അമേരിക്കൻ പ്രസിഡന്റ് വളരെ വിചിത്രമായ ചില വ്യാപാര നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്. ഏതാണ്ട് എല്ലാ ലോകരാജ്യങ്ങൾക്കുമെതിരെ അമേരിക്ക അവരുടെ ഇറക്കുമതി ചുങ്കം ഉയർത്തിരിക്കുകയാണ്. ചൈന മുതൽ മെക്സിക്കോയും കാനഡയും വരെയുള്ള രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവ ഉയർത്തിയിട്ടുണ്ട്. ചൈനയെ ഏറ്റവും വലിയ ശത്രുവായാണ് അമേരിക്ക കാണുന്നത്. പക്ഷേ, മെക്സിക്കോയും കാനഡയുമായി അമേരിക്കയ്ക്ക് സ്വതന്ത്ര വ്യാപാര കരാറുകളുണ്ട്. അവ അമേരിക്കയുടെ ഏറ്റവും അടുത്ത മിത്ര രാജ്യങ്ങളാണ്. മിത്ര രാജ്യങ്ങളെയും ഇറക്കുമതി നികുതി വർദ്ധനയിൽ നിന്നും അമേരിക്ക ഒഴിവാക്കിയിട്ടില്ല എന്നുസാരം. അമേരിക്കയ്ക്ക് വ്യാപാരക്കമ്മിയുള്ള രാജ്യങ്ങൾക്കെതിരെയെല്ലാം കമ്മിയ്ക്ക് ആനുപാതികമായ ചുങ്കം (പ്രതികാരച്ചുങ്കം) ഏർപ്പെടുത്തുകയാണ് ചെയ്തിട്ടിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ 25 ശതമാനം ചുങ്കം ചുമത്തും എന്ന ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്.
അമേരിക്കയുടെ പ്രതികാരച്ചുങ്കങ്ങൾ അവർ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ശക്തമായ പ്രതികരണമാണ് ലോകരാജ്യങ്ങൾക്കിടയിൽ ഉളവാക്കിയിരിക്കുന്നത്. ഒട്ടും വൈകാതെ ചെെന അമേരിക്കക്കെതിരായ വ്യാപാര ചുങ്ക നിരക്ക് രണ്ടുഘട്ടങ്ങളിലായി 12.5 ശതമാനമായി ഉയർത്തി. ട്രംപാകട്ടെ ചെെനയ്ക്കെ തിരായ ഇറക്കുമതി ചുങ്കം വീണ്ടും ഉയർത്തി 145 ശതമാനമാക്കിയിരിക്കുകയാണ്. കാനഡയും അമേരിക്കയ്ക്കെതിരായ ചുങ്ക നിരക്കുകൾ ഉയർത്തിക്കൊണ്ട് ശക്തമായി പ്രതികരിച്ചു. യൂറോപ്യൻ യൂണിയനും ഉയർന്ന നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയുടെ പ്രതികാരച്ചുങ്കങ്ങൾ ലോക സമ്പദ്ഘടനയ്ക്കും അമേരിക്കയ്ക്കുതന്നെയും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടും ഓഹരി വിപണികൾ തകർച്ചയിലേക്ക് നീങ്ങി. ആഗോള സാമ്പത്തികമാന്ദ്യം സംഭവിക്കുമെന്ന കാര്യം എല്ലാവരും ഏതാണ്ട് തീർച്ചപ്പെടുത്തിയിരിക്കുന്നു. അമേരിക്കയാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. പ്രതികാരച്ചുങ്കങ്ങൾ അമേരിക്കൻ ഓഹരി വിപണിയെ മാത്രമല്ല, കടപ്പത്ര കമ്പോളത്തെയും ഡോളറിന്റെ മൂല്യത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഉരുണ്ടുകൂടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണത കണ്ട് ഭയന്നിട്ടാണെന്നു തോന്നുന്നു ട്രംപ് അല്പം അയഞ്ഞിട്ടുണ്ട്. ചെെന ഒഴിച്ചുള്ള രാജ്യങ്ങൾക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള പ്രതികാര നിരക്കുകൾ മൂന്നു മാസത്തേക്കു നടപ്പിലാക്കില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചെെനയ്ക്കെതിരായ നടപടികൾ തുടരും. എല്ലാ ഇറക്കുമതികൾക്കും എതിരായി പൊതുവേ ഏർപ്പെടുത്തിയ പത്ത് ശതമാനം അധികച്ചുങ്കം പിൻവലിക്കില്ല. മൂന്നുമാസത്തെ സാവകാശം പ്രഖ്യാപിച്ചിരിക്കുന്നത് ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിച്ച് അമേരിക്കയ്ക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ പ്രേരിപ്പിക്കാനാണ്.
ഒത്തുതീർപ്പുകൾ ഉണ്ടായാലും വ്യാപാര യുദ്ധത്തിന്റെ ഭീഷണി അവസാനിക്കില്ല. കാരണം ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിനു പിന്നിൽ കൂടുതൽ അടിസ്ഥാന സ്വഭാവമുള്ള കാരണങ്ങളുണ്ട്. അമേരിക്കയുടെ വ്യാപാരക്കമ്മിയും കടവും അളവറ്റു പെരുകുകയാണ്. കമ്മിഭാരവും കടഭാരവും അളവറ്റ് ഉയരുന്നത് അമേരിക്കൻ ഡോളറിലുള്ള വിശ്വാസത്തിന് ഉലച്ചിലുണ്ടാക്കുന്നുണ്ട്. ഉയരുന്ന വ്യാപാരക്കമ്മി അമേരിക്കയിലെ തൊഴിലില്ലായ്മ ഏറെ രൂക്ഷമാക്കിയിരിക്കുന്നു. ഉരുണ്ടുകൂടുന്ന മുതലാളിത്ത പ്രതിസന്ധിയുടെ ഇത്തരം ലക്ഷണങ്ങളാണ് ട്രംപിനെ പ്രതികാരച്ചുങ്കം പോലെയുള്ള ഭ്രാന്തൻ നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. ആഴത്തിലുള്ള വൈരുദ്ധ്യങ്ങൾ മൂർച്ചിക്കുന്തോറും ആഗോള സാമ്പത്തികവ്യവസ്ഥ കൂടുതൽ ആഴമേറിയ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടാനാണ് സാധ്യത. വളരെ പ്രകടമായി മാറിയിരിക്കുന്ന ആദ്യത്തെ പ്രത്യാഘാതം രണ്ടാം ലോകയുദ്ധത്തിനുശേഷം സ്ഥാപിതമായ ലോക വ്യാപാരക്രമത്തിന്റെ പതനമാണ്. ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിലുള്ള ലോകവ്യാപാരക്രമം നിന്നനിൽപ്പിൽ നിലച്ചുപോയിരിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.
ലോക വ്യാപാരക്രമത്തിന്റെ പതനം
1947 ലാണ് ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രേഡ് (GATT) അഥവാ ലോകവ്യാപാര ഉടമ്പടിക്കു രൂപം നൽകിയത്. 1948ൽ നടന്ന ഹവാന സമ്മേളനം ഐ ടിഒ (ITO) എന്ന പേരിൽ ഒരു ലോക വ്യാപാരസംഘടനയ്ക്ക് കൂടി രൂപംനൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. 1995 ൽ ഉറുഗേ-്വ റൗണ്ടിൽ വച്ച് ഡബ്ല്യുടിഒ (WTO) എന്ന പേരിൽ പുതിയ ലോക വ്യാപാരസംഘടന നിലവിൽ വരുന്നതു വരെ ലോക കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഗാട്ട് (GATT) ആണ്. ഗാട്ടിന്റെയും ഡബ്ല്യുടിഒയുടെയും അസ്ഥിവാരം ഇളക്കുന്ന നടപടിയാണ് ട്രംപിന്റെ പ്രതികാര ചുങ്ക പ്രഖ്യാപനം. എന്തുകൊണ്ടെന്ന് നോക്കാം.
ലോക വ്യാപാരസംഘടനയുടെയും ഉടമ്പടിയുടെയും അടിസ്ഥാന പ്രമാണം വ്യാപാരകാര്യത്തിൽ വിവേചനം പാടില്ല എന്നതാണ്. രണ്ടുതരത്തിലുള്ള വിവേചനമാണ് സാധാരണ ഉണ്ടാവാറുള്ളത്. ആഭ്യന്തരം ഉത്പാദകരും വിദേശ ഉത്പാദകരും തമ്മിലുള്ള വിവേചനമാണ് ആദ്യത്തേത്. ഓരോ രാജ്യവും തങ്ങളുടെ ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാൻ ഇറക്കുമതിക്കുമേൽ ചുങ്കം ഏർപ്പെടുത്തുന്നത് ഇത്തരം വിവേചനത്തിനുദാഹരണമാണ്. വിവിധ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയ്ക്കുമേൽ വിവേചനപരമായി വ്യത്യസ്ത ചുങ്ക നിരക്കുകൾ ഏർപ്പെടുത്തുകയാണ് രണ്ടാമത്തെ തരം വിവേചനം. വിദേശ ഉത്പാദകർക്കിടയിലുള്ള വിവേചനമാതണ്. ഇതിൽ വിദേശികൾക്കെതിരായ ചുങ്കനിരക്കുകൾ ഘട്ടംഘട്ടമായി പരമാവധി വെട്ടിക്കുറയ്ക്കുക എന്നതാണ് ലോക വ്യാപാര സംഘടനയുടെ നയം. അതിനാണ് ബഹുരാഷ്ട്ര താരിഫ് ചർച്ചാ റൗണ്ടുകൾ സംഘടിപ്പിക്കാറുള്ളത്. ഉറുഗേ-്വ, ദോഹാ റൗണ്ടുകൾ ഉദാഹരണം. രണ്ടാമത്തെ തരത്തിലുള്ള വിവേചനം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുന്ന മാർഗം ഒാരോ അംഗരാജ്യവും മറ്റെല്ലാ അംഗരാജ്യങ്ങൾക്കും ഏറ്റവും വേണ്ടപ്പെട്ട രാജ്യം (Most Favoured Nation) എന്ന പരിഗണന നൽകണം എന്നതാണ്. എന്നുവച്ചാൽ എല്ലാ ലോക വ്യാപാര സംഘടന അംഗങ്ങൾക്കും തുല്യപരിഗണന നൽകണമെന്നർത്ഥം. ഏതെങ്കിലും ഉൽപ്പന്നങ്ങൾക്കുമേൽ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ എല്ലാ അംഗരാജ്യങ്ങൾക്കും ഒരേ നിരക്കായിരിക്കണം ഈടാക്കേണ്ടത്.
ഈ പ്രമാണങ്ങളുടെയല്ലാം നഗ്നമായ ലംഘനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ട്രംപിന്റെ പ്രതികാരച്ചുങ്കങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്ത നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വിവേചനപരമാണ് എന്നു പറയേണ്ടതില്ലല്ലോ. ഇനി ട്രംപ് അംഗരാജ്യങ്ങളോടു ആവശ്യപ്പെടുന്നത് എന്താണ് ? എല്ലാ രാജ്യങ്ങളും അമേരിക്കയ്ക്ക് പ്രത്യേക സൗജന്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ്. മറ്റു രാജ്യങ്ങളെയും ലോക വ്യാപാര സംഘടനയുടെ പ്രമാണങ്ങൾ ലംഘിക്കാനാണ് അമേരിക്ക പ്രേരിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയുടെ പ്രതികാരച്ചുങ്കങ്ങൾക്കും ലോക വ്യാപാര സംഘടനയ്ക്കും ഒരുമിച്ച് നിലനിൽക്കുക അസാധ്യമാണ്. ചൈന അമേരിക്കയ്ക്കെതിരെ ലോക വ്യാപാര സംഘടനയുടെ തർക്ക പരിഹാര വേദിയിൽ പരാതി നൽകിയിട്ടുണ്ട്. മറ്റേതു രാജ്യത്തിനെതിരെ ആയിരുന്നെങ്കിലും ലോക വ്യാപാര സംഘടന ശക്തമായ നടപടി സ്വീകരിക്കുമായിരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക– സെെനികശക്തിക്കെതിരെ നടപടിയുണ്ടാവും എന്നു പ്രതീക്ഷിക്കാൻ വയ്യ. ലോക വ്യാപാരസംഘടന ഒരു നോക്കുകുത്തിയായി തുടരാനാണ് സാധ്യത. ലോകമെമ്പാടും വളർന്നു വരുന്ന സംരക്ഷണവാദവും പ്രാദേശികവാദവും വ്യാപാരയുദ്ധവും വെളിവാക്കുന്നത് ലോക വ്യാപാരക്രമത്തിന്റെ തകർച്ചയാണ്.
ഇന്ത്യയെയും കേരളത്തെയും
എങ്ങനെ ബാധിക്കും ?
പ്രതികാരച്ചുങ്കം തുടങ്ങിവച്ച വ്യാപാരയുദ്ധം ആഗോള സമ്പദ്-വ്യവസ്ഥയിൽ വലിയ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നത്. ആഗോളവൽക്കരണത്തിന്റെ ഫലമായി വ്യാവസായിക ഉത്പാദനവും ഏറെ ആഗോളവൽക്കരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നത് നിരവധി രാജ്യങ്ങളുടെ സഹകരണത്തോടുകൂടിയാണ്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടതും പ്രാദേശികവുമായ തടസ്സങ്ങൾ പോലും ആഗോള മൂല്യ ശൃംഖലകളെ തടസ്സപ്പെടുത്തും. ചൈനയിൽനിന്നുള്ള കയറ്റുമതി തടസ്സപ്പെട്ടാൽ ലോകമൊട്ടാകെയുള്ള വ്യവസായസംരംഭങ്ങളിൽ അതിന്റെ പ്രത്യാഘാതം ഉണ്ടാവും. യഥാർത്ഥത്തിൽ സമ്പത്തുൽപാദനത്തിൽ ഒരു കൂട്ടക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന ആശങ്കയുടെ കാരണം ഇതാണ്. പൊതുവിൽ എല്ലാവരെയും ബാധിക്കാനിടയുള്ള സാമ്പത്തികമാന്ദ്യം ഇന്ത്യയെയും കേരളത്തെയും ബാധിക്കും എന്നത് സംശയാതീതമാണ്.
മൂന്നുമാസത്തിനുശേഷം ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ കയറ്റുമതികൾക്കെതിരായി പ്രഖ്യാപിച്ച പ്രതികാരച്ചുങ്കം നിലവിൽ വരും. അത് ഇന്ത്യൻ ഉൽപ്പന്നങ്ങളെ ബാധിക്കും. കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സമുദ്രോൽപ്പന്നങ്ങൾ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയെയും അമേരിക്കയുടെ പ്രതികാരച്ചുങ്കം ബാധിക്കാനിടയുണ്ട്. ഇന്ത്യയുമായി ഇൗ രംഗങ്ങളിൽ മത്സരിക്കുന്ന ശ്രീലങ്ക, ആസിയാൻ രാജ്യങ്ങൾ എന്നിവയ്-ക്കെതിരെ ഇന്ത്യയെക്കാൾ ഉയർന്ന ചുങ്കം പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ സഹായിക്കാനിടയുണ്ട്.
ഇന്ത്യയുടെ പ്രതികരണം
എന്തായിരിക്കണം?
അമേരിക്കൻ പ്രതികാരച്ചുങ്കത്തിനെതിരെ ഇന്ത്യ എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയ്ക്ക് മുന്നിൽ ഉപാധികളില്ലാതെ കീഴ്പെട്ട് അവരുടെ സൗഹൃദം സമ്പാദിക്കാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. ഹെൻറി കിസിൻജറെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഇഗ്നേഷി ഡാച്ച്ഡ് യൂറോപ്യൻ യൂണിയനു നൽകിയ ഉപദേശമാണ് ഇവിടെ ഓർമ്മ വരുന്നത്. ‘‘അമേരിക്കയുടെ ശത്രുവാകുന്നത് അങ്ങേയറ്റം അപകടകരമാണ്; മിത്രമാകുന്നതോ നിങ്ങളുടെ സർവ്വനാശത്തിലായിരിക്കും അത് കലാശിക്കുക’’! അമേരിക്കയെ കണ്ണുമടച്ച് വിശ്വസിച്ച് മുന്നോട്ടു നീങ്ങാനാവില്ല. രാജ്യത്തെ ജനങ്ങളുടെ ഭാവിയെ മുൻനിർത്തി ഏറ്റവും സ്വീകാര്യമായ മാർഗം കണ്ടെത്തുകയാണ് വേണ്ടത്. ലോക വ്യാപാര വ്യവസ്ഥയുടെ സ്ഥാനത്ത് പ്രാദേശിക സ്വതന്ത്ര വ്യാപാരക്കരാറുകളും ഉഭയകക്ഷി വ്യാപാരക്കരാറുകളും രംഗം കെെയടക്കുന്ന നിലയാണ് വരുന്നത്. ഇന്ത്യയും ഉഭയകക്ഷി കരാറുകളുടെയും പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളുടെയും വഴി സ്വീകരിക്കേണ്ടിവരും. ഇന്ത്യ–ആസിയാൻ, ഇന്ത്യ–യുഎഇ തുടങ്ങി നിരവധി കരാറുകൾ ഇന്ത്യ ഇപ്പോൾ തന്നെ ഒപ്പുവച്ചിട്ടുണ്ട്. ബ്രിട്ടനുമായും യൂറോപ്യൻ യൂണിനുമായും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുകയാണ്. ഇത്തരം വ്യാപാരക്കരാറുകളെ രാജ്യതാല്പര്യങ്ങൾക്ക് പരമാവധി അനുകൂലമാക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ശ്രമിക്കുന്ന ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ത്യയിലെ കാർഷികോൽപ്പന്നങ്ങളുടെ വിപണി തുറന്നുകിട്ടുകയാണ്. ഇന്ത്യ കാർഷികോൽപ്പന്നങ്ങളുടെയും പാൽ ഉത്പന്നങ്ങളുടെയും കാര്യത്തിൽ ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യം ഭക്ഷ്യസ്വയംപര്യാപ്തത നിലനിർത്തുന്നതിന്റെ ഏറ്റവും പ്രധാന കാരണം കൃഷിക്കാർക്ക് ന്യായവില നൽകാൻ ഭരണകൂടം ബാധ്യസ്ഥമാണ് എന്നതാണ്.
അമേരിക്കയിലും യൂറോപ്പിലും കാർഷികോൽപ്പാദനം നടക്കുന്നത് സർക്കാരിന്റെ വലിയ പിന്തുണയുടെ ബലത്തിലാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിസ്ഥലമുള്ള വൻകിട കൃഷിക്കാർ യന്ത്രവൽക്കരണത്തിന്റെ സഹായത്തോടെ നടത്തുന്ന കൃഷിയാണ് അഥവാ ക്ഷീരോൽപ്പാദനമാണ് അവിടങ്ങളിൽ നടക്കുന്നത്. എന്നിട്ടും കൃഷി ലാഭകരമല്ലാത്തതിനാലാണ് ഉൽപ്പാദനത്തിനും കയറ്റുമതിയ്ക്കും സർക്കാർ സബ്‌സിഡി നൽകുന്നത്. സബ്‌സിഡിയുടെ ബലത്തിൽ ഉണ്ടാവുന്ന അധികോൽപാദനം ഇന്ത്യൻ കമ്പോളത്തിൽ കുമിഞ്ഞുകൂടാനുള്ള (ഉത്പാദനവിലയേക്കാൾ കുറച്ചു വിൽക്കാനുള്ള) സാധ്യതയാണ് അമേരിക്കയും യൂറോപ്പും നോക്കുന്നത്. 60 ശതമാനത്തോളം ജനങ്ങൾ ഇപ്പോഴും ജീവിതവൃത്തിയായി കരുതുന്ന കാർഷിക മേഖലയെ തകർക്കുന്ന ഉടമ്പടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാവരുത്. ഇന്ത്യൻ കാർഷിക വിപണിയിൽ നിലനിൽക്കുന്ന ആദായവിലകൾ ഉറപ്പാക്കുന്ന സമ്പ്രദായത്തെ തകർക്കുന്ന കുപ്രസിദ്ധമായ മൂന്നു ബില്ലുകൾ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്തത് മറക്കാനായിട്ടില്ല. ഇന്ത്യയിലെ വൻകിട മൂലധനമായിരുന്നു ആ നിയമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത്. അമേരിക്കയുടെ പ്രതികാരച്ചുങ്കത്തെ മറയാക്കി, കൃഷിക്കാർക്കു നൽകിക്കൊണ്ടിരുന്ന സംരക്ഷണം അവസാനിപ്പിക്കാനുള്ള ശ്രമം ഒരിക്കൽ കൂടി അരങ്ങേറാനുള്ള സാധ്യതയുണ്ട്. കൃഷിക്കാരെയും ജനങ്ങളെ പൊതുവിലും പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്തുതരം കരാറുണ്ടായാലും അത് സുതാര്യമായിരിക്കണം. l