
‘‘കാശ്‌മീരിന്റെ മണ്ണിൽ എന്റെ കൺമുന്നിലാണ് അച്ഛൻ പിടഞ്ഞുവീണത്. നികത്താനാകാത്ത ആ നഷ്‌ടത്തിനു പകരമല്ല ഒന്നും. എന്നാൽ അതേ മണ്ണ് എനിക്ക് രണ്ടു കൂടപ്പിറപ്പുകളെ നൽകി–- മുസാഫിറും, സമീറും. കാശ്‌മിരിൽ എനിക്ക് കിട്ടിയ രണ്ടു സഹോരങ്ങളാണവർ. അനിയത്തിയെ പോലെയാണ് അവർ എന്നെ കൊണ്ടുനടന്ന്. അള്ളാ അവരെ രക്ഷിക്കട്ടെ’’പഹൽഗാം ബൈസരൻ താഴ്‌വരയിൽ കൊല്ലപ്പെട്ട ഇടപ്പള്ളിയിലെ എൻ രാമചന്ദ്രന്റെ മകൾ ആരതി ആർ മേനോന്റെ വാക്കിൽ കണ്ണീരിന്റെ നനവിനൊപ്പം ആശ്വാസത്തിന്റെ നെടുവീർപ്പും.
‘‘കൂട്ടക്കൊലയിൽ പ്രദേശമാകെ ഭീതിയിലായപ്പോൾ സഹായവുമായി ഞങ്ങൾക്കരികിലേക്ക് ഓടിയെത്തിയത് കശ്‌മീരിലെ ഡ്രൈവർമാരായ ആ രണ്ടു മുസ്ലിം യുവാക്കളാണ്. ഇടവും വലവുംനിന്ന് അവർ ഞങ്ങളെ കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റു കാര്യങ്ങൾക്കുമെല്ലാം പുലർച്ചെ മൂന്നുവരെ അവരുണ്ടായി’ –ആരതി, മനസ്സ് മരവിച്ചു പോയ ഭീകരാക്രമണ നിമിഷം ഓർത്തെടുത്തു.
പഹൽഗാമിലെത്തി പത്തു മിനിറ്റിനുള്ളിലായിരുന്നു ആക്രമണം. അകലെനിന്ന് വെടിയൊച്ച കേട്ടു. അതോടൊപ്പം ദൂരെ ഒരാൾ മുകളിലേക്ക് വെടിയുതിർക്കുന്നതും കണ്ടു. അച്ഛനും ഞാനും കുട്ടികളുമെല്ലാം കാട്ടിലേക്ക് ഓടി. ഒരു പുൽമേട്ടിലെത്തിയപ്പോൾ തോക്കുമായി ഒരാൾ പിടിച്ചുനിർത്തി. രക്ഷപ്പെടാൻ ശ്രമിച്ച പലരും അവിടെയുണ്ടായിരുന്നു. എല്ലാവരോടും നിലത്തുകിടക്കാൻ ആവശ്യപ്പെട്ടു. കിടന്ന ഓരോരുത്തരുടെയും അടുത്തെത്തി ‘കലിമ’ (മതസൂക്തം) എന്നോ മറ്റോ വാക്കുചൊല്ലി രണ്ടു പ്രാവശ്യം എന്തോ ആവശ്യപ്പെട്ടു. അറിയില്ലെന്ന് പറഞ്ഞവരെ വെടിവച്ചു, അച്ഛനെയും. അച്ഛനെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞപ്പോഴാണ് അവർ എന്റെ തലയിലേക്കും തോക്കുചൂണ്ടിയത്. അച്ഛൻ മരിച്ചെന്ന് മനസ്സിലായതോടെ കാട്ടിലൂടെ താഴേക്ക് ഇറങ്ങിയോടി. ഫോണിൽ റേഞ്ച് കിട്ടിയപ്പോൾ ഡ്രൈവറോട് കാര്യങ്ങൾ പറഞ്ഞു. പത്തു മിനിറ്റിൽ പട്ടാളക്കാരെത്തി. പ്രദേശവാസികൾ എല്ലാവരും ഞങ്ങളെ സഹായിച്ചു. സൗജന്യമായി താമസിക്കാനും ഇടം തന്നു– അച്ഛന്റെ വേർപാട് തീർത്ത വേദനക്കിടയിലും ആരതിയുടെ നന്ദിവാക്ക്. l



