Saturday, May 4, 2024

ad

Homeസംസ്ഥാനങ്ങളിലൂടെദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർഥിപ്രക്ഷോഭം

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർഥിപ്രക്ഷോഭം

കെ ആർ മായ

‘‘വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ ദേശീയ വിദ്യാഭ്യാസനയം എടുത്തുകളയുക, ഇന്ത്യയെ രക്ഷിക്കുക, ബിജെപിയെ തുടച്ചുനീക്കുക’’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്‌ രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന വിദ്യാർഥിസംഘടനകളുടെയും സംയുക്തവേദിയായ യുണൈറ്റഡ്‌ സ്റ്റുഡന്റ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. മോദി സർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നയങ്ങൾക്കെതിരെ വരാനിരിക്കുന്ന തുടർപ്രക്ഷോഭങ്ങളുടെ ആദ്യപടിയെന്ന നിലയിൽ ജനുവരിയിൽ ഡൽഹിയിലെ ജന്ദർ മന്ദറിൽ വിദ്യാർഥികളുടെ വന്പിച്ച റാലി സംഘടിപ്പിച്ചിരുന്നു.

മോദി ഗവൺമെന്റ്‌ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം (NEP) വിദ്യാഭ്യാസ മേഖലയെയാകെ തകർച്ചയിലേക്ക്‌ തള്ളിവിടുകയാണ്‌. വിദ്യാഭ്യാസരംഗത്തെ വിദഗ്‌ധരുമായുമൊന്നും കൂടിയാലോചിക്കാതെ നടപ്പാക്കിയ ഈ നയം അരികുവൽക്കരിക്കപ്പെട്ട വിദ്യാർഥിവിഭാഗങ്ങളെ കൂടുതൽ അരികിലേക്കു തള്ളിവിടുകയും വിദ്യാർഥിസമൂഹത്തിന്റെയാകെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുമെന്ന്‌ വിദ്യാർഥിസംഘടനകൾ ഒന്നടങ്കം പറയുന്നു. ഇപ്പോൾ തന്നെ ഫീസ്‌ 27% ആണ്‌ വർധിപ്പിച്ചത്‌. ഇത്‌ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ വിദ്യാഭ്യാസംതന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു, പ്രത്യേകിച്ചും പെൺകുട്ടികളെ ഇക്കാലയളവിൽ ഏകദേശം 60000ത്തോളം സ്‌കൂളുകൾ പൂട്ടി. തൽസ്ഥാനത്ത്‌ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂണുകൾപോലെ മുളച്ചുപൊന്തി. ഫീസ്‌ വർധനയ്‌ക്കൊപ്പം സീറ്റുകളുടെ എണ്ണവും വെട്ടിക്കുറച്ചു. സീറ്റുകൾ ഉറപ്പാക്കാൻ വിദ്യാർഥികൾ നെട്ടോട്ടമോടുകയാണ്‌. ദുഷിച്ചുകഴിഞ്ഞ വിദ്യാഭ്യാസരംഗത്ത്‌ പിടിച്ചുനിൽക്കാനാകാതെ നിരാശരായി, കഴിഞ്ഞവർഷം മാത്രം 24 വിദ്യാർഥികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌ മെട്രിക്‌ നാഷണൽ സ്‌കോളർഷിപ്പുകളും മൗലാനാ ആസാദ്‌ നാഷണൽ ഫെലോഷിപ്പും നിർത്തലാക്കിയതോടെ ഈ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്ക്‌ വിദ്യാഭ്യാസം വിദൂര സ്വപ്‌നമാവുകയാണ്‌. പുതിയ വിദ്യാഭ്യാസ നയത്തിൻകീഴിൽ സ്ഥിതി ഇതിലും ഗുരുതരമാകും.

എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ പതിനാറ്‌ വിദ്യാർഥി സംഘടനകൾ ചേർന്നാണ്‌ യുണൈറ്റഡ്‌ സ്റ്റുഡന്റ്‌സ്‌ ഓഫ്‌ ഇന്ത്യ രൂപീകരിച്ചത്‌. ഇതിൽ ആറ്‌ സംഘടനകൾ തങ്ങളുടെ ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്‌ കേന്ദ്ര ബിജെപി ഗവൺമെന്റിന്റെ, വിദ്യാഭ്യാസരംഗത്തെ വർഗീയ‐കച്ചവടവൽക്കരണത്തിനെതിരെ അണിനിരക്കുകന്നു എന്ന പ്രത്യേകകതയുമുണ്ട്‌. ഡൽഹി മാർച്ചിൽ വിദ്യാർഥികൾക്കെതിരെ പൊലീസ്‌ പലതരത്തിലുള്ള ആക്രമണങ്ങളും അഴിച്ചുവിട്ടെങ്കിലും വിദ്യാർഥികൾ അതുകൊണ്ടൊന്നും തോറ്റ്‌ പിന്മാറാൻ തയ്യാറല്ല. പുതിയ വിദ്യാഭ്യാസനയം പിൻവലിക്കുംവരെ മോദി ഗവൺമെന്റിനെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ്‌ ഇവരുടെ തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 1 =

Most Popular