പഹൽഗാം ഭീകരാക്രമണത്തിൽ കനത്തതിരിച്ചടി നല്‍കാന്‍ സേനകൾക്ക് കേന്ദ്രം നിർദേശം നൽകിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
സൗദി സന്ദർശനം റദ്ദാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അക്രമികളെ മാത്രമല്ല അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്നും ശക്തമായ മറുപടി നൽകുമെന്നും സേനാമേധാവിമാരുടെ യോഗത്തിൽ ജമ്മുകശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്തിയശേഷം കേന്ദ്രപ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് പ്രതികരിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരാക്രമണം നടന്ന ബൈസരൻ താഴ്‍വര സന്ദർശിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിയും കണ്ടു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതി വിലയിരുത്തി.
ജമ്മു കശ്മീരിൽ
ഇന്ന് സർവകക്ഷിയോഗം
ഭീകരാക്രമണ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ജമ്മുകശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സർവകക്ഷിയോഗം വിളിച്ചു. ജമ്മു കശ്മീർ സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സഹായധനംപ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ പരിക്കേറ്റവർക്കും നൽകും. നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും. l