലി സ്തംഭനത്തിനും നികുതി വർധനവിനും ഊർജ്ജമലിനീകരണത്തിനും ഒക്കെ എതിരായി ജനങ്ങൾ പ്രതിഷേധിക്കുന്നതിനെതിരെ തീരുമാനങ്ങൾ എടുക്കുവാൻ അനുവദിക്കുന്നതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുവാനുള്ള ഗവൺമെന്റിന്റെ ആഗ്രഹം ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നതല്ല… പൗരർ അസംതൃപ്തി പ്രകടിപ്പിക്കുമ്പോഴോ അല്ലെങ്കിൽ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുമ്പോഴോ അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ഇങ്ങനെ ചെയ്യുന്നത് ഒട്ടുംതന്നെ ഹിതകരമല്ല”. ♦