കേരളത്തിലെ തോട്ടവിള മേഖലയുടെ തുടക്കം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പശ്ചിമഘട്ടത്തിൽ തേയില, കാപ്പി, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കൃഷി ആരംഭിച്ചതോടെയാണ്. സ്വാതന്ത്ര്യത്തിനുശേഷം, കേരളത്തിന്റെ കാര്‍ഷിക, പ്രാദേശിക സമ്പദ്-വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി തോട്ടവിള മേഖല അതിന്റെ സ്ഥാനം ഉറപ്പിച്ചു. തോട്ട വിളകളില്‍, റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മൊത്തം കൃഷിഭൂമിയുടെ 28.2 ശതമാനം വരും.
ഉടമസ്ഥതയിലും ഉല്‍പ്പാദന ഘടനയിലും ഉണ്ടായ ദീര്‍ഘകാല പരിവര്‍ത്തനവും ഒരുപോലെ പ്രധാനമാണ്. ഇത് എസ്റ്റേറ്റ് ആധിപത്യമുള്ള ഉല്‍പ്പാദനത്തില്‍ നിന്ന്, ചെറുകിട കര്‍ഷകരെ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളിലേക്കുള്ള നിര്‍ണായകമായ മാറ്റം വരുത്തി.
ആസിയാൻ കരാർ
തോട്ടവിളകൾ പൂർണമായും കമ്പോളത്തിനു വേണ്ടിയുള്ളവ ആയതുകൊണ്ട് വിലകളിലുള്ള ചാഞ്ചാട്ടവും ഇടിവുമാണ് ഇന്ന് അവ നേരിടുന്ന മുഖ്യപ്രശ്‌നം. ആസിയാൻ കരാർ നമ്മുടെ തോട്ട വിളകൾക്ക് വലിയ തിരിച്ചടിയായി. 1990-കളുടെ അവസാനം രൂക്ഷമായ പ്രതിസന്ധി രൂപപ്പെട്ടു. എല്ലാ നാണ്യവിളകളുടെയും വിലകൾ ഒരേസമയം കുത്തനെ ഇടിഞ്ഞു. ഇതിന്റെ പ്രത്യാഘാതം തോട്ടവിളകളുടെ വിളവിസ്‌തൃതിയിലും ഉൽപ്പാദനക്ഷ മതയിലും ഉൽപ്പാദനത്തിലും പ്രതിഫലിച്ചുകാണാം. 1987 നു ശേഷം പ്രതിവർഷം 5.4% വേഗതയിൽ വളർന്നുകൊണ്ടിരുന്ന കേരളത്തിന്റെ കാർഷിക മേഖലയുടെ വളർച്ച ഏതാണ്ട് പൂജ്യമായി.
പിന്നിട്ട ദശകം
റബ്ബറിനുള്ള താങ്ങുവില 200 രൂപയായി സംസ്ഥാന സർക്കാർ ഉയർത്തി. ഭൂമിശാസ്ത്രപരമായി ലക്ഷ്യമിട്ടുള്ള ഒരു വികസന തന്ത്രത്തിലൂടെ തോട്ടവിള പ്രതിസന്ധി പരിഹരിക്കാനുള്ള ഈ കാലയളവിലെ ഏറ്റവും വ്യക്തമായ ശ്രമമാണ് ഇടുക്കി പാക്കേജ്. അതുപോലെ വയനാട് പാക്കേജും. 164 കോടി രൂപയുടെ നിക്ഷേപം വരുന്ന കേരള റബ്ബര്‍ ലിമിറ്റഡ് സർക്കാർ സ്ഥാപിച്ചു.
പ്ലാന്റേഷൻ ഡയറക്ടറേറ്റ്
തോട്ടം മേഖലയ്ക്ക് മാത്രമായി ഒരു ഡയറക്ടറേറ്റ് രൂപീകരിച്ചു എന്നതാണ് ഒരു പ്രധാന നേട്ടം. തോട്ടങ്ങളിലെ വില വൈവിധ്യവൽക്കരണത്തിനും മൂല്യവർധനവിനും നയപരമായ ഭേദഗതികൾ ആവിഷ്കരിച്ചു. പ്ലാന്റേഷൻ മേഖലയിൽ നടപ്പാക്കേണ്ട നവീകരണങ്ങളെക്കുറിച്ചു പഠിക്കാൻ കോഴിക്കോട് ഐ ഐ എം നെ ചുമതലപ്പെടുത്തി. ശുപാർശകൾ അംഗീകരിച്ചു. ഇവയുടെ കൂടി അടിസ്ഥാനത്തിൽ ഇൻസെന്റീവുകൾ പ്രഖ്യാപിച്ചു. പ്ലാന്റേഷൻ മേഖലയിലെ ദീഘകാല പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പുകൾ തമ്മിൽ ഏകോപന സംവിധാനം ഉണ്ടാക്കി. കാലാവസ്ഥാ പ്രതിരോധ പരിപാടിക്ക് 479 കോടി രൂപയുടെ കേര പദ്ധതിക്ക് രൂപം നൽകി. ലയങ്ങൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയും നടപ്പാക്കിത്തുടങ്ങി.
മുന്നോട്ടുള്ള വഴി
ചെറുകിട കര്‍ഷകരുടെ ഉപജീവനം സ്ഥിരപ്പെടുത്തുക എന്നതാണ് പ്രധാന മുന്‍ഗണനയായി തുടരേണ്ടത്. പുനര്‍നടീലിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പുത്തന്‍ ഉണര്‍വ് നല്‍കുക ദീര്‍ഘകാല സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ അരക്ഷിതാവസ്ഥ പരിഹരിക്കേണ്ടതുണ്ട്. തൊഴിലാളികൾക്ക് മാന്യമായ ജോലിയും തൊഴിൽ സാഹചര്യങ്ങളും സൃഷ്ടിക്കണം. പാരിസ്ഥിതിക സുസ്ഥിരതയും മനുഷ്യ-–വന്യമൃഗ സംഘര്‍ഷവും തോട്ടവിള നയരൂപീകരണത്തിലേക്ക് കൊണ്ടുവരണം. നിലവിലുള്ള പിന്‍വാങ്ങലിനുപകരം കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സജീവമായ പങ്ക് സംസ്ഥാനം ആവശ്യപ്പെടണം. l



