സഖാവ് സീതാറാം നമ്മോട് വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഈ വേളയിൽ, 2025 സെപ്തംബർ 13, 14, 15 തീയതികളിൽ ഡൽഹി സുർജിത് ഭവനിൽ ചേർന്ന സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തിനുള്ള എക്കാലത്തെയും സ്മാരകമെന്ന നിലയിൽ ഒരു ഡിജിറ്റൽ ആർക്കെെവ്സ് ഉണ്ടാക്കാൻ തീരുമാനിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ചരിത്രവും പ്രവർത്തനങ്ങളും അടയാളപ്പെടുത്താനുള്ള ഒരു സംരംഭമായാണ് അത് വിഭാവനം ചെയ്യപ്പെടുന്നത്. സീതാറാം യെച്ചൂരി അനുസ്മരണ പ്രഭാഷണ പരമ്പരയും തീരുമാനിക്കപ്പെട്ടിട്ടുണ്ട്. സഖാവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആദ്യ പ്രഭാഷണം പ്രൊഫ. ഇർഫാൻ ഹബീബ് നടത്തി. ആധുനിക കാലത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായ സഖാവ് സീതാറാമിന്റെ വേർപാട് നമുക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.
ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ്സിനാൽ നയിക്കപ്പെടുന്ന സംഘപരിവാർ സംഘടനകളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കുകയും അവയോട് നിരന്തരം പോരാടുകയും ചെയ്യുന്നതിൽ സഖാവ് നേതൃത്വപരമായ പങ്കാണ് വഹിച്ചത്. സംഘപരിവാർ എന്ന മാരക വിപത്തിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും യോജിപ്പിച്ചണിനിരത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ എല്ലാ ശക്തികളെയും യോജിപ്പിച്ചണിനിരത്തി അവരെ പരാജയപ്പെടുത്തുന്നതോടെ തീരുന്നതല്ല സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളി. വെെവിധ്യങ്ങൾ സഹവർത്തിക്കുന്ന ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാഷ്ട്രത്തെ വർഗീയമായി പിളർക്കാനുള്ള നിഗൂഢപദ്ധതിയാണ് അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ രാഷ്ട്രീയവും ഭരണപരവും സാംസ്കാരികവുമായ സമസ്ത മണ്ഡലങ്ങളുടെയും സിരാപടലങ്ങളിലാകെ വേരാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു ആ വിഷ വൃക്ഷം; സർവ്വകോശങ്ങളിലും അതിന്റെ വിഷം വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ മഹാവിപത്തിനെതിരായ സമഗ്രമായ പോരാട്ടമാണ് സഖാവ് സീതാറാമിനു നൽകാനുള്ള സ്മരണാഞ്ജലി.
1993ൽ എഴുതിയ ‘‘ഹിന്ദു രാഷ്ട്രമോ?’’ എന്ന കൃതിയിൽ സഖാവ് സീതാറാം നടത്തിയ ശ്രദ്ധേയമായ നിരീക്ഷണം നാം എക്കാലവും മനസ്സിൽ സൂക്ഷിക്കേണ്ടതാണ്: ‘‘ഹിന്ദുത്വ ഫാസിസവും മുസ്ലിം മതമൗലികവാദവും അനേ-്യാന്യം പോഷകങ്ങളാണ്. ഈ പ്രക്രിയയിൽ രണ്ടും രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഇഴകളെത്തന്നെ അപകടപ്പെടുത്തിക്കൊണ്ട് വർഗീയവിഷം കൂടുതൽ ആഴത്തിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടും അവ പ്രതിനിധാനം ചെയ്യുന്നൂവെന്ന് അവകാശപ്പെടുന്ന ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും താൽപ്പര്യങ്ങൾക്കെതിരായാണ് പ്രവർത്തിക്കുന്നത്… എല്ലാത്തരം വർഗീയതയെയും രാഷ്ട്രീയമായി പരാജയപ്പെടുത്തുകയാണ് ഇന്നാവശ്യം. രാഷ്ട്രത്തിന്റെ ശത്രുക്കൾക്ക് സ്വന്തം മനസ്സാക്ഷിയെ വിറ്റുകഴിഞ്ഞിട്ടില്ലാത്ത എല്ലാ പാർട്ടികളും ഈ ഫാസിസ്റ്റ് വെല്ലുവിളിയെ നേരിടുന്നതിനുവേണ്ടി ഒറ്റമനുഷ്യനെപോലെ ഉണർന്നെഴുന്നേൽക്കണം.’’ ഇതാണ് സഖാവ് നമുക്ക് നൽകുന്ന ജീവിതസന്ദേശം.
സന്പന്നമായ സവർണകുടുംബത്തിൽ ജനിച്ച സഖാവ് ദരിദ്രർക്കും ചൂഷിതർക്കും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കും തിരസ്‌കൃതർക്കുംവേണ്ടി പടപൊരുതി. വർഗപരവും സാമൂഹികവുമായ ചൂഷണത്തിനും അകറ്റിനിർത്തലിനുമെതിരായ പോരാട്ടങ്ങളെ തുല്യപ്രാധാന്യത്തോടെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകണമെന്ന കാഴ്‌ചപ്പാട് ഇന്ത്യൻ സാഹചര്യത്തിൽ വിശേഷിച്ചും വളരെ പ്രസക്തമാണെന്ന സിപിഐ എം കാഴ്ചപ്പാട് ശക്തമായി സഖാവ് സീതാറാം വിശദീകരിച്ചുപോന്നു. സ്വാതന്ത്ര്യം അർഥപൂർണമാകണമെങ്കിൽ അധ്വാനിക്കുന്ന തൊഴിലാളികളും കർഷക–കർഷകത്തൊഴിലാളി വിഭാഗങ്ങളും രാജ്യത്തിന്റെ ഭാഗധേയം തീരുമാനിക്കുകയും ശ്രേണീബദ്ധമായ ജാതിവിവേചനങ്ങൾക്കും ചൂഷണത്തിനും അന്ത്യംകുറിക്കേണ്ടതുമുണ്ട്. ഇതുസംബന്ധിച്ചുള്ള സഖാവ് ബി ടി രണദിവെയുടെ ആവർത്തിച്ചുള്ള അവതരണം സീതാറാം നിരന്തരം ഓർമിപ്പിച്ചുപോന്നു. ‘‘നാട്ടിൽ എവിടെ ഒരു ഫാക്‌ടറിയുടെ പുകക്കുഴൽ ഉയർന്നാലും അവിടെ തൊഴിലാളി സംഘടനയുടെ ഒരു ചെങ്കൊടിയും ഉയരണം. താഴ്‌ന്ന ജാതിക്കാരെന്ന വിവേചനംമൂലം ഏതെങ്കിലു മൊരു ഗ്രാമത്തിൽ കിണറിൽനിന്ന് വെള്ളംകോരാൻ മനുഷ്യരെ വിലക്കുന്നിടത്തെല്ലാം കിണറിന്റെയോ കുളത്തിന്റെയോ അരികിൽ പ്രതിഷേധസമരത്തിന്റെ ചെങ്കൊടി ഉയർന്നുപാറണം.’’ ബി ടി ആറിന്റെ ഇൗ വാചകങ്ങൾ ഏറ്റവും കൂടുതൽ ആവർത്തിച്ച് ഓർമിപ്പിക്കാറുള്ളത് സീതാറാം യെച്ചൂരിയായിരുന്നു.
1990കളിൽ സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും തിരിച്ചടി നേരിട്ട നാളുകളിൽ ലോകത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വലിയ പ്രത്യയശാസ്‌ത്ര പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. സിപിഐ എം അത് തരണം ചെയ്‌തത് വിശദമായ ഉൾപ്പാർടി ചർച്ചകളിലൂടെയായിരുന്നു.
ഇ എം എസും ജ്യോതിബസുവും എം ബസവ പുന്നയ്യയും ഹർകിഷൻ സിങ് സുർജിത്തും എല്ലാം ഇൗ ആഭ്യന്തരചർച്ചകൾക്ക് അക്കാലത്ത് നേതൃത്വം നൽകി. ആ ചർച്ചകൾക്ക് ആധാരമാക്കാനുള്ള കരട് പ്രത്യയശാസ്‌ത്ര രേഖയ്‌ക്ക് രൂപംനൽകാൻ എം ബസവ പുന്നയ്യക്കൊപ്പം കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായിരുന്ന യെച്ചൂരിയെക്കൂടി പാർടി പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തുകയുണ്ടായി. യുവ സഖാവിൽ പരിണതപ്രജ്ഞരായ സഖാക്കൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയുമായിരുന്നു അത്. അതിനൊത്ത് ഉയരാൻ യെച്ചൂരിക്ക് സാധിച്ചു എന്നത് സിപിഐ എം ചരിത്രത്തിന്റെ ഭാഗമാണ്. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പും ശിഥിലമായി എന്ന യാഥാർഥ്യം അംഗീകരിച്ച സിപിഐ എം രേഖ, അതിന്റെ വ്യത്യസ്‌ത കാരണങ്ങൾ 14–-ാം പാർട്ടി കോൺഗ്രസ് ചർച്ചചെയ്‌ത് അംഗീകരിച്ച പ്രത്യയശാസ്‌ത്ര പ്രമേയത്തിൽ എണ്ണിപ്പറയുകയുണ്ടായി. അതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വിലയിരുത്തലും പ്രസ്‌തുത രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതായത്, സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ നടന്ന പ്രസ്‌തുത രാജ്യങ്ങളിലുണ്ടായ തിരിച്ചടിക്ക് കാരണം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്പോൾ നേട്ടങ്ങൾക്കൊപ്പം രൂപപ്പെട്ട കോട്ടങ്ങൾ തിരുത്താൻ ശ്രദ്ധിക്കാതിരുന്നതാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ കുറ്റവും കുറവുമല്ല; അത് കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഗുരുതരമായ വീഴ്‌ചകൾമൂലമാണ് തിരിച്ചടിയുണ്ടായത്. അത് തക്കസമയത്ത് മനസ്സിലാക്കി തിരുത്തുന്നതിൽ അതത് രാഷ്‌ട്രങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ച വീഴ്‌ചയും തിരിച്ചടിക്ക് പിന്നിലുള്ള പ്രധാന കാരണങ്ങളിൽപ്പെടുന്നു.
14–ാം പാർട്ടി കോൺഗ്രസിൽ ഇൗ പ്രത്യയശാസ്‌ത്ര രേഖ അവതരിപ്പിക്കുകയും ചർച്ചകൾക്കും ഭേദഗതികൾക്കും വിശദീകരണവും മറുപടിയും നൽകുകയും ചെയ്‌ത യെച്ചൂരി ഉത്തമനായ ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ വളർന്നുവരുന്നതും ഇൗ പ്രവർത്തനങ്ങളിലൂടെ വെളിപ്പെട്ടു.
2004ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയി സർക്കാർ രാജിവയ്‌ക്കുകയും മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ചുമതലയേൽക്കുകയുമുണ്ടായി. അപ്പോൾ ഇടതുപക്ഷവും യുപിഎ സർക്കാരും തമ്മിലുള്ള ഏകോപനത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവ് ഹർകിഷൻസിങ് സുർജിത്തിനൊപ്പം യെച്ചൂരിയും പങ്കാളിയായിരുന്നു. യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടി തയ്യാറാക്കാൻ അന്ന് ചുമതലപ്പെടുത്തിയത് യെച്ചൂരിയെയും പി ചിദംബരത്തെയുമായിരുന്നു. അക്കാലത്ത് സുർജിത്തിനോടൊപ്പം പ്രവർത്തിച്ച് നേടിയ പരിചയവും പരിജ്ഞാനവും സഖാവിന് പിൽക്കാലത്ത് വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. വിശേഷിച്ച് ബിജെപിയുടെ വർഗീയരാഷ്‌ട്രീയത്തിനെതിരായ വിപുലമായ സമര പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ.
ഇപ്പോൾ നവഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സംഘപരിവാർ നിയന്ത്രിത ഭരണമാണ് ഇന്ത്യയിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലുമുള്ളത്. ഇതിനെതിരായ വിശാല സമരവേദി കെട്ടിപ്പടുക്കണമെന്ന മുഖ്യകടമയാണ് 24–ാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ചത്. ഇൗ കടമ നിർവഹിക്കുന്നതിനാകട്ടെ, പാർട്ടിയുടെ സ്വതന്ത്രശക്തിയും സ്വാധീനവും വർധിപ്പിക്കണമെന്നും പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ജനാധിപത്യ സമരമുന്നണി കരുപ്പിടിപ്പിക്കുന്നതും ഇതിനുപുറമെ പ്രധാന കർത്തവ്യമായി നമ്മുടെ മുന്നിലുണ്ട്.
ഇന്ന് ഇന്ത്യയിൽ ഒരേയൊരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ് നിലവിലുള്ളത് കേരളത്തിലാണ്. അതിന് കൈവരിക്കാൻ കഴിഞ്ഞ ഭരണത്തുടർച്ച ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനാകണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പിണറായി സർക്കാർ നടപ്പാക്കുന്ന ബദൽനയങ്ങൾ ഇന്ത്യൻ ഇടതുപക്ഷത്തിന് കരുത്തുപകരുന്നുണ്ട്. കേന്ദ്ര അവഗണനയും ഭരണഘടനാവിരുദ്ധ തടസ്സങ്ങളും അതിജീവിച്ചുകൊണ്ട് ക്ലേശകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വിജയത്തുടർച്ചയും പാർട്ടിക്കും ഇടതുപക്ഷത്തിനും വളരെ പ്രധാനമാണ്. എൽഡിഎഫിന്റെ ശക്തിയും മുന്നേറ്റവും സഖാവ് യെച്ചൂരി എന്നും താൽപ്പര്യമെടുത്തിട്ടുള്ള കാര്യമാണ്.
താമസിയാതെ നടക്കാൻ പോകുന്ന ത്രിതല തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അശരണരുടെ അത്താണിയായ എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉൗർജസ്വലമായ പ്രവർത്തനം നാം നിർവഹിക്കേണ്ട പ്രധാനപ്പെട്ട കടമയാണ്.
തമിഴ്നാട്, ബംഗാൾ, ആസാം, പുതുച്ചേരി തിരഞ്ഞെടുപ്പുകളും അതിനുമുമ്പേ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും. അതിലെല്ലാം ഇടതുപക്ഷ പുരോഗമനശക്തികളുടെയും വർഗീയവിരുദ്ധ ശക്തികളുടെയും മുന്നേറ്റവും വിജയവുമാണ് നമ്മുടെ അടിയന്തരലക്ഷ്യം. യെച്ചൂരിയുടെ കർമോന്മുഖത ഇൗ കടമകൾ ഏറ്റെടുക്കാൻ നമുക്ക് മാതൃകയാകും എന്നതിൽ സംശയമില്ല. പത്തുലക്ഷത്തിലധികം വരുന്ന സിപിഐ എം അംഗങ്ങളെയാകെ സജീവമാക്കിക്കൊണ്ടും പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഉൗർജസ്വലമാക്കിക്കൊണ്ടും രാഷ്‌ട്രീയസമരങ്ങളെ സാംസ്‌കാരികോന്മുഖംകൂടിയായി വികസിപ്പിച്ചുകൊണ്ടും വർത്തമാനകാല രാഷ്‌ട്രീയ–സാംസ്‌കാരിക കടമകൾ സൂക്ഷ്‌മതയോടെ ഏറ്റെടുക്കാൻ, യെച്ചൂരിയുടെ രാഷ്‌ട്രീയജീവിതത്തിലെ ചടുലമായ മാതൃകകൾ നമുക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്. l



