Sunday, February 8, 2026

ad

Homeകവര്‍സ്റ്റോറിതദ്ദേശഭരണം പുതിയ വിതാനത്തിലേക്ക്

തദ്ദേശഭരണം പുതിയ വിതാനത്തിലേക്ക്

ഡോ. ജോയ് ഇളമൺ

ദ്ദേശ സ്വയംഭരണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ വികസനത്തിൽ നിർണായകമായ സംഭാവനയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്നത്. അധികാരത്തോടൊപ്പം സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്തതിനൊപ്പം സംസ്ഥാന വികസന ഫണ്ടിന്റെ ഏതാണ്ട് 30 ശതമാനവും കൈമാറിയ ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. അതിനാല്‍തന്നെ സംസ്ഥാന ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ രംഗത്ത് എങ്ങനെയാണ് പ്രതിഫലിക്കുക എന്നത് പ്രധാനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് കേവലം കണക്കുകൾ മാത്രമല്ല. മുൻ ബജറ്റുകൾപ്രകാരം നാട്ടിൽ എന്ത് മാറ്റം വന്നു, ഇനി മുന്നോട്ട് എങ്ങനെ എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായി പ്രതിപാദിക്കുന്ന രേഖയായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റിനോടൊപ്പം പരിശോധിക്കേണ്ട മറ്റു ചില രേഖകൾ കൂടിയുണ്ട്. കണക്കുകൾക്കപ്പുറം നാട്ടിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പ്രതിപാദിക്കുന്ന രേഖയാണ് ബജറ്റിനു മുമ്പ് അവതരിപ്പിക്കുന്ന ഇക്കണോമിക് റിവ്യൂ. അതോടൊപ്പം ഗവർണറുടെ നിയമസഭയിലെ പ്രസംഗവും സംസ്ഥാനം ഏത് ദിശയിലേക്കാണ് വികസിക്കുന്നത് എന്നതിന്റെ സൂചന നൽകുന്നതാണ്. ഈ സർക്കാരിനെ സംബന്ധിച്ചാണെങ്കിൽ മുൻപൊരു സർക്കാരും ചെയ്തിട്ടില്ലാത്തൊരുകാര്യം നമ്മൾ ചെയ്തു; അതായത് നമ്മൾ പ്രോഗ്രസ്സ് റിപ്പോർട്ട് ഇറക്കിയിരുന്നു. പ്രകടനപത്രികയിൽ എന്തു പറഞ്ഞു, അതിൽ എന്ത് നടപ്പിലാക്കി എന്നത് വ്യക്തമാക്കുന്നതാണ് ഈ പ്രോഗ്ര സ്സ് റിപ്പോർട്ട്. ഇവയെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്.

അതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാല്‍ പ്രകടനപത്രികയിലെ ഏഴാം അധ്യായത്തിൽ ‘തദ്ദേശഭരണം പുതിയ വിതാനത്തിലേക്ക് ഉയർത്തും’ എന്നാണ് വാഗ്ദാനം ചെയ്തത്. 658 മുതൽ 700 വരെയുള്ള ഭാഗങ്ങളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന നടപടികളും ഈ പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് അഞ്ചുവർഷം ആവുമ്പോഴേക്കും ഇതിൽ ഓരോന്നും പൂർത്തീകരിക്കുകയോ പൂർത്തീകരണത്തിലേക്ക് അടുക്കുകയോ ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

തദ്ദേശ ഭരണരംഗത്ത് 2026-27 വര്‍ഷത്തില്‍ ദാരിദ്ര്യനിർമാർജനത്തിലും കേരള നഗരനയം നടപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള ഒരു കാര്യപരിപാടിയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഈ സർക്കാർ ഉൾപ്പെടുത്തിയത്. അതില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് 2026-27 ലേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്.

കൃത്യമായ ഇടവേളകളിൽ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയോഗിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ രീതി. ഏഴാം ധനകാര്യ കമ്മീഷന്റെ 2026–-27 ലേക്കുള്ള ശുപാർശ ഇതിനകം ലഭിച്ചിട്ടുണ്ട്. എല്ലാ നിര്‍ദ്ദേശങ്ങളും ഈ സർക്കാർ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിന്റെകൂടി ഭാഗമായി 2026-27 ലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ട്, മെയിന്റനൻസ് ഫണ്ട് എന്നിവ യഥാക്രമം 3236.76 കോടി രൂപയും 4315.60 കോടി രൂപയും ആയി ഉയർത്തിയിട്ടുണ്ട്. ഇതാകട്ടെ, മുൻവർഷത്തെ അപേക്ഷിച്ച് 786.96 കോടി രൂപ അധികവുമാണ്. അതിനേക്കാൾ പ്രധാനമാണ് 2026-27 സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം വരുന്ന 10,189 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് ആയി നീക്കിവെക്കുവാനുള്ള തീരുമാനം. ഏതാണ്ട് 12% വർദ്ധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. 2016-17-ൽ പദ്ധതിയുടെ 22.92 ശതമാനമായിരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം പടിപടിയായി ഉയർത്തി 2025-–26-ൽ 28.35 ശതമാനമാക്കി. ഇപ്പോള്‍ അത് 2026-27-ൽ 10,189 കോടി രൂപയായി വർധിപ്പിച്ചിരിക്കുന്നു (28.5 ശതമാനം). ഒപ്പം പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നിരവധി പ്രവർത്തനങ്ങളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. നിരക്കുകൾ വർധിപ്പിക്കാതെ സ്ഥിതിവിവരക്കണക്കുകൾ ശാസ്ത്രീയമാക്കി, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നികുതിയേതര വരുമാനം വർദ്ധിപ്പിക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഗ്രാമവികസന മേഖലയ്ക്ക് വൻ പ്രാധാന്യമാണ് ഈ സർക്കാർ നൽകുന്നത്. അതുകൊണ്ടുതന്നെ 1998 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ഏതാണ്ട് 70 കോടി രൂപ അധികമാണ് ഇത്.

നമ്മുടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചതാണ് കുടുംബശ്രീ പ്രസ്ഥാനം. സൂക്ഷ്മ സംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, ഉപജീവന പ്രവർത്തനങ്ങൾ, ലിംഗനീതി ഉറപ്പാക്കൽ തുടങ്ങി സാമൂഹ്യമാറ്റത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന കുടുംബശ്രീക്കായി 275 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞവർഷമാണല്ലോ കേരളം അതിദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യം കൈവരിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ തീരുമാനങ്ങളില്‍ ഒന്നായിരുന്നു അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക എന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങളെ തുടർന്നും പിന്തുണയ്ക്കാനും അവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് മടങ്ങാതിരിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്യാപ്പ് ഫണ്ടായി രണ്ടുകോടി രൂപ ഈ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

ഇതിനൊക്കെ നേതൃത്വം നൽകുന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന കിലയ്ക്ക് 32.5 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ വിവിധ പ്രവർത്തനങ്ങളുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതാകട്ടെ, കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ അധികവുമാണ്.

പലപ്പോഴും കേരളത്തിൽ നടക്കുന്ന പാർപ്പിട വികസന പദ്ധതിയെക്കുറിച്ച് പൂർണമായ വിവരങ്ങളല്ല പ്രചരിപ്പിക്കപ്പെടുന്നത്. കേരളത്തിൽ ഇതിനായി ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച ലൈഫ് മിഷൻ ചിട്ടയോടെ പ്രവർത്തിച്ചുവരികയാണ്. ഓരോ വീടിനും നാല് ലക്ഷം രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. ഇതിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 1.20 ലക്ഷം രൂപയാണ് യൂണിറ്റ് നിരക്കായി ലഭിക്കുക. ഇത് 4 ലക്ഷം രൂപയാക്കുന്നതിനുള്ള ബാക്കി തുക തദ്ദേശ സർക്കാരുകളാണ് വഹിക്കുന്നത്. ഇതിലേക്കായി 110 കോടി രൂപയാണ് ഇത്തവണ നീക്കിവെച്ചിരിക്കുന്നത്. ഇതുപോലെതന്നെയാണ് ഗ്രാമീണ റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന വിഹിതമായി 95 കോടി രൂപയും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 30 കോടി രൂപയും വകയിരുത്തിയിട്ടുള്ളത്. മുൻവർഷത്തേക്കാൾ 23.4 കോടി രൂപയുടെ വർദ്ധനവാണിത്. ഇതെല്ലാം സൂചിപ്പിക്കുന്നത് തദ്ദേശഭരണ രംഗത്തും പ്രാദേശിക വികസനത്തിനും മുൻവർഷങ്ങളേക്കാൾ കൂടുതൽ തുക വകയിരുത്തിക്കൊണ്ടാണ് എൽഡിഎഫ-് സർക്കാർ ഈ മേഖലയെ പരിഗണിക്കുന്നത് എന്നതാണ്.

നവകേരളമെന്ന ലക്ഷ്യത്തോടെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങൾക്കാണ് ഈ ബജറ്റ് ഊന്നൽ നൽകുന്നത്. അതിവേഗം നഗരവൽകൃതമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. 2050 ആകുമ്പോഴേക്കും ജനസംഖ്യയുടെ 80 ശതമാനത്തിലധികവും നഗരങ്ങളിൽ താമസിക്കുമെന്നാണ് പ്രൊജക്ട് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുത്ത് എല്ലാവരെയും ഉൾക്കൊള്ളുന്നതും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതും പൗരകേന്ദ്രീകൃതവുമായ സമഗ്ര നഗരവികസന നയത്തിന് ഇതിനകം രൂപം നൽകിയിട്ടുണ്ട്. അതിന്‍പ്രകാരം നമ്മുടെ നഗരങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനും പൗരസേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും നഗരങ്ങളുടെ സൗന്ദര്യവും സൗകര്യവും വർദ്ധിപ്പിക്കുന്നതിനുമുള്ള നിരവധി നിർദ്ദേശങ്ങളുണ്ട്. നഗര വികസനത്തിനായി ഇത്തവണ 1094 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ വകയിരുത്തിയിരിക്കുന്നത് –74 കോടിരൂപയുടെ വർദ്ധന. ഇതോടൊപ്പമാണ് ലൈഫ് മിഷൻ പദ്ധതിക്കായി 1497 കോടി രൂപയും നീക്കിവെച്ചിരിക്കുന്നത്.

കേരളത്തിന്റേതു മാത്രമായ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് മുൻവർഷത്തേക്കാൾ 20 കോടി രൂപയുടെ വർദ്ധനവോടെ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക പ്രതിദിനം 369 രൂപ വേതന നിരക്കിൽ ഏകദേശം 50 ലക്ഷം വ്യക്തിദിന തൊഴിൽ സൃഷ്ടിക്കും. ദേശീയതലത്തിൽ നഗര തൊഴിലുറപ്പ് പദ്ധതിയില്ലെന്നതോ പോകട്ടെ, നിലവിൽ ഉണ്ടായിരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ തകർക്കുന്ന കാലഘട്ടത്തിലാണ് കേരളത്തിന്റെ നഗര തൊഴിൽ പദ്ധതിക്ക് കൂടുതൽ പണം സംസ്ഥാന സർക്കാർ നീക്കിവെക്കുന്നത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം പുറകോട്ടു പോയെങ്കിൽ അത് മറികടക്കാൻ 2000 കോടി രൂപ അധികമായി കണ്ടെത്തുന്ന രീതിയിലാണ് കേരളം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഗ്രാമ-നഗര മേഖലകളിലെ വിവിധ ഖരമാലിന്യ സംസ്കരണ പദ്ധതികൾക്കായി മുൻവർഷത്തേക്കാൾ 145 കോടി രൂപയുടെ വർദ്ധനവോടെ മൊത്തം 537 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം നഗര വികസന മേഖലയ്ക്കുകീഴിൽ വിവിധ നിര്‍വഹണ ഏജൻസികൾ വഴി മാലിന്യ സംസ്കരണ പദ്ധതികൾക്കായി 326 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് കേരളത്തിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകർന്നുകൊണ്ട് ശുചിത്വ സുന്ദര കേരളം സൃഷ്ടിക്കുക യെന്നത് നവകേരള ലക്ഷ്യത്തിൽ പ്രധാനമാണ് എന്നതാണ്.

പ്രാദേശിക സർക്കാരുകളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുന്നതിനായുള്ള ഫിനാൻസ് കമ്മീഷൻ ശുപാർശ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ഒരു ക്ഷേമനിധി ആരംഭിക്കുകയാണ്. ഇതിനായി 250 കോടി രൂപ സമാഹരിക്കാൻ തീരുമാനമായിട്ടുണ്ട്.

മറ്റ് നിരവധി പ്രവർത്തനങ്ങളും പ്രാദേശികതലത്തിൽ ആരംഭിക്കുവാനുള്ള പണവും ഈ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചായത്തുതല സ്കിൽ സെന്ററുകൾ. ദൂരസ്ഥലങ്ങളിൽ പോയി തൊഴിലെടുക്കാൻ കഴിയാതെ പല കാരണങ്ങളാൽ വീടുകളിൽതന്നെ നിൽക്കേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്ക് മികച്ച വരുമാനം ലഭിക്കുന്ന തൊഴിലുകൾ പരിശീലിക്കാനുള്ള അവസരം ഗ്രാമങ്ങളിൽ തന്നെ ഒരുക്കും. ഇതിനായി സ്കിൽ സെന്ററുകൾ വ്യാപിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.

വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന വ്യക്തികൾക്ക് സഹായം നൽകുന്നതിനായി സന്നദ്ധ വളണ്ടിയർമാരുടെ സേന പ്രാദേശികതലത്തിൽ രൂപീകരിക്കുകയാണ്. ഈ പദ്ധതിക്കായി പത്തു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ വലിയ മാറ്റങ്ങൾക്ക് നേതൃത്വം വഹിച്ചവരാണ് ഹരിത കർമ്മ സേനാംഗങ്ങൾ. അവർക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകളെ ഊർജോൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റിതല സൗരോർജ ഉൽപാദനവും സംവരണവും പ്രോത്സാഹിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്ത് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ടു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

എൽഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ തദ്ദേശഭരണത്തെ പുതിയ വിതാനത്തിലേക്ക്‌ നയിക്കുക എന്ന ഉറച്ച ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2026-–27 ലെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × four =

Most Popular