Monday, May 6, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിന്‍റെ നന്മയ്ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കണം

കേരളത്തിന്‍റെ നന്മയ്ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കണം

പിണറായി വിജയന്‍

സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥയെ ക്കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചരണങ്ങളാണ് ചില കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്നത്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നുമാണ് പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നിരന്തരം പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്?

കേരളത്തിന്‍റെ കടത്തിന്‍റെ കണക്ക് നോക്കാം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ 38.51 ശതമാനമായിരുന്നു കടം. ആ കടം 2021-22 ല്‍ 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്‍റെ കുറവ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ആഭ്യന്തര വരുമാനത്തിന്‍റെ 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020-21 മുതല്‍ 2023-24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടം-ആഭ്യന്തര വരുമാനം അനുപാതത്തിലുണ്ടായിരിക്കുന്നത്.

കോവിഡ് കാലത്ത് സാമ്പത്തികരംഗത്ത് തളര്‍ച്ചവന്നു. ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. ആ സാഹചര്യത്തില്‍ കടം വര്‍ദ്ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020-21 ല്‍ ഇവിടെയും ഉണ്ടായത്. സമാനതകളില്ലാത്ത ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ കടം-ആഭ്യന്തര വരുമാന അനുപാതം ശരാശരി 30.31 ശതമാനത്തില്‍ നിന്ന് 38.51 ശതമാനമായി ഉയര്‍ന്നത്. ഇതിന്‍റെ കാരണം, കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ശക്തമായ സമ്മര്‍ദ്ദം ഈ തീരുമാനമെടുക്കുന്നതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്താനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എന്നതും ഓര്‍ക്കണം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ ഇടപെടലുകള്‍ക്കുവേണ്ടി വായ്പയെടുത്തത് മഹാ സാമ്പത്തിക അപരാധമാണെന്ന ആക്ഷേപം മനുഷ്യവിരുദ്ധമാണ്.

വസ്തുതകള്‍ തിരിച്ചറിയുന്ന, അവബോധമുള്ള ജനതയ്ക്കു നേരെ സ്ഥാപിതതാല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണിത്. വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്നാണ് കുപ്രചരണം നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ കുപ്രചാരകരുടെ വായടപ്പിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞിരിക്കുന്നു. പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്നു മുറവിളി കൂട്ടുകയാണ്. കേരളത്തിലെ കടത്തിന്‍റെ വളര്‍ച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാവിരുദ്ധമായ പ്രചരണമാണ്. 2021-22 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കടം വളര്‍ന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്‍റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്‍റെ വളര്‍ച്ച 10.21 ശതമാനമാണ്.

ഈ കണക്കുകള്‍ കടവര്‍ദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തല്‍പ്പരകക്ഷികള്‍ വച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍ കടക്കെണി എന്ന കുപ്രചരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നത് നാം കാണുകയാണല്ലോ.


സംസ്ഥാനത്തിന്‍റെ വരുമാന വര്‍ദ്ധനയെക്കുറിച്ചുള്ള കണക്കുകള്‍ നോക്കുക. കേരളത്തിന്‍റെ തനത് നികുതി വരുമാനം 2021-22 ല്‍ 22.41 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം തനത് നികുതി വരുമാനം 20.13 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ജി.എസ്.ടിയുടെ വളര്‍ച്ച നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ച നിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയും സംസ്ഥാന സര്‍ക്കാരിന്‍റെ മൂലധന ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ കാരണം സാധ്യമായ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നിരക്കും കാരണമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം എത്രമാത്രം അസംബന്ധമാണ്.

ഇതെല്ലാമായിട്ടും എന്തുകൊണ്ട് സാമ്പത്തിക ഞെരുക്കം എന്ന ചോദ്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം. 15-ാം ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ച സംസ്ഥാനങ്ങളുടെ വായ്പാ പരിധി (ധനക്കമ്മി) 2021-22 ല്‍ 4 ശതമാനമായിരുന്നു. 2022-23 ല്‍ 3.5 ശതമാനമായി. 2023-24, 2024-25, 2025-26 വര്‍ഷങ്ങളില്‍ 3 ശതമാനമായി കുറച്ചിരിക്കുകയാണ്. 2021-22 ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്‍റ ധനക്കമ്മി 4.11 ശതമാനമാണ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം കേരളത്തിന്‍റ ധനക്കമ്മി 3.61 ശതമാനമാണ്. ധനകാര്യകമ്മീഷന്‍ നിശ്ചയിച്ച മേല്‍പറഞ്ഞ പരിധിയില്‍ വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങള്‍ക്കായി ലഭിക്കുന്ന 0.5 ശതമാനം ഉള്‍പ്പെടുന്നില്ല.

കേന്ദ്ര ധനമന്ത്രാലയം ഈ വാര്‍ഷിക വായ്പ പരിധിയില്‍ അഥവാ ധനക്കമ്മി പരിധിയില്‍ യുക്തിരഹിതമായ വെട്ടിക്കുറവ് പ്രഖ്യാപിക്കുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധിയില്‍ വീണ്ടും വെട്ടുക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്‍റ വരവ്-ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് വിശദമായ മെമ്മോറാണ്ഡം സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ രൂപീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ ഇത്തരം നടപടികളാണ് സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കുന്നത്. ഇത് പറയാന്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഇത്ര മടി എന്താണെന്ന് മനസ്സിലാകുന്നില്ല. മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടപ്പാക്കിവരുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നുവരുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ അനാവശ്യ പ്രചാരണം നടത്തുകയാണ് അവര്‍.


നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന സര്‍ക്കാര്‍ എന്നാണ് വീണ്ടും വീണ്ടും പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുകയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് രേഖകളുടെ ഭാഗമായ ‘ബജറ്റ് ഇന്‍ ബ്രീഫി’ലെ പട്ടിക എ (10)ല്‍ കണക്കുകള്‍ വിശദമായി പറയുന്നുണ്ട്. ശമ്പളവും പെന്‍ഷനും 2021-22 ല്‍ സംസ്ഥാനത്തിന്‍റെ മൊത്തം റവന്യൂ വരുമാനത്തിന്‍റെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം ഇത് 50.42 ശതമാനമാണ്. മൊത്തം റവന്യൂ ചെലവിന്‍റെ അനുപാതത്തില്‍ ഇതേ കാലയളവില്‍ ശമ്പളവും പെന്‍ഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്‍റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ ശമ്പളവും പെന്‍ഷനും പലിശയും നല്‍കുന്നുണ്ട്. വസ്തുത ഇതായിരിക്കെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടം വാങ്ങുന്നു എന്ന് വീണ്ടും വീണ്ടും വസ്തുതാവിരുദ്ധമായ പ്രചരണം നടത്തുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും.

സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധി 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 4 ശതമാനത്തിനും 3 ശതമാനത്തിനും ഇടയില്‍ നിശ്ചയിച്ചുവല്ലോ. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി പരിധി 6 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലാണ് നിശ്ചയിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമ ചെലവുകളുടെ വലിയൊരു ഭാഗം സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. പിന്നെന്തിനാണ് വിവേചനപരമായ സമീപനം ധനകാര്യ കമ്മീഷന്‍റെ ഭാഗത്തുനിന്നടക്കം ഉണ്ടായത് എന്നത് ആശ്ചര്യജനകമാണ്. ഇതിനെതിരെ അവബോധമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കടക്കെണിയാണെന്നു പറഞ്ഞ് പരിഹസിക്കുന്നത് ഈ നാടിന് ഗുണകരമല്ല.

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് വളര്‍ച്ച നിരക്ക് താരതമ്യേന ഉയര്‍ന്ന നിലയിലാണ്. അതിന്‍റെ 1.4 ഇരട്ടി വരും കേരളത്തിലെ 2021-22 ലെ വളര്‍ച്ച നിരക്കായ സ്ഥിരവിലയിലെ 12 ശതമാനം. സര്‍ക്കാര്‍ ചെലവുകള്‍ ഇതില്‍ വഹിക്കുന്ന പങ്ക് കുറച്ചുകാണാനാവില്ല. മൂലധന ചെലവും വികസന ചെലവും ധൂര്‍ത്തായി ചിത്രീകരിക്കുന്ന പ്രവണത ജനങ്ങള്‍ അസാധാരണ സാഹചര്യം നേരിടുമ്പോള്‍ ഒട്ടും ആശാസ്യമല്ല.

സങ്കുചിത രാഷ്ട്രീയം വെച്ച് ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ താറടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ചിലര്‍ക്കുള്ളത്. ഇതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന പ്രചരണം. 2023-24 ലെ ബജറ്റ് കണക്ക് പ്രകാരം കേരളത്തിന്‍റെ റവന്യൂ ചെലവിന്‍റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടി രൂപയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റുമുള്ള റവന്യൂ ചെലവ് ഇതിന്‍റെ 0.0087 ശതമാനമാണ്. എന്ത് ആഘാതമാണ് ഇത് സംസ്ഥാനത്തിന്‍റെ ചെലവിലും കമ്മിയിലും കടത്തിലും വരുത്തുന്നത്? ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തും കണക്കുകള്‍ തെളിയിക്കുന്നില്ല.

പര്‍വ്വതീകരിച്ച നുണകള്‍ക്ക് മറുപടി സംസാരിക്കുന്ന കണക്കുകളാണ്; വസ്തുതകളാണ്. അവ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അസമത്വപൂര്‍ണ്ണമായ നയവും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് സമീപനവുമാണ് തെളിയുക.

വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സമീപനത്തോടൊപ്പം തന്നെ, കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം കേന്ദ്ര ഗ്രാന്‍റുകളുടെയും നികുതിവിഹിതത്തിന്‍റെയും കാര്യമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തില്‍നിന്നും 60 ശതമാനമായി 2015-16 മുതല്‍ കുറച്ചു. ഇത് സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവച്ചു. അനുച്ഛേദം 275 പ്രകാരമുള്ള ഗ്രാന്‍റുകള്‍ കേരളത്തിന് 2024-25, 2025-26 വര്‍ഷങ്ങളില്‍ ലഭിക്കുകയില്ല. 15-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകള്‍ പ്രകാരം ലഭ്യമാകേണ്ടിയിരുന്ന സംസ്ഥാനത്തിനുള്ള 1,100 കോടി രൂപയുടെ ഗ്രാന്‍റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍റുകള്‍ നല്‍കുന്നതില്‍ ധാരാളം നിബന്ധനകളും ഏര്‍പ്പെടുത്തി. ഇത് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തില്‍ ഫണ്ടുകള്‍, ജീവനക്കാര്‍, ചുമതലകള്‍ എന്നീ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ അധികാര വികേന്ദ്രീകരണമാണ് നടപ്പാക്കിയിട്ടുള്ളത്. തദ്ദേശ സര്‍ക്കാരുകള്‍ക്കുള്ള ഗ്രാന്‍റുകള്‍ നല്‍കുന്നതില്‍ ധനകാര്യ കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഇക്കാര്യം പരിഗണിച്ചിട്ടേയില്ല.

കേന്ദ്രത്തിന്‍റെ നികുതി വിഹിതം 14-ാം ധനകാര്യ കമ്മീഷന്‍ കാലയളവിലെ (2015-16 മുതല്‍ 2019-20) 2.50 ശതമാനത്തില്‍നിന്നും 2020-21 മുതല്‍ 2025-26 കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2021-22 ല്‍ കേന്ദ്ര നികുതിവിഹിതമായി ലഭിച്ചത് 17,820 കോടി രൂപയാണ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 17,784 കോടി രൂപയാണ്. ഒരു വളര്‍ച്ചയുമില്ല; മുരടിപ്പാണ്. ഇതൊന്നും കാണാതെ, ഇവിടെ സംസ്ഥാന സര്‍ക്കാര്‍ നികുതി ഭീകരത നടത്തുന്നു എന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?

പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ സമീപനത്തിന്‍റ ഫലമാണ് ഇപ്പോള്‍ കേരളത്തിന് വന്നിട്ടുള്ള നികുതി വിഹിതത്തിലെ ഗണ്യമായ കുറവ്.

കേരളത്തിന്‍റെ കേന്ദ്ര നികുതി വിഹിതം 1.92 ശതമാനമായി കുറഞ്ഞതിനു കാരണം 15-ാം ധനകാര്യ കമ്മിഷന്‍റ പരിഗണനാ വിഷയങ്ങളില്‍ 1971 ന് പകരം 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമായി സ്വീകരിക്കണം എന്ന നിബന്ധനയാണ്. അത് മറച്ചുവെക്കാന്‍ സാധിക്കുമോ? എന്തുകൊണ്ടാണ് ഈ നിബന്ധന കേരളത്തിന് വിനയാകുന്നത്? ദേശീയ ജനസംഖ്യാ നയത്തിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നല്ല രീതിയില്‍ പരിശ്രമിച്ച് വിജയിച്ചതുകൊണ്ട്. അതായത്, ഒരു ദേശീയ നയം മികച്ച നിലയില്‍ നടപ്പാക്കിയത്, നമ്മുടെ നികുതി വിഹിതം കുറയ്ക്കാനുള്ള കാരണമാക്കി മാറ്റി. 2018ല്‍ തന്നെ മറ്റു ചില സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളം ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് മെമ്മൊറാണ്ഡം നല്‍കിയതാണ്. അതിന്‍റെ ഫലമായി നികുതി വിതരണ ഫോര്‍മുലയില്‍ ജനസംഖ്യാ നിയന്ത്രണം പരിമിതമായി ഉള്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ അത് സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതല്ല. ബിജെപി സര്‍ക്കാരിന്‍റെ ഈ സമീപനമാണ് കേരളത്തിന്‍റെ നികുതി വിഹിതം ഗണ്യമായി കുറയുവാനിടയാക്കിയത് എന്ന് സമ്മതിക്കാന്‍ യു ഡി എഫിന് പ്രയാസമുണ്ടാകും. കാരണം അവര്‍ ബിജെപിയോട് ചേര്‍ന്ന് സമരങ്ങള്‍ നടത്തുന്നവരാണല്ലോ.

ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്ന ഗ്രാന്‍റുകള്‍ പുനരവലോകനം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങര്‍ ശക്തമായ നിലപാടെടുത്തത് കാരണം ഇത് നടക്കാതെ പോയി. ഇതൊന്നും ചര്‍ച്ച ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാരിനെ പഴി പറയുന്നത്.

62 ലക്ഷം ആളുകള്‍ക്ക് മാസം കൃത്യമായി വിവിധ തരം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി വലിയ തെറ്റാണെന്നു പറയുന്നവര്‍ക്ക് കടക്കെണി ഉപേക്ഷിച്ചതുപോലെ ഇതും മാറ്റി പറയേണ്ടിവരും.

സാമൂഹ്യസുരക്ഷ, സാമ്പത്തിക വളര്‍ച്ച, പശ്ചാത്തല സൗകര്യ വികസനം, ധനധൃഢീകരണം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതികൂല പരിതഃസ്ഥിതികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതകളുടെ പിന്‍ബലമില്ലാത്തതാണ്.

കിഫ്ബിക്കു ഖജനാവില്‍ നിന്നുള്ള നികുതി വിഹിതം ഉറപ്പാക്കുക വഴി കിഫ്ബി വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് ബജറ്റ് പ്രസംഗത്തിന്‍റെ സ്പിരിറ്റ്. കിഫ്ബിക്ക് പണം വകയിരുത്തിയില്ല എന്നാണ് ചിലരുടെ കോലാഹലം. ഡീറ്റൈല്‍ഡ് ബജറ്റ് എസ്റ്റിമേറ്റ്സ് രണ്ടാം വോള്യം നോക്കിയാല്‍ കാര്യം മനസ്സിലാവുന്നതേയുള്ളൂ.

Share of kerala Infrastructure Investment Fund Board (KIIFB) from Motor Vehicle Tax- 2215 കോടി രൂപ, Share of kerala Infrastructure Investment Fund Board (KIIFB) from Cess on Petrol and Diesel 594 കോടി രൂപ. ഇതാണ് കിഫ്ബിക്ക് ഇപ്പോഴുള്ള വകയിരുത്തല്‍.

കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കടപരിധിയില്‍പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവും മറ്റും പറയുന്ന വാദം. എന്നാല്‍പിന്നെ വകുപ്പുകള്‍ തന്നെ ആ പണം ഉപയോഗിച്ചു പണി ചെയ്താല്‍ പോരേ എന്നാണ് അവര്‍ ചോദിക്കുന്നത്. പണം ലിവറേജ് ചെയ്ത് പല മടങ്ങു മൂലധന നിക്ഷേപം ഉറപ്പു വരുത്തുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം.

കിഫ്ബി മുഖേന ആശുപത്രികളും സ്കൂളുകളും പാലങ്ങളും റോഡുകളും സ്വന്തം മണ്ഡലങ്ങളില്‍ യാഥാര്‍ഥ്യമായപ്പോള്‍ അത് മോശമാണെന്നു പറയുകയാണോ, അവയുടെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടില്‍ പെടുത്തുകയാണോ ചെയ്തത് എന്ന് പ്രതിപക്ഷത്തെ പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ഓര്‍ത്തുനോക്കുന്നത് നന്നാകും.

സര്‍ക്കാരിന് നേരിട്ട് കടം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രമുള്‍പ്പെടെ ചെയ്യുന്നതുപോലെ ആന്വുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളിലൂടെ കേരളം ബദല്‍ വികസനമാര്‍ഗങ്ങള്‍ ആരാഞ്ഞത്. കേരളത്തിന്‍റെ വികസനസ്വപ്നങ്ങള്‍ക്ക് കിഫ്ബി ഊര്‍ജ്ജമേകിയത് അങ്ങനെയാണ്.

എന്നാല്‍ കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയും കടമെടുക്കുന്ന തുക ‘ഓഫ് ബജറ്റ് ബോറോയിങ്’ആയി പരിഗണിക്കുമെന്നും അത് സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരെടുത്ത നിലപാട്. കേന്ദ്ര സര്‍ക്കാരിനുകീഴിലെ ആന്വുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളുടെ വായ്പ കേന്ദ്ര സര്‍ക്കാരിന്‍റെ അക്കൗണ്ടില്‍ പെടുത്താത്തപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു നിലപാട്. കിഫ്ബി, പെന്‍ഷന്‍ കമ്പനി തുടങ്ങിയവ വഴി കടമെടുക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ 3.5 ശതമാനം വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ചുരുക്കം. കിഫ്ബിയുടെ മസാല ബോണ്ടിനെതിരെയും വന്നു കേന്ദ്രത്തിന്‍റെ ഇണ്ടാസുകള്‍.

കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പോലെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയും അവര്‍ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തതാണ്. കിഫ്ബിയുടെ മസാലബോണ്ട് ഫെമ ലംഘനവും തെറ്റായ ധനസമാഹരണവുമാകുകയും ഹൈവേ അതോറിറ്റിയുടെ മസാലബോണ്ട് പരിശുദ്ധമാവുകയും ചെയ്യുന്ന വിചിത്രമായ വാദമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്.

കിഫ്ബി, പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ വായ്പയിനത്തില്‍ 14,000 കോടി രൂപയാണ് കേരളത്തിന്‍റെ അനുവദനീയമായ കടമെടുപ്പ് തുകയില്‍ നിന്നും കേന്ദ്രം വെട്ടിക്കുറച്ചത്. ഇത് ഒരസാധാരണ സാഹചര്യമാണ്.

ഇങ്ങനെ കേന്ദ്ര നയത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ട സംസ്ഥാനത്ത് ആശ്വാസ ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ, അതിദാരിദ്യ നിര്‍മ്മാര്‍ജജനത്തിന് 80 കോടി രൂപ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി രൂപ, കുടുംബശ്രീക്ക് 260 കോടിരൂപ, സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ, ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകള്‍ക്കും 30 ഭവന സമുച്ചയങ്ങള്‍ക്കുമായി 1436 കോടി രൂപ,മേക്ക് ഇന്‍ കേരള പദ്ധതി,റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയത് ഈ നാടിന്‍റെ പുരോഗതിക്കു വേണ്ടിയാണ്.

ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാമുക്ക് കാലിടറിപ്പോകരുത് എന്നതാണ് സര്‍ക്കാരിന്‍റെ നിര്‍ബന്ധം. ഒരു പൈസ നികുതി കൂട്ടിയാല്‍പോലും അത് ജനങ്ങള്‍ക്ക് പ്രയാസകരമാകും. എന്നാല്‍ സംസ്ഥാനത്തിനു മുന്നോട്ടുപോകണമെങ്കില്‍ ചില നികുതി പരിഷ്കരണങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴും സര്‍ക്കാര്‍ അതേ ചെയ്തിട്ടുള്ളൂ. കേന്ദ്രം ഞെരുക്കുന്നതിനെ എതിര്‍ക്കാതിരിക്കുകയും സംസ്ഥാനത്തിന് വിഭവ സമാഹരണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നത് ആരുടെ നന്മയ്ക്കു വേണ്ടിയാണ്? എതിര്‍പ്പിനുവേണ്ടിയുള്ള ഇത്തരം സമീപനം ഒഴിവാക്കി നാടിനുവേണ്ടി ഒന്നിച്ചുനില്‍ക്കാന്‍ തയ്യാറാകണം എന്നാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular