അമേരിക്കൻ പ്രസിഡന്റ് ട്രംപ് ലോകത്തിനുമേൽ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്- – വ്യാപാര യുദ്ധം! ഈ വിഷയമാണ് ഈ ലക്കത്തിലെ കവർസ്റ്റോറി. ഡോ. ടി എം തോമസ് ഐസക്, ഡോ. കെ എൻ ഹരിലാൽ, സുദീപ് ദത്ത, വിജയ് പ്രഷാദ്, ജോൺ ബെല്ലമി ഫോസ്റ്റർ, ജി വിജയകുമാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെക്കുറിച്ച് എഴതുന്നു.
ട്രംപിന്റെ ഒന്നാം വാഴ്ചക്കാലത്തുതന്നെ ഇതിനുതുടക്കം കുറിച്ചതാണ്. തിരഞ്ഞെടുപ്പുകാലത്ത് ട്രംപ് മുന്നോട്ടുവച്ച മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ–MAGA) എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിനായാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് ട്രംപും ശതകോടീശ്വരരായ കൂട്ടാളികളും വാദിക്കുന്നത്. ഒന്നാം ട്രംപ് വാഴ്ചക്കാലത്ത് വ്യാപാരയുദ്ധം നടത്തിയിട്ടും അമേരിക്ക പൂർവകാല പ്രതാപം വീണ്ടെടുക്കുകയോ മഹത്തായ രാജ്യമായി മാറുകയോ ചെയ്തില്ലയെന്ന വാസ്തവം അമേരിക്കയിലെ പ്രമാണിവർഗം കാണുന്നില്ല. ട്രംപിനെതുടർന്ന് അധികാരത്തിൽ വന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബെെഡനും ട്രംപിന്റെ അതേ തീവ്രതയിലല്ലെങ്കിൽപോലും വ്യാപാരയുദ്ധ നടപടികൾ തുടർന്നതുതന്നെ അതുകൊണ്ടാണ്.
ചെെനയെ മൂക്കുകയറിടുക മാത്രമാണ് ട്രംപിന്റെ ലക്ഷ്യം എന്ന് ലഘൂകരിച്ച് കാണുകയാണ് ലോകമാകെയുള്ള വലതുപക്ഷ മാധ്യമങ്ങളും ബുദ്ധിജീവികളും. പക്ഷേ ട്രംപ് ഭരണകൂടത്തിന്റെ കിരാതനടപടിയിൽനിന്ന് ഒരാൾക്കും ഒരു രാജ്യത്തിനും രക്ഷപ്പെടാനാവില്ല എന്ന് ട്രംപ് അധികാരത്തിലേറ്റതിനുശേഷമുള്ള ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ വ്യക്തമായിക്കഴിഞ്ഞു. ചെെനയെ മാത്രമല്ല കാനഡയും മെക്സിക്കോയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ത്യയും ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ട്രംപിന്റെ വ്യാപാരയുദ്ധം അഥവാ പ്രതികാരച്ചുങ്കം പിടികൂടിക്കഴിഞ്ഞു.
സാമ്പത്തികരംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല വ്യാപാരയുദ്ധം എന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ തന്നെ ഏറെക്കുറെ വ്യാപാരയുദ്ധത്തിന്റെ തുടർച്ചയായിരുന്നുവെന്നതാണ് യാഥാർഥ്യം.
അധികാരത്തിലെത്തിയ ആദ്യ ദിനങ്ങളിൽതന്നെ അമേരിക്കയുടെ അയൽരാജ്യങ്ങളായ മെക്സിക്കോയെയും കാനഡയെയും ഗ്രീൻലാൻഡിനെയും മറ്റും മാത്രമല്ല മധ്യ അമേരിക്കൻ റിപ്പബ്ലിക്കായ പനാമയെയും ആ രാജ്യത്തിന്റെ അവിഭാജ്യഭാഗമായ പനാമ കനാലിനെയും അമേരിക്കയുമായി കൂട്ടിച്ചേർക്കാനുള്ള കാടൻ നടപടികളാണ് മുന്നോട്ടുവച്ചത്. ഒപ്പം നിയൊ കൊളോണിയൽ പരിപാടികളും ട്രംപിന്റെ ഭാഗത്തുനിന്നു മുന്നോട്ടുവയ്ക്കപ്പെട്ടു. ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്-കിയുമായുള്ള കൂടിക്കാഴ്ചയുടെ അവസാനം തന്നെ ട്രംപിസത്തിന്റെ തനിനിറം തുറന്നുകാട്ടപ്പെടുന്നു. ഉക്രെയ്ൻ മണ്ണിലെ അപൂർവ ധാതുക്കളുടെ ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് ലഭ്യമാക്കുമെങ്കിൽ മാത്രമേ റഷ്യ–ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ സഹായം ഉക്രൈന് ലഭിക്കൂവെന്ന പരസ്യമായ നിലപാടാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇത് ട്രംപിന്റെ മാത്രം നിലപാടായി കാണാനാവില്ല. അമേരിക്കൻ ഭരണകൂടം കഴിഞ്ഞ ഏതാനും ദശകങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്നത് ലോകത്തിനുമേൽ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചുള്ള നീക്കമാണ്. സോവിയറ്റ്- യൂണിയന്റെ തകർച്ചയ്ക്കുശേഷം തങ്ങളുടെ ആഗോളാധിപത്യം സുഗമമായി സ്ഥാപിക്കാമെന്ന അമേരിക്കൻ ഭരണവർഗത്തിന്റെ സ്വപ്നമാണ് ചെെനയുടെ ഉയർന്നുവരവോടെ പൊലിഞ്ഞുപോയത്. 1970കളിൽ അമേരിക്കൻ ഭരണാധികാരികൾ ചെെനയെ ഉപയോഗിച്ച് സോവിയറ്റ് യൂണിയനു നേരെ കരുനീക്കം നടത്തിയതുപോലെ ഇന്ന് റഷ്യയെ ഉപയോഗിച്ച് ചെെനയെ അടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
ആഭ്യന്തരമായും നവഫാസിസ്റ്റ് നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പ്രതികാരച്ചുങ്കം ഏർപ്പെടുത്തി വ്യാപാരയുദ്ധം രൂക്ഷമാക്കുന്നത് ലോകജനതയുടെയാകെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങളാകെയും അമേരിക്കൻ ജനതയും ട്രംപിന്റെ ഈ ഭീകര നടപടികളെ ചെറുത്തുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ മോദി വാഴ്ച ട്രംപിന് വെഞ്ചാമരം വീശുന്നതാണ് നാം കാണുന്നത്. l