Monday, May 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻബ്രിജ്‌ഭൂഷൺ
ബിജെപിയുടെ 
ക്രിമിനൽ മുഖം

ബ്രിജ്‌ഭൂഷൺ
ബിജെപിയുടെ 
ക്രിമിനൽ മുഖം

എം പ്രശാന്ത്‌

ടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൈസർഗഞ്ചിൽ നിന്ന്‌ ഞാൻ മൽസരിക്കും’’–- പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരത്തെ പീഡിപ്പിച്ചതടക്കം ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ഗോണ്ടയിൽ സംഘടിപ്പിച്ച ഒരു റാലിയിൽ സംശയരഹിതമായി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ കീഴിലുള്ള ഡൽഹി പൊലീസ്‌ ലൈംഗികാക്ഷേപങ്ങളിൽ നടത്തുന്ന അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന ആത്‌മവിശ്വാസമാണ്‌ ബ്രിജ്‌ഭൂഷണിന്റെ വാക്കുകളിൽ പ്രകടമായത്‌. ഒപ്പം കിഴക്കൻ യുപിയിലെ പൂർവാഞ്ചൽ മേഖലയിൽ ബിജെപിയുടെ കാര്യങ്ങൾ താൻ തന്നെ തീരുമാനിക്കുമെന്ന പ്രഖ്യാപനം കൂടിയാണ്‌ അയാൾ നടത്തിയത്‌.

ഒളിമ്പിക്‌സ്‌ മെഡൽ അടക്കം നേടി രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾ രണ്ടുഘട്ടങ്ങളിലായി ഒരു മാസത്തിലേറെ തെരുവിൽ പ്രതിഷേധിച്ചിട്ടും ബ്രിജ്‌ഭൂഷണ്‌ യാതൊരിളക്കവും തട്ടിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുമാണ്‌ ഇയാളുടെ സംരക്ഷകർ. ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിട്ടും ഗുസ്‌തി ഫെഡറേഷന്റെ തലപ്പത്തുനിന്ന്‌ ബ്രിജ്‌ഭൂഷണിനെ അന്വേഷണവിധേയമായി മാറ്റിനിർത്താൻ പോലും മോദി സർക്കാർ കൂട്ടാക്കിയില്ല. പൊലീസ്‌ അന്വേഷണത്തിലേക്ക്‌ നീങ്ങിയതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന്‌ മാത്രവും.

ബ്രിജ്‌ഭൂഷണിനെ മോദി സർക്കാർ സംരക്ഷിക്കാൻ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, യുപിയുടെ പൂർവാഞ്ചൽ മേഖലയിൽ ഈ ക്രിമിനൽ നേതാവിനുള്ള വലിയ സ്വാധീനം. രണ്ട്‌, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കുകയെന്ന അമിത്‌ ഷായുടെ ഗൂഢലക്ഷ്യം. ആദിത്യനാഥിനെപ്പോലെ സവർണ ഠാക്കൂർ വിഭാഗക്കാരനാണ്‌ ബ്രിജ്‌ഭൂഷണും. ആദിത്യനാഥിനെതിരെ നിരന്തരം വാക്‌പോരിലുമാണ്‌. അമിത്‌ ഷാ തന്നെയാണ്‌ ഇക്കാര്യത്തിൽ ബ്രിജ്‌ഭൂഷണിനെ പ്രോത്‌സാഹിപ്പിക്കുന്നത്‌.

യുപിയിലെ കൈസർഗഞ്ചിൽ നിന്നുള്ള ലോക്‌സഭാംഗമായ ബ്രിജ്‌ഭൂഷൺ സംസ്ഥാനത്തെ ആറോളം ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ്‌. ഗോദയിൽ നിന്നു വഴിതെറ്റി രാഷ്ട്രീയത്തിലേക്ക്‌ എത്തി. ബാബറി പള്ളി തകർക്കൽ കേസിൽ എൽ കെ അദ്വാനി അടക്കമുള്ള നേതാക്കൾക്കൊപ്പം പ്രതിയുമായിരുന്നു.

1957ൽ അയോധ്യക്കടുത്ത്‌ കോൺഗ്രസ്‌ കുടുംബത്തിൽ ജനിച്ച ബ്രിജ്‌ഭൂഷൺ വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിലൂടെയാണ്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നത്‌. പഠനകാലയളവിൽ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവം. അയോധ്യ പ്രക്ഷോഭത്തിലൂടെ സംഘപരിവാർ പാളയത്തിൽ. 1991 ൽ ഗോണ്ടയിൽ കോൺഗ്രസിന്റെ ആനന്ദ്‌ സിങ്ങിനെ തോൽപ്പിച്ച്‌ എംപിയായി. ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക്‌ സംരക്ഷണം നൽകിയതിന്‌ ജയിലിൽ അടയ്‌ക്കപ്പെട്ടതിനാൽ 1996 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായില്ല. പകരം ഭാര്യ മൽസരിച്ച്‌ ജയിച്ചു. 1999 ൽ വീണ്ടും എംപിയായി. ഇടയ്‌ക്ക്‌ സംഘപരിവാറുമായി ഇടഞ്ഞ്‌ സമാജ്‌വാദി പാർട്ടിയിലെത്തി. 2014 ൽ ബിജെപിയിലേക്ക്‌ തന്നെ മടങ്ങി. 12 വർഷമായി റെസ്‌ലിങ്‌ ഫെഡറേഷൻ പ്രസിഡന്റാണ്‌. ഗോണ്ടയിലും സമീപജില്ലകളിലുമായി കോളേജുകളും സ്‌കൂളുകളും അടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ബ്രിജ്‌ഭൂഷണിനുണ്ട്‌.

ഒരു ഘട്ടത്തിൽ മുപ്പതോളം ക്രിമിനൽ കേസുകൾ ബ്രിജ്‌ഭൂഷണിന്‌ എതിരെയുണ്ടായിരുന്നു. ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന്‌ അടുത്തയിടെ ഒരു യൂട്യൂബ്‌ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്‌ വിവാദമായി. തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ വ്യക്തിയെ അവിടെവെച്ച്‌ അപ്പോൾ തന്നെ വെടിവെച്ച്‌ കൊന്നുവെന്നായിരുന്നു ബ്രിജ്‌ഭൂഷണിന്റെ ഏറ്റുപറച്ചിൽ. കൊലപാതകിയാണെന്ന്‌ പരസ്യമായി വിളിച്ചുപറഞ്ഞിട്ടും യാതൊരു നിയമനടപടിയും ഇയാൾക്കെതിരെ ഉണ്ടായില്ല. 2004 ൽ ഗോണ്ടയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഘനശ്യാം ശുക്ല വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനുപിന്നിലും ബ്രിജ്‌ഭൂഷണിന്റെ പങ്ക്‌ ആരോപിക്കപ്പെടുന്നു. ഗോണ്ടയിൽ മൽസരിക്കാൻ താൽപ്പര്യപ്പെട്ടിരുന്ന ബ്രിജ്‌ഭൂഷണിന്‌ ബൽറാംപൂരിലാണ്‌ ബിജെപി അവസരം നൽകിയത്‌. ഗോണ്ടയിൽ ശുക്ല സ്ഥാനാർത്ഥിയായി. എന്നാൽ വോട്ടെടുപ്പ്‌ ദിവസം രാത്രിയിൽ ശുക്ല വാഹനാപകടത്തിൽ മരിച്ചു. ‘‘ശുക്ലയെ കൊന്നുകളഞ്ഞു അല്ലേ’’ എന്ന്‌ ബ്രിജ്‌ഭൂഷണിനോട്‌ പിന്നീട്‌ അടൽ ബിഹാരി വാജ്‌പേയ്‌ ചോദിക്കുന്ന സാഹചര്യവുമുണ്ടായി.

ഗുസ്തി ഫെഡറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിന്റെ പിൻബലത്തിൽ ബ്രിജ് ഭൂഷൺ വീണ്ടും ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് രാജിവച്ച് പകരം ആ സ്ഥാനത്ത് സ്വന്തക്കാരനെ തിരുകിക്കയറ്റി. വീണ്ടും പ്രതിഷേധം ശക്തമായപ്പോൾ കോടതി ഇടപെട്ട് തിരഞ്ഞെടുപ്പ് റദ്ദാക്കി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − seven =

Most Popular