1975 ജൂണിൽ കോഴിക്കോട് പാർട്ടിയുടെ സംസ്ഥാന പഠന ക്യാമ്പ് നടക്കുകയായിരുന്നു. ഇടുക്കിയിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ഞാനും പങ്കെടുത്തു. ക്യാമ്പ് നടന്നുകൊണ്ടിരിക്കെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടായത്. ഏതായാലും, പഠനക്യാമ്പ് തുടർന്നാൽ നേതാക്കൾ കൂട്ടമായി അറസ്റ്റുചെയ്യപ്പെടും എന്ന സ്ഥിതിയുണ്ടായി. പഠനക്യാമ്പ് അവസാനിപ്പിക്കാനും നേതാക്കളും പ്രവർത്തകരും സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങി പ്രാദേശികമായി പാർട്ടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. സാധാരണ പാർട്ടി പ്രവർത്തനത്തിനപ്പുറം, അടിയന്തരാവസ്ഥയുടെ സവിശേഷ സാഹചര്യങ്ങളും അതിന്റെ ദൂഷ്യഫലങ്ങളും സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതും, ഭരണകൂടത്തിന്റെ കിരാത നടപടികൾക്കെതിരെ അവരെ അണിനിരത്തേണ്ടതും സിപിഐ എം പ്രവർത്തകരുടെ ഉത്തരവാദിത്വം ആയിരുന്നു. അതിന് നിയമവിധേയമായും ആവശ്യമെങ്കിൽ നിയമം ലംഘിച്ചും, പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനായിരുന്നു പാർട്ടി നിർദേശം. ഇതനുസരിച്ച് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.
ചെണ്ട കൊട്ടി പ്രതിഷേധം
ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിങ്ങനെ അന്നുവരെയുണ്ടായിരുന്ന ഘടകങ്ങൾ അടിസ്ഥാനമാക്കിയ പ്രവർത്തനം അടിയന്തരാവസ്ഥാക്കാലത്ത് പര്യാപ്തമാകില്ല എന്ന് പാർട്ടി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ, താലൂക്ക് കമ്മിറ്റികൾ രൂപീകരിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട ദേവികുളം താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചത് എന്നെ ആയിരുന്നു.
അന്ന് സഖാവ് കെ കെ ചെല്ലപ്പൻ ആയിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി. എം ജിനദേവൻ, പി എം മാനുവൽ എന്നിവരടക്കമുള്ള നേതാക്കൾ ജില്ലയിൽ പാർട്ടിയെ നയിക്കുന്നു. ജില്ലയിലെമ്പാടും അടിയന്തരവസ്ഥയ്ക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ തീരുമാനിച്ചു. അതനുസരിച്ച്, കുഞ്ചിത്തണ്ണിയിൽ ഞങ്ങൾ പ്രതിഷേധ പ്രകടനവും യോഗവും നടത്താൻ തീരുമാനിച്ചു. അന്ന് പ്രദേശത്തെ മുതിർന്ന നേതാക്കളായ എൻ എം കുര്യൻ, കാക്കിച്ചേട്ടൻ എന്നു ഞങ്ങൾ നാട്ടുകാർ വിളിക്കുന്ന ടി വി മൈക്കിൾ എന്നിവരുമായി കൂടിയാലോചിച്ചു. പ്രകടനത്തിനും മുദ്രാവാക്യത്തിനും വിലക്കുള്ള കാലത്ത്, ചെണ്ട കൊട്ടി പ്രകടനം നടത്താൻ ഞങ്ങൾ തീരുമാനിച്ചു.
നാട്ടിലെ തൊഴിലാളികളെയും കർഷകരെയും കൂലിപ്പണിക്കാരെയും സംഘടിപ്പിച്ചു. ഇന്ന് സംസ്ഥാന സെക്രട്ടറിയറ്റംഗമായ കെ കെ ജയചന്ദ്രൻ അന്ന് നാട്ടിലെ യുവ നേതാക്കളിൽ ഒരാളാണ്. ഇരുട്ടളയിൽ നിന്നും എല്ലക്കലിൽ നിന്നും രണ്ട് പ്രകടനങ്ങളായാണ് പ്രവർത്തകർ കുഞ്ചിത്തണ്ണിയിൽ സമ്മേളിച്ചത്. ചെണ്ട എന്നു പറയുമ്പോൾ, എല്ലാവരുടെ കൈയിലും ചെണ്ട ഒന്നുമുണ്ടായിരുന്നില്ല. പുട്ട് കുടം, തകരപ്പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ചു ശബ്ദം ഉണ്ടാക്കുകയായിരുന്നു.
ഞാനും സഖാക്കൾ എൻ എം കുര്യൻ, ടി വി മൈക്കിൾ എന്നിവരും പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു. ഇടുക്കി ജില്ലയിൽത്തന്നെ ആദ്യമായി അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് ദേവികുളം താലൂക്ക് കമ്മിറ്റി ആയിരുന്നു. അടിയന്തരാവസ്ഥ എന്താണ് എന്നൊന്നും അന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ജനാധിപത്യവും പൗരാവകാശങ്ങളും ഇല്ലാത്ത അവസ്ഥയിൽ ജീവിതം എങ്ങനെയായിരിക്കും എന്നൊക്കെ സാധാരണ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട ചുമതലകൂടി പാർട്ടി പ്രവർത്തകർക്കുണ്ടായിരുന്നു. ഇന്ദിരാസർക്കാരിന്റെ കിരാത നടപടിയുടെ രാഷ്ട്രീയ മാനങ്ങൾ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ കൂടിയാണ് അന്നത്തെ പൊതുസമ്മേളനത്തിലൂടെ ശ്രമിച്ചത്. സാഹചര്യം കണക്കിലെടുക്കുമ്പോൾ, യോഗം വൻവിജയമായിരുന്നു എന്നുവേണം പറയാൻ.
ഒളിവിലെ പ്രവർത്തനം
കുഞ്ചിത്തണ്ണിയിലെ പ്രതിഷേധ യോഗം ജില്ലയിലെ പാർട്ടിക്കാകെ അഭിമാനകരമായിരുന്നെങ്കിലും, ഞാനടക്കമുള്ള നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് വന്നു. അറസ്റ്റ് ഒഴിവാക്കാനും, പ്രവർത്തനം തുടരാനും പാർട്ടി നിർദേശ പ്രകാരം ഒളിവിൽ പോകേണ്ട സാഹചര്യം ഉണ്ടായി. 16 മാസത്തോളമാണ് ദേവികുളം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഞാൻ ഒളിവിൽ കഴിഞ്ഞത്. രഹസ്യ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുകയായിരുന്നു പ്രധാനം. ഒരു ദിവസം പരിപാടി തീരുന്ന സമയവും അടുത്ത ദിവസത്തെ യോഗം എവിടെയെന്നതും അനുസരിച്ചായിരിക്കും രാത്രി എവിടെ താമസിക്കണം എന്നു തീരുമാനിക്കുക. സഖാക്കളുടെ വീടുകളിലോ, ചില ഇടങ്ങളിൽ തിണ്ണയിലോ ചായ്പിലോ ഒക്കെ ആയിരിക്കും താമസം. അവർ തരുന്ന ഭക്ഷണം എന്തായാലും കഴിക്കും. തരാൻ എല്ലാവർക്കും ഉണ്ടാകണം എന്നുമില്ല. അന്നത്തെ കാലമല്ലേ. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഇല്ല.
ദേവികുളം താലൂക്ക് കമ്മിറ്റി എന്നത്, ഇന്നത്തെ ദേവികുളം താലൂക്കിന്റെ മുഴുവൻ പ്രദേശങ്ങളും, ഉടുമ്പൻചോല താലൂക്കിന്റെ വലിയൊരു ഭാഗവും ചേർന്നതായിരുന്നു. ഉടുമ്പൻചോലയുടെ ഭാഗമായ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തൻപാറ, കൊന്നത്തടി, വാത്തിക്കുടി തുടങ്ങിയ പ്രദേശങ്ങളെല്ലാം ദേവികുളം താലൂക്ക് കമ്മിറ്റിയുടെ പരിധിയിലായിരുന്നു. ഇന്നത്തെപ്പോലെ നല്ല റോഡ് ഒന്നുമില്ല. മിക്കവാറും കാടാണ്. ഉള്ള റോഡിലും വണ്ടി ഉപയോഗിക്കാൻ പറ്റില്ല. പൊലീസിന് എളുപ്പത്തിൽ പിടികിട്ടും. അതിനാൽ മണിക്കൂറുകൾ കൊണ്ട് കിലോമീറ്ററുകൾ നടന്നായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. മേഖലയിൽ ഞാൻ നടന്നുപോകാത്ത ഇടമില്ല. ഒരു നേരം ഭക്ഷണം കഴിക്കാത്ത വീടുകളില്ല. വിശന്നു ചെന്നപ്പോൾ ഉള്ളതിന്റെ ഒരു ഭാഗം ഭക്ഷണം എനിക്ക് തന്ന സഖാക്കളാണ് അവർ. അതുകൊണ്ടു തന്നെ, ആ മേഖലയിലെ സഖാക്കളും അവരുടെ കുടുംബങ്ങളുമായി ആഴത്തിലുള്ള ആത്മബന്ധം രൂപപ്പെടുന്നതിൽ വലിയ പങ്കു വഹിച്ച കാലംകൂടിയാണ് അത്.
ആ യാത്രകൾ ചിലപ്പോൾ ഒറ്റയ്ക്കാകും. ചിലപ്പോൾ ഒന്നോ രണ്ടോ സഖാക്കൾ കൂടെയുണ്ടാകും. ചിലപ്പോൾ കൈയിൽ മാറാനുള്ള വസ്ത്രം ഉണ്ടാകും. മിക്കവാറും അതുണ്ടാകാറില്ല. അങ്ങനെ ആയിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ.
പൊലീസ് വേട്ട
കരുണാകരന്റെ പൊലീസ് വലിയ അതിക്രമങ്ങളാണ് ചെയ്തുകൂട്ടിയത്. സിപിഐ എം പ്രവർത്തകരെയും അനുയായികളെയും തേടിപ്പിടിച്ചു വേട്ടയാടി. ഞങ്ങൾ രഹസ്യമായി യോഗങ്ങൾ സംഘടിപ്പിക്കുന്ന വിവരം മണത്തറിഞ്ഞു പലവട്ടം പൊലീസ് എത്തി. യൂണിഫോം ഇല്ലാതെ, കൈലി ഉടുത്തു തലയിൽ കെട്ടുമായിട്ടൊക്കെ ആയിരിക്കും ചിലപ്പോൾ വരിക. കമ്മിറ്റികൾ നടക്കുന്ന സമയത്തൊക്കെ നമ്മുടെ സഖാക്കൾ പുറത്തു കാവൽ നിൽക്കും. അപരിചിതരായ ആരെയെങ്കിലും കണ്ടാൽ ഉടൻ വിവരം അറിയിക്കും. നേതാക്കൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കും. ചിലപ്പോഴൊക്കെ ഞങ്ങൾ രക്ഷപ്പെട്ടു എന്നുറപ്പാകും വരെ അവർ പൊലീസിനെ തടഞ്ഞു നിർത്തിയിട്ടുണ്ട്. യോഗങ്ങളും പ്രകടനങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ എന്നെ തിരഞ്ഞുവന്ന പൊലീസിൽനിന്ന് രക്ഷപ്പെടാൻ അടുത്ത പറമ്പിലെ വാഴക്കുല വെട്ടി ചുമലിൽ വച്ചു മുഖംമറച്ചു നടന്ന സംഭവവും ഉണ്ടായി. യോഗസ്ഥലത്തേ ക്കുള്ള വഴി എന്നോടുതന്നെ ചോദിച്ച പൊലീസുകാരന് തെറ്റായ വഴി പറഞ്ഞുകൊടുത്താണ് അന്ന് രക്ഷപ്പെട്ടത്.
അറസ്റ്റ്, ജയിൽ വാസം
അക്കാലത്ത് വല്ലപ്പോഴും മാത്രമായിരുന്നുഞാൻ 20 ഏക്കറിലെ വീട്ടിലെത്തിയിരുന്നത്. അവിടെ ഭാര്യ ലക്ഷ്മിക്കുട്ടിയും നാല് മക്കളും തനിച്ചാണ് താമസം. ഇളയവൾ അന്ന് ഉണ്ടായിട്ടില്ല. മിക്കവാറും ദിവസങ്ങളിൽ അവിടെ പൊലീസ് എത്തും. വീട് മുഴുവൻ കയറി പരിശോധിക്കും. അച്ഛൻ വരാറുണ്ടോ എന്നു കുഞ്ഞുമക്കളോടുവരെ ചോദിക്കും. പക്ഷേ അവർ വീട്ടുകാരോട് മോശമായി പെരുമാറിയില്ല.
അങ്ങനെ ഒരിക്കൽ, ഒളിവുജീവിതം ഏതാണ്ട് 16 മാസം പൂർത്തിയായ സമയം. 20 ഏക്കറിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്താണ് പൊലീസ് പിടികൂടിയത്. യൂണിഫോം ധരിച്ചിരുന്നില്ല. അവരുടെ കൈയിൽ വിലങ്ങും ഉണ്ടായിരുന്നില്ല. എന്റെ ലുങ്കി അഴിപ്പിച്ച് കൈയിൽ വിലങ്ങുപോലെ കെട്ടി. അടിവസ്ത്രം മാത്രം ധരിപ്പിച്ചു നടത്തിക്കൊണ്ടുപോവുകയായിരുന്നു. അടിമാലി പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അന്ന് അടിമാലി സ്റ്റേഷനിൽ ഇന്ന് കാണുന്നപോലത്തെ സൗകര്യങ്ങൾ ഒന്നുമില്ല. പഴയ ഒരു ചെറിയ കുടുസ് സംവിധാനം. 24 ദിവസം അവിടെ കഴിഞ്ഞു. ലോക്കപ്പിൽ എന്നും പറയാൻ പറ്റില്ല. കാരണം അവിടെ ലോക്കപ്പ് ഉണ്ടായിരുന്നില്ല. 24 ദിവസം കോടതിയിൽ ഹാജരാക്കാതെ അവിടെത്തന്നെ ഇട്ടു. അതിൽ 14 ദിവസം ഇരുകൈയിലും വിലങ്ങിട്ട്, സ്റ്റേഷനിലെ മേശയുടെ കാലിൽ ബന്ധിച്ച് തറയിൽ ഇരുത്തിയിരിക്കുകയായിരുന്നു. ദിവസത്തിൽ ഒരു പ്രാവശ്യമോ മറ്റോ പ്രാഥമിക ആവശ്യം നിർവഹിക്കാനായി കൊണ്ടുപോകുമ്പോൾ മാത്രമാണ് എഴുന്നേല്പിച്ചിരുന്നത്. കൊടും തണുപ്പിൽ, അടിവസ്ത്രം മാത്രമിട്ട് തുടർച്ചയായി ഇരുന്ന ഇരിപ്പ് മറക്കാനാകില്ല. ശേഷമുള്ള ദിനങ്ങൾ അവിടൊരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ചെറുപ്പമായിരുന്നെങ്കിലും, അപ്പോഴേക്കും ആരോഗ്യം മോശമായിരുന്നു.
24 ദിവസത്തിനുശേഷം, കോടതിയുടെ നേരിട്ടുള്ള ഇടപെടലിലാണ് എന്നെ കോടതിയിൽ ഹാജരാക്കിയത്. കോടതി എന്നെ റിമാൻഡ് ചെയ്തു. ദേവികുളം, പീരുമേട് ജയിലിലുകളിലായിരുന്നു പാർപ്പിച്ചത്. മനസ്സാക്ഷിയുള്ള ജഡ്ജി ആയിരുന്നെന്നു വേണം കരുതാൻ. ഞാൻ സ്റ്റേഷനിൽ കഴിഞ്ഞ ദിവസങ്ങളും ശിക്ഷാ കാലാവധിയായി കണക്കാക്കി. പൊലീസ് സ്റ്റേഷനിലും അന്ന് നല്ലവരായ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്ന് പിന്നീട് മറ്റ് നേതാക്കളുടെ അനുഭവങ്ങളിൽ നിന്ന് മനസ്സിലായി. പാർട്ടിയുടെ ഇന്നത്തെ മുതിർന്ന നേതാക്കളടക്കം അന്ന് ഭീകരമായ പൊലീസ് മർദനത്തിന് ഇരയായി. എന്നെ പൊലീസുകാർ കൈയേറ്റം ചെയ്തില്ല. മറ്റ് സഖാക്കളുടെ വിവരങ്ങൾ ചോദിച്ചു ഭീഷണിപ്പെടുത്തുകയും തെറി പറയുകയുമൊക്കെ ചെയ്തിരുന്നു. മറ്റു സഖാക്കളെ ഒറ്റുകൊടുക്കാൻ ഞാൻ തയ്യാറാകാത്തത് കൊണ്ടുകൂടിയാവണം എന്നെയാ കൊടുംതണുപ്പിൽ അവിടെ കെട്ടിയിട്ടത്. സംസ്ഥാനത്ത് പതിനായിരക്കണക്കിനുപേർ അറസ്റ്റിലായിരുന്നു.
കോടതിക്കു പോലും പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത കാലമായിരുന്നു അത്. ചില പ്രദേശങ്ങളിൽ ചില ന്യായാധിപരുടെ മനഃശക്തി കൊണ്ടുമാത്രം ചില കേസുകൾ സ്വമേധയാ എടുത്തു.
തൊഴിലാളികൾക്കിടയിൽ പാർട്ടി
ഇന്ന് നരേന്ദ്ര മോദി സർക്കാർ ഭരണത്തിന്റെ കീഴിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് പതിവായല്ലോ. അതിന്റെ ആദിമരൂപം അടിയന്തരാവസ്ഥക്കാലത്ത് അരങ്ങേറി എന്ന് ഒരുതരത്തിൽ പറയാം. തൊഴിലാളികളുടെയും സാധാരണക്കാരുടെയും വീടുകൾ പൊലീസ് പൊളിച്ചു നീക്കി. ഇടുക്കിയിലും ഇതുണ്ടായി. ദരിദ്ര തോട്ടംതൊഴിലാളികളുടെ കൂരകൾ ഉടമകളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെ പൊലീസ് പൊളിച്ചുനീക്കി. ഇത്തരം സന്ദർഭങ്ങളിൽ സിപിഐ എമ്മാണ് തൊഴിലാളികൾക്ക് ഒപ്പം നിൽക്കുകയും പ്രതിരോധിക്കുകയും ചെയ്തത്. ആ ചേർത്തുപിടിക്കൽ ജില്ലയിലെ സാധാരണക്കാരായ തൊഴിലാളികളെ പാർട്ടിയോട് കൂടുതൽ അടുപ്പിച്ചു. അടിസ്ഥാന ജനതയ്ക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെനിൽക്കാൻ സിപിഐ എം മാത്രമേ ഉണ്ടാകൂ എന്ന ബോധം ആ അനുഭവങ്ങൾ അവർക്ക് നൽകി എന്നുവേണം കരുതാൻ. l
(തയ്യാറാക്കിയത്:
എം എം മണിയുടെ കൊച്ചുമകളും മാധ്യമപ്രവർത്തകയുമായ
വി കെ അനുശ്രീ)



