Saturday, April 27, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർമറക്കാനാവുമോ ചീമേനി സഖാക്കളെ?

മറക്കാനാവുമോ ചീമേനി സഖാക്കളെ?

ജി വിജയകുമാര്‍

കാസര്‍കോട് ജില്ലയിലെ ചീമേനി തൃക്കരിപ്പൂ നിയോജകമണ്ഡലത്തിലെ കിഴക്കന്‍ മലയോരമേഖലയില്‍പെട്ട പ്രദേശം. ചീമേനി ചരിത്രത്തില്‍ ആദ്യമായി ഇടംകണ്ടത് 1946-ല്‍ നടന്ന തോല്‍വിറക് സമരത്തിലൂടെയാണ്.

പഴയ നീലേശ്വരം ഫര്‍ക്കയിലെ കര്‍ഷകര്‍ തങ്ങള്‍ക്കാവശ്യമായ വിറകും പുല്ലും പച്ചിലയും മറ്റും ശേഖരിച്ചിരുന്നത് താഴക്കാട്ട്മനയുടെ കൈവശത്തായിരുന്ന ചീമേനി, തിമിരികാടുകളില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി ഈ കാട് മനയില്‍നിന്നും ചാര്‍ത്തി വാങ്ങി. കാടിന് പുതിയ ഉടമ വന്നതോടെ, പതിവുപോലെ തോലും വിറകും ശേഖരിക്കാനെത്തിയ കൃഷിക്കാരെ മുതലാളിയുടെ ആള്‍ക്കാര്‍ തടഞ്ഞു. കര്‍ഷക സ്ത്രീകളുടെ കയ്യില്‍നിന്നും തോലരിയാനുള്ള കത്തിയും മറ്റും പിടിച്ചുവാങ്ങി തെറിവിളിച്ച് അപമാനിച്ചുവിട്ടു. കാസര്‍കോട് താലൂക്ക് കിസാന്‍ സംഘം വിഷയം ഏറ്റെടുത്തു. 1946 നവം ബര്‍ 15ന് ചീമേനിയില്‍നിന്ന് തോലും വിറകും ശേഖരിക്കുമെന്ന് കിസാന്‍ സംഘം പ്രസ്താവിച്ചു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം ജാഥകള്‍ മാര്‍ച്ചു ചെയ്തു നീങ്ങി. ചെട്ടിച്ചിപ്പാറു, മാരാത്തി പാര്‍വതി, ഏടാടം വീട്ടില്‍ മാധവി, മീത്തല്‍ വീട്ടില്‍ ലക്ഷ്മി, വി. ചെറിയ തുടങ്ങിയവരാണ് വനിതാജാഥകള്‍ നയിച്ചത്.

‘തോലും വിറകും ഞങ്ങളെടുക്കും. കാലന്‍ വന്നു തടുത്താലും കാവല്‍ക്കാരെ സൂക്ഷിച്ചോളിന്‍ പാവങ്ങളുടെ മെയ്യ് തൊട്ടുകളിച്ചാല്‍, അരിവാള്‍ തോലരിയാനായ്മാത്രം പരിചൊടു കയ്യില്‍ കരുതിയതല്ല’ എന്ന കര്‍ഷക പ്രസ്ഥാനത്തിന്‍റെ നേതാവ് കെ എ കേരളീയന്‍റെ പടപാട്ടും പാടിയാണ് സ്ത്രീ സംഘങ്ങള്‍ ആവേശപൂര്‍വം അണിയണിയായി നീങ്ങിയത്. കര്‍ഷകരെ തടയുന്നതിന് പൊലീസും കൊട്ടുകാപ്പള്ളിയുടെ ഗുണ്ടകളും അണിനി രന്നു. അവരുടെ നിരഭേദിച്ച് വിറകും പച്ചിലയും ശേഖരിച്ച കര്‍ഷകരെ പൊലീസും ഗുണ്ടകളും അതിഭീകരമായി മര്‍ദിച്ചു. കര്‍ഷക പ്രസ്ഥാനത്തിന്‍റെ നേതാവായ ടി കെ ചന്തന് ക്രൂരമായ മര്‍ദനമേറ്റു. 107-ാം വകുപ്പുപ്രകാരം പൊലീസ് സമരക്കാരുടെ പേരില്‍ കേസെടുത്തു. ഈ മര്‍ദന നടപടികളെയെല്ലാം നേരിട്ടുകൊണ്ട് സമരം തുടര്‍ന്ന കര്‍ഷകര്‍ക്കു മുന്നില്‍ ഒടുവില്‍ കൊട്ടുകാപള്ളിക്ക് മുട്ടുമടക്കേണ്ടതായി വന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുവദിക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു.

ഇത് ചീമേനിയുടെ സമര പാരമ്പര്യം. ആ പോരാട്ടഭൂമിയിലാണ് ദശകങ്ങള്‍ക്കിപ്പുറം സിപിഐ എമ്മി ന്‍റെ ഉശിരന്മാരായ അഞ്ച് സഖാക്കള്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലുവളപ്പില്‍ അമ്പു, കിഴക്കേകര ചാലില്‍ കോരന്‍, കിഴക്കേക്കര എം കോരന്‍ എന്നീ സഖാക്കളാണ് 1987 മാര്‍ച്ച് 23ന് കൊല്ലപ്പെട്ടത്.

1987 മാര്‍ച്ച് 23. കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസം. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ കെ നായനാര്‍. ചീമേനിയിലെ പോളിങ് മുന്‍ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി തികച്ചും സമാധാനപരമായാണ് നടന്നത്. സംഘര്‍ഷാവസ്ഥയോ ബഹളമോ ഒന്നുമില്ലാതെ തികച്ചും ശാന്തമായാണ് ചീമേനിയില്‍ പോളിങ് അവസാനിച്ചത്. ചീമേനിയിലെ സിപി ഐ എം പ്രവര്‍ത്തകര്‍ അതിന്‍റെ ആശ്വാസത്തിലായിരുന്നു. പോളിങ് പൂര്‍ത്തിയായി ബാലറ്റ് പെട്ടിയുമായി ഉദ്യോഗസ്ഥര്‍ പോയശേഷം ചീമേനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടിക്ക് ആ ബൂത്തില്‍ ലഭിച്ച വോട്ടു സംബന്ധിച്ച കണക്കെടുക്കാനായി ഒത്തുകൂടി. 11 സ്ത്രീ കള്‍ ഉള്‍പ്പെടെ മുപ്പതിലേറെപ്പേരാണ് പാര്‍ടി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഒന്നിച്ചുകൂടിയത്.

ചീമേനിയിലെ സിപിഐ എം ഓഫീസിന്‍റെ തൊട്ടു പടിഞ്ഞാറുവശത്ത് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് കോണ്‍ഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി ഓഫീസ്. അവിടെനിന്ന് ആര്‍പ്പുവിളിയും അട്ടഹാസവും കേട്ട 5 സിപിഐ എം പ്രവര്‍ത്തകര്‍ കണ്ടത് നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിയും വടിയും വാളും കഠാരയും വെട്ടുകത്തിയുമായി ആക്രോശിച്ചുകൊണ്ട് തങ്ങളിരിക്കുന്ന സിപിഐ എം ഓഫീസിനു നേരെ പാഞ്ഞടുക്കുന്നതാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ അവിടെ കൂടിയിരുന്ന സഖാക്കളാകെ ഒരു നിമിഷം പകച്ചുപോയി. സ്ത്രീകള്‍ നിലവിളിച്ചുകൊണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസിന്‍റെ ഒരു മൂലയിലേക്കൊതുങ്ങി. പുറത്തു നിന്നവരില്‍ ചിലര്‍ മറുവശത്തേക്കോടി. മറ്റുള്ളവര്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. തുരുതുരാ കല്ലെറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എം ഓഫീസിനുനേരെ പാഞ്ഞടുത്തത്. ഓഫീസ് വളഞ്ഞ ആ കാപാലികസംഘം നാലു ഭാഗത്തുനിന്നും കല്ലെറിഞ്ഞു. ചിലര്‍ ഓഫീസിന്‍റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. പുരമേയുന്നതിനുള്ള പുല്ല് ആരോ അതിനടുത്തായി അരിഞ്ഞ് കെട്ടുകളാക്കി വെച്ചിട്ടുണ്ടായിരുന്നു. ആ പുല്ലിന്‍കെട്ടുകള്‍ ആപ്പീസിനു ചുറ്റും വിതറി. അടച്ചിട്ടിരുന്ന ഒരു ജനല്‍ വെട്ടിപ്പൊളിച്ചു; എന്നിട്ട് അതിലൂടെ അകത്തേക്ക് കല്ലേറുനടത്തി. ജനാലയുടെ അഴികള്‍ അറുത്തുമാറ്റി. അതിലൂടെ അകത്തുള്ള ഓരോ ആളെയും ഉന്നംവെച്ച് എറിയാന്‍ തുടങ്ങി. ആഫീസിലെ മേശയും മറ്റും കവചങ്ങളാക്കി സഖാക്കള്‍ ഏറില്‍നിന്ന് രക്ഷപ്പെടാന്‍ പാടുപെട്ടു. ഇതിനിടയില്‍ അക്രമികളില്‍ ചിലര്‍ പുല്ലുകെട്ടുകള്‍ കുറെ ജനലിലൂടെ ഓഫീസിനുള്ളിലേക്ക് വലിച്ചിട്ടു. എന്നിട്ട് അന്മേല്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. തുടര്‍ന്ന് ഓഫീസിനുചുറ്റും വിതറിയിരുന്ന പുല്ലിലും പെട്രോളൊഴിച്ച് തീയിട്ടു. പുറത്തും അകത്തും ആളിക്കത്തുന്ന തീ, നാലുപാടുനിന്നും ചീറിവന്ന കല്ലുകള്‍. കല്ലേറില്‍ കതകിന്‍റെ ഒരുപാളി അടര്‍ന്നുവീണു. അവിടെ രണ്ടു ബെഞ്ചുകള്‍ ചേര്‍ത്തുവെച്ച് സഖാക്കള്‍ അകത്തുനിന്ന് മറച്ചു. അപ്പോഴേക്കും ചുറ്റും ആളിപ്പടരുന്ന തീയും പുകയുംമൂലം അകത്തുനിന്ന സഖാക്കള്‍ക്ക് ശ്വാസംമുട്ടലും വെപ്രാളവും തുടങ്ങി. തകര്‍ന വാതിലിലൂടെ പുറത്തേക്ക് ഓടാന്‍ സഖാക്കള്‍ ശ്രമം തുടങ്ങിയപ്പോള്‍ അത് തടയാനായി വാതിലിനടുത്ത് പുല്ലിന്‍റെ കെട്ട് കൊണ്ടിട്ട് പെട്രോളൊഴിച്ച് തീയിട്ടു. അതിലൂടെയും തീ അകത്തു കടന്നപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. ഒന്നുകില്‍ തീയില്‍ വെന്തുമരിക്കുക, അല്ലെങ്കില്‍ പുറത്ത് സംഹാരരുദ്രരായി അട്ടഹസിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് കാപാലിക സംഘത്തിന്‍റെ വെട്ടേറ്റു മരിക്കുക എന്നതല്ലാതെ സഖാക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു പോംവഴിയും ഇല്ലാതായി. അഴി തകര്‍ക്കപ്പെട്ട ജനാലയിലൂടെ പുറത്തുചാടാന്‍ കുറെ സഖാക്കള്‍ ഒരു ശ്രമം നടത്തി. അവിടെയും അവര്‍ കൂടുതല്‍ പുല്ലിന്‍കെട്ട് കൊണ്ടിട്ട് കത്തിച്ചു. ശക്തമായി ആഞ്ഞുവീശിയ കാറ്റില്‍ ജനലിനരികിലെ തീനാളങ്ങള്‍ അല്‍പം മാറിവീശുന്ന തക്കത്തില്‍ ഓരോരുത്തരായി എന്തും വരട്ടെയെന്നു കരുതി ആ ജനാലയിലൂടെ പുറത്തേക്കു ചാടാനാരംഭിച്ചു. അവിടെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വാളും വെട്ടുകത്തിയും കഠാരയുമായി നിരനിരയായി നില്‍പുണ്ടാ ിരുന്നു. പുറത്തുചാടുന്നവരെ വെട്ടിയും കുത്തിയും കൊല്ലുന്നതിന്. വെട്ടും കുത്തും ഏറ്റുകൊണ്ടുതന്നെ ആ സഖാക്കള്‍ മുന്നോട്ട് ഓടി. കോണ്‍ഗ്രസ് കാപാലികര്‍ അവരുടെ പിന്നാലെ പാഞ്ഞുചെന്ന് വെട്ടിവീഴ്ത്തി. കൊന്നുവെന്ന് ഉറപ്പുവരുത്തി. പഞ്ചായത്ത് അംഗമായ പി കുഞ്ഞപ്പനാണ് ആദ്യം പുറത്തുചാടിയത്. പുറത്തേക്ക് ചാടുമ്പോള്‍തന്നെ അദ്ദേഹം മരിച്ചുവീഴുകയാണുണ്ടായത്. എന്നിട്ടും ആ കൊലയാ ളിസംഘം സഖാവിനെ വലിച്ചിഴച്ച് പാര്‍ടി ഓഫീസിനുപിന്നില്‍ കൊണ്ടുപോയി പുല്ലുകൊണ്ട് മൂടി തീയിട്ടു. മൃതദേഹം കത്തിക്കരിയുമ്പോഴും നരാധമന്മാരായ കോണ്‍ഗ്രസ് ഗുണ്ടാസംഘം ചുറ്റും കൂടിനിന്ന് ആര്‍ത്തട്ടഹസിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീജ്വാലയ്ക്കിടയിലൂടെ പൊളിക്കപ്പെട്ട ജനാലയിലൂടെ പുറത്തുചാടിയ എം കോരന് വെ ളിയില്‍ കൊലവിളിയുമായി നിന്നിരുന്ന ഗുണ്ടാസംഘത്തിന്‍റെ വെട്ടേറ്റെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ മുന്നോട്ടോടി. പിന്നാലെ പാഞ്ഞുചെന്ന കൊലയാളികള്‍ അദ്ദേഹത്തിന്‍റെ ഇടതുകാലില്‍ വെട്ടി; അറ്റുവീഴാറായ കാല്‍പത്തിയും വലിച്ച് പിന്നെയും മുന്നോട്ടുപോകാന്‍ ശ്രമിച്ചു. അടുത്തുള്ള കൊടക്കാടന്‍ ചന്തുവിന്‍റെ വീട്ടിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനുമുമ്പ് പിന്തുടര്‍ന്നിരുന്ന കൊലയാളികള്‍ അദ്ദേഹത്തെ വെട്ടി നിലത്തുവീഴ്ത്തി. അവിടെയിട്ട്, അന്ത്യശ്വാസം വലിച്ചുവെന്ന് ഉറപ്പാകുംവരെ വെട്ടിനുറുക്കി. ആലുവളപ്പില്‍ അമ്പുവും ചാലില്‍ കോരനും ജനലില്‍കൂടി ഇറങ്ങുമ്പോള്‍ വെട്ടേറ്റ് പാര്‍ടി ആഫീസിന്‍റെ തെക്കുഭാഗത്ത് പത്തുമീറ്ററോളം അകലെ വന്നുവീണു. അവിടെയിട്ട് അവരെ അക്രമികള്‍ വെട്ടിനുറുക്കി മരിച്ചുവെന്ന് ഉറപ്പുവരുത്തി. എന്നിട്ടും മതിവരാതെ ആ കാപാലികര്‍ കോരന്‍റെ വലതുകൈ അറുത്തുമാറ്റി വലിച്ചെറിഞ്ഞു.

ചീമേനിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ പാര്‍ടി ചുമതലക്കാരനായിരുന്ന എല്‍സി അംഗം കെ വി കുഞ്ഞിക്കണ്ണന്‍ പോളിങ്ങെല്ലാം ഭംഗിയായി സമാപിച്ചതിന്‍റെ സന്തോഷത്തില്‍ കയ്യൂരിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പാര്‍ടി ആഫീസില്‍ കയറി ചര്‍ച്ചകളില്‍ കൂടിയാല്‍, പിന്നീട് കയ്യൂരേക്ക് ബസുണ്ടാകില്ലെന്നതിനാലാണ് കുഞ്ഞിക്കണ്ണന്‍ അങ്ങോട്ടു പോകാതെ ചീമേനി ജംഗ്ഷനിലെ ചായക്കടയ് മുന്നില്‍ ബസ് വരുന്നതും നോക്കിനില്‍ക്കുന്നത്. അപ്പോഴായിരുന്നു പാര്‍ടി ആഫീസിനുനേരെ ആക്രമണമുണ്ടായത്. കുഞ്ഞിക്കണ്ണന്‍ ജംഗ്ഷനിലുണ്ടെന്നു കണ്ട് കോണ്‍ഗ്രസ് കൊലയാളികളില്‍ ചിലര്‍ അദ്ദേഹ ത്തിനുനേരെ പാഞ്ഞടുത്തു. അക്രമികളുടെ പെട്ടെന്നുള്ള വെട്ടേറ്റ് അവിടെനിന്ന് മുന്നോട്ടോടിയെങ്കിലും പിന്നാലെ പാഞ്ഞുചെന്ന് അവര്‍ അദ്ദേഹത്തെ തലയിലും കഴുത്തിലും വെട്ടിവീഴ്ത്തി. തലയോട് തകര്‍ന്ന് റോഡില്‍ വീണ് പിടഞ്ഞു മരിച്ച അദ്ദേഹത്തിന്‍റെ തലയില്‍ ചായക്കടയുടെ പിന്നിലുണ്ടായിരുന്ന അമ്മിക്കല്ല് എടുത്ത് അടിച്ച് തലച്ചോറ് ചിതറിച്ചു. അങ്ങനെ ആ ശരീരത്തില്‍ ജീവനില്ലെന്ന് തീര്‍പ്പാക്കി. എന്നിട്ടും അരിശം തീരാത്ത ചില ഖദറുകാര്‍ അടുത്തുള്ള കടയില്‍ നിന്നു സോഡക്കുപ്പികള്‍ എടുത്ത് ആ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. വെട്ടിനുറുക്കി, മരിച്ചെന്നു കരുതി കോണ്‍ഗ്രസ് ഗുണ്ടകള്‍ ഉപേക്ഷിച്ച എം ബാലകൃഷ്ണന്‍ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്കു മടങ്ങിയത്. സി കെ ബാബുവെന്ന സഖാവ് തീയില്‍ വെന്തുതിണിര്‍ത്തും വെട്ടേറ്റ് ചോരവാര്‍ന്നും കൊണ്ടുതന്നെ ജീവനുംകൊണ്ട് അഞ്ചു കിലോമീറ്ററോളം ഓടി. ഒടുവില്‍ തളര്‍ന്നുവീണു. സഖാവിന്‍റെയും ജീവന്‍ നീണ്ട ചികിത്സയെതുടര്‍ന്ന് രക്ഷിക്കാനായി. ചാലില്‍ കോരന്‍റെ അയല്‍വാസികളായിരുന്ന സി വല്‍സലയും എ വി ഭാരതിയും കോണ്‍ഗ്രസ് ഗുണ്ടാവിളയാട്ടം നടക്കുന്നതിനിടയില്‍നിന്ന് ഒരുവിധം രക്ഷപ്പെട്ട് കിലോമീറ്ററുകളോളം ഓടി. ഒരു തെ ങ്ങിന്‍തോപ്പില്‍ തളര്‍ന്നുവീണു. അടുത്തുള്ള ഒരു വീട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ബീഡിത്തൊഴിലാളികളായ ഇവര്‍ മണിപ്പാല്‍ ആശുപത്രിയിലെ ദീര്‍ഘകാലത്തെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. വേറെയും നിരവധി സഖാക്കള്‍ പരിക്കേറ്റ് പയ്യന്നൂരും നീലേശ്വരത്തും കാസര്‍കോടും ആശുപത്രികളില്‍ വളരെക്കാലം ചികിത്സയില്‍ കഴിഞ്ഞു. കോണ്‍ഗ്രസ് ഗുണ്ടകള്‍ സംഹാരതാണ്ഡവമാടുന്നത് ഒരു വിളിപ്പാടകലെ, നോക്കെത്താവുന്ന ദൂരത്ത് പൊലീസ് പിക്കറ്റില്‍ പൊലീസുകാര്‍ ആദ്യവസാനം നിര്‍വികാരതയോടെ നോക്കിനില്‍ക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയശേഷം ആ കാപാലികസംഘം ചീമേനിയിലുള്ള ഒരു വീട്ടില്‍ രാത്രി മുഴുവന്‍ ആര്‍പ്പുവിളിയും ആഘോഷവുമായി കഴിഞ്ഞിട്ടും ഒരൊറ്റ പോലീസുകാനും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. അതെല്ലാം കണ്ടില്ലെന്നു നടി ച്ചു. ചീമേനിയില്‍ 1917 മാര്‍ച്ച് 23ന് നടന്ന ദുരന്തത്തിന്‍റെ മറ്റൊരുവശമായിരുന്നു ഇത്. പൊലീസ് ഇടപെടുന്നതില്‍നിന്നും വിലക്കപ്പെട്ടിരുന്നു എന്നുവേണം അനുമാനിക്കാന്‍; കയ്യൂരിലെയും ചീമേനിയിലെയും നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ കുഞ്ഞിക്കണ്ണേട്ടന്‍ എന്ന കെ വി കുഞ്ഞിക്കണ്ണന്‍ ഭാര്യ കാര്‍ത്യായനിയുമൊത്ത് കയ്യൂരിലെ പോളിങ് ബൂത്തില്‍ ആദ്യത്തെ വോട്ടുരേഖപ്പെടുത്തിയശേഷമാണ് പാര്‍ടി ചുമതലയുള്ള ചീമേനിയിലേക്ക് പോയത്. പ്രി ഡിഗ്രി വിദ്യാര്‍ഥിനിയായ ഏകമകള്‍ സുജാത വോട്ടെടുപ്പിന്‍റെ തലേന്നുവരെ അസുഖമായി ആശുപത്രിയിലായിരുന്നു. വൈകുന്നേരം നേരത്തെ എത്താം എന്നുപറഞ്ഞാണ് സൗമ്യസ്വഭാവക്കാരനായ ആ 50 വയസുകാരന്‍ ഭാര്യയോട് യാത്രപറഞ്ഞ് പിരിഞ്ഞത്. വെട്ടിനുറുക്കി ചേതനയറ്റ ശരീരമാണ്, പക്ഷേ, പിറ്റേന്ന് ആ വീട്ടുമുറ്റത്തെത്തുന്നത്. മകള്‍ സുജാത ഇപ്പോള്‍ കയ്യൂര്‍ കോ-ഓപ്പറേററീവ് ബാങ്ക് ജീവനക്കാരിയാണ്.

16 വര്‍ഷമായി ചീമേനി പഞ്ചായത്ത് അംഗമായിരുന്നു സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പി കുഞ്ഞപ്പന്‍, കൊടക്കാടുനിന്ന് ചീമേനിയില്‍ എത്തി, ആ നാടിന്‍റെ ജീവിതത്തുടിപ്പുകള്‍ സ്വന്തം ജീവിതസ്പന്ദമാക്കിയ, അവിവാഹിതനാ യ ആ 50 കാരന്‍ ചീമേനി സര്‍വ്വീസ് സഹകരണബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. സ്വന്തമായുള്ള 12 സെന്‍റ് ഭൂമിയില്‍ തനിച്ചുകഴിഞ്ഞിരുന്ന കുഞ്ഞപ്പന്‍ പാര്‍ടി പ്രവര്‍ത്തനത്തിലൂടെ ആനാ ടിന്‍റെ സാമൂഹ്യജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. ഒരക്രമത്തിലും അന്നേവരെ പങ്കെടുത്തിട്ടില്ലാത്ത ആരുമായും വഴക്കിനും വക്കാണത്തിനും പോയിട്ടില്ലാത്ത ധീരനായ ആ സഖാവിനെയാണ് വെട്ടിവീഴ്ത്തിയശേഷം ചുട്ടെരിച്ചത്. 60 കാരനായ ആലുവളപ്പില്‍ അമ്പു പാര്‍ടി അംഗമായിരുന്നില്ല. പാര്‍ടിയുടെ ഉറച്ച അനുഭാവി ആയിരുന്നു ആ സഖാവ്. പാര്‍ടിയുടെയും കര്‍ഷക പ്രസ്ഥാനത്തിന്‍റെയും ഏതു പ്രകടനത്തിലും മുന്നില്‍ ചെങ്കൊടിയുമേന്തി അമ്പു സഖാവുണ്ടായിരിക്കും. പാര്‍ടിയുടെ വളണ്ടിയര്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുമുണ്ട്. പാര്‍ടി അംഗങ്ങളായ മൂത്ത രണ്ട് ആണ്‍മക്കളും – കുമാരനും ഗംഗാധരനും- സംഭവസ്ഥലത്തുണ്ടായിരുന്നു. ഗംഗാധരന്‍ പരിക്കുകളോടെ രക്ഷപ്പട്ടു; കുമാരന്‍ ആക്രമണം ആരംഭിച്ചപ്പോള്‍തന്നെ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കുപുറമേ പൂമണി, ഓമന, വിനോദ് എന്നീ മൂന്നു മക്കളും കൂടി അമ്പുവി നുണ്ട്. ഭാര്യ പാറുവും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. ആ വലിയ കുടുംബത്തിന്‍റെ അത്താണിയായിരുന്നു കര്‍ഷകത്തൊഴിലാളിയായ അമ്പു. 28 വയസുണ്ടായിരുന്ന ചാലില്‍ കോരന്‍ ഒരാണ്‍കുഞ്ഞിന്‍റെ അച്ഛനായത് മൂന്നുമാസംമുമ്പായിരുന്നു. ഭാര്യ നാരായണി. എസ്എസ്എല്‍സി പാസായശേഷം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന കോരന്‍ സിപിഐ എം ചീമേനി ബ്രാഞ്ച് അംഗമായിരുന്നു. ധീരനായ ആ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് കോരന്‍റെ മകനും പാര്‍ടിയുടെ ചീമേനിയിലെ സജീവ പ്രവര്‍ത്തകനാണ്.

നോര്‍ത്ത് മലബാര്‍ ഗ്രാമീണബാങ്കിലെ പിഗ്മി കളക്ഷന്‍ ഏജന്‍റായ എം കോരന്‍ (32 വയസ്) പാര്‍ടിയുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു, ബ്രാഞ്ചംഗം. ഭാര്യ നന്ദിനി ഉറച്ച കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ചീമേനി കൂട്ടക്കൊലയെ തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസിനെ മനസ്സില്‍നിന്ന് പാടെ തുടച്ചുനീക്കി; സിപിഐ എമ്മിനൊപ്പം സജീവമായി. രണ്ടാണ്‍മക്കള്‍. മൂത്തയാള്‍ സുര്‍ജിത്. അവന് അന്ന് 5 വയസായിരുന്നു. ഇപ്പോള്‍ സിപിഐ എം അംഗമാണ്. രണ്ടാമത്തെ മകന്‍ രഞ്ജിത്തിന് അന്ന് 2 വയസായിരുന്നു. എം കോരന്‍റെ അച്ഛനും അമ്മയും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. മൂന്നു സഹോദരിമാരും രണ്ട് സഹോദരന്മാരും ആ സഖാവിനുണ്ടായിരുന്നു. കോരന്‍റെ മക്കള്‍ രണ്ടുപേരും ഇപ്പോള്‍ സഹകരണബാങ്ക് ജീവനക്കാരാണ്.
ഒരു പ്രകോപനവും ഇല്ലാതെ, സമാധാനപരമായി പോളിങ് നടന്നിട്ടും എന്തിന് കോണ്‍ഗ്രസ് ഈ ആരുംകൊല നടത്തി. 20 കിലോമീറ്റര്‍ അകലെയുള്ള ഒരു പോളിങ് ബൂത്ത് കയ്യേറാന്‍ ആയുധങ്ങളുമായി പോയ കോണ്‍ഗ്രസ് ഗുണ്ടാസംഘത്തിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ നിഷ്ഠുരവും നീചവുമായ ചിമേനി കൂട്ടക്കൊലയുമായി കൂട്ടിക്കെട്ടാനാണ് കോണ്‍ഗ്രസ് നേതൃതവും മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഗുണ്ട കൊല്ലപ്പെട്ട സംഭവവുമായി ചീമേനിയില്‍ ആര്‍ക്കും ബന്ധമുണ്ടായിരുന്നില്ല. അത് അറിയാത്തവരല്ല കോണ്‍ഗ്രസ് നേതൃത്വവും അവരെ തുണയ്ക്കുന്ന മാധ്യമങ്ങളും യഥാര്‍ഥത്തില്‍ ചീമേനി ടൗണ്‍ പ്രദേശം പൊതുവില്‍ കോണ്‍ഗ്രസ് കേന്ദ്രമായിരുന്നു. അവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തനമെന്നാല്‍ ഗുണ്ടായി സമായിരുന്നു. സാമൂഹ്യവിരുദ്ധ സംഘങ്ങളെ കെ സുധാകരനെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോറ്റിവളര്‍ത്തുകയായിരുന്നു. സിപിഐ എമ്മിന്‍റെ ശക്തി ആ പ്രദേശത്ത് വര്‍ധിച്ചുവരുന്നത് മുന്‍നിര പ്രവര്‍ത്തരെ കൊന്നൊടുക്കിയും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചും തടയുക എന്നതായിരുന്നു ഈ ക്രൂരമായ ആക്രമണത്തിന്‍റെ ലക്ഷ്യം. ആ ലക്ഷ്യം നേടനവര്‍ക്കായില്ലെന്നുമാത്രം.

56 പേരെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും വിചാരണയില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കും മുമ്പുതന്നെ തിരക്കിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ രക്ഷപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താളത്തിന് തുള്ളിയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തിയിരുന്നു. അന്വേഷണത്തിന്‍റെ പേരില്‍ തെളിവുകള്‍ നശിപ്പിക്കുന്നതിലായിരുന്നു പൊലീസിന്‍റെ ശ്രദ്ധമുഴുവന്‍. തെളിവില്ലെന്നപേരില്‍ കോടതി പ്രതികളെ വെറുതെ വിട്ടു. ♦

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × one =

Most Popular