ചുവടെ ഒപ്പുവച്ചിട്ടുള്ള അക്കാദമിക്കുകളും അഭിഭാഷകരും സന്നദ്ധപ്രവർത്തകരുമായ ഞങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട്- അത്യഗാധമായ ആശങ്ക പ്രകടമാക്കുന്നതിനു വേണ്ടിയാണ് ഇതെഴുതുന്നത്. തൊഴിലെന്ന നിയമപരമായ അവകാശത്തെ, ഡിമാൻഡിനനുസൃതമായി പ്രയോഗത്തിൽ വരുത്തിയ ലോകത്തിലെതന്നെ ഏറ്റവും നിർണായകമായ, ചരിത്രപ്രധാനമായ തൊഴിലുറപ്പു നിയമത്തിന്റെ കാര്യത്തിൽ ഒരു പുനഃ പരിശോധനയ്ക്കു തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
പാർലമെന്റിന്റെ ഏകകണ്ഠമായ പിന്തുണയോടുകൂടി പാസാക്കിയ എംജിഎൻആർഇജി നിയമം രാഷ്ട്രീയ നിലപാടുകളെ ഉയർത്തിപ്പിടിക്കുന്നുണ്ട്. ദേശീയ ഗവൺമെന്റ് ഒരു തൊഴിൽ സുരക്ഷാശൃംഖല ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന അടിസ്ഥാനതത്വം സാമ്പത്തികമായ അന്തസ്സിനെ മൗലികാവകാശമായി സ്ഥാപിക്കുന്നു. അനുഭവപരമായ തെളിവുകൾ അതിന്റെ ശക്തമായ സ്വാധീനത്തെ അടിവരയിടുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി പതിവായി ഏതാണ്ട് ദശലക്ഷം കുടുംബങ്ങൾക്ക് വർഷത്തിൽ 200 കോടിക്കു മുകളിൽ തൊഴിൽ ദിനങ്ങൾ നൽകുന്നുണ്ട്; പരിവർത്തനപരമായൊരു തുല്യതയെ നമുക്കതിൽ കാണാനാകും. അതായത്, മൊത്തം തൊഴിലാളികളിൽ പകുതിയിലധികം പേരും സ്ത്രീകളാണ്; കൂടാതെ, ഏതാണ്ട് 40 ശതമാനത്തോളം പേർ പട്ടികജാതി /പട്ടികവർഗങ്ങളിൽ നിന്നുള്ളവരാണ്. തൊഴിലുറപ്പ് നിയമം നടപ്പിലാക്കിയ ആദ്യകാലങ്ങളിൽ ഗ്രാമീണമേഖലയിലെ കൂലിയുടെ കാര്യത്തിൽ അഭൂതപൂർവ്വമായ വർധനവാണുണ്ടായത്; കാലങ്ങളായുള്ള ഉത്പാദനക്ഷമതയില്ലായ്മയുടെ കെട്ടുകഥകളെയാകെ നീക്കംചെയ്തുകൊണ്ട് സാമ്പത്തിക ഉത്പാദനത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ ഈ പദ്ധതിയുണ്ടാക്കിയ പോസിറ്റീവായ ഫലങ്ങളെ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.
എന്നിരുന്നാലും, ദീർഘകാലമായുള്ള ഫണ്ടു വെട്ടിക്കുറയ്ക്കലും അത് നൽകുന്നതിലെ കാലതാമസവും നീണ്ട നാളുകളായി പദ്ധതിയുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. തത്തുല്യമായ സാമ്പത്തിക പിന്തുണയൊന്നും നൽകാതെ പദ്ധതി സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നിലവിലെ നീക്കം, അതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികശേഷി സംസ്ഥാനങ്ങൾക്കില്ല. പുതിയ ഫണ്ടിങ് രീതി സൃഷ്ടിക്കുന്നത് വിനാശകരമായ പ്രതിസന്ധിയാണ് : തൊഴിൽ നൽകുന്നതിനുള്ള നിയമപരമായ ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുന്നു. അതേസമയം കേന്ദ്രം പണം നൽകുന്നത് പിൻവലിക്കുകയും ചെയ്തിരിക്കുന്നു. ഇതുവരെ ഭൗതിക ചെലവുകളുടെ 25% മാത്രം നൽകിയിരുന്ന സംസ്ഥാനങ്ങൾക്ക് ഇനിമേൽ പദ്ധതിയുടെ മൊത്തം ചെലവിന്റെ 40% മുതൽ 100% വരെ നൽകേണ്ടിവരും; തൊഴിൽ ഡിമാൻഡിനെ നേരിട്ട് നിയന്ത്രിച്ചുകൊണ്ട് ദരിദ്ര സംസ്ഥാനങ്ങൾ പദ്ധതിയുടെ അനുമതിക്ക് കടിഞ്ഞാണിടുമെന്ന് ഇതുവഴി ഉറപ്പാക്കപ്പെടുന്നു.
തോന്നുംപോലെ പദ്ധതി നിർത്തലാക്കുവാനും ‘‘തൊഴിലുറപ്പ്’’ എന്നത് അർത്ഥശൂന്യമാക്കി മാറ്റുവാനും അനുവദിക്കുന്ന വിവേചനപരമായ ‘‘സ്വിച്ച് –ഓഫ്’’ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ ഘടനപരമായ അട്ടിമറി പ്രവർത്തനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പശ്ചിമബംഗാളിനുള്ള ഫണ്ട്, വിശദീകരണവുമില്ലാതെ വെട്ടിക്കുറയ്ക്കുന്നത് ഇപ്പറഞ്ഞ അധികാരത്തെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിന്റെ തെളിവാണ്. നടത്തിപ്പിനാവശ്യമായ ഫണ്ട് നൽകാതെ, യാതൊരുവിധ കൂടിയാലോചനയും കൂടാതെ സംസ്ഥാനങ്ങൾക്കുമേൽ ഇത്തരം ആജ്ഞകൾ അടിച്ചേൽപ്പിക്കുന്ന അപായകരമായ ഈ രീതിയെ പുതിയ ചട്ടക്കൂട് സ്ഥാപനവത്കരിക്കുന്നു.
എംജിഎൻആർഇജിഎയുടെ ഡിമാന്റ്കേന്ദ്രിതമായ രൂപകൽപ്പന തൊഴിലും കൂലിയും മാത്രമല്ല ലഭ്യമാക്കുന്നത്; മറിച്ച് കുളങ്ങൾ, റോഡുകൾ, തോടുകൾ എന്നിങ്ങനെയുള്ള നിർണായകമായ ഗ്രാമീണ ആസ്തികൾ കെട്ടിപ്പടുക്കാനും അതുവഴി തദ്ദേശീയ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുവാനും തൊഴിലുറപ്പിന് കഴിയുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായി നടപ്പാക്കാനാവാത്ത തരത്തിലേക്ക് ഇൗ പദ്ധതിയെ മാറ്റിത്തീർക്കുന്നതുവഴി, ഈ ബഹുധ്രവ -നേട്ടങ്ങളെയാണ് ഇല്ലാതാക്കുന്നത്.
പ്രകടമായ നേട്ടങ്ങളും നൂതനമായ രൂപകൽപ്പനയും കൊണ്ടുതന്നെ ലോകശ്രദ്ധയാർജ്ജിച്ച ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. അതിനെ തകർത്തുകളയുന്നത് ചരിത്രപരമായ പിശകാകും. അങ്ങനെ ചെയ്താൽ അത്, ദാരിദ്ര്യനിർമാർജനത്തിനും സാമൂഹ്യനീതിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഉതകുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞ ഒരു സംവിധാനത്തെ ഉപേക്ഷിക്കലാകും. ഉറപ്പാക്കപ്പെട്ട കേന്ദ്ര ഫണ്ടിങ്, അതാത് സമയത്ത് കൂലി നൽകൽ, തൊഴിലവകാശത്തിനുള്ള അടിസ്ഥാനപരമായ ഗ്യാരന്റിയുടെ നിസ്സംശയമായ മടക്കിക്കൊണ്ടുവരൽ എന്നിവയിലൂടെ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
l ഒലിവർ ഡെ ഷട്ടർ, അതിദാരിദ്ര്യവും മനുഷ്യാവകാശങ്ങളും
സംബന്ധിച്ച യുഎൻ സ്പെഷ്യൽ റാപ്പോർട്ടീർ
l ഇസബെൽ ഫെറേറാസ്, പ്രൊഫസർ, ലൂവെയ്ൻ,
സർവകലാശാല, ബെൽജിയം
l ജയിംസ് ഗാൽബ്രെയ്ത്, ആസ്റ്റിനിലെ ടെക്സാസ്
സർവകലാശാല, അമേരിക്ക
l ഡറിക് ഹാമിൽട്ടൺ, പ്രൊഫസർ,
ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസർച്ച്, യുഎസ്എ
l തോമസ് പിക്കെറ്റി, പ്രൊഫസർ,
പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഫ്ര-ാൻസ്
l ജോസഫ് ഇ.സ്റ്റിഗ്ലിറ്റ്സ്, യൂണിവേഴ്സിറ്റി പ്രൊഫസർ, നൊബേൽ
സമ്മാന ജേതാവ്, കൊളംബിയ സർവകലാശാല, അമേരിക്ക
l മരിയാന മസുക്കാറ്റോ, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
പബ്ലിക് പർപ്പസ് ആന്റ് പോളിസി, ലണ്ടൻ സർവകലാശാല l



