Wednesday, May 22, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കയിൽ തൊഴിലാളി സമരങ്ങൾ വർധിക്കുന്നു

അമേരിക്കയിൽ തൊഴിലാളി സമരങ്ങൾ വർധിക്കുന്നു

ആയിഷ

മേരിക്കയിലെ റെഡ്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ 9000 ഗ്രാജുവേറ്റ്‌തൊഴിലാളികളും പോസ്റ്റ്ഡോക്ടറൽ അസോസിയേറ്റുകളും കൗൺസിലർമാരും ഏപ്രിൽ 10 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നിരിക്കുന്നു. അമേരിക്കയിലെ സംസ്ഥാനമായ ന്യൂ ജേഴ്സിയിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ റെഡ്ഗേഴ്സ് യൂണിവേഴ്സിറ്റിയിൽ ശമ്പള വർദ്ധനവ് തൊഴിൽ സുരക്ഷ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ഏറ്റവും പ്രാഥമികമായ ഡിമാൻഡുകൾ ഉയർത്തിക്കൊണ്ടാണ് ഏപ്രിൽ 10 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് സർവ്വകലാശാലയിലെ തൊഴിലാളികളും ജീവനക്കാരും കടന്നിരിക്കുന്നത്. മൂന്ന് യൂണിയനുകൾ ചേർന്നാണ് ഈ പണിമുടക്ക്‌ സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്‌സ് – അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് (AAUP‐AFT), റെഡ്ഗേഴ്സ് അഡ്ജഗ്റ്റ് ഫാക്കൽറ്റി യൂണിയൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്‌സ് ബയോമെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസ് ഓഫ് ന്യൂജേഴ്സി എന്നീ സംഘടനകൾ ആണ് പണിമുടക്കിനെ മുന്നിൽനിന്ന് നയിക്കുന്നത്. 2022 ജൂൺ 30 ഓടുകൂടി തങ്ങളുടെ കരാറുകൾ അവസാനിച്ചുവെന്നും പത്തുമാസം നീണ്ട വിജയിക്കാത്ത കൂടിയാലോചനകളിലൂടെ ഭരണസമിതി തങ്ങളെ നട്ടംതിരിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ തികച്ചും തൊഴിലാളി വിരുദ്ധമായ നയങ്ങൾ ഭരണസമിതി തുടർച്ചയായി കൈക്കൊള്ളുന്ന സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെ സംബന്ധിച്ച് അംഗീകാരം തേടുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ AAUP‐AFT യും റെഡ്ഗേഴ്സ് അഡ്ജഗ്റ്റ് ഫാക്കൽറ്റി യൂണിയനും ചേർന്ന് ഒരു വോട്ടെടുപ്പ് നടത്തി. 28.80% തൊഴിലാളികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. അതേസമയം ബാക്കി വോട്ട് ചെയ്തവരിൽ 94 ശതമാനം പേരും പണിമുടക്കിനെ അനുകൂലിക്കുകയാണ് ചെയ്തത്.

അമേരിക്കയിൽ സാധാരണ ജനജീവിതം ഏറ്റവും ദുഷ്കരമായി തീർന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ മൊത്തം തൊഴിലാളികളുടെ തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി മറികടന്നിരിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ട്യൂഷൻ എടുക്കുന്നവരുടെ എണ്ണം 134 ശതമാനം വർദ്ധിച്ചു. അതേസമയം ഗിഗ് സമ്പദ്ഘടനയിൽ തൊഴിലാളികളെ കൊണ്ട് എങ്ങനെ കുറഞ്ഞ കൂലിയിൽ പണിയെടുപ്പിക്കാം എന്നതിനെ സംബന്ധിച്ച് കൂടുതൽ സർഗാത്മകമായ മാർഗങ്ങൾ കാണുകയാണ് യൂണിവേഴ്സിറ്റി ചെയ്യുന്നത്.

അടുത്തകാലത്ത് ടെമ്പിൾ സർവ്വകലാശാലയിൽ 6 ആഴ്ച നീണ്ട പണിമുടക്ക് നടത്തിയതുവഴി ഗ്രാജുവേറ്റ് തൊഴിലാളികളുടെ മിനിമം ശമ്പള നിരക്ക് 30 ശതമാനത്തിൽ നിന്ന് 40% ത്തിലേക്ക് വർധിപ്പിക്കുവാൻ സാധിച്ചു. ഈ വിജയത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് സർവ്വകലാശാലയിലെ തൊഴിലാളികളും ജീവനക്കാരും ഇപ്പോൾ പണിമുടക്കുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായികൊണ്ടിരിക്കുമ്പോൾ അതിന്റെ ആഘാതം ഏറ്റവും കൂടുതൽ വന്നു പതിക്കുന്നത് സാധാരണക്കാരായ തൊഴിലാളികൾക്കുമേലാണ്. അമേരിക്കയിൽ ഇതിന്റെ തോത് അതികഠിനമാണ്. കഴിഞ്ഞ 12 മാസത്തിനിടയിൽ ഉപഭോക്തൃ വിലസൂചിക 6% കണ്ടു വർദ്ധിച്ചു ഈ വർഷം മാർച്ചിൽ നടത്തിയ സർവ്വേയിൽ ഓരോ ആഴ്ചയും അടിസ്ഥാന ജീവിതചെലവുകൾക്ക് വേണ്ടിയുള്ള പണം കണ്ടെത്തുവാൻ സാധിക്കുന്നില്ല എന്ന് അമേരിക്കയിലെ ജനസംഖ്യയിൽ പകുതി പേരും റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ വളരെ പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ തുല്യ ജോലിക്ക് തുല്യ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിഭാഗങ്ങൾ സമരത്തിലാണ്. യൂണിവേഴ്സിറ്റിയിലെ തൊഴിലാളികൾ ഉയർത്തുന്ന ഡിമാൻഡുകളിൽ ഉയർന്ന വേതനമുള്ള തൊഴിലാളികൾക്ക് ഫണ്ടിങ്ങും പിന്തുണയും അനുവദിക്കണമെന്നും തുല്യ ജോലിക്ക് തുല്യ ശമ്പളം അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. കാലാവധി ഇല്ലാത്ത ട്രാക് ഫാക്കൽറ്റികൾക്ക് കാലാവധി സംവിധാനം നടപ്പാക്കണമെന്നും ഉയർന്ന ജോലി സുരക്ഷ അനുവദിക്കണമെന്നും അവർ പറയുന്നു. ഒപ്പംതന്നെ അധ്യാപനത്തിനും ഗവേഷണ സാഹചര്യങ്ങളിലും ചർച്ച നടത്തുവാനുള്ള അവകാശം പാലിക്കണമെന്ന് ആവശ്യപ്പെടുന്നു. 37000 യുഎസ് ഡോളർ ശമ്പളമായി നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു; ന്യു ജേഴ്സിയിൽ ജീവിക്കുന്നവരുടെ ഇടത്തരം കുടുംബ വരുമാനം 89273 യുഎസ് ഡോളറായിരിക്കുമ്പോഴാണ് ഇത് ആവശ്യപ്പെടുന്നത്. നാണയപെരൂപം 5% മറികടക്കുന്നതിനനുസരിച്ച് ശമ്പളം വർദ്ധിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജീവനക്കാർ തങ്ങൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരായ പോരാട്ടത്തെ തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടവും തങ്ങൾ നേരിടുന്ന ചൂഷണത്തെ തൊഴിലാളി വർഗ്ഗം നേരിടുന്ന ചൂഷണത്തോടും ചേർത്തു വായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സർവ്വകലാശാലയിലെ തൊഴിലാളികളും ജീവനക്കാരും തങ്ങളുടെ ന്യായമായ തൊഴിൽ അവകാശങ്ങൾക്കുവേണ്ടി നടത്തുന്ന ഈ പണിമുടക്ക് അനിശ്ചിതകാലത്തേക്കാണ്. അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കരാറിൽ എത്തുന്നതുവരെ സമരത്തിൽനിന്നും പിന്നോട്ടുപോകാൻ തയ്യാറല്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. അമേരിക്കയിൽ വിവിധ മേഖലകളിൽ ഉയർന്നുവരുന്ന തൊഴിലാളി സമരങ്ങളിൽ ഏറ്റവും അവസാനത്തേതാണ് സർവ്വകലാശാല തൊഴിലാളികളുടെ പണിമുടക്ക്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular