2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി അന്നത്തെ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രസംഗം

‘‘സൈന്യം നിങ്ങളുടെ കൈയിൽ അല്ലേ..? ഭീകരര്‍ക്ക് ആയുധം എവിടെനിന്നാണ് കിട്ടുന്നത്. അവർ എങ്ങനെ രാജ്യത്തേക്ക് കടക്കുന്നു.
അതിർത്തികൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അല്ലേ.’’ 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുമെതിരെ ഉന്നയിച്ച വിമർശനങ്ങൾ മോദിക്കുതന്നെ തിരിച്ചടിയാകുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ മോദിയുടെ പഴയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം 2012ല്‍ മുംബൈയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌തായിരുന്നു മോദിയുടെ പ്രസംഗം. അന്നത്തെ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് മോദി അന്ന് ഉയര്‍ത്തിയത്. മോദിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗം:
‘‘ഭീകരവാദികളുടെ കൈയില്‍ ആയുധം എത്തുന്നു. പണം എത്തുന്നു. മുഴുവന്‍ പണവിനിമയവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്, ആര്‍ബിഐയുടെ കൈകളിലാണ്. സിസ്റ്റം എല്ലാം നിങ്ങളുടെ കൈകളിലാണ്. ഇടയില്‍ ആരും ഇല്ല. എന്നിട്ടും എന്തുകൊണ്ട് ഇത് തടയാനോ ഭീകരരെയ പിടികൂടാനോ നിങ്ങൾക്ക് കഴിയുന്നില്ല?
നിങ്ങള്‍ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഭീകരര്‍ വരുന്നു ആക്രമിക്കുന്നു, രക്ഷപ്പെടുന്നു. പ്രധാനമന്ത്രീ നിങ്ങള്‍ പറയൂ, ബിഎസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും വിദേശത്തുനിന്ന് ഭീകരര്‍ എങ്ങനെ രാജ്യത്ത് കടക്കുന്നു…?’’
മോദി അദ്ദേഹത്തോടുതന്നെ ചോദ്യങ്ങൾ ചോദിക്കുന്നു എന്ന തലവാചകത്തോടെയാണ് പലരും സമൂഹമാധ്യമങ്ങളില്‍ പഴയവീഡിയോ പങ്കിടുന്നത്.
നരേന്ദ്രമോദി 2014ല്‍ അധികാരമേറ്റശേഷം പത്താൻകോട്ട്, ഉറി, പുൽവാമ അടക്കം നിരവധി ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. l