ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് നിരപരാധികളായ വിനോദ സഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണം ഇന്ത്യൻ ജനതയ്ക്കുനേരെയുള്ള കടുത്ത കടന്നാക്രമണമായാണ് കാണേണ്ടത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കാനായി ഒരു ഭീകരന്റെ കെെയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കവെ മറ്റൊരു ഭീകരന്റെ വെടിയേറ്റു മരിച്ച സയ്ദ് ആദിൽ ഹുസെെൻ ഷാ കാശ്മീരി ജനതയുടെ യഥാർഥ പ്രതിനിധിയാണ്; പ്രതീകമാണ്.
ഭീകരാക്രമണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ആരുടെയും ആഹ്വാനമോ സമ്മർദമോ കൂടാതെ ഹർത്താൽ ആചരിച്ച, കാശ്മീർ ജനതയാണ് ഇന്ത്യയുടെ യഥാർഥ പ്രതിനിധികൾ. ആ ഹർത്താലിൽനിന്ന് ഒരു വിഭാഗവും ഒരാളും വിട്ടുനിന്നില്ലയെന്നത് എക്കാലത്തും ഓർമിക്കപ്പെടേണ്ട ചരിത്രമാണ്. മാത്രമല്ല, ജയ്ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ കാശ്മീർ ജനതയുടെ ഉള്ളിൽ മതത്തിന്റെയോ വംശീയതയുടെയോ ചെറിയൊരംശം പോലും ഉണ്ടാവില്ലയെന്നത് നിസ്സംശയമായ വസ്തുതയാണ്.
അഖണ്ഡ ഭാരതത്തെക്കുറിച്ചു ഗീർവാണമടിക്കുന്നവരാണ് യഥാർഥത്തിൽ അഖണ്ഡതയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നത് എന്ന സത്യത്തിനുനേരെ ആർക്കാണ് കണ്ണടയ്ക്കാനാവുക? ഭീകരാക്രമണത്തെ മറയാക്കി വംശീയതയും വർഗീയതയും വിതച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരാണ് ഇന്ത്യയുടെ യഥാർഥ ശത്രുക്കൾ. ആ തിരിച്ചറിവും ഈ ദാരുണമായ സംഭവം നമുക്ക് നൽകുന്നുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാളുകളിൽ ഇന്ത്യയുടെ ഒത്തൊരുമയും ഏകീഭാവവും തങ്ങളുടെ താൽപ്പര്യത്തിനു ഹാനികരമാകുമെന്നുകണ്ട സാമ്രാജ്യത്വശക്തികൾ 1850കൾ മുതൽ വിതച്ച ശിഥിലീകരണത്തിന്റെ വിത്തുകളാണ് ആ ദുഷ്ട ശക്തികളുടെ പിൻമുറക്കാരും അവരുടെ ദല്ലാളുകളും ഇന്നും സമൂഹത്തിൽ മുളപ്പിച്ചെടുക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഏതുകോണിലായാലും ജനങ്ങൾ ഐക്യത്തോടെ, ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്നത് മൂലധനശക്തികൾ ഇഷ്ടപ്പെടുന്നില്ല. വിഭാഗീയതയുടെയും വിഘടനവാദത്തിന്റെയുമെല്ലാം വിത്തെറിഞ്ഞ് ചോരപ്പുഴയൊഴുക്കാൻ ചരിത്രത്തിലെന്നും ശ്രമിച്ചുകൊണ്ടിരുന്ന അതേ ശക്തികൾ തന്നെയാണ്, പല പേരുകളിൽ, പല മുഖഭാവങ്ങളിൽ കാശ്മീരിൽ ദശകങ്ങളായി അശാന്തി വിതച്ചുകൊണ്ടിരിക്കുന്നത്. അത്തരം ശക്തികൾ ഏതുപേരിൽ വന്നാലും ഏതുവേഷം കെട്ടിയാടിയാലും അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും കാശ്മീർ ജനതയ്ക്ക് കഴിയുന്നതുകൊണ്ടാണ് ജമ്മുകാശ്മീർ ഇന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായി തുടരുന്നത്. ഇന്ത്യയുടെ ആത്മാവിനു മുറിവേൽപ്പിക്കാൻ ശ്രമിക്കുന്ന ഭീകരത ആപത്കരം തന്നെയാണ്. അതിനെ മുതലെടുക്കാൻ ശ്രമിക്കുന്നതാകട്ടെ അതിലേറെ അപലപനീയവുമാണ്. ഈ വിഷയമാണ് ഈ ലക്കത്തിലെ കവർസ്റ്റോറി ചെയ്തിരിക്കുന്നത്. എം എ ബേബി, പിണറായി വിജയൻ, മുഹമ്മദ് യൂസഫ് തരിഗാമി, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, കെ ജെ ജേക്കബ്, കെ ടി കുഞ്ഞിക്കണ്ണൻ, എ എം ഷിനാസ് എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. l