ലോകത്തെ ഏറ്റവും സുന്ദരമായ വാക്ക് ‘താരിഫ്’ (ചുങ്കം) ആണെന്ന ട്രംപിന്റെ വിടുവായത്തം പ്രസിദ്ധമാണ്. അതുകൊണ്ട് അദ്ദേഹം പ്രസിഡന്റായപ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെമേൽ ചുങ്കം ചുമത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിയുടെ മേലും 10% ചുങ്കം ട്രംപ് ഗവൺമെന്റ് ഏർപ്പെടുത്തി. ഇതിനു പുറമേ അൻപത്തിയേഴു രാജ്യങ്ങളുടെ മേൽ 15% മുതൽ 50%വരെ പകരം ചുങ്കവും ഏർപ്പെടുത്തി. ഇവയുടെയൊക്കെ ശരാശരിയെടുത്താൽ അമേരിക്കയിലെ ഇറക്കുമതിയുടെ മേലുള്ള ചുങ്കം 25% വരും.
ചിത്രം – 1 ൽ കാണുന്നതുപോലെ 1920 ന് ശേഷമുള്ള ഏറ്റവുമുയർന്ന ചുങ്കനിരക്കാണിത്. ഒന്നാം ലോകയുദ്ധം മുതൽ അമേരിക്കയിലെ ശരാശരി ചുങ്ക നിരക്ക് കുറഞ്ഞുവരികയായിരുന്നു, ചില ഇടവേളകളിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും താഴേയ്ക്കുള്ള ഇടിവ് വളരെ പ്രകടമാണ്. ആഗോളവൽക്കരണകാലം ആയപ്പോഴേക്കും 2% ൽ താഴെ ആയി; ഏതാണ്ട് സ്വതന്ത്ര വ്യാപാരമായി. ഇതാണ് ട്രംപ് ഒറ്റയടിക്ക് തകർത്തത്.
ചിത്രം – 1
അമേരിക്കയിലെ ശരാശരി ചുങ്കത്തിൽ ഉണ്ടായ മാറ്റങ്ങൾ
എന്താണ് പകരം ചുങ്കം?
അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയുടെ മേൽ മറ്റ് ഓരോ രാജ്യവും ഏർപ്പെടുത്തിയിട്ടുള്ള ചുങ്കവും നിയന്ത്രണങ്ങളും കണക്കിലെടുത്ത് അമേരിക്ക ഏർപ്പെടുത്തുന്ന ചുങ്കത്തിനാണ് പകരം ചുങ്കം എന്നു പറയുന്നത്. പകരം ചുങ്കം കണക്കുകൂട്ടിയെടുത്തതിന് ഉപയോഗിച്ച മാനദണ്ഡങ്ങൾ വലിയ തമാശയായിട്ടുണ്ട്. ഒരു രാജ്യവുമായുള്ള അമേരിക്കയുടെ വ്യാപാരത്തിലെ കമ്മിയുടെ അടിസ്ഥാനത്തിലാണ് പകരം ചുങ്കം ഏർപ്പെടുത്തിയത്. ഇത് ശുദ്ധ അസംബന്ധമാണെന്ന് പോൾ ക്രൂഗ്മാനെ പോലുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് യൂറോപ്യൻ യൂണിയന്റെ ശരാശരി ചുങ്കം 5% മാത്രമേ വരൂ. എന്നാൽ അവരുടെമേൽ 20% ചുങ്ക ഉപരോധമാണ് ട്രംപ് ഏർപ്പെടുത്തിയിട്ടുള്ളത്. ചരക്കുകളുടെ വ്യാപാര ബാലൻസാണ് പരിഗണിച്ചത്. ഇവിടെ യൂറോപ്യൻ യൂണിയന് വലിയ മിച്ചമാണ്. എന്നാൽ സേവനങ്ങളുടെ വ്യാപാരമെടുത്താൽ യൂറോപ്യൻ യൂണിയൻ കമ്മിയിലാണ്. ഇതിനൊക്കെ പുറമേ ഏതെങ്കിലും രാജ്യത്തിന് അമേരിക്കയുമായി വ്യാപാരമിച്ചമുണ്ടെങ്കിൽ അത് കുതന്ത്രത്തിലൂടെ നേടിയതാണെന്നു പറയുന്നത് എന്തൊരു വങ്കത്തമാണ്. അങ്ങനെയാണ് പാവപ്പെട്ട ബംഗ്ളാദേശിനും വിയറ്റ്നാമിനും മറ്റും മേൽ 40% ത്തിനുമേൽ പകരച്ചുങ്കം വന്നത്. അമേരിക്കൻ കമ്പനികളാണ് അവിടെ തുണിത്തരങ്ങളും ഷൂസുമെല്ലാം ഉണ്ടാക്കി അമേരിക്കയിലേക്ക് അയക്കുന്നത്. പകരം തുല്യസാധനങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങുവാനുള്ള ശേഷിയോ, ആവശ്യമോ അവർക്കില്ല. അമേരിക്ക വാങ്ങുന്ന ചരക്കുകൾക്കു തുല്യമായ ചരക്ക് മറ്റു രാജ്യങ്ങൾ വാങ്ങിയേ മതിയാകൂവെന്നാണ് ട്രംപ് പറയുന്നത്. അതിനാണ് എല്ലാ രാജ്യങ്ങളുടെമേലും ചുങ്കം ഏർപ്പെടുത്തിയതത്രേ.
ചൈന മാത്രമല്ല കാനഡയും അമേരിക്കൻ ഉല്പന്നങ്ങൾക്കെതിരെ ചുങ്കം ഉയർത്തി തിരിച്ചടിച്ചു. യൂറോപ്യൻ യൂണിയൻ നടപടിയെടുത്തു. 1920കളിലെപോലെ വ്യാപാര യുദ്ധം ആരംഭിച്ചു. അമേരിക്ക തങ്ങളുടെ പകരം ചുങ്കം ഏർപ്പെടുത്തുന്നത് താൽക്കാലികമായി മരവിപ്പിച്ചതുകൊണ്ട് സംഘർഷത്തിന് ചെറിയൊരു ശമനം ഉണ്ടായിട്ടുണ്ട്. ഇനി ഓരോ രാജ്യവുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്താമെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ, അതിനിടയിൽ ആഗോള സാമ്പത്തിക തകർച്ചയിലേക്ക് വ്യാപാര യുദ്ധം നയിച്ചേക്കാം.
പക്ഷേ ഒരു കാര്യം വ്യക്തമായിരിക്കുന്നു. WTO യുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് വലിയ ആഘാതമാണ് ഏറ്റിരിക്കുന്നത്.
ആഗോളവൽക്കരണത്തിന്റെ അപ്പോസ്തലനായ അമേരിക്ക എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നു? അവരുടെ ലക്ഷ്യമെന്ത്?
വ്യാപാരയുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും? ആഗോള സമ്പദ്ഘടനയ്ക്ക് എന്തു സംഭവിക്കും? ട്രംപ് പറയുന്നതുപോലെ അമേരിക്ക മഹത്വം വീണ്ടെടുക്കുമോ?
ഇടതുപക്ഷത്തിന്റെ നിലപാടെന്ത്? ആഗോളവൽക്കരണത്തെ എതിർത്തുനിന്ന ഇടതുപക്ഷം ഇനിയിപ്പോൾ ആഗോളവൽക്കരണത്തിന്റെ വക്താക്കളാകുമോ? ഇത്തരമൊരുപറ്റം ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
ആഗോളവൽക്കരണം അമേരിക്കയ്ക്ക്
തിരിച്ചടിയായി എന്ന്
ട്രംപ് പറയുന്നത് ശരിയാണോ?
1940 കളിൽ അമേരിക്കയിലെ തൊഴിലാളികളുടെ ഏതാണ്ട് 35% ത്തോളം വ്യവസായ നിർമ്മാണ മേഖലയിലായിരുന്നു. അതിപ്പോൾ ഏതാണ്ട് 10% ത്തിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്. ഏതാണ്ട് 1.8 കോടി ആളുകൾ അമേരിക്കൻ വ്യവസായ മേഖലയിൽ ആഗോളവൽക്കരണകാലം വരെ തൊഴിലെടുത്തിരുന്നു. എന്നാൽ അതിനു ശേഷം അത് തുടർച്ചയായി കുറഞ്ഞു. ഇപ്പോൾ 1.2 കോടിയേ ഉള്ളൂവെന്ന് ചിത്രം 2 കാണിക്കുന്നു. അമേരിക്കയുടെ ദേശീയ വരുമാനത്തിൽ വ്യവസായത്തിന്റെ വിഹിതം 1971 വരെ 25% ത്തിനു മുകളിലായിരുന്നു. ഇപ്പോഴത് 12%മാണ്.
ചിത്രം – 2
അമേരിക്കയിലെ വ്യവസായത്തൊഴിലാളികളുടെ എണ്ണം (ദശലക്ഷത്തിൽ)
ആഗോളവൽക്കരണ കാലത്തും അമേരിക്കൻ സാമ്പത്തിക മത്സരശേഷി ഇടിഞ്ഞു. അതിന്റെ ഫലമായി അമേരിക്കൻ വ്യവസായങ്ങൾ തുരുമ്പിച്ചു. അമേരിക്കയുടെ മത്സരശേഷി സേവനങ്ങളിലാണ്. എന്നാൽ വ്യവസായ മേഖലയ്ക്കാണ് വോട്ടിൽ പ്രാധാന്യം. ജോലി നഷ്ടപ്പെട്ട വ്യവസായ തൊഴിലാളികളിൽ നിന്ന് വലിയ പിന്തുണയാണ് ട്രംപിനു ലഭിച്ചത്. അമേരിക്കയെ വീണ്ടും വ്യവസായവൽക്കരിച്ച് വീണ്ടും മഹത്താക്കുകയാണ് ട്രംപിന്റെ മാഗാ (Make America Great Again) മുദ്രാവാക്യത്തിന്റെ ആണിക്കല്ല്. ഇതിനുള്ള കുറുക്കുവഴിയാണ് ചുങ്കം ചുമത്തി ഇറക്കുമതി നിയന്ത്രിക്കുകയെന്നത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില ഉയരും, അമേരിക്കയിൽ തന്നെ അവ ഉൽപ്പാദിപ്പിക്കുന്നത് ലാഭകരമായിത്തീരും. ഇതാണ് യുക്തി. പക്ഷേ, ട്രംപിന്റെ കടന്നാക്രമണം കാട് ഇളക്കിയുള്ള ഒരു അടി ആയിരുന്നു. എല്ലാവരെയും ശത്രുക്കളാക്കി. ഓരോ രാജ്യത്തിനും ചുമത്തിയ ചുങ്കവും അവയുടെ കയറ്റുമതിയുടെ അളവോ സ്വഭാവമോ തമ്മിൽ വലിയ ബന്ധമില്ലായിരുന്നു.
അന്യായമായി മറ്റു രാജ്യങ്ങൾ അമേരിക്കയെ
കബളിപ്പിച്ചതുകൊണ്ടാണോ വ്യവസായ മേഖലയിൽ
തിരിച്ചടിയുണ്ടായത്?
ട്രംപിന്റെ ഉറച്ച വിശ്വാസം അമേരിക്കയെ ചൈനയും മറ്റും കബളിപ്പിച്ചതാണെന്നാണ്. ചൈനയുടെ ഉല്പന്നങ്ങൾ വിലകുറച്ചു ഡമ്പ് ചെയ്യുകയാണത്രെ. ചൈനീസ് നാണയത്തിന്റെ വിനിമയ നിരക്കിലും സ്ഥിരമായി കൃത്രിമത്വം കാണിച്ചുകൊണ്ടിരിക്കുകയാണത്രെ, ഇങ്ങനെ ഒരു കൂട്ടം ആരോപണങ്ങളുണ്ട്.
യഥാർഥ വസ്തുത അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ഉൽപ്പാദനം ചൈനയിലേക്കും കാനഡയിലേക്കും മെക്സിക്കോയിലേക്കുമെല്ലാം മാറ്റിയതാണ്. കാരണം ഈ രാജ്യങ്ങളിലാണ് ഉൽപ്പാദനച്ചെലവ് കുറവ്. ഇങ്ങനെ ഉൽപ്പാദനം ആഗോളവൽക്കരിച്ചതിന്റെ ഫലമായി അമേരിക്കൻ കമ്പനികൾ കൊള്ളലാഭവും കൊയ്തു. വ്യവസായ വരുമാനത്തിന്റെ വിഹിതം അമേരിക്കൻ ദേശീയ വരുമാനത്തിൽ കുറഞ്ഞുവെങ്കിലും ധനകാര്യ സേവനങ്ങളുടെ വിഹിതം കുത്തനെയുയർന്നു.
ഫിനാൻസ് മൂലധനത്തിന് ആണ് ലോകത്താധിപത്യം, അമേരിക്കൻ ഡോളർ ആണ് ലോക നാണയം, അമേരിക്ക ആണ് ചോദ്യം ചെയ്യാനാവാത്ത സൈനിക ശക്തി, ഇതൊക്കെ മറച്ചുവച്ചാണ് അമേരിക്കയെ തന്റെ രാഷ്ട്രീയ എതിരാളികൾ തകർത്തുവെന്ന് ട്രംപ് പറഞ്ഞുനടക്കുന്നത്.
ചിത്രം – 3
അമേരിക്കയുടെയും ചൈനയുടെയും ജി ഡി പി വളർച്ച
പക്ഷേ ഒരു യാഥാർഥ്യമുണ്ട്. അമേരിക്കയെക്കാൾ വളരെ വേഗത്തിലാണ് ബ്രിക്സ് രാജ്യങ്ങൾ വളരുന്നത്. ചൈന അമേരിക്കയ്ക്ക് തൊട്ടുതാഴെ സാമ്പത്തികശക്തിയായി വളരുന്നു. ചിത്രം 3 നോക്കുക, അമേരിക്കതന്നെയാണ് ഇന്നും ഏറ്റവും വലിയ സാമ്പത്തികശക്തി. പക്ഷേ അതിവേഗം ചൈന ഒപ്പമെത്തിക്കൊണ്ടിരിക്കുകയാണ്. ഈ വളർച്ച കേവലം താഴ്ന്ന കൂലികൊണ്ടല്ല, ചൈന നേടിയ സാങ്കേതിക വിദ്യയുടെ പുരോഗതികൊണ്ടാണ്. ഈ വളർച്ചയ്ക്ക് തടയിടുവാനാണ് അമേരിക്കയുടെ ശ്രമം. ചൈനയ്ക്ക് എതിരെ ഉള്ള പടയൊരുക്കമാണ് യഥാർഥത്തിൽ അമേരിക്ക നടത്തുന്നത്.
അതുകൊണ്ടാണ് ചൈനക്കെതിരെ ഏറ്റവും ഉയർന്ന നികുതി ഏർപ്പെടുത്തിയത്. ഇപ്പോഴത് 145% ആണ്. ബാക്കിയുള്ളവർക്ക് 90 ദിവസത്തേക്ക് കൊടുത്ത ഇളവ് ചൈനയ്ക്ക് ബാധകമാക്കിയില്ല. ലക്ഷ്യം എന്തുതന്നെ ആയിരുന്നാലും ട്രംപ് നിനച്ചിരിക്കാത്ത പ്രത്യാഘാതങ്ങളാണ് ചുങ്കവർദ്ധനവ് സൃഷ്ടിച്ചത്.
ട്രംപ് ചുങ്കം ഉയർത്തിയപ്പോൾ
എന്തുകൊണ്ട് ഓഹരി വില ഇടിഞ്ഞു?
ചുങ്കമുയർത്തിയപ്പോൾ ട്രംപ് വിചാരിച്ചത് അദ്ദേഹത്തിന്റെ ആക്രോശത്തിൽ ഭയന്ന് മറ്റു രാജ്യങ്ങളെല്ലാം അടങ്ങിയിരിക്കുമെന്നും, ഒത്തുതീർപ്പിന് ഉഭയകക്ഷി ചർച്ചയ്ക്ക് ഓരോരുത്തരായി വരുമെന്നുമാണ്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്.
ഇതിനു കാരണം ലോകത്തെ മറ്റു രണ്ട് വ്യാപാരശക്തികളായ ചൈനയും യൂറോപ്യൻ യൂണിയനും തിരിച്ചടിക്കുമെന്നു പ്രഖ്യാപിച്ചതാണ്. കാനഡയും, മെക്സിക്കോയും ചുങ്കമുയർത്തി. ചുങ്കയുദ്ധം ആഗോളവ്യാപാരത്തെയും ഉല്പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഈ നിഗമനമാണ് ഓഹരി കമ്പോളത്തെ പിടിച്ചുകുലുക്കിയത്.
ചിത്രം – 4
അമേരിക്കൻ ഓഹരി കമ്പോളം – എസ് & പി സൂചിക
ഇതുസംബന്ധിച്ച രേഖ ചിത്രം – 4 ൽ കൊടുത്തിരിക്കുന്നു. നവംബറിൽ ട്രംപ് ജയിച്ചപ്പോൾ അമേരിക്കയിലെ എസ് & പി സൂചിക 5783 ആയിരുന്നു. ജനുവരി 20 നു ട്രംപ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അത് 6024 ആയി – ഫെബ്രുവരി 19 നാണ് ഏറ്റവും ഉയർന്ന നിലയിൽ എത്തിയത് 6147. മാർച്ച് 4 ന് കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനയ്ക്കുമെതിരെ 25% വീതം ചുങ്കം ചുമത്തി. സൂചിക അന്ന് 5778 ആയി താഴ്ന്നു.
ഏപ്രിൽ 2 ന് എല്ലാ രാജ്യങ്ങളുടെ മേലുമുള്ള പകരംചുങ്കം ട്രംപ് പ്രഖ്യാപിച്ചു, സൂചിക 5671 ആയി ഇടിഞ്ഞു. ഏപ്രിൽ 7 ആയപ്പോൾ സൂചിക 4835 ആയി ഇടിഞ്ഞു. ഇത്രയും ആയപ്പോൾ 90 ദിവസത്തേയ്ക്ക് ചൈനയൊഴികെ ബാക്കിയുള്ള രാജ്യങ്ങളുടെ പകരം ചുങ്കം നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
ഏതാണ്ട് 10 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമാണ് അമേരിക്കൻ ഓഹരി കമ്പോളത്തിൽ ഇല്ലാതായത്. ലോകം മൊത്തത്തിൽ എടുത്താൽ ഏതാണ്ട് 20 ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യം തകർന്നത്രെ.
ആഗോള സാമ്പത്തിക മാന്ദ്യം രൂപംകൊള്ളുമെന്നും ഭാവിയിൽ അതുമൂലം ഓഹരിവിലകൾ ഇടിയുമെന്നുമാണ് കമ്പോളം കരുതുന്നത്. താഴെ കൊടുത്തിരിക്കുന്ന കണക്കുകൾ ഇന്ത്യയിലെ എസ് ബി ഐ ബാങ്കിന്റെ ചീഫ് ഇക്കണോമിക് അഡ്വൈസറുടേതാണ്.
ലോക വ്യാപാര വളർച്ച 2025-–2026-ൽ 2.9 ശതമാനത്തിൽനിന്നു 1.3 ശതമാനമായി താഴും. അമേരിക്കയിലെ വിലക്കയറ്റം 1.4 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി ഉയരും. അമേരിക്കയുടെ ജിഡിപി 1.45 ശതമാനം കുറയും, ഓരോ അമേരിക്കക്കാരന്റെയും വരുമാനത്തിലും 3487 ഡോളറിന്റെ കുറവുണ്ടാകും. സമ്പദ്ഘടന നിശ്ചയമായും തിരിച്ചുയരും. പക്ഷേ, ഇംഗ്ലീഷ് അക്ഷരം ‘J’ പോലെ പെട്ടെന്നൊരു ഉയർച്ച ആയിരിക്കില്ല. ‘U’ അക്ഷരം പോലൊരു വീണ്ടെടുപ്പായിരിക്കും ചിലപ്പോൾ ‘L’ അക്ഷരം പോലുള്ളതും ആവാം.
വർദ്ധിപ്പിച്ച ചുങ്കം ട്രംപ് എന്തിന്
ഏപ്രിൽ 9ന് മരവിപ്പിച്ചു?
ഷെയർ മാർക്കറ്റിൽ നിന്നും ആളുകൾ പിൻവലിയുമ്പോൾ ആ പണത്തിൽ നല്ലൊരു പങ്ക് സാധാരണഗതിയിൽ ബോണ്ട് മാർക്കറ്റിലേക്കാണ് വരേണ്ടത്. അങ്ങനെ കൂടുതൽ പണം ബോണ്ട് മാർക്കറ്റിൽ വരുമ്പോൾ ബോണ്ടിന്റെ വില അല്ലെങ്കിൽ പലിശ നിരക്ക് താഴും. ഇതാണ് സംഭവിക്കേണ്ടിയിരുന്നത്. പക്ഷേ, സംഭവിച്ചത് നേരേമറിച്ചാണ്. പലിശ നിരക്ക് ഉയർന്നു. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അമേരിക്കൻ ബോണ്ടുകൾ വാങ്ങിക്കൂട്ടിയിട്ടുള്ളത് ജപ്പാനും ചൈനയുമാണ്. ഏതാണ്ട് ഒരുലക്ഷം കോടി ഡോളർ വീതം. അമേരിക്കൻ സർക്കാരിലുള്ള വിശ്വാസ്യതയെയാണ് ട്രംപിന്റെ പുലമ്പലും കാടൻ നടപടികളും ഉലച്ചത്. ജപ്പാനും ചൈനയുമടക്കമുള്ള രാജ്യങ്ങൾ ഡോളർ ബോണ്ടുകൾ കൈയൊഴിയാൻ തുടങ്ങി. ബോണ്ടിന്റെ വിലയിടിഞ്ഞു.
അമേരിക്കൻ സമ്പദ്ഘടനയുടെ ആണിക്കല്ല് ഡോളർ നാണയ വ്യവസ്ഥയാണ്. ഏറ്റവും സുരക്ഷിതമായിട്ടുള്ള നാണയം ഡോളർ ആയതിനാൽ എല്ലാവരും അവരുടെ വ്യാപാരമിച്ചമായി ലഭിക്കുന്ന വിദേശവിനിമയ ശേഖരം ഡോളറിലാണ് സൂക്ഷിക്കുക. ഈ ഡോളർ മുഴുവൻ അമേരിക്കൻ ഡോളർ ബോണ്ടുകളിലാണ് നിക്ഷേപിക്കുക. ഇങ്ങനെ അതിഭീമമായ തുക നിക്ഷേപമായി ലഭിക്കുന്നത് ഉപയോഗിച്ചുകൊണ്ടാണ് അമേരിക്കയ്ക്ക് ലോകമെമ്പാടും താവളങ്ങൾ ഒരുക്കാനും യുദ്ധങ്ങൾ നയിക്കുവാനും ലോകത്തെമ്പാടുനിന്നും ചരക്കുകൾ ഇറക്കുമതി ചെയ്യാനും കഴിയുന്നത്. അമേരിക്കൻ ഓഹരി കമ്പോളം തകർന്നാൽ പിടിച്ചുനിൽക്കാം. പക്ഷേ, ബോണ്ട് മാർക്കറ്റ് തകർന്നാൽ വിലക്കയറ്റം ഉണ്ടാവില്ല. പുതിയ വ്യാപാരകമ്മിയുടെ കാര്യം പോകട്ടേ, കാലപരിധിയിൽ എത്തുന്ന പഴയ ബോണ്ടുകൾ റീഫിനാൻസ് ചെയ്യാൻപോലും കഴിയില്ല. ഇങ്ങനെയൊരു അവസ്ഥ ട്രംപ് ചിന്തിച്ചില്ല. അതുകൊണ്ടാണ് ഉടനെ ചുങ്കം മരവിപ്പിക്കൽ എന്ന അടവ് കൊണ്ടുവന്നത്.
ട്രംപിന്റെ ചുങ്കത്തിനെതിരെ
മോദി എന്താണ് ചെയ്യുന്നത്?
ഉർവ്വശീ ശാപം ഉപകാരം എന്നൊരു ചൊല്ലില്ലേ? ഏതാണ്ട് അതുപോലെയാണ് മോദിയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ താരിഫ് യുദ്ധം. ഏതാണ്ടെല്ലാ രാജ്യങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടും പക്ഷേ, മോദിയിതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്. മോദി കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ മേൽ ഇന്ത്യയിലുള്ള ചുങ്കം ഇല്ലാതാക്കാനോ വെട്ടിക്കുറയ്ക്കുവാനോ ഒരവസരം കാത്തിരിക്കുകയായിരുന്നു. എന്തുചെയ്യാം? ഇന്ത്യയിലെ കൃഷിക്കാർ അത് സമ്മതിച്ചില്ല.
അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ബ്രിട്ടനുമായും ന്യൂസിലാൻഡുപോലുള്ള മറ്റു പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിന് ചർച്ചകൾ ആരംഭിച്ചിട്ട് നാളേറെയായി. കൃഷിക്കാരിൽ നിന്നുള്ള ശക്തമായ എതിർപ്പുമൂലം തീരുമാനത്തിലെത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ.
എന്തിനാണ് സ്വതന്ത്ര വ്യാപാരക്കരാറിന് മോദി ഇത്രമാത്രം തിടുക്കം കാണിക്കുന്നത്? ഇന്ത്യയിലെ കോർപറേറ്റുകൾക്ക് വ്യവസായങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലാണ് താൽപ്പര്യം. കൃഷിയെ ബലികൊടുക്കേണ്ടിവന്നാലും അവർക്ക് വേവലാതിയില്ല. ആസിയാൻ കരാറിന്റെ കാര്യം നമുക്ക് അറിയാവുന്നതാണല്ലോ? കേരളത്തിന്റെ കാർഷിക മേഖലയെ ആസിയാൻ കരാർ തകർത്തു. പക്ഷേ, ആസിയാൻ പ്രദേശത്തേയ്ക്കുള്ള ഇന്ത്യയുടെ ഐടിയുടെയും മറ്റുസേവനങ്ങളുടെയും കയറ്റുമതി കുത്തനെ ഉയർന്നു.
ലോക വ്യാപാര കരാറിൽ പോലും കാർഷിക മേഖലയ്ക്ക് ഒരു പ്രത്യേക ഇളവ് നൽകിയിരുന്നു. കാരണം, ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങളിൽ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവന മാർഗമാണ് കൃഷി. കാർഷിക മേഖലയുടെ തകർച്ച വലിയ സാമൂഹിക അസ്വസ്ഥതകൾ സൃഷ്ടിക്കും. അതുകൊണ്ട് ഓരോ രാജ്യത്തിനും കാർഷിക ഉൽപ്പന്നങ്ങളുടെ മേൽ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് ഉയർത്തി നിശ്ചയിക്കാൻ അനുവാദം നൽകി. പണ്ട് ഇന്ത്യയിലേക്ക് കാർഷിക ഇറക്കുമതി നിരോധിച്ചിരിക്കുകയായിരുന്നു. ഇനി ഇറക്കുമതി ചെയ്യണമെങ്കിൽ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയേ പറ്റുമായിരുന്നുള്ളു. ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാതായി, പക്ഷേ ശരാശരി 110% വരെ നികുതി ചുമത്താനുള്ള അനുവാദമുണ്ട്. ഈ പരമാവധി നിരക്കിനെയാണ് ബൗണ്ട് റേറ്റ് എന്നു വിളിക്കുന്നത്.
പ്രായോഗികമായി ഈടാക്കുന്ന നിരക്ക് ഇതിലും താഴെ ആയിരിക്കും. പല രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലൂടെ ഇറക്കുമതിയിലുള്ള ചുങ്കനിരക്ക് ഇന്ത്യ കുറച്ചുകൊടുത്തു. അങ്ങനെ ഇന്ന് ഇന്ത്യയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കു മേലുള്ള ഇറക്കുമതി ചുങ്കം ശരാശരി 35% ആണ്. ഈ ചുങ്ക നിരക്ക് മറ്റു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ വഴി കുറയ്ക്കുന്നതിനോ നീക്കംചെയ്യുന്നതിനോ ആണ് മോദി ശ്രമിച്ചുവന്നത്. നേരത്തെ പറഞ്ഞതുപോലെ കൃഷിക്കാരുടെ സംഘടിതമായ എതിർപ്പുമൂലം ഇതിനു കഴിയുന്നില്ല. ഈ ഊരാക്കുടുക്കിനെ മറികടക്കാൻ ട്രംപിന്റെ വ്യാപാര യുദ്ധം സഹായിക്കും.
കാർഷികമേഖല തുറന്നുകൊടുത്തില്ലെങ്കിൽ രാജ്യത്തുനിന്നുള്ള 20% കയറ്റുമതി തകരും, ട്രംപിന് വഴങ്ങിയേ തീരൂ അല്ലാതെ മറ്റു മാർഗമില്ല. പണ്ട് മൻമോഹൻസിങ് പറഞ്ഞതും ഇതുതന്നെ – – മറ്റു മാർഗ്ഗമില്ല.! (There Is No Alternative –- TINA ). മോദിയും കൂട്ടരും പറയുവാൻ പോവുന്നതും ഇതുതന്നെ. ട്രംപിന് വഴങ്ങുകയേ മാർഗമുള്ളു.
എന്താണ് പ്രതിവിധി? ഭീഷണിക്ക് വഴങ്ങില്ല എന്ന് ഇന്ത്യയിലെ കൃഷിക്കാർ തീരുമാനിക്കണം. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങണം. ഡൽഹിയിലെ കർഷകസമരത്തിന്റെ ഒരു വലിയ പതിപ്പിന് സമയമായി.
ട്രംപിന്റെ ചുങ്കം
എടുത്തുകളയണമെന്ന്
വാദിക്കുന്നവർ എന്തുകൊണ്ട്
മോദിയുടെ നടപടിയെ എതിർക്കുന്നു?
ഇതിനുള്ള ഉത്തരം മേൽ കൊടുത്തിട്ടുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്. സ്വതന്ത്ര വ്യാപാരക്കരാറുകളും കൃഷിക്കുള്ള ചുങ്ക സംരക്ഷണം ഇല്ലാതാക്കുന്നതും ഇന്ത്യയിലെ കൃഷിക്കാരെ മുച്ചൂടും മുടിക്കും. ഇടതുപക്ഷം സ്വതന്ത്ര വ്യാപാര വക്താക്കളല്ല. അതുപോലെതന്നെ ചുങ്ക സംരക്ഷണ വക്താക്കളുമല്ല. ഭരണവർഗങ്ങൾ ഇത്തരം നടപടികൾ മാറി മാറി എടുക്കുന്നത് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇടതുപക്ഷമാവട്ടെ തങ്ങളുടെ നിലപാടുകൾ കരുപ്പിടിപ്പിക്കുന്നത് ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ്.
അമേരിക്കൻ ഭരണ വർഗങ്ങളുടെ ചുങ്കം സംബന്ധിച്ച നിലപാട് നോക്കൂ. 1776 ൽ അമേരിക്ക രൂപീകൃതമായതുമുതൽ ഒന്നാം ലോക യുദ്ധം വരെ അമേരിക്കയിലെ ചുങ്കനിരക്ക് ഏതാണ്ട് 30% ആയിരുന്നു. ഈ സംരക്ഷണ കവചത്തിലാണ് അമേരിക്കയിലെ വ്യവസായങ്ങൾ വളർന്നത്. ചുങ്കമായിരുന്നു അമേരിക്കൻ സർക്കാരിന്റെ മുഖ്യവരുമാന മാർഗം. ഒന്നാം ലോക യുദ്ധത്തിനു ശേഷമാണ്, അമേരിക്കയിൽ വ്യവസായവൽക്കരണം ശക്തമായതിനു ശേഷമാണ് ചുങ്കം തുടർച്ചയായി കുറയ്ക്കാൻ തുടങ്ങിയത്.
എന്നാൽ 1925 മുതൽ കൃഷിയെ സംരക്ഷിക്കാൻ വേണ്ടി ചുങ്കം വീണ്ടും ഉയർത്തുവാൻ തുടങ്ങി. 1930 ലെ സ്മൂട്ട് ഹാവ്‌ലി – ആക്ട് പ്രകാരം ഇത് 20%ആയി ഉയർത്തി. ഇത് തുടങ്ങിവെച്ച വ്യാപാര യുദ്ധം 1930 കളിലെ ആഗോളമാന്ദ്യത്തിനു വഴിയൊരുക്കുന്നതിൽ ഒരു പ്രധാനപ്പെട്ട ഘടകമായിരുന്നു.
രണ്ടാം ലോക യുദ്ധം കഴിഞ്ഞപ്പോൾ അമേരിക്കയായിത്തീർന്നു ലോക മഹാശക്തി. അതോടെ അമേരിക്ക സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലനായി. ആഗോളമായി ചുങ്കം കുറയ്ക്കുവാൻ ഗാട്ട് എന്ന സംഘടന രൂപീകരിച്ചു. 90 കളുടെ അവസാനം ലോക വ്യാപാരകരാർ ഉണ്ടാക്കാൻ മുൻകൈയെടുത്തു. നിയോ – ലിബറൽ സ്വതന്ത്ര വ്യാപാരം ലോകത്തിന്റെ ആദർശമായി.
ഇപ്പോൾ ട്രംപ് പറയുന്നത് സ്വതന്ത്ര വ്യാപാരം അമേരിക്കയെ തകർത്തു എന്നാണ്; അത് മുതലെടുത്ത് ചൈനയും മറ്റും വളർന്നുവെന്നാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസ് ഇത് തുറന്നുപറഞ്ഞു: ‘‘നമ്മൾ വിചാരിച്ചത് എളുപ്പത്തിൽ കമ്പോളമത്സരത്തിൽ വിജയിക്കുമെന്നാണ്, പക്ഷേ അങ്ങനെയല്ല ഉണ്ടായത്. ചൈന അടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾ നമ്മളെക്കാൾ വേഗതയിലാണ് വളരുന്നത്. അവർ നമ്മുടെ വ്യവസായം കവർന്നെടുത്തു. അതിനി അനുവദിക്കില്ല. ഇറക്കുമതിച്ചുങ്കം മൂലം നിയന്ത്രിച്ച് അമേരിക്കയെ മഹത്താക്കും’’. അതുകൊണ്ട് സ്വതന്ത്ര വ്യാപാര ആദർശം മാറ്റിവച്ചു ചുങ്കം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
ഇടതുപക്ഷമാവട്ടെ, നമ്മളുടെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും താല്പര്യം കണക്കിലെടുത്തുകൊണ്ട് ട്രംപിന്റെ ചുങ്കത്തെ എതിർക്കും. അതേ സമയം ഇന്ത്യയിലെ ചുങ്ക സംരക്ഷണം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വാദിക്കും.
ഇന്ത്യ എത്തിപ്പെട്ട ഒരു ചതിക്കുഴി നോക്കിക്കേ, സ്വതന്ത്ര വ്യാപാരത്തിന്റെ സങ്കീർത്തനങ്ങൾ പാടി സുഖിപ്പിച്ച് ഐഎംഎഫും ലോകബാങ്കും ലോകവ്യാപാര കരാറും നമ്മുടെ സമ്പദ്ഘടനയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഏർപ്പെടുത്തിയ ചുങ്ക സംരക്ഷണം ഇല്ലാതാക്കി. എന്നാൽ ഇപ്പോൾ സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലന്മാർ കാലുമാറിയിരിക്കുകയാണ്.
ചുരുക്കത്തിൽ ട്രംപിന്റെ ആക്രോശങ്ങളും ഭീഷണികളും അമേരിക്കൻ പരാജയത്തിന്റെ സമ്മതമാണ്, ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണെങ്കിലും ഇന്ന് അമേരിക്ക ഏറ്റവുംവലിയ സാമ്പത്തിക ശക്തി അല്ല. ചൈന അമേരിക്കയെ കടത്തിവെട്ടിക്കൊണ്ടിരിക്കുകയാണ്; ബ്രിക്സ് രാജ്യങ്ങളും അമേരിക്കയെക്കാൾ വേഗതയിലാണ് വളരുന്നത്.
ചുങ്ക സംരക്ഷണത്തോടും
സ്വതന്ത്ര വ്യാപാരത്തോടും മാർക്സിസ്റ്റ്
ആചാര്യന്മാർ എന്തുനിലപാടാണ്
സ്വീകരിച്ചിട്ടുള്ളത്?
മൂർത്തമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് മാർക്‌സും എംഗൽസും ഈ രണ്ടു നയങ്ങളെയും വിലയിരുത്തിയിട്ടുള്ളത്. 1845 ൽ എംഗൽസ് ഇപ്രകാരം എഴുതി: “ സംരക്ഷണ ചുങ്കത്തെ സ്വതന്ത്ര വ്യാപാരത്തെക്കാൾ എന്തെങ്കിലും കൂടുതൽ അനുകൂലിക്കുന്നതിനു ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നമ്മുടെ നിലപാടിൽ നിന്നുകൊണ്ട് രണ്ടു സമ്പ്രദായങ്ങളെയും വിമർശിക്കുവാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ കമ്യൂണിസ്റ്റ് നിലപാടാണ് സ്വീകരിക്കുക.”
1840 കളിൽ ഇംഗ്ളണ്ടിലെ ഒരു പ്രധാന വിവാദ വിഷയം Corn Laws (ചോള നിയമം) ആയിരുന്നു. ഭൂഉടമകൾ ചോളം ഇറക്കുമതിയെ എതിർത്തു, അതേസമയം ഫാക്റ്ററി ഉടമകൾ ചോളം ഇറക്കുമതിചെയ്യുന്നതിനെ അനുകൂലിച്ചു. ഇറക്കുമതി ചെയ്യുന്നത് ഭക്ഷ്യ ധാന്യങ്ങളുടെ വിലകുറയ്ക്കാൻ സഹായിക്കും എന്നതായിരുന്നു വാദം. ഭക്ഷണ സാധനങ്ങളുടെ വിലകുറഞ്ഞാൽ കൂലി കുറയ്ക്കാം എന്നൊരു ഗൂഢോദ്ദേശ്യവും അവർക്കുണ്ടായിരുന്നു. മാർക്‌സും എംഗൽസും ഇത് തുറന്നുകാണിച്ചു. അതേ സമയംതന്നെ ഇറക്കുമതിയെ അനുകൂലിച്ചു. ഇതിനെ സ്വതന്ത്ര വ്യാപാരത്തിനുള്ള പിന്തുണയായി കാണേണ്ടതില്ലെന്നും വിശദീകരിച്ചു.
മേൽപ്പറഞ്ഞതാണ് മാർക്സിസ്റ്റ് സമീപനം. ഇന്ത്യയിലെ കൃഷിക്കാരെ സംരക്ഷിക്കുന്നതിന് ചുങ്കം കൂടിയേ തീരൂ. അതേസമയം ട്രംപിന്റെ ചുങ്ക വർധന ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളോടുള്ള കടന്നാക്രമണമാണ്. ഇതിനു കീഴടങ്ങുകയല്ല പ്രതിരോധമുയർത്തുകയാണ് വേണ്ടത്.
ഇടതുപക്ഷ നിലപാട് വ്യക്തം
പക്ഷേ ട്രംപിന്റെ നിലപാട്
ദിനംപ്രതി മാറിമറിയുന്നത്
എന്തുകൊണ്ട്?
വീണിടം വിദ്യയാക്കുകയാണ് ട്രംപ് . ചെറിയൊരു സാമ്പത്തിക തിരിച്ചടി പ്രതീക്ഷിച്ചതാണ്, എന്നാൽ ഇതുപോലൊരു ചെറുത്തുനിൽപ്പും തകർച്ചയും ട്രംപ് പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ഇതൊക്കെ താൻ മുൻകൂട്ടി കണ്ടതാണ് എന്ന ഭാവത്തിലാണ് ട്രംപ്. ആഗോള സാമ്പത്തിക തകർച്ച ട്രംപിന്റെ ഒരു മാസ്റ്റർ സ്ട്രോക്ക് ആണെന്നാണ് ഇപ്പോഴത്തെ പ്രചാരണം. നിലവിലുള്ള ആഗോള വ്യവസ്ഥയുടെ തകർച്ചയിൽ നിന്ന് പുതിയൊരു ലോകക്രമം വരുമത്രെ.
ഇപ്പോഴത് കൂടുതൽ വ്യക്തമായിരിക്കൊണ്ടിരിക്കുകയാണ്. ചൈന ഒഴിച്ചുള്ള രാജ്യങ്ങൾക്കെല്ലാം പുതിയ ചുങ്കനിരക്കുകൾ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇത് ഭയങ്കര തന്ത്രമാണെന്നാണ് ട്രംപിന്റെ വക്താക്കൾ വാദിക്കുന്നത്. ബാക്കിയെല്ലാവരും സ്തബ്ധരായി നിന്നപ്പോൾ ചൈന ചാടിക്കയറി പകരം ചുങ്കം ഏർപ്പെടുത്തി. ഇപ്പോൾ ബാക്കിയുള്ളവർക്കെല്ലാം ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്തുന്നതിന് സമയം അനുവദിച്ചപ്പോൾ ചൈന വെട്ടിലായി. ചൈന ഒറ്റപ്പെട്ടു. ഇതായിരുന്നത്രേ ട്രംപിന്റെ ഉന്നം. ഇങ്ങനെ പോകുന്നു വീരസ്യം പറച്ചിലുകൾ.
ട്രംപ് നടത്തുന്നത് ചെെനയ്ക്കെതിരെ മാത്രമായുള്ള നിലപാടാണെന്നും ചെെനയുടെ മുന്നോട്ടുപോക്കിന് മൂക്കുകയറിടാൻ അനിവാര്യമാണെന്നും അത് മറ്റാരെയും ബാധിക്കില്ലെന്നും കരുതിയവർക്ക് തെറ്റി. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും അമേരിക്കയിലെതന്നെ സാധാരണക്കാർക്കും എതിരായ കടന്നാക്രമണമാണ് ട്രംപ് നടത്തുന്നത്. അത് തിരിച്ചറിഞ്ഞാണ് മറ്റു രാജ്യങ്ങളും അമേരിക്കൻ ജനതയും അതിനെ ചെറുക്കുന്നത്.
ഇനിയിപ്പോൾ എന്ത്?
ട്രംപ് അല്ലേ ആള്, എന്തും ചെയ്തേക്കാം. ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ട്രംപ് സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം ആഗോള നിക്ഷേപത്തിൽ പ്രതിഫലിക്കും. 90 ദിവസം വരെ ഇളവുണ്ട്. അതു കഴിഞ്ഞ് ട്രംപ് നികുതി വീണ്ടും കൂട്ടിയാലോ? ഒത്തുതീർപ്പിലെത്തി നികുതി കുറച്ചൂവെന്നിരിക്കട്ടെ. പിന്നെ വീണ്ടും വർദ്ധിപ്പിച്ചാലോ? കാത്തിരുന്നു കാണാമെന്നാണ് നിക്ഷേപകർ ചിന്തിക്കുക.
ദേ, ഇപ്പോൾ ഉണ്ടായത് എന്തെന്നോ? മെക്സിക്കോയുമായിട്ടുള്ള പകരച്ചുങ്കം കുറച്ചത് ശരിതന്നെ. പക്ഷേ, പണ്ടെന്നോ ഉണ്ടാക്കിയ ഒരു കരാർ പ്രകാരം മെക്സിക്കോ അതിർത്തി പ്രദേശത്തെ അമേരിക്കൻ കൃഷിക്കാർക്ക് വെള്ളം നൽകുന്നില്ലയെന്ന് ട്രംപ് കണ്ടുപിടിച്ചിരിക്കുകയാണ്. അടിയന്തരമായി ഇതു പരിഹരിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഭീഷണി.
അമേരിക്കയിലെ
ജനകീയ പ്രതിഷേധം
അമേരിക്കയിലെ ജനങ്ങളിൽ ഭൂരിപക്ഷവും ട്രംപിന്റെ ചുങ്കമുദ്രാവാക്യത്തിന് വോട്ട് ചെയ്തവരാണ്. പക്ഷേ, ട്രംപിന്റെ ഭ്രാന്തൻ നടപടികൾ കണ്ട് അമ്പരന്നിരിക്കുകയാണ് അവർ. ഇനി കൂടുതൽ കൂടുതൽ പേർ പ്രതിഷേധസ്വരം ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. രാജ്യമാസകലം ഏപ്രിൽ 12ന് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. “ഹാൻഡ്സ് ഓഫ്” (Hands Off) എന്നതാണ് പുതിയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. 1400 കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു. ആയിരങ്ങളെ പ്രതീക്ഷിച്ചിടത്ത് പതിനായിരങ്ങളാണ് എത്തിയത്. 150-ഓളം സംഘടനകളുടെ കൂട്ടായ്മയാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. ജോലി നഷ്ടപ്പെട്ട സർക്കാർ ജീവനക്കാർ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവർ, രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ടവരുടെ ബന്ധുക്കൾ, ട്രാൻസ് ജൻഡറുകൾ എന്നു തുടങ്ങി ട്രംപിന്റെ ഇരകൾ സമരത്തിനെത്തി.
2011-ലെ വാൾസ്ട്രീറ്റ് സമരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവഗതികൾ. ട്രംപിനും അദ്ദേഹത്തിന്റെ കോടീശ്വര സുഹൃത്തുക്കൾക്കും എന്തും ചെയ്യാൻ അമേരിക്കയെ കിട്ടില്ല എന്നതാണ് ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ നൽകുന്ന സന്ദേശം. .