ഗുജറാത്തിലെ മഹിസാഗർ ജില്ലയിൽ ദളിത് യുവാവിനെ ഉയർന്ന ജാതിയിൽപ്പെട്ട ഹോട്ടലുടമയും കൂട്ടാളികളുംചേർന്ന് അടിച്ചുകൊന്നു. രാജുവൻകർ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷാ തൊഴിലാളിയായ രാജു ജൂൺ 7 ന് രാത്രി ഹോട്ടലിലെത്തി വീട്ടിലേക്കുള്ള പാഴ്സൽ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ അയാൾ നൽകിയ വിലയ്ക്കനുസരിച്ചുള്ള അളവിലല്ല പാഴ്സൽ നൽകിയത്. അത് ചോദ്യംചെയ്ത യുവാവിനെ ഹോട്ടലുടമ ജാതിപറഞ്ഞ് അധിക്ഷേപിച്ചു. പ്രതികളായ ഹോട്ടലുടമയും മാനേജരും തുടർന്ന് അയാളെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ രാജു വീട്ടിലെത്തി സംഭവത്തെപ്പറ്റി പറഞ്ഞു. രാത്രിയിൽ അടിവയറ്റിൽ കടുത്ത വേദനകാരണം ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. രണ്ടുദിവസം ഗുരുതരാവസ്ഥയിൽ തുടർന്ന രാജു മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹോട്ടലിലെ മർദ്ദനത്തിൽ കരളിനു ഗുരുതരമായി പരിക്കേറ്റാണ് രാജു മരണപ്പെട്ടതെന്നു എഫ്ഐആറിൽ പറയുന്നു. കുറ്റവാളികൾക്കെതിരെ പട്ടികജാതി‐-പട്ടികവർഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തെങ്കിലും കുറ്റം ചെയ്തവരെ ഇതുവരെയും അറസ്റ്റുചെയ്തിട്ടില്ല. ആക്രമണത്തിനിരയായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും സമുദായവും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിക്ഷേധ സമരത്തിലാണ്. അറസ്റ്റു ചെയ്യുംവരെ മൃതദ്ദേഹം സ്വീകരിക്കില്ല എന്ന നിലപാടിലാണവർ.
ഗുജറാത്തിൽ ദളിതർക്കുനേരെയുള്ള അക്രമങ്ങൾ വ്യാപകമായി വർധിച്ചുവരികയാണ്. അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. കൊലപാതകവും ബലാത്സംഗവും ഇതിൽപെടും. ഇത്തരത്തിൽ 189 കേസുകളാണ് കഴിഞ്ഞവർഷം അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ദളിതർക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതലായി റിപ്പോർട്ടുചെയ്യപ്പെടുന്ന ഇന്ത്യനഗരങ്ങളിലൊന്നാണ് അഹമ്മദാബാദ്. ♦