Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെജയ്‌നഗറിന്‌ നീതി അകലെ

ജയ്‌നഗറിന്‌ നീതി അകലെ

ശ്ചിമബംഗാളിൽ മറ്റൊരു ബലാത്സംഗക്കൊലകൂടി അരങ്ങേറിയിരിക്കുന്നു. ഇത്തവണ വെറും ഒമ്പത്‌ വയസ് മാത്രമുള്ള ബാലികയാണ്‌ ഇരയാക്കപ്പെട്ടിരിക്കുന്നത്‌. ജയ്‌നഗറിലാണ്‌ സംഭവം. ട്യൂഷൻ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുകയായിരുന്നു. പൊലീസും പ്രാദേശിക ഭരണകൂടവും തുടക്കത്തിൽ സംഭവത്തെ ജനങ്ങളിൽനിന്നും മറച്ചുവെക്കാനാണ്‌ ശ്രമിച്ചത്‌. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ സംഘടിച്ച്‌ സംഭവം നടന്ന ഗ്രാമത്തിലേക്ക്‌ പ്രതിഷേധമാർച്ച്‌ നടത്തി. ജയ്‌നഗറിലെ കൂൾട്ടാലിയിൽ അക്ഷരാർഥത്തിൽ ഇടതുപ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ്‌ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഭരണകൂടം ആ മാതാപിതാക്കളെ സഹായിച്ചില്ല. പ്രാദേശിക തൃണമൂൽ ഗുണ്ടകളാകട്ടെ ഈ വിഷയം മറച്ചുവെക്കാനാണ്‌ ശ്രമിച്ചത്‌.

പെൺകുട്ടിയുടെ മൃതദേഹം കൊൽക്കത്തയിൽ എത്തിച്ച്‌ നിലവിലെ നിയമത്തിനു വിരുദ്ധമായി വൈകുന്നേരം പോസ്റ്റ്‌മോർട്ടം ചെയ്യാൻ പൊലീസ്‌ ശ്രമം നടത്തിയതിനെതിരെ മോർച്ചറി ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പൊലീസ്‌ തല്ലിച്ചതച്ചു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. ഒരു കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചതിനായിരുന്നു അവരെ അറസ്റ്റ്‌ ചെയ്‌തത്‌.

ക്രിമിനലുകൾ നിർബാധം സ്വൈരവിഹാരം നടത്തുകയും പ്രതിഷേധക്കാരെ പൊലീസ്‌ തല്ലിച്ചതയ്‌ക്കുകയും ചെയ്യുന്ന ഇടമായി പശ്ചിമബംഗാൾ മാറിയിരിക്കുകയാണ്‌.

സംഭവം സംസ്ഥാനമൊട്ടാകെ ഗൗരവമേറിയ വിഷയമായി മാറിയിരിക്കുകയാണ്‌. കഴിഞ്ഞ രണ്ട്‌ മാസമായി പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന ആർജി കർ സംഭവത്തിനു പുറമെ, ഇപ്പോൾ ഈ ബലാത്സംഗക്കൊലയ്‌ക്കെതിരെയും കൊടിയുടെ നിറവ്യത്യാസമില്ലാതെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്‌.

എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ജയ്‌നഗർ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാർച്ചും പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊലീസ്‌ തൃണമൂൽ പ്രവർത്തരെപ്പോലെ പെരുമാറുന്നത്‌ അവസാനിപ്പിച്ചില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ നേതാവ്‌ മീനാക്ഷി മുഖർജി പൊലീസിന്‌ മുന്നറിയിപ്പ്‌ നൽകി. സംസ്ഥാനത്ത്‌ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും എല്ലാവർക്കും നീതി ലഭിക്കുകയും വേണം. കേസിൽ കൃത്യമായി അന്വേഷണം നടത്തണം.

എന്നാൽ, പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനോട്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ ക്രൂരമായ പെരുമാറ്റവും സ്വേച്ഛാധിപത്യ സമീപനവും വീണ്ടും പുറത്തെടുത്തിരിക്കുകയാണ്‌. നടന്ന സംഭവങ്ങളെ വ്യാജസൃഷ്ടിയാണെന്നാണവർ വിശേഷിപ്പിക്കുന്നത്‌. മമതയുടെ സ്വേച്ഛാധികാരത്തെ സംസ്ഥാനത്തെ ജനങ്ങളൊന്നാകെ ചോദ്യംചെയ്യുന്ന ഒരു ദിവസം വരുമെന്ന്‌ പ്രതിഷേധക്കാരിലൊരാൾ പറയുകയുണ്ടായി.

പശ്ചിമബംഗാളിലെ ഏറ്റവും വലിയ ഉത്സവമാണ്‌ ദുർഗാപൂജ. എന്നാൽ ഈ സമയത്ത്‌ സംസ്ഥാനത്തുടനീളം ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കുന്നതിലും അതിൽ ഭരണകൂടസംവിധാനത്തിന്റെ പിന്തിരിപ്പനും സ്വേച്ഛാധിപത്യപരവുമായ പങ്കിലും ജനങ്ങൾ അതീവ ദുഃഖിതരാണ്‌. സ്‌ത്രീദേവതയായ ദുർഗയെ ആരാധിക്കുന്ന സമയത്തുതന്നെ നമ്മുടെ പെൺമക്കൾ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാകുന്നു; അതിനാൽ നമുക്ക്‌ ദുർഗാപൂജ ആഘോഷിക്കാൻ കഴിയില്ല. എല്ലാ തിന്മകൾക്കുമെതിരെ പ്രതിഷേധിക്കേണ്ട സമയമാണിത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + 11 =

Most Popular