Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറികോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയും 
ചെറുത്തുനിൽപ്പും

കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയും 
ചെറുത്തുനിൽപ്പും

എം എ ബേബി

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്രമുഖമായ മോദി വാഴ്ചയ്ക്ക് തുടക്കമിട്ടത് 2014ലാണ്. അതിനുമുൻപ് എ ബി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ എത്തിയിരുന്നെങ്കിലും ആർഎസ്എസിന്റെ തനിനിറം പൂർണമായി പ്രകടിപ്പിക്കാൻ പറ്റാത്തവിധം കൂട്ടുകക്ഷി ഭരണമായിരുന്നു അത്. 2014 ആയപ്പോൾ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞു– ലോക്-സഭയിൽ 282 സീറ്റ്.

ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോഴെല്ലാം സംരക്ഷിക്കാൻ ശ്രമിച്ചത് സമ്പന്നവർഗ താൽപ്പര്യമാണ്. 1996 ലെ 13 ദിവസത്തെ ഭരണമാണെങ്കിലും 1998–2004 കാലത്തെ ഭരണമാണെങ്കിലും കോർപ്പറേറ്റ് താൽപ്പര്യങ്ങളാണ് സംരക്ഷിച്ചിരുന്നത്. പൊതു ആസ്തികൾ കോർപ്പറേറ്റുകൾക്ക് തുച്ഛവിലയ്ക്ക് കെെമാറുന്നതിന് ഒരു വകുപ്പുതന്നെ ആ കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. 1996ൽ 13 ദിവസത്തെ ഭരണത്തിനിടയിൽ (ബിജെപിയുടെ മുന്നണിക്കുപോലും ലോക്-സഭയിൽ ഭൂരിപക്ഷം ഇല്ലാതിരിക്കെ തന്നെ) എൻറോൺ എന്ന അമേരിക്കൻ എനർജി കമ്പനിയുമായി രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യം ബലികഴിച്ച് കരാറിൽ ഒപ്പുവച്ച പാരമ്പര്യമാണ് ആർഎസ്എസിന്റേത്. അതാകട്ടെ, സാമ്പത്തികക്രമക്കേടുകളും തട്ടിപ്പുംമൂലം തകരുന്ന അവസ്ഥയിലായ എൻറോണിനെ കെെപിടിച്ചുയർത്തുന്നതിനായിരുന്നു. ഇത് കാണിക്കുന്നത് കോർപ്പറേറ്റ് താത്-പ്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭരണം ഏതറ്റംവരെയും പോകുമെന്നാണ്.

1998–2004ലെ ബിജെപി നേതൃത്വത്തിലുള്ള മുന്നണി ഗവൺമെന്റ് സ്വകാര്യവൽക്കരിക്കൽ നടപടിയിലൂടെ, ലാഭത്തിൽ പ്രവർത്തിച്ചിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛവിലയ്ക്ക് സ്വദേശിയും വിദേശിയുമായ കോർപറേറ്റുകൾക്ക് വിറ്റഴിക്കുകയാണുണ്ടായത്. ഇന്ത്യൻ ജനതയുടെ പൊതുസ്വത്തായ ലക്ഷക്കണക്കിനു കോടി രൂപയാണ് ഇങ്ങനെ വൻകിട കോർപറേറ്റുകളുടെ കീശയിലിട്ടുകൊടുത്തത്. ഹിന്ദുത്വ വർഗീയതയും കോർപ്പറേറ്റുകൾക്ക് കൊളളലാഭമുണ്ടാക്കിക്കൊടുക്കാനുള്ള വ്യഗ്രതയുമാണ്, ഒപ്പം സാമ്രാജ്യത്വ പക്ഷപാതിത്വവുമാണ് ആർഎസ്എസിന്റെയും പരിവാർ സംഘടനകളുടെയും മുഖമുദ്ര.

മോദി അധികാരത്തിലെത്തിയിട്ട് ഇപ്പോൾ പതിനൊന്ന് വർഷം പിന്നിട്ടിരിക്കുന്നു. ഈ പതിനൊന്ന് വർഷവും കോർപ്പറേറ്റ് ലോകത്തെ സംബന്ധിച്ചിടത്തോളം സുവർണ കാലമായിരുന്നു. 2014ൽ മോദി വാഴ്ച ആരംഭിക്കുമ്പോൾ ഇന്ത്യയിൽ 100 ശതകോടീശ്വരരാണ്, അതായത് 100 കോടി ഡോളറിലധികം ആസ്തിയുള്ള 100 അതിസമ്പന്നരാണ്, ഉണ്ടായിരുന്നത്. മോദി വാഴ്ചയുടെ ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോൾ, 2024ൽ ശതകോടീശ്വരരുടെ എണ്ണം 200 ആയി വർധിച്ചു. 100 അതിസമ്പന്നരുടെ ഒന്നിച്ചുള്ള മൊത്തം സ്വത്ത് ഇതാദ്യമായി ഒരു ലക്ഷം കോടി ഡോളർ കടന്നിരിക്കുന്നു. മോദി വാഴ്ചയുടെ, അതായത് ആർഎസ്എസ്സിന്റെ, അതിസമ്പന്നരോടുള്ള പക്ഷപാതിത്വവും വിധേയത്വവുമാണ് ഇങ്ങനെ ചുരുക്കം ചിലരിലേക്ക് സ്വത്തിന്റെ കേന്ദ്രീകരണത്തിനിടയാക്കിയത്. മോദിയുടെ പ്രിയതോഴനായ അദാനിയുടെ 2014ലെ സ്വത്ത് ഫോർബ്സ് മാഗസിന്റെ കണക്കുപ്രകാരം 44,020 കോടി രൂപയായിരുന്നു. അത് 2024 ആയപ്പോൾ, 10 വർഷത്തെ മോദി വാഴ്ചയിൽ, 5.97 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. അംബാനിയുടെയും മറ്റു പ്രധാന കോർപറേറ്റുകളുടെയും ആസ്തിയിലും വൻ വർധനവ് കാണാം.

കോവിഡ് കാലത്ത്, രാജ്യമാകെ വിറങ്ങലിച്ചുനിന്ന കാലത്ത്, അമേരിക്ക ഉൾപ്പെടെയുള്ള ലോകത്തിലെ സമ്പന്ന മുതലാളിത്ത രാജ്യങ്ങൾപോലും ജനങ്ങൾക്ക് സാമ്പത്തികമായി സഹായം നൽകാൻ പരിപാടികൾ കൊണ്ടുവന്നപ്പോൾ ഇന്ത്യയിൽ മോദി സർക്കാർ കോർപറേറ്റുകൾക്ക് ഈ രാജ്യത്തിന്റെ ആസ്തികളൊന്നടങ്കം നൽകാനാണ് തയ്യാറായത്; അതായത് മഹാമാരി ക്കാലത്തു പോലും ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കുടയല്ല, കോർപറേറ്റുകളെ പ്രീതിപ്പെടുത്താൻ അവസരം മുതലെടുക്കുകയാണുണ്ടായത്. 2021–22 ലെ ബജറ്റിൽ അവതരിപ്പിച്ച നാഷണൽ മോണിറ്റെെസേഷൻ പെെപ്പ്ലെെൻ (എൻഎംപി) നമ്മുടെ രാജ്യം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസിപ്പിച്ച ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പെെപ്പ്ലെെനുകൾ, വെെദ്യുതി ട്രാൻസ്മിഷൻ ലെെനുകൾ എന്നിവയാകെ സ്വകാര്യമുതലാളിമാർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകുന്ന പദ്ധതിയാണ്; കാര്യക്ഷമമായ നടത്തിപ്പിന് പാട്ടത്തിന് നൽകുന്നൂവെന്ന പേരിൽ തുച്ഛമായ തുകയ്ക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ള കോർപറേറ്റുകൾക്ക് ഇവയെല്ലാം കെെമാറുകയാണ്. കർണാടകത്തിൽ വ്യവസായം നടത്താനെന്ന പേരിൽ ബിപിഎൽ കമ്പനിക്ക് പാട്ടത്തിനു നൽകിയ ഭൂമിയാണ് പിന്നീട് പതിച്ചുനൽകുകയും അവരത് മുറിച്ചുവിൽക്കുകയും ചെയ്തതെന്ന കാര്യവുമായി കൂട്ടിവായിക്കുമ്പോഴാണ് ഇത്തരം പാട്ടത്തിനു നൽകലിന്റെ കള്ളിപുറത്താവുന്നത്.

2019ലെ നാഷണൽ പോളിസിയും സമാനമായവിധം രാജ്യത്തിന്റെ ഭൂസ്വത്തിനപ്പുറം ഇരുമ്പയിര്, കൽക്കരി, ബോക്-സെെറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തക കോർപറേറ്റുകൾക്ക് യഥേഷ്ടം കൊള്ളയടിക്കാൻ കെെമാറുന്നതിനായുള്ളതാണ്. അത്തരത്തിലുള്ള മറ്റൊരു നീക്കമാണ് മെെൻസ് ആൻഡ് മിനറൽസ് (ഡവലപ്മെന്റ് & റെഗുലേഷൻ) ആക്ടിൽ കൊണ്ടുവന്ന ഭേദഗതി. 2025 ആഗസ്തിൽ പാസാക്കിയ ഈ നിയമഭേദഗതിപ്രകാരം ലിഥിയം, കോബാൾട്ട് തുടങ്ങിയ അപൂർവങ്ങളും വിലമതിക്കാനാവാത്തതും ഏറെ തന്ത്രപ്രാധാന്യമുള്ളതുമായ മിനറലുകൾ സ്വകാര്യമേഖലയ്ക്ക് കെെമാറുകയാണ്.

ഇങ്ങനെ ദേശീയ ആസ്തികൾ കെെമാറുന്നതിനുപുറമെയാണ് മൂലധന നിക്ഷേപത്തിനുള്ള ഇൻസെന്റീവുകൾ എന്ന പേരിൽ കോർപറേറ്റുകളുടെ കീശയിലേക്ക് ശതകോടിക്കണക്കിന് നികുതിപ്പണം തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്നത്. സർവോപരി, 2014ൽ മോദി അധികാരത്തിലെത്തിയതിനുശേഷം വൻകിട ബിസിനസ്സുകാർ ബാങ്കുകളിൽ നിന്നെടുത്ത 16.61 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി പത്തുവർഷത്തിനുള്ളിൽ എഴുതിത്തള്ളിയത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അദാനിയെയും അംബാനിയെയും ടാറ്റയെയും പോലെയുള്ള, ആർഎസ്എസിന് പ്രിയപ്പെട്ട കോർപറേറ്റുകളാണ്. ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം വൻകിട ബിസിനസ്സുകാർ ഖജനാവിലടയ്ക്കാതെ തിരിമറി നടത്തുന്നതിനെയും കണ്ണടച്ച് അംഗീകരിച്ചുകൊടുക്കുകയാണ്. ടാക്സ് ഫോർഗോൺ എന്ന ഹെഡിൽ മുൻപ് ബജറ്റ് രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന ഈ ഇനം ഇപ്പോൾ ആ നിലയിൽ രേഖപ്പെടുത്താത്തതുകൊണ്ട് കൃത്യമായ കണക്കുപോലുമില്ലെന്നതാണ് സത്യം.

ഇങ്ങനെ നാനാവിധത്തിൽ ഖജനാവ് കൊള്ളയടിച്ച് ഭീമൻ കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാനുള്ള വഴിയൊരുക്കുന്ന ഇടനിലക്കാരനായി സർക്കാരിനെ മാറ്റുന്നതാണ് ആഗോളവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കപ്പെടുന്ന നവലിബറൽ നയങ്ങൾ. കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന ഈ നയങ്ങൾ കൂടുതൽ തീവ്രമായും കൂടുതൽ വേഗത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ബിജെപി വാഴ്ചയിൽ.

നോട്ടുനിരോധനവും യാതൊരു മുന്നൊരുക്കവുമില്ലാതെ തിരക്കിട്ട് ജിഎസ്ടി നടപ്പിലാക്കിയതും അതിസമ്പന്നരും തങ്ങൾക്ക് പ്രിയപ്പെട്ടവരുമായ വൻകിട കുത്തകകൾക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. അദാനിക്കെതിരെ അമേരിക്കയിൽ കേസുണ്ടായപ്പോൾ സംഭവിച്ച നഷ്ടം നികത്താൻ മോദി സർക്കാർ എൽഐസിയുടെ 390 കോടി ഡോളർ അദാനി കമ്പനികളിൽ നിക്ഷേപിച്ചുവെന്ന വാഷിങ്ടൺ പോസ്റ്റും വിരൽചൂണ്ടുന്നത് സംഘ്പരിവാരത്തിന്റെ ഇഷ്ടക്കാരായ കുത്തകകൾക്ക് പൊതുഖജനാവിലെ പണമൊഴുക്കാൻ അവർക്ക് യാതൊരു മടിയുമില്ലെന്നതിലേക്കാണ്.

ഇതിനെല്ലാം മറയിടാൻ കൂടിയാണ് ഹിന്ദുത്വവർഗീയത ഇളക്കിവിട്ടും വർഗീയ കലാപങ്ങളുണ്ടാക്കിയും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെ മുഖ്യ താത്വികാചാര്യനായിരുന്ന വി ഡി സവർക്കർ, ആർഎസ്എസ് രൂപീകരണത്തിനു മുൻപുതന്നെ ‘ഹിന്ദുത്വ’ത്തിന് നിർവചനം നൽകിയിട്ടുണ്ട്. അതുപ്രകാരം ഹിന്ദുത്വത്തിന് ഹിന്ദുമത വിശ്വാസവുമായി ബന്ധമൊന്നുമില്ല. സവർക്കർ കൃത്യമായി വ്യക്തമാക്കുന്നത് ഹിന്ദുത്വമെന്നാൽ ഒരു രാഷ്ട്രീയ പദ്ധതിയാണെന്നാണ്. സവർക്കറുടെ ആശയങ്ങളുടെ പ്രയോഗവത്ക്കരണമെന്ന നിലയിലാണ് ആർഎസ്എസ് രൂപീകരിക്കപ്പെട്ടത്.

രൂപംകൊണ്ട കാലംമുതൽ തന്നെ അപരവിദേ-്വഷവും വർഗീയധ്രുവീകരണവുമാണ് ആർഎസ്എസിന്റെ അജൻഡയിൽ മുഖ്യ ഇനം. രാഷ്ട്രപിതാവായ ഗാന്ധിജിയെ ആർഎസ്എസുകാർ വധിച്ചതുതന്നെ അദ്ദേഹം മതമെെത്രിക്കും സാഹോദര്യത്തിനുംവേണ്ടിയും വർഗീയതയ്ക്കെ തിരായും വാദിച്ചതുകൊണ്ടു മാത്രമാണ്. സ്വാതന്ത്ര്യലബ്ധിയെത്തുടർന്നുള്ള കാലത്ത് വിഭജനത്തിന്റെ പേരിൽ ഒഴുക്കപ്പെട്ട ചോരപ്പുഴയുടെ മുഖ്യ ഉത്തരവാദി ആർഎസ്എസ് തന്നെയാണ്. അവർ ന്യൂനപക്ഷ വർഗീയത വളർത്തുവാനും അങ്ങനെ പരിശ്രമിച്ചു. പിൽക്കാലത്ത് 1960കൾ മുതൽ നിരന്തരം രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പ്രതേ-്യകിച്ച് ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ, നടന്ന ഭീകരമായ വർഗീയ കലാപങ്ങൾക്കുപിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് ആർഎസ്എസാണെന്ന് ഓരോ സംഭവത്തെക്കുറിച്ചും അനേ-്വഷിച്ച ജുഡീഷ്യൽ കമ്മീഷനുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആയിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ട ബോംബെ കലാപത്തെക്കുറിച്ച് അനേ-്വഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ ആർഎസ്എസിനും ഹിന്ദുത്വസംഘങ്ങൾക്കും അതിലുള്ള പങ്കിനെക്കുറിച്ച് അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്.

മഹാത്മാഗാന്ധിയെ വധിച്ചതും ബാബറി മസ്ജിദ് തകർത്തതും അതുമായി ബന്ധപ്പെട്ട് ഇന്ത്യയിലങ്ങോളമിങ്ങോളം ചോരപ്പുഴകളൊഴുക്കിയതും രാഷ്ട്രീയാധികാരം കെെക്കലാക്കാനുള്ള ആർഎസ്എസിന്റെ ഗൂഢപദ്ധതിപ്രകാരമാണ്. ഗുജറാത്ത് കൃത്യമായും ആർഎസ്എസിന്റെ ഒരു പരീക്ഷണശാല തന്നെയാണ്. 2002ലെ വംശഹത്യ മാത്രമല്ല, അതിനുമുൻപും പിൻപും നടന്ന കലാപങ്ങളെല്ലാംതന്നെ ആർഎസ്എസ് പ്രചരിപ്പിക്കുന്ന വെറുപ്പിന്റെയും അപരവിദേ-്വഷത്തിന്റെയും രാഷ്ട്രീയത്തിന്റെ അനന്തരഫലമാണ്. വർഗീയമായി ധ്രുവീകരിക്കപ്പെട്ട പ്രദേശമായി ഗുജറാത്ത് മാറിക്കഴിഞ്ഞു. ഇന്ത്യയെയാകെ അതേപോലെ മാറ്റാനാണ് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2014ൽ ലോക്-സഭാ തിരഞ്ഞെടുപ്പിനു മുൻപ് യുപിയിലും ഡൽഹിയിലും മറ്റും ഭീകരമായ വർഗീയ കലാപമുണ്ടാക്കാൻ അമിത്ഷാ നേരിട്ട് നേതൃത്വം നൽകിയത് അധികാരം പിടിക്കുന്നതിനായിരുന്നു. അങ്ങനെ വർഗീയധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുത്ത സംഘ്-പരിവാർ ആ അധികാരം നിലനിർത്താനും അതേ തന്ത്രംതന്നെ പയറ്റുകയാണ്. മാത്രമല്ല, ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരെ കൊന്നൊടുക്കാനും സംഘ്പരിവാർ മടിക്കുന്നില്ല. ഗാന്ധി വധം തന്നെ അതിന്റെ ഒന്നാമത്തെ ഉദാഹരണം. നരേന്ദ്ര ധാബോൽക്കറെയും ഗോവിന്ദ് പൻസാരെയെയും കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും പോലുള്ളവരുടെ കൊലപാതകത്തിനു പിന്നിലും സംഘ്പരിവാറും ആർഎസ്എസ് എന്ന ഭീകര സംഘടനയുമാണ്. ഭരണം കയ്യാളുന്ന സംഘ്പരിവാർ, എതിരാളികളെ വ്യാജ ആരോപണങ്ങളുന്നയിച്ച് ജയിലിലടയ്ക്കുന്നു; ഫാ. സ്റ്റാൻ സാമിയെ കൊന്നതുപോലെ നരകയാതനയിലേക്കു ത‍ള്ളിവിട്ട് ഒടുവിൽ കൊലപ്പെടുത്തുന്നു.

വർഗീയധ്രുവീകരണത്തിനും അതിനിടയാക്കത്തക്കവിധം വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നതിനും പിന്നിലുള്ള ഹിന്ദുത്വവാദികളുടെ താൽപ്പര്യം അധികാരം പിടിച്ചെടുക്കലും അതുപയോഗിച്ച് കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കലുമാണ്. അതിസമ്പന്നരുടെ കൊള്ളലാഭക്കൊതിയെ തൃപ്തിപ്പെടുത്താനാണ് സംഘ്പരിവാർ രാജ്യത്തുടനീളം കൂട്ടക്കൊലകൾ സംഘടിപ്പിക്കുന്നതെന്നർഥം.

ഇതിനെ ചെറുക്കാൻ തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടങ്ങൾക്കൊപ്പം ആർഎസ്എസിന്റെ വിഷപ്രത്യയ ശാസ്ത്രത്തിനെതിരായ നിരന്തര ആശയപ്രചാരണവും പ്രധാനമാണ്. ജനങ്ങളിൽനിന്ന് ബിജെപിയെ ഒറ്റപ്പെടുത്തുകയും അവർ അധികാരത്തിലേറുന്നത് തടയുകയും തിരഞ്ഞെടുപ്പുകളിൽ അവർക്കെതിരായ വോട്ടുകൾ ചിതറിപ്പോകാതെ നോക്കുകയും ചെയ്യുകയെന്നത് പ്രധാനമാണ്. സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ കൃത്യമായി ഇങ്ങനെ വ്യക്തമാക്കുന്നു, ‘മോദി സർക്കാരിന്റെ പതിനൊന്ന് വർഷത്തെ ഭരണം നവഫാസിസ്റ്റ് സ്വഭാവത്തോടുകൂടിയ വലതുപക്ഷ വർഗീയ സേ-്വച്ഛാധിപത്യ ശക്തികളുടെ ദൃഢീകരണത്തിന് ഇടയാക്കിയിരിക്കുന്നു. ഹിന്ദുത്വശക്തികളുടെയും വൻകിട ബൂർഷ്വാസിയുടെയും സഖ്യത്തെയാണ് മോദി ഗവൺമെന്റ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ബിജെപി–ആർഎസ്എസിനെയും അതിനുപിന്നിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വ കോർപറേറ്റ് അവിശുദ്ധ സഖ്യത്തെയും ചെറുക്കുകയും പരാജയപ്പെടുത്തുകയുമാണ് നമ്മുടെ പ്രധാന കടമ’ (2.88) ‘ബിജെപിയെയും ഹിന്ദുത്വ ശക്തികളെയും ഒറ്റപ്പെടുത്തുന്നതിനും പരാജയപ്പെടുത്തുന്നതിനും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും വർഗീയ ശക്തികളുടെ പ്രവർത്തനങ്ങൾക്കുമെതിരായ നിരന്തര പോരാട്ടം ആവശ്യമാണ്. ഹിന്ദുത്വ വർഗീയതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാലമായ കൂട്ടായ്മയ്ക്കുവേണ്ടി പാർട്ടി പരിശ്രമിക്കണം. (2.89).

ഹിന്ദുത്വ നവലിബറൽ വാഴ്ചയ്ക്കെതിരായ പോരാട്ടത്തിൽ വിജയം വരിക്കുന്നതിന് സിപിഐ എമ്മിന്റെയും ഇടതുപക്ഷ ശക്തികളുടെയും തനതായ വളർച്ച അനിവാര്യമാണ്. അതിന് ഹിന്ദുത്വ വർഗീയതയ്ക്കെതിരെയും നവലിബറൽ നയങ്ങൾക്കെതിരെയുമുള്ള പോരാട്ടങ്ങളെ സംയോജിപ്പിക്കേണ്ടതും ആവശ്യമാണ്. (2.90)

‘തൊഴിലാളിവർഗത്തിനുനേരെയുള്ള ചൂഷണം രൂക്ഷമാക്കുകയും അവരുടെ ഉപജീവനമാർഗത്തെയും ജീവിതസാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന കോർപറേറ്റനുകൂല നവലിബറൽ നയങ്ങൾക്കെതിരായ വർഗസമരങ്ങളും ബഹുജന സമരങ്ങളും നിരന്തരം നടത്തിക്കൊണ്ടു മാത്രമേ മോദി ഗവൺമെന്റിനും ബിജെപിക്കുമെതിരായ പോരാട്ടം നടത്താനാവൂ. ശിങ്കിടി മുതലാളിത്തത്തെയും ദേശീയ ആസ്തികൾ കൊള്ളയടിക്കുന്നതിനെയും വൻതോതിലുള്ള സ്വകാര്യവത്കരണത്തെയും എതിർക്കുന്നതിന്റെ മുന്നിൽതന്നെ പാർട്ടി ഉണ്ടാവണം’ (2.91).

കോർപറേറ്റ് ഹിന്ദുത്വ വാഴ്ചയെ ചെറുക്കുന്നതിന് സിപിഐ എമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച ഈ കാഴ്ചപ്പാട് നടപ്പാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള കടമ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + four =

Most Popular