Monday, May 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെക്വിറ്റിന്ത്യാ ദിനത്തിൽ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം

ക്വിറ്റിന്ത്യാ ദിനത്തിൽ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം

കെ ആർ മായ

സ്വാതന്ത്ര്യലബ്ധിയ്ക്കുമുമ്പുതന്നെ ഇന്ത്യയിലെ തൊഴിലാളി വർഗം ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടും ജന്മിനാടുവാഴിത്തത്തോടും സന്ധിയില്ലാത്ത നൂറുകണക്കിന് പോരാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. പതിറ്റാണ്ടുകളോളം നാം പൊരുതി നോടിയെടുത്ത അവകാശങ്ങളെല്ലാം ഇന്ന് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോദിവാഴ്ചയിൻ കീഴിൽ കാർഷിക ബില്ലും തൊഴിൽ കോഡുകളുമൊക്കെയായി കവർന്നെടുക്കപ്പെടുകയാണ്. ഇതിനെതിരെ രാജ്യത്താകമാനമുള്ള കർഷക തൊഴിലാളികളും ദീർഘനാളായി പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന്റെ യഥാർഥശക്തി തിരിച്ചറിഞ്ഞ് കർഷകബിൽ കൊണ്ടുവന്നപ്പോഴാണ്. ഇതിനെതിരെ രാജ്യത്തെ കർഷകർ നടത്തിയ നീണ്ടപോരാട്ടത്തിനു മുമ്പിൽ മോദി സർക്കാരിനും മുട്ടുമടക്കേണ്ടിവന്നു. ഈ പോരാട്ടത്തിന്റെ തുടർച്ചതന്നെയാണ് രാജ്യത്താകെയുള്ള തൊഴിലാളിസംഘടനകൾ സംയുക്തമായി, ആഗസ്ത് 9 ന്, ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാദിനത്തിൽ ഡൽഹിയിലെ ജന്തർമന്ദറിൽ ഒത്തുചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

കേന്ദ്രട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ നടന്നപ്രതിഷേധത്തിൽ വിലക്കയറ്റം തൊഴിലില്ലായ്മ, കരാർവൽക്കരണം, സ്വകാര്യവൽക്കരണം എന്നിവയ്ക്കെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഈ പ്രതിഷേധം രാജ്യതലസ്ഥാനത്തു മാത്രമായി ഒതുങ്ങിയില്ല. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളിലും ആഗസ്ത് 9ന് മോദിസർക്കാരിനെതിരായ പ്രതിഷേധമിരമ്പി. രാജ്യത്തെ 700 ജില്ലകളിലും സംസ്ഥന തലസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മോദി ഗവൺമെന്റിന്റെ നയങ്ങൾ മൂലമുണ്ടായിട്ടുള്ള നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടപ്പെട്ടു. തൊഴിലാളി വർഗത്തിനിടയിലെ ആത്മഹത്യനിരക്ക് വർദ്ധിച്ചതും പോഷകാഹാരക്കുറവുമൂലം കുട്ടികളിലെ ഉയർന്ന മരണ നിരക്കും ഉത്കണ്ഠയുണർത്തുന്നു. സർക്കാരിന്റെ തന്നെ ഡാറ്റപ്രകാരം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏറ്റവും ഉയർന്ന ആത്മഹത്യനിരക്ക് ദിവസവേതനക്കാർക്കിടയിലാണെന്നാണ് കാണിക്കുന്നത്. 15 ദിവസംപോലും ജോലി ലഭിക്കാതെ ദിവസവേതനക്കാർ ബുദ്ധിമുട്ടുകയാണ്. ഈ തൊഴിലില്ലായ്മയാണ് അവരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാനകാരണം.

ഡൽഹിയിലെ തൊഴിലാളികൾക്ക് മിനിമം വേതനം സംസ്ഥാനത്തിന്റെ നയമായിട്ടും അത് അവർക്കു ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചവർ മുഖ്യമായും ഈ വിഷയങ്ങൾ തുറന്നുകാട്ടി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിന്റെ ആഘോഷം ‘ആസാദി കാ അമൃത്മഹോത്സ്സവ്’ എന്ന പേരിൽ തിമിർക്കുമ്പോഴും രാജ്യത്തെ തൊഴിലാളികൾക്ക് ഇപ്പോഴും മിനിമം വേതനത്തെക്കുറിച്ചാണ് സംസാരിക്കേണ്ടിവരുന്നത്. മിനിമം വേതനംപോലും നടപ്പാക്കാത്തയിടത്ത് ന്യായമായകൂലി (fair pay) യെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. ഇതാണ് രാജ്യത്തെ തൊഴിലാളികളുടെ പരമദയനീയമായ അവസ്ഥ. തൊഴിലില്ലായ്മകുതിച്ചുയുമ്പോഴും രാജ്യത്തിന്റെ പൊതുസ്വത്തായ പൊതുമേഖലാസ്ഥാപനങ്ങളെയെല്ലാം പൊളിച്ചടുക്കുകയോ വിറ്റുതുലയ്ക്കുകയോ ആണ് മോദി സർക്കാർ.

രാജ്യത്തെ ഈ സ്ഥിതിയാണ് തൊഴിലാളികളെയാകെ പ്രക്ഷോഭത്തിലേക്കു തള്ളിവിടുന്നത്. മോദിഗവണമെന്റിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധനയങ്ങൾക്കെതിരായ സമരങ്ങൾ വരുംനാളുകളിൽ ഇനിയും ശക്തമാകും എന്ന വ്യക്തമായ സൂചന നൽകിയാണ് ക്വിറ്റിന്ത്യാദിനത്തിലെ തൊഴിലാളികളുടെ പ്രതിഷേധ സമരം അവസാനിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + seven =

Most Popular