കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടയാളുടെ ഭാര്യ
‘കശ്‌മീരിന് ഒരു കുഴപ്പവുമില്ല. കുഴപ്പം നിങ്ങളുടെ സുരക്ഷാസംവിധാനത്തിനാണ്’–- വിതുമ്പലടക്കി രോഷത്തോടെ ശീതൾ കലാത്തിയ തുറന്നടിച്ചപ്പോൾ കേന്ദ്രമന്ത്രി സി ആർ പാട്ടീലിന് മറുപടി പറയാൻ വാക്കുകളുണ്ടായില്ല. പഹൽഗാമിൽ കൊല്ലപ്പെട്ട സൂറത്ത് സ്വദേശി ശൈലേഷ് കലാത്തിയയുടെ ജീവിതപങ്കാളിയാണ് ശീതൾ. മുംബൈയിൽ ബാങ്ക് മാനേജരായ ശൈലേഷ്, ശീതളിനും രണ്ട് മക്കൾക്കുമൊപ്പമാണ് കശ്‌മീരിലേക്ക് പോയത്.
ആശ്വസിപ്പിക്കാനെത്തിയ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച ശീതൾ എന്തൊരു സർക്കാരാണിതെന്ന് ക്ഷുഭിതയായി ചോദിച്ചു. ‘നിങ്ങൾ കശ്‌മീരിനെ മോശമാക്കുകയാണ്. നിരവധി വിനോദസഞ്ചാരികൾ എത്തിയ പഹൽഗാമിൽ ഒരൊറ്റ സുരക്ഷാഭടൻ പോലുമുണ്ടായില്ല. വെെദ്യ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. വിഐപികൾക്ക് എല്ലാ സുരക്ഷയുമുണ്ട്. നികുതിദായകരുടെ ജീവന് യാതൊരു വിലയുമില്ലേ? സഹായിക്കുന്നതിന് പകരം നിങ്ങൾ എന്തിന് അങ്ങോട്ട് പോയെന്നാണ് സേനാ ഉദ്യോഗസ്ഥർ ചോദിച്ചത്. വൈദ്യ സഹായം വേണ്ടിവന്നപ്പോൾ അത് ലഭിച്ചില്ല. തനിക്ക് നീതി വേണം. സർക്കാർ ഇനി എന്താണ് ചെയ്യുക. തന്റെ ഭർത്താവ് മാത്രമല്ല ഒരുപാട് പേർ കുട്ടികൾക്കു മുമ്പിൽ കൊല്ലപ്പെട്ടു–- ശീതൾ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയ്‌ക്കും ബന്ധുക്കളുടെ രോഷപ്രകടനത്തെ അഭിമുഖീകരിക്കേണ്ടി വന്നു. പഹൽഗാമിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയപ്പോഴാണ് സെയ്‌നിയെ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചത്. വെടിയേറ്റ് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും രക്ഷയ്‌ക്ക് ആരും എത്തിയില്ലെന്ന് വിനയ് നർവാളിന്റെ സഹോദരി രോഷത്തോടെ സെയ്‌നിയോട് പറഞ്ഞു. l