ഫാസിസത്തിന്റെ ഇന്ത്യൻ മുഖമായ ആർഎസ്-എസ്സിന് നൂറുവയസ്സ് കഴിഞ്ഞു. സംഘടനയ്ക്ക് നൂറുവർഷം പൂർത്തിയാകുമ്പോൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപനം നടത്തണമെന്നത് ആർഎസ്എസ്സിന്റെ ചിരകാല അഭിലാഷമായിരുന്നു. അതിനുപിന്നിൽ പതിയിരിക്കുന്ന അപകടം മണത്ത ഇന്ത്യൻ ജനത അതിനവർക്ക് നിയമാനുസൃത അവസരം നൽകിയില്ല. 2024 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടി, അതായത് ഒറ്റയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി, ഇന്ത്യൻ ഭരണഘടനയെത്തന്നെ തിരുത്തി സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം ഹിന്ദുരാഷ്ട്രം എന്നു മാറ്റുകയും സാമൂഹ്യനീതിയുടെയും ജനാധിപത്യമൂല്യങ്ങളുടെയും അംശങ്ങൾ അതിൽനിന്ന് പൂർണമായി ചോർത്തിക്കളയുകയും ചെയ്യാമെന്ന ആർഎസ്എസ്സിന്റെ മോഹത്തെയാണ് ഇന്ത്യൻ ജനത നിഷ്-പ്രഭമാക്കിയത്. പക്ഷേ, ചതിയുടെയും വഞ്ചനയുടെയും അക്രമങ്ങളുടെയും വെറുപ്പിന്റെയും രാജ്യദ്രോഹത്തിന്റെയും ചോരപുരണ്ട ചരിത്രമുള്ള ഈ ഫാസിസ്റ്റ് സംഘടന ഈ തിരിച്ചടികൊണ്ടും പിൻവാങ്ങുമെന്ന് കരുതാനാവില്ല. ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ ലക്ഷ്യം നേടാനുള്ള നീക്കം തുടരുന്ന ഈ ഫാസിസ്റ്റ് സംഘടനയ്ക്കെതിരെ നിതാന്ത ജാഗ്രത പുലർത്തിക്കൊണ്ടുമാത്രമേ അതിനെ തടയാനാവൂ. ഈ ലക്കത്തിലെ കവർ സ്റ്റോറി ആർഎസ്എസ്സിന്റെ രക്തപങ്കിലമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. എം എ ബേബി, സുഭാഷിണി അലി, എം വി ഗോവിന്ദൻ, അമർ ഫറൂഖി, പി ജയരാജൻ, മഞ്ജു കെ, കെ ആർ മായ എന്നിവരാണ് ലേഖകർ.
സ്വാതന്ത്ര്യ സമരകാലത്തുടനീളം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിണിയാളായിനിന്ന ഒറ്റുകാരന്റെ ചരിത്രമാണ് ആർഎസ്-എസ്സിന്റേത്. ഇന്ത്യൻ ജനത സാമ്രാജ്യത്വ നുകത്തിൽനിന്ന് മോചനം നേടുന്നതിന് തെരുവിൽ പൊരുതിക്കൊണ്ടിരുന്ന കാലത്ത് ജന്മംകൊണ്ട ഈ സംഘടന ബ്രിട്ടീഷുകാരുടെ ഇംഗിതാനുസരണം വിഭജനത്തിന്റെയും വിഘടനത്തിന്റെയും മുദ്രാവാക്യമാണ് മുന്നോട്ടുവച്ചത്. ദ്വിരാഷ്ട്രവാദം ആദ്യം ഉയർത്തിയത് ആർഎസ്എസ്സിന്റെ സെെദ്ധാന്തികനായ വി ഡി സവർക്കറാണ്. അതിനെ പിൻപറ്റി മാത്രമാണ് മുഹമ്മദലി ജിന്ന പാകിസ്താൻ വാദം ഉയർത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരു കാലത്തും ആർഎസ്എസിന്റെ ആവശ്യമായിരുന്നില്ല. ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾ, നമ്മുടെ രാജ്യ താൽപ്പര്യങ്ങൾ സാമ്രാജ്യത്വത്തിനുമുന്നിൽ അടിയറവയ്ക്കാനും മുട്ടുമടക്കാനും മോദി വാഴ്ചയ്ക്ക് മടിയില്ലാത്തതും അതുകൊണ്ടുതന്നെ. ട്രംപിന്റെ തീട്ടൂരങ്ങൾക്കുമുന്നിൽ വിധേയനായി നിൽക്കുന്ന മോദിയുടെ ചിത്രം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.
100 വർഷത്തെ ആർഎസ്എസ്സിന്റെ ചരിത്രം രക്തപങ്കിലമാണ്; രാജ്യത്തുടനീളം ചോരപ്പുഴകൾ ഒഴുക്കിയ, ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണത് എന്നു വ്യക്തമാക്കുന്ന ചരിത്രമാണതിന്റേത്. ഗാന്ധിവധം തന്നെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരപ്രവർത്തനമാണല്ലോ. 400 വർഷത്തെ ചരിത്രമുള്ള ബാബറി മസ്ജിദ് തകർത്തത് ഭീകരപ്രവർത്തനമല്ലാതെ മറ്റെന്താണ്? അതിനു മുൻപും പിന്നീടും നടത്തിയ കൂട്ടക്കൊലകൾ ആർഎസ്എസ്സിന്റെ കൊടുംക്രൂരതകളിലേക്കാണ് വിരൽചൂണ്ടുന്നത്. ധാബോൽക്കറും പൻസാരെയും കൽബുർഗിയും ഗൗരിലങ്കേഷും ആർഎസ്എസ്സിന്റെ വിദേ-്വഷ രാഷ്ട്രീയത്തിന്റെ ഇരകളാണ്. സ്വന്തം പ്രസ്ഥാനത്തിനുള്ളിലെ ഭിന്നസ്വരങ്ങളെപ്പോലും ജീവനെടുത്ത് പരിഹരിക്കുന്ന സംഘടന ഭീകരപ്രസ്ഥാനമല്ലാതെ മറ്റൊന്നുമല്ല.
കോർപറേറ്റുകളുടെ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘ്പരിവാറിന് ഏതു മത ജാതി വിഭാഗത്തിൽപെട്ടവരായാലും ദരിദ്രരോട് തെല്ലും കരുണയില്ലെന്നതിന്റെ തെളിവാണ് ബിജെപി സർക്കാരിന്റെ നയങ്ങൾ. അതിസമ്പന്നർ തടിച്ചുകൊഴുക്കുമ്പോൾ ഇടത്തരക്കാരും ദരിദ്രരും കൂടുതൽ പാപ്പരീകരിക്കപ്പെടുകയാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും കുതിച്ചുയർന്ന കാലമാണ് മോദിയുടെ നേതൃത്വത്തിലുള്ള 11 വർഷത്തെ ഭരണകാലം. ഇതിനെല്ലാം മറയിടാനാണ് വിദേ-്വ ഷ പ്രചാരണവും വർഗീയകലാപങ്ങളും സംഘ്പരിവാർ നിരന്തരം അഴിച്ചുവിടുന്നത്. l



