Wednesday, May 1, 2024

ad

Homeപുസ്തകംപ്രപഞ്ചവിശാലതയെ തൊടുന്ന ഉൾയാത്ര

പ്രപഞ്ചവിശാലതയെ തൊടുന്ന ഉൾയാത്ര

ഡോ. അനാർക്കലി

ഞാൻ വളരെക്കാലമായി ഈ പുസ്തകം വായിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും, ആലോചന പകുതി വഴി നിർത്തുകയും ചെയ്തിരുന്നു. വിഖ്യാത തുർക്കി എഴുത്തുകാരി എലിഫ് ഷഫക്കിന്റെ “ഫോർട്ടി റൂൾസ് ഓഫ് ലവ്’ (നാൽപ്പത് പ്രണയ നിയമങ്ങൾ) പുസ്‌തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന വിഷയം അത് വായിക്കുന്നതിൽ നിന്നെന്നെ ഭയപ്പെടുത്തി. പ്രണയത്തെക്കുറിച്ച് കേട്ടും വായിച്ചും ഞാൻ തീർത്തും മടുത്തു! ഈ വിഖ്യാത നോവൽ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതാണെന്നതോ ലോകത്താകമാനം ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിച്ചതാണോന്നോയുള്ളതൊന്നും എന്നെ മോഹിപ്പിച്ചതേയില്ല. അവസാനം ഞാനതു വായിക്കാൻ തീരുമാനിച്ചത് എന്റെ ജീവിതത്തിൽ അത് ആവശ്യമാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദർഭത്തിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഞാൻ ശരിക്കും അതിലേക്ക് ആകർഷിക്കപ്പെട്ടു; അതു വളരെ രസകരമാണ്, അത് ഞാൻ വായിക്കേണ്ട ഒന്നായിരുന്നു. എന്നെ അസ്വസ്ഥമാക്കുന്ന ഒരു വിഷയത്തിൽ ഉറച്ചുനിൽക്കാനുള്ള എന്റെ കഴിവ് പരീക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചിരിക്കാം.

പൊതു സാമൂഹിക കാഴ്ച്പ്പാടിൽ സംതൃപ്ത ജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൻ എന്ന വെള്ളക്കാരിയിലൂടെയാണ് നോവലിന്റെ തുടക്കം. എല്ല നാൽപ്പതിനോടടുത്തു പ്രായമുള്ളവളും മൂന്നു കുട്ടികളുടെ മാതാവുമാണ്. ഭർത്താവും കുട്ടികളുമൊത്ത് ശാന്ത ജീവിതം നയിക്കുമ്പോഴും തന്റെ ജീവിതത്തിൽ യഥാർത്ഥമായ എന്തിന്റെയോ ഒരു കുറവ് ഉള്ളതായി എല്ലയ്ക്ക് അനുഭവപ്പെടുന്നു. അങ്ങനെയിരിക്കവേ എല്ലയ്ക്ക് ഒരു സാഹിത്യ ഏജൻസിയിൽ അസിസ്റ്റന്റ്‌ എഡിറ്ററായി ജോലി ലഭിക്കുന്നു. എല്ലയ്ക്ക് ആദ്യമായി അവിടെ കിട്ടിയ ഉദ്യമം “sweet blasphemy’ (മധുരമാർന്ന ദൈവനിന്ദ) എന്ന നോവലിന്റെ നിരൂപണം തയ്യാറാക്കലാണ്. ആ പുസ്തകം പറയുന്നതോ പ്രശസ്ത ദർവീഷ് ചിന്തകനായ ശംസുദ്ദീൻ തബ്രീസിന്റെയും വിഖ്യാത സൂഫി പണ്ഡിതനായ ജലാലുദ്ദീൻ റൂമിയുടെയും ആത്മബന്ധത്തിന്റെ കഥയാണ്. അലയുന്ന പണ്ഡിതനായ ശംസ് തബ്രീസ് മരണപ്പെടുംമുമ്പ് തന്റെ അറിവുകൾ ഏൽക്കാൻ പ്രാപ്തനായ ഒരാളെത്തേടുന്നു. അതയാളെ എത്തിക്കുന്നത് തുർക്കിയിലെ കോന്യയിലുള്ള സൂഫി പണ്ഡിതൻ റൂമിയ്ക്കടുത്താണ്. ഇരുവരുടെയും സംഗമത്തെ “രണ്ടു സമുദ്രങ്ങളുടെ കൂടിച്ചേരൽ’ എന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. അസീസ് സെഡ് സഹാറയുടെ “മധുരമാർന്ന ദൈവനിന്ദയിലൂ’ടെ കടന്നുപോകവേ അതിന്റെ രചയിതാവിനോട് എല്ലയ്ക്ക് വല്ലാത്തൊരു അനുതാപം തോന്നുന്നു. അനന്തരം എല്ല അയാളുമായി ഇ-മെയിൽ ഇടപാടുകൾ നടത്തുന്നു. അവരുടെ ബന്ധം ഉന്നതമായൊരു വൈകാരിക തലത്തിലേക്ക് ഉയരുമ്പോൾ തനിയ്ക്ക് ജീവിതത്തിൽ നഷ്ടമായിരുന്നതെന്താണെന്നും, തനിക്ക് തുടർ ജീവിതത്തിൽ വേണ്ടതെന്താണെന്നും എല്ല തിരിച്ചറിയുന്നു. അസീസ് സെഡ് സഹാറയുമായുള്ള എല്ലയുടെ സംഭാഷണങ്ങളിൽ സൂഫിസവും പവിത്ര സ്നേഹവും ചുരുളഴിയുന്നു. തുടർന്ന് എല്ല നിരന്തരം സൂഫി കവിതകൾ വായിക്കുന്നു. സ്നേഹത്തിന്റെ ഉത്തുംഗമായ ഒരു തലത്തെ എല്ല അവിടെ സ്പർശിക്കുന്നു. സ്വന്തം ഉള്ളിൽ കുടികൊള്ളുന്ന ആത്മീയ സ്നേഹാനുഭൂതിയെ ഉണർത്തുകയും അതു സ്വയമുള്ള സ്നേഹമായും, അപരരോടുള്ള സ്നേഹമായും പുനർവചിക്കപ്പെടേണ്ടതാണെന്നും എല്ല അറിയുന്നു. തനിയ്ക്കിതുവരെ ഭർത്താവിൽ നിന്നതു ലഭിച്ചിട്ടില്ല എന്ന ചിന്ത, എല്ലയെ ഇതുവരെയുള്ള തന്റെ ജീവിതം അർത്ഥശൂന്യമായിരുന്നെന്ന തിരിച്ചറിവിൽ എത്തിക്കുന്നു.

പുസ്തകം സമാന്തരമായി രണ്ട് കഥകൾ വിവരിക്കുന്നു, ഒന്ന് ഇന്നത്തെ യുഎസിലും മറ്റൊന്ന് പതിമൂന്നാം നൂറ്റാണ്ടിലെ കോന്യയിലും. 40 വയസ്സുള്ള എല്ല റൂബെൻസ്റ്റൈൻ എന്ന ഗൃഹനാഥയെ ആദ്യത്തേത് പിന്തുടരുന്നു, അവൾ തന്റെജീവിതം തികഞ്ഞ അമ്മയായും ഭാര്യയായും ചെലവഴിച്ചുവെന്നും തനിക്കായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും മനസ്സിലാക്കുന്നു.

രണ്ടാമത്തേത് സൂഫി മിസ്റ്റിക്കുകളായ ഷാംസ് ഓഫ് തബ്രിസിന്റെയും റൂമിയുടെയും പരസ്പര ബന്ധവും അതിന്റെ ആഴവും അവരുടെ ലോകങ്ങൾ അവരുടെ ചുറ്റും ആത്മീയമായും ചൈതന്യവത്തായും എങ്ങനെ അലിഞ്ഞു ചേർന്നുവെന്നും വിവരിക്കുന്നു. ശംസ് തബ്രീസ് താൻ കണ്ടുമുട്ടിയ മനുഷ്യരോട് നടത്തിയ സംഭാഷണങ്ങളിലാണ് നാൽപ്പത് പ്രണയ നിയമങ്ങൾ രൂപപ്പെടുന്നത്.

ഒന്നാം പ്രണയ പ്രമാണം ഇങ്ങനെ
നാം ദൈവത്തെ എങ്ങനെ കാണുന്നു എന്നത് നാം നമ്മെത്തന്നെ എങ്ങനെ കാണുന്നു എന്നതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ്; നമ്മൾ കാര്യങ്ങളെ യഥാതഥമായല്ല കാണുന്നത്, നമ്മളുടേതായ രീതിയിലാണ് കാണുന്നത്. ഭയവും കുറ്റപ്പെടുത്തലും ദൈവം മനസ്സിൽ കൊണ്ടുവരുന്നുവെങ്കിൽ, അതിനർത്ഥം നമ്മുടെ ഉള്ളിൽ വളരെയധികം ഭയവും കുറ്റപ്പെടുത്തലുകളും ഉണ്ടെന്നാണ്. ദൈവത്തെ സ്‌നേഹവും അനുകമ്പയും നിറഞ്ഞതായി നാം കാണുന്നുവെങ്കിൽ, നാമും അങ്ങനെയാണ്.

ദൈവീകവും നിസ്വാർത്ഥവുമായ സ്നേഹത്താൽ സംശുദ്ധീകരിക്കേണ്ട സ്വന്തം മനസ്സിനെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഒന്നാം പ്രമാണമെങ്കിൽ, രണ്ടാം പ്രമാണം വേർതിരിക്കുന്നത് ഹൃദയത്തെയും മനസ്സിനെയുമാണ്. അതിങ്ങനെ -സത്യത്തിലേക്കുള്ള പാത ഹൃദയത്തിന്റെ അധ്വാനമാണ്, തലയുടേതല്ല. നിങ്ങളുടെ ഹൃദയത്തെ നിങ്ങളുടെ പ്രാഥമിക വഴികാട്ടിയാക്കുക! നിങ്ങളുടെ മനസ്സിനെയല്ല!

മൂന്നാം പ്രമാണം – വിശാലമായ പ്രാപഞ്ചിക ദൈവ സങ്കൽപ്പത്തെ ഉദ്ഘോഷിക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാത്തിലും എല്ലാവരിലും നിങ്ങൾക്ക് ദൈവത്തെ പഠിക്കാൻ കഴിയും, കാരണം ദൈവം ഒരു പള്ളിയിലോ സിനഗോഗിലോ ചർച്ചിലോ ഒതുങ്ങുന്നില്ല. എന്നാൽ അവന്റെ വാസസ്ഥലം കൃത്യമായി എവിടെയാണെന്ന് നിങ്ങൾക്ക് ഇപ്പോഴും ആവശ്യമുണ്ടെങ്കിൽ, അവനെ അന്വേഷിക്കാൻ ഒരേയൊരു സ്ഥലമേയുള്ളൂ: ഒരു യഥാർത്ഥ കാമുകന്റെ ഹൃദയത്തിൽ!

ദൈവസത്തയാലും ദാർശനിക സംഭാഷണങ്ങളാലും സംവാദങ്ങളാലും സമ്പന്നമായ നാൽപ്പതു പ്രണയ നിയമങ്ങളുടെ അവസാനം – എല്ല തന്റെ അഗാധമായ ആത്മബന്ധത്തിനുടമയായ അസീസ് സെഡ് സഹാറയ്ക്കൊപ്പം ജീവിക്കാൻ കോന്യയിലേക്ക് പോകുന്നു. തന്റെ സമയം എണ്ണപ്പെട്ടതാണെന്ന് അസീസ് എല്ലയെ ഓർമപ്പെടുത്തുന്നുണ്ട്. എന്നാലവൾ അയാളിൽ പരിപൂർണ സംതൃപ്തി കണ്ടെത്തുന്നു. എല്ല രോഗശയ്യയിൽ അയാളെ ശുശ്രൂഷിക്കുകയും അയാളുടെ ആഗ്രഹപ്രകാരം തന്റെ പ്രിയപ്പെട്ട സൂഫിസമുള്ള കോന്യയിൽത്തന്നെ ഖബറടക്കുകയും ചെയ്യുന്നു. താൻ തനിച്ചാണെന്ന് എല്ലക്ക് തോന്നിയതേയില്ല – അവൾ തന്റെ ഹൃദയത്തെ കേട്ടു, എന്നിട്ട് നാൽപ്പതാം പ്രമാണം ഉരുവിട്ടു -‘‘സ്നേഹമില്ലാത്ത ജീവിതം ഒരു കണക്കിലും പെടില്ല. എന്തുതരം സ്നേഹമാണ് നീ അന്വേഷിക്കേണ്ടതെന്ന് സ്വയം ചോദിക്കരുത് – ആത്മീയം, ഭൗതികം, ദൈവികം, ഐഹികം, പൗരസ്ത്യം, പാശ്ചാത്യം. വിഭജനങ്ങൾ കൂടുതൽ വിഭജനങ്ങളിലേക്ക് മാത്രമാണ് നയിക്കുക. സ്നേഹത്തിന് ശീർഷകമില്ല. അതെന്താകുന്നുവോ, അതാകുന്നു ശുദ്ധവും സരളവും!’’

താരതമ്യപ്പെടുത്തുമ്പോൾ, റൂമിയുടെ കഥ മനോഹരമായി പറഞ്ഞിരിക്കുന്നു. സംഭവങ്ങളെയും ആളുകളെയും രചയിതാവ് വിവരിക്കുന്ന രീതിയിൽ വളരെയധികം കവിതയുണ്ട്. ഈ കഥയിലാണ് പ്രണയത്തിന്റെ നാൽപ്പത് നിയമങ്ങളെക്കുറിച്ച് നമ്മൾ പഠിക്കുന്നത്. ഈ കഥയിൽ, ചർച്ച ചെയ്യുന്ന സ്നേഹം ആത്മീയമാണ്, ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാൽപ്പത് നിയമങ്ങൾ ദൈവത്തെ പ്രാപിക്കാൻ സഹായിക്കുന്നു. ഒരു തണുത്ത ശൈത്യകാലത്ത് ഒരു കപ്പ് ചൂടുള്ള ചോക്ലേറ്റ് പോലെയാണ് കഥ അനുഭവപ്പെട്ടത്. എന്റെ ഹൃദയത്തിലെ ഇറുകിയ കുരുക്കുകൾ അഴിഞ്ഞു, അതും വളരെ അടിപൊളിയായി തോന്നി; പ്രതീക്ഷയുടെ ഒരു തുള്ളി തോന്നി ഞാൻ പുസ്തകം അടച്ചു. പ്രക്ഷുബ്ധമായ ഒരു സമയത്ത് എനിക്ക് മുറുകെ പിടിക്കാൻ ആവശ്യമായ ഒരു വള്ളി മാത്രമായിരുന്നു അത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular