Tuesday, May 20, 2025

ad

Homeകവര്‍സ്റ്റോറിഡൊണാൾഡ് ട്രംപിന്റെ വിപരീത കിസിൻജർ തന്ത്രം

ഡൊണാൾഡ് ട്രംപിന്റെ വിപരീത കിസിൻജർ തന്ത്രം

വിജയ് പ്രഷാദ്

യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ഫോണിൽ വിളിക്കുകയുണ്ടായി. സംസാരത്തിനിടയിൽ ഇരു രാജ്യങ്ങളുമായി ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ, കിഴക്കൻ യുക്രെയിനിലെയും ക്രിമിയയിലെയും ഭാഗങ്ങൾ റഷ്യയുടെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് ട്രംപിന്റെ ഗവൺമെന്റ് വ്യക്തമാക്കി.

ഇതിന്റെ തുടർച്ചയെന്നോണമാണ്‌ നോർത്ത് അറ്റ്ലാന്റിക് ഉടമ്പടി സംഘടനയുടെ (നാറ്റോ) ആസ്ഥാനത്ത് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രസംഗം നടത്തിയത്. ‘‘2014-ലെ അതിർത്തികൾ കൂടി ഉൾപ്പെടുന്ന രാജ്യമായി യുക്രൈൻ മാറുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. അതിനാൽ തന്നെ റഷ്യയുമായുള്ള ചർച്ചകളിൽ ക്രിമിയയെപ്പറ്റി പരാമർശിക്കേണ്ടതില്ല’’. എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്.

യുക്രൈനിന് നാറ്റോയിൽ അംഗത്വം നൽകുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. “അമേരിക്ക യൂറോപ്പിലെ രാജ്യങ്ങളുടെ സുരക്ഷയ്ക്കല്ല മുൻ‌തൂക്കം കൊടുക്കുന്നത്. മറിച്ച് സ്വന്തം ദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’’ എന്നാണ് ഹെഗ്‌സെത്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞത്. പക്ഷേ യുക്രൈനിന് നാറ്റോയിൽ അംഗത്വം നൽകുന്നതു സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് സമ്മർദ്ദം ചെലുത്താമെന്നും ഇതിൽ യുക്രൈൻ പ്രതിനിധികൾക്ക് പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനും യൂറോപ്പും അവരവരുടെ അഭിപ്രായം പറയട്ടെ, പക്ഷേ ട്രംപിന്റെ തീരുമാനമായിരിക്കും അന്തിമം’’. എന്ത് ചെയ്യണം? എന്ത് ചെയ്യേണ്ട? എന്നീ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ‘സ്വതന്ത്ര’ ലോകത്തിന്റെ നേതാവായ ട്രംപുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. ലോകരാജ്യങ്ങളെ നിയന്ത്രിക്കാൻ അമേരിക്കയെന്ന തീവ്ര വലതുപക്ഷ രാജ്യം വീണ്ടുമെത്തി എന്ന് വിളിച്ചോതുകയായിരുന്നു ഹെഗ്‌സെത് തന്റെ പ്രസംഗത്തിലൂടെ.

ഹെഗ്‌സെത് ബ്രസൽസിൽ ആയിരുന്നപ്പോൾ, ട്രംപ് വാഷിങ്ടണിൽ അടുത്ത സുഹൃത്തായ എലോൺ മസ്‌കിനൊപ്പമായിരുന്നു സമയം ചെലവഴിച്ചത്. ട്രംപും മസ്‌കും അമേരിക്കൻ സർക്കാരിന്റെ ചെലവഴിക്കൽ വെട്ടിക്കുറയ്ക്കാനുള്ള തീവ്ര യജ്ഞത്തിലാണ്. കഴിഞ്ഞ അഞ്ച് ദശകങ്ങളിലായി അമേരിക്കൻ സർക്കാർ, പ്രത്യേകിച്ച് സാമൂഹിക ക്ഷേമമേഖലയിലുള്ള സാമ്പത്തിക നിക്ഷേപം ഗണ്യമായി ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ശേഷിക്കുന്നതാകട്ടെ ആയുധ വ്യവസായ മേഖലയാണ് — ഇവ വൻകിട കോർപറേറ്റുകൾ കൈയടക്കിവെച്ചിരിക്കുകയാണ്. അമേരിക്കയിൽ സൈനിക തുക വെട്ടിക്കുറയ്ക്കുന്നതു ചിന്തിക്കാൻ കഴിയാത്ത ഒന്നാണ്.

ഒറ്റക്കാര്യത്തിൽ അമേരിക്കയിലെ ആയുധ വ്യവസായത്തിന് ആശ്വസിക്കാം. കാരണം മസ്കും അദ്ദേഹത്തിന്റെ സംഘവും സൈനിക കരാറുകൾ കുറയ്ക്കാനല്ല മറിച്ച് സൈനികസേവനം നടത്തുന്നവരെ വെട്ടിച്ചുരുക്കാനാണ് ലക്ഷ്യമിടുന്നത്.

നിയമനിർമ്മാണസഭ (കോൺഗ്രസ്) പരിശോധന വേളയിൽ ഹെഗ്‌സെത്ത് സെനറ്റർമാർക്ക് ഇത് സംബന്ധിച്ച് നൽകിയ മറുപടി ഇങ്ങനെയാണ്, ‘‘രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കയ്ക്ക് ഏഴ് ഫോർ-സ്റ്റാർ ജനറൽസ് മാത്രമായിരുന്നു, ഇപ്പോൾ അത് നാൽപ്പത്തിനാലായി. സൈന്യത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണവും യുദ്ധത്തിലെ ജയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അധികാര കേന്ദ്രങ്ങളിൽ ഇരിക്കാൻ ഒരുപാടുപേരെ നമുക്ക് ആവശ്യമില്ല, മറിച്ച് താഴെത്തട്ടിൽ യുദ്ധഭൂമിയിൽ പോരാടാനാണ് നമുക്ക് യോദ്ധാക്കളെ ആവശ്യമുള്ളത്’’.

ഹെൻറി കിസിൻജർ

എന്നാൽ ട്രംപ് സർക്കാരിന്റെ ഈ നയങ്ങൾ തീർത്തും അബദ്ധജടിലമാണ്. അമേരിക്കയെ എല്ലാ മേഖകളിലും എങ്ങനെയെങ്കിലും മുൻപന്തിയിൽ എത്തിക്കാൻ ശ്രമിക്കുന്ന ഒരു വലതുപക്ഷ നേതാവിന്റെ കോമാളിത്തരമായിട്ടേ ഇതിനെ കാണാനാകൂ. ഇതിനായി വൻതുക ചെലവഴിച്ച് അനാവശ്യമായി യുദ്ധങ്ങളിൽ ഏർപ്പെടാനും ട്രംപ് ഭരണകൂടം മടിക്കില്ല.

എന്നാൽ, ട്രംപ് പുടിനുമായി നടത്തിയ ഫോൺകോളും അമേരിക്കൻ സൈന്യത്തിൽ നടപ്പാക്കുന്ന വെട്ടിച്ചുരുക്കലുകളും ദീർഘവീക്ഷണം ഇല്ലാത്തതും തെറ്റായ നിലപാടുമാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇതൊരു ഒറ്റപ്പെട്ട തന്ത്രമാണ്. കൃത്യമായി കണക്കു കൂട്ടിയാണ് ട്രംപ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അത് കിസിൻജർ തന്ത്രത്തിന്റെ വിപരീത ദിശയിലൂടെ നടപ്പിലാക്കാനാണ്‌. ചുരുക്കിപ്പറഞ്ഞാൽ റഷ്യക്കൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

റഷ്യ അമേരിക്കയ്ക്ക് ഒരു വെല്ലുവിളിയാണെന്ന് ട്രംപ് കരുതുന്നില്ല. യൂറോപ്പിലേക്കുള്ള റഷ്യയുടെ ഊർജ വിപണി അമേരിക്കയുടെ ലോക സാമ്പത്തിക രംഗത്തെ മേൽക്കെെ തകർക്കുമെന്നും ട്രംപ് ഭരണകൂടം കരുതുന്നില്ല. എന്നാൽ ചൈനയുടെ അതിവേഗ സാങ്കേതിക വളർച്ചയും പുതിയ ഉത്പാദനശക്തികളുടെ വളർച്ചയും അമേരിക്കയുടെ ആധിപത്യത്തിനുനേരെ ഉയരുന്ന കനത്ത വെല്ലുവിളിയാണ്. ചൈനയിൽ നിന്നു നേരിടുന്ന ഈ ഭീഷണി അതിജീവിക്കാൻ വേണ്ടിയാണ് റഷ്യയുമായി സുഹൃദ് ബന്ധം സ്ഥാപിക്കാൻ അമേരിക്ക ശ്രമിക്കുന്നത്

കിസിൻജറിന്റെ തന്ത്രം: 
ചൈനയുമായി സൗഹൃദം സ്ഥാപിച്ച് 
റഷ്യയെ ഒറ്റപ്പെടുത്തുക
ഹെൻറി കിസിൻജർ (1923–2023) അമേരിക്കൻ വിദേശകാര്യ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള നയതന്ത്ര ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. റിച്ചാർഡ് നിക്സൺ അമേരിക്കയുടെ പ്രസിഡന്റായ 1969 മുതൽ 1974 വരെയുള്ള കാലയളവിൽ, അമേരിക്കൻ വിദേശനയങ്ങളിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിരുന്നത് കിസിൻജറായിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയനും ചൈനയും തമ്മിൽ ഷെൻബാവോ ദ്വീപിനെ സംബന്ധിച്ച അതിർത്തിത്തർക്കങ്ങളുണ്ടായിരുന്നു. ഇത് നിക്സണും കിസിൻജറും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

റഷ്യ ചൈനയുടെ നേർക്ക് ആണവായുധം പ്രയോഗിക്കുമെന്ന തലത്തിലേക്ക് അതിർത്തി തർക്കം രൂക്ഷമായിരുന്നു. ഈ അവസരം അമേരിക്കയ്ക്ക് ഗുണകരമാകുമെന്ന പൂർണ ബോധ്യം കിസിൻജറിന് ഉണ്ടായിരുന്നു. ഈ രണ്ടു രാജ്യങ്ങളും നാറ്റോയ്ക്ക് എതിരായി നിലകൊള്ളുന്നവരായിരുന്നു എന്നതുകൊണ്ടുതന്നെ ആ രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നത് അമേരിക്കയ്ക്ക് ഗുണകരമാകുമെന്നാണ് കിസിൻജർ കരുതിയത്.

റഷ്യയും ചൈനയും ഒരുമിച്ചാൽ അത് പാശ്ചാത്യ രാജ്യങ്ങളുടെ മേൽകൈ തകർക്കാൻ കാരണമായേക്കുമെന്നു കിസിൻജർ മനസ്സിലാക്കിയിരുന്നു. അതിനാൽ അത്തരത്തിലുള്ള ഒരു ചങ്ങാത്തം ഇരു രാജ്യങ്ങളും തമ്മിൽ ഇല്ലാതാക്കാൻ ചൈനയും റഷ്യയും തമ്മിലുള്ള അന്തരം വർധിപ്പിക്കണം എന്നതായിരുന്നു കിസിൻജറിന്റെ നയം.

കൂടാതെ, ചൈനയുമായി സഹകരിച്ച് വിയറ്റ്നാമിൽ, അമേരിക്കൻ അധിനിവേശത്തിനെതിരെ നടക്കുന്ന ദേശീയ വിമോചന പോരാട്ടത്തിന് വേണ്ട അവശ്യ വസ്തുക്കൾ നിർത്തലാക്കാനും കിസിൻജർ ലക്ഷ്യമിട്ടിരുന്നു.

1970-ൽ പാകിസ്താൻ സർക്കാർ വഴി ചൈനയിലെ സർക്കാരുമായി രഹസ്യ ചർച്ചകൾക്കും കിസിൻജർ തയ്യാറായി. ഇതു കൂടാതെ 1971 ൽ ചൈനയിലേക്ക് രഹസ്യ യാത്രയും നടത്തി. ഇതിനു ശേഷമാണ് 1972 ൽ നിക്സൺ ചൈന സന്ദർശിച്ചത്.

ചൈന സന്ദർശത്തിനു ശേഷം കിസിൻജർ പിന്നീട് തന്റെ ഓഫീസിലെ ജീവനക്കാരോട് പറഞ്ഞതിങ്ങനെയാണ് : “ചൈനക്കാർ അതീവ ഗൗരവമുള്ളവരാണ്. അവർ നമ്മളോട് ഒരിക്കലും സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ സോവിയറ്റ് സമ്മർദ്ദം കണക്കിലെടുത്താൽ, അവരുടെ പിന്തുണ നമുക്ക് ഇപ്പോൾ അത്യന്താപേക്ഷിതമാണ്.”

1972-ലെ നിക്സണിന്റെ ചരിത്രപ്രസിദ്ധമായ ചൈനാ സന്ദർശനം ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ചൈനയേയും റഷ്യയേയും തമ്മിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ അമേരിക്കയുടെ ആധിപത്യം ഉറപ്പാക്കാനായിരുന്നു കിസിൻജർ ലക്ഷ്യമിട്ടത്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അമേരിക്ക ചൈനയുമായി സൗഹൃദം സ്ഥാപിക്കണമെന്നും ഇതിലൂടെ റഷ്യയെ ഒറ്റപ്പെടുത്തണമെന്നും കിസിൻജർ പറഞ്ഞിരുന്നു. ഇത് യൂറോപ്പിൽ അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുന്നതിനു മുതൽക്കൂട്ടാകുമെന്നാണ് അദ്ദേഹം കരുതിയത്. ഇതാണ് കിസിൻജർ 2011 ൽ തന്റെ പേരിൽ പുറത്തിറക്കിയ 600 പേജുള്ള ‘ഓൺ ചൈന’ എന്ന പുസ്തത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

ട്രംപിന്റെ വിപരീത സമീപനം: 
റഷ്യയുമായി സൗഹൃദം സ്ഥാപിച്ചു 
ചൈനയെ ഒറ്റപ്പെടുത്തുക
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അമേരിക്ക റഷ്യയോടും ചൈനയോടും സൗഹൃദപരമായ സമീപനം സ്വീകരിക്കാൻ തീരുമാനിച്ചു. കൂടുതൽ അനുഭാവം റഷ്യയോടായിരുന്നു. ബോറിസ് യെൽറ്റ്സിൻ പ്രസിഡന്റായ കാലത്ത് (1991–1999) റഷ്യ അമേരിക്കയുടെ അധീനതയിലായി എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ഏറെയും. യൂറോപ്പും ഏഷ്യയും അടങ്ങുന്ന പ്രദേശത്ത് റഷ്യ ഒരു ചെറു രാജ്യമായി തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. റഷ്യ ജി7 ലേക്കും പിന്നീട് ജി 8ലേക്കും വന്നത് അമേരിക്കയ്ക്ക് വഴങ്ങി നിൽക്കുകയാണെന്ന സന്ദേശം നൽകുന്നതായിരുന്നു.

റഷ്യയിൽ ക്രൈസ്തവ മതത്തിന്റെ തിരിച്ചുവരവും യൂറോപ്യൻ രാജ്യങ്ങളിലെ സംസ്കാരം സ്വീകരിച്ചതുമെല്ലാം റഷ്യ പാശ്ചാത്യരീതി പൂർണമായും പിന്തുടരുന്ന രാഷ്ട്രമായി മാറി എന്ന് വിളിച്ചോതുന്നവയായിരുന്നു.

പരമാധികാരത്തിൽ നിന്നും ഏഷ്യയിലെ വൻ സാമ്പത്തിക ശക്തിയാകുന്നതിൽ നിന്നും റഷ്യ പൂർണമായും പിന്നോട്ട് പോയി എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇവയെല്ലാം.

1993-ൽ യെൽറ്റ്സിനെ ഫോൺ വിളിച്ച് ബിൽ ക്ലിന്റൺ പറഞ്ഞത് ദീർഘനാളത്തേക്ക് അമേരിക്ക റഷ്യയോടൊപ്പമുണ്ടാകുമെന്നാണ്. എന്നാൽ, 2000 ത്തിന്റെ അവസാനത്തോടെ, അമേരിക്കയിലെ തീവ്ര വലതുപക്ഷം ലോക രാഷ്ട്രങ്ങളിലെ രണ്ടു സുപ്രധാന ഘടകങ്ങൾ തിരിച്ചറിഞ്ഞു. ആദ്യത്തേത് അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശത്തിനു വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള ചൈനയുടെ സാങ്കേതിക പുരോഗതി. രണ്ടാമത്തേത്, പരമാധികാരത്തിനു പ്രാധാന്യം നൽകുന്ന റഷ്യയുടെ പുതിയ നാഷണലിസവും. അതിനുദാഹരണമായി പറയാൻ പറ്റുന്നത് പുടിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട ദേശീയത ഉൾക്കൊള്ളുന്ന പാർട്ടികളുടെ രൂപീകരണമാണ്. അലക്സാണ്ടർ ഡൂഗിനെ പോലുള്ള തത്വചിന്തകരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പാർട്ടികൾ രൂപപ്പെട്ടത്. ഇത് അമേരിക്കയ്ക്കും സ്വീകാര്യമായിരുന്നു.

ട്രംപ് ആദ്യമായി അധികാരത്തിലെത്തിയപ്പോൾ തന്നെ റഷ്യയുമായി സൗഹൃദം സ്ഥാപിച്ച് ചൈനയെ ഒറ്റപ്പെടുത്താനും യൂറോപ്പിനെ കീഴ്പ്പെടുത്താനുമാണ് ശ്രമിച്ചത്. കിസിൻജറിന്റെ തന്ത്രത്തെ വിപരീതമായി ആവിഷ്കരിക്കാനാണ് ട്രംപ് ശ്രമിച്ചതെങ്കിലും ഇത് അത്യന്തം അപകടകരവും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്നതുമായ നയതന്ത്ര സമീപനമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇവിടെയും അമേരിക്കൻ ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നത് ഒന്നുമാത്രമാണ്: രാജ്യങ്ങളെ വിഭജിച്ച് അമേരിക്കയുടെ ആധിപത്യം ലോക രാഷ്ട്രീയത്തിൽ നിലനിർത്തുക എന്നത്. പക്ഷേ നേരത്തെ കിസിൻജർ റഷ്യയെ ഒറ്റപ്പെടുത്തിയിരുന്നെങ്കിൽ ഇത്തവണ ട്രംപ് ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ഇത്തരത്തിൽ റഷ്യ – ചൈന സൗഹൃദബന്ധത്തിനിടയിൽ വിള്ളൽ വരുത്തി ലാഭം കൊയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

2007-ൽ ചൈനയും റഷ്യയും തമ്മിൽ തുടങ്ങിയ ബന്ധത്തെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ അമേരിക്ക നടത്തുന്നത്. നാല്പത്തിമൂന്നാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ വെച്ചാണ് പുടിൻ അമേരിക്കയുമായുള്ള സഹകരണം അവസാനിപ്പിച്ച് ചൈനയുമായി സഹകരിക്കാൻ തീരുമാനിച്ചത്. ഇതിനുശേഷം ചൈനയും റഷ്യയും തമ്മിൽ വളരെ നല്ല തോതിൽ സഹകരണമുണ്ടായിരുന്നു. റൂബിളും യുവാനും ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും കൈമാറുന്നതിനടിസ്ഥാനമാക്കിയ ഒരു സുരക്ഷാ ഉടമ്പടിയും ഇരു രാജ്യങ്ങളും തമ്മിൽ രൂപീകരിച്ചിട്ടുമുണ്ട്. ഈ ബന്ധം തകർക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അതിനായുള്ള ശ്രമങ്ങളിലാണ് വീണ്ടും അധികാരത്തിലെത്തിയ ട്രംപ് ഭരണകൂടം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

1971-ലെ ചൈനയിലെ നേതൃത്വത്തെപ്പറ്റി കിസിൻജർ നടത്തിയ നിരീക്ഷണം ഓർക്കേണ്ടതുണ്ട്: “അവരുടെ താൽപ്പര്യങ്ങൾ എല്ലാം തന്നെ നൂറു ശതമാനവും രാഷ്ട്രീയ ആശയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അവർക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ട്, ഷൂ എൻ ലായ് ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി വരുന്നതിനു മുൻപുതന്നെ 1920ൽ ഫ്രാൻ‌സിൽ വെച്ച് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം എടുത്തിരുന്നു. അവർ അമ്പത് വർഷം യുദ്ധം ചെയ്ത് ലോങ് മാർച്ച് നടത്തിയത് വ്യാപാരത്തിനുവേണ്ടിയല്ല’.

ഷൂ എൻ ലായിയുടെയോ മൗ സേദൂങ്ങിന്റെയോ മാത്രം രാഷ്ട്രീയ വീക്ഷണംമല്ല ഇത്. മറിച്ച്‌, വ്ളാദിമിർ പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൂടിയാണ്. അവർ കഴിഞ്ഞ ഒരു ദശകമായി അമേരിക്കയ്‌ക്കെതിരെ ഒത്തൊരുമിച്ചു പോരാടുകയാണ്. അതിനാൽ തന്നെ ട്രംപിന്റെ വിപരീത കിസിൻജർ നയത്തിലൂടെ ആ ബന്ധത്തെ അത്ര വേഗത്തിൽ വിച്ഛേദിക്കാൻ സാധിക്കില്ല. l
പരിഭാഷ: അഞ്ജലി ഗംഗ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − seven =

Most Popular