Monday, May 20, 2024

ad

Homeപ്രതികരണംഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി നിയമം: സർക്കാരിന്റെ മറ്റൊരു വാഗ്ദാന പാലനം

ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി നിയമം: സർക്കാരിന്റെ മറ്റൊരു വാഗ്ദാന പാലനം

പിണറായി വിജയൻ

2021 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വേളയിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380––ാമത്തെ ഉറപ്പായിരുന്നു ഭൂപതിവു ചട്ടത്തിൽ അനിവാര്യമായ ഭേദഗതി നടപ്പിലാക്കുമെന്നത്. “ഇടുക്കിയിൽ നിലനിൽക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തിയുമായിരിക്കും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ 1964 ലെ ഭൂപതിവ് ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തും’- എന്ന കൃത്യമായ നിലപാടാണ് പ്രകടനപത്രികയിൽ എൽഡിഎഫ് മുന്നോട്ടുവച്ചത്. ജനങ്ങൾക്കു നൽകിയ ആ ഉറപ്പ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്.

സംസ്‌ഥാന ചരിത്രത്തിലെ തന്നെ വളരെ നിർണ്ണായകമായ ഒരു നിയമ ഭേദഗതിക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. 1960 ലെ ഭൂപതിവ് നിയമമാണ് സെപ്തംബർ 14 ന് നിയമസഭ ഭേദഗതി ചെയ്തത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരംകണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരാൻ പോകുകയാണ്.

മലയോര മേഖലയിലെ അത്യധികം സങ്കീർണ്ണമായ ഭൂമി പ്രശ്നത്തെ സർക്കാർ കണ്ടത് ഭൂമിയുടെ അവകാശവുമായി ബന്ധപ്പെടുത്തിത്തന്നെയാണ്. കുടിയേറ്റ ജനതയുടെ ഒരു തലമുറ പിന്നിടുന്ന കാലഘട്ടത്തിലേക്കാണ് നമ്മൾ എത്തിച്ചേർന്നിട്ടുള്ളത്. സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന നിരവധി പേരാണ് അവിടെയുള്ളത്. ഇത്‌ ഇടുക്കിയിൽ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്നമാണെന്ന് നാം കാണണം.

ഈ പശ്ചാത്തലത്തിൽ, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ “കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’, ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാവുമെന്ന് ഉറപ്പാണ്. പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണ് ഭൂപതിവ് നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

സംസ്ഥാന രൂപീകരണത്തിനുമുൻപ്, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ ഭൂമി പതിച്ചുകൊടുക്കുന്നത് 1950 ലെ തിരു–കൊച്ചി ഭൂമി പതിച്ചുകൊടുക്കല്‍ നിയമപ്രകാരമായിരുന്നുവെങ്കിൽ മദ്രാസ് സംസ്‌ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ അത്തരത്തില്‍ നിയതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല. ഇത്തരത്തിൽ ഭൂമി പതിച്ചുകൊടുക്കുന്നതിൽ നിലനിന്ന അവ്യക്തതകൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് 1960ൽ കേരള നിയമസഭ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം കൊണ്ടുവന്നത്. ഇതിനെ പിന്തുടർന്നാണ് 1964 ൽ കേരള ഭൂപതിവ് ചട്ടങ്ങൾ നിലവിൽ വന്നത്.

1960 ലെ ഭൂപതിവ് നിയമവും ഇതിലെ ഏഴാം വകുപ്പിനനുസൃതമായുണ്ടാക്കിയ 1964 ലെ കേരള ഭൂപതിവ് ചട്ടങ്ങളും അനുസരിച്ച് കാർഷിക ആവശ്യങ്ങൾക്കും വീട് നിർമ്മാണത്തിനും മാത്രമാണ് പ്രധാനമായും ഭൂമി പതിച്ചുനൽകിയത്. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ പട്ടയഭൂമികളിൽ ആശുപത്രികളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സഹകരണ സ്‌ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിയായി നിർമ്മിച്ച ചെറുകിട കച്ചവട സ്‌ഥാപനങ്ങളും മറ്റു വാണിജ്യ സ്‌ഥാപനങ്ങളുമെല്ലാമടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. പതിച്ചു കിട്ടിയ ഭൂമിയിൽ നടത്തിയ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരുകൾ നിരോധിച്ചിരുന്നില്ല. അവയ്ക്ക് ബില്‍ഡിംഗ് പെര്‍മിറ്റും മറ്റ് അനുമതികളും നൽകി നിയമ വിധേയമാക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് പരിസ്ഥിതി സംഘടനകൾ 1964 ലെ ഭൂ പതിവ് ചട്ടങ്ങൾ ഉയർത്തിക്കാട്ടി നൽകിയ ചില പരാതികളുടെയും തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുടെയും ഭാഗമായി ഇടുക്കിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. 2010 ജനുവരി 21 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പലതും നിർത്തിവെക്കേണ്ടി വന്നു. ഇവയിൽ പലതിനും നിർമ്മാണ അനുമതി ലഭിച്ചതുമായിരുന്നു.

മലയോര മേഖലയിൽ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കപ്പെട്ട ഭൂമി കൃഷിക്കോ ഗൃഹ നിർമ്മാണത്തിനോ അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് 1964 ലെ ചട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് കോടതി വിധികളുണ്ടായത് മലയോര കർഷകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. പതിച്ചു കിട്ടിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളാകെ 1964 ലെ ഭൂപതിവ് ചട്ടപ്രകാരം നിയമവിരുദ്ധമാണെന്ന്‌ കണക്കാക്കപ്പെടുന്ന നിലയുണ്ടായി.

ഇടുക്കി പോലുള്ള മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് നിയമഭേദഗതി എന്ന ആശയത്തിലേക്ക് സർക്കാരിനെ നയിച്ചത്.

ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടത്തിയാണ് നിയമഭേദഗതിയിലേക്ക് സർക്കാർ എത്തിയത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മതമേലദ്ധ്യക്ഷൻമാർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ സുദീർഘമായ ചർച്ചകൾ വഴി ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് നിയമസഭയിൽ ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടത്. ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥയിൽ പറഞ്ഞതിൽ നിന്നുള്ള വ്യതിയാനം കൊണ്ടുമാത്രം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടവയാണ് ക്രമീകരിക്കാൻ ലക്ഷ്യമിടുന്നത്. ഇപ്രകാരം ക്രമീകരിക്കുന്നതിന് സർക്കാരിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ 1960 ലെ ഭൂപതിവ് നിയമത്തിൽ കൊണ്ടുവരികയാണ് ചെയ്തത്.

അതായത്, കാർഷിക വൃത്തിയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പതിച്ചുനൽകിയതും എന്നാൽ ഇപ്പോൾ അതിൽ ഏർപ്പെടാത്തതുമായ ഭൂമി, നിബന്ധനകൾക്ക് വിധേയമായി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഭൂ പതിവ് നിയമഭേദഗതി വരുന്നത്. ജീവിതോപാധികൾ കരുപ്പിടിപ്പിക്കാനുതകും വിധത്തിൽ സർക്കാർ നിബന്ധനകൾക്കു വിധേയമായി ഭൂമി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭേദഗതികൾ. ഇപ്രകാരം, നിലവിലുള്ള 1500 ചതുരശ്രയടി വരെയുള്ള ചെറു നിർമാണങ്ങളും കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂഉപയോഗങ്ങളും ക്രമവൽക്കരിക്കാനാണ് നിയമഭേദഗതി വഴി ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.

ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവൽക്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാർഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീൻ ടാക്സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ പോലുള്ള പൊതു ആവശ്യങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. പൊതു ആവശ്യങ്ങൾക്കുള്ളവയെയും വാണിജ്യ ആവശ്യങ്ങൾക്കുള്ളവയെയും വെവ്വേറെയായാണ് കാണുക. വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ട് ദീർഘമായ ചർച്ചകളിലൂടെ മാത്രമേ ചട്ടങ്ങൾ രൂപീകരിക്കുകയുള്ളൂ.

ടൂറിസം മേഖലയിലെ പ്രധാന ആവശ്യം ചരിഞ്ഞ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ്. ഇതിൽ പുതിയ കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരുന്ന കാര്യം ഉൾപ്പെടെ സർക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളിൽ കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനം ചെയ്തുപയോഗിക്കാൻ വ്യക്തമായ നിർദ്ദേശങ്ങളും വ്യവസ്ഥയുമുള്ള ചട്ടങ്ങളുണ്ട്. ഉദാഹരണം : തമിഴ്നാട്, ആന്ധ്രപ്രദേശ്. ഇത്തരം മാതൃകകൾ കൂടി സ്വീകരിച്ചായിരിക്കും മതിയായ ചർച്ചകളിലൂടെ ചട്ടങ്ങൾ നിർമ്മിക്കുക.

മലയോര ജനത കാലങ്ങളായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് 1969 ലെ ഭൂപതിവ് നിയമ ഭേദഗതിയോടെ അറുതിയാവുകയാണ്. കുടിയേറ്റ ജനതയുടെ ജീവിതപ്രശ്നങ്ങളിൽ അവർക്കൊപ്പം നിൽക്കുക എന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആ ഉറച്ച നിലപാടാണ് ഭൂപതിവ് ഭേദഗതി ബില്ലിൽ കണ്ടതും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular