Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാളിൽ സിപിഐ എം നേതാവിനെതിരെ പൊലീസ്‌ ആക്രമണം

ബംഗാളിൽ സിപിഐ എം നേതാവിനെതിരെ പൊലീസ്‌ ആക്രമണം

ഷുവജിത്‌ സർക്കാർ

ശ്ചിമബംഗാളിലെ തൃണമൂൽ സർക്കാരിന്റെ സ്വേച്ഛാധിപത്യപരവും പ്രതികാരമനോഭാവത്തോടുകൂടിയതുമായ സമീപനം അവർ അധികാരമേറ്റ നാൾമുതൽ പ്രകടമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ആർജി കർ സംഭവത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രവർത്തകർ രാപ്പകൽ ഭേദമെന്യേ സമരം തുടർന്നുകൊണ്ട്‌ തൃണമൂൽ സർക്കാരിന്റെ തനിനിറം പുറത്തു കൊണ്ടുവന്നിരിക്കുകയാണ്‌. ജനകീയ മുന്നേറ്റത്തെ തകർക്കാൻ സ്വച്ഛേധിപത്യ തൃണമൂൽ വാഴ്‌ച, എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംഭവത്തെക്കുറിച്ച്‌ പോസ്റ്റിടുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്‌തതിന്‌ 19കാരിയായ രൂപ്‌സ മണ്ഡലിനെ അവളുടെ വീട്ടിൽ കയറി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അക്ഷരാർഥത്തിൽ പൊലീസ്‌ അവളെ വീട്ടിൽനിന്ന്‌ പിടിച്ചിറക്കിക്കൊണ്ടുപോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിജി വിദ്യാർഥിയായ ഡോക്ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു എന്നതായിരുന്നു അവൾ ചെയ്‌ത കുറ്റം. രൂപ്‌സ മണ്ഡലിന്റെ ശരീരത്തിലുണ്ടായിരുന്ന ക്ഷതങ്ങൾ പൊലീസ്‌ കസ്റ്റഡിയിൽ വെച്ച്‌ അവൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവാണ്‌. കോടതി അവൾക്ക്‌ ജാമ്യം അനുവദിച്ചു. കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യാൻ കഴിവില്ലാത്ത പൊലീസ്‌ ഇപ്പോൾ പ്രതിഷേധിക്കുന്നവരെ ഉന്നംവെക്കുകയാണെന്ന്‌ കോടതി നിരീക്ഷിച്ചു. തുടർന്ന്‌ കോടതി പൊലീസിനെ ശക്തമായി വിമർശിച്ചു. കൊൽക്കത്ത പൊലീസിന്റെ മുഖത്തേറ്റ കനത്ത അടിയായിരുന്നു ഇത്‌.

ചില ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകരെപ്പോലെയാണ്‌ പെരുമാറുന്നത്‌. പൊതുജനസേവകരാണെന്നത്‌ അവർ മറന്നു. ഇടതുപക്ഷ പ്രവർത്തകരും പൊതുജനമാകെയും പൊലീസിനെതിരെ ഇതേ അഭിപ്രായമാണ്‌ മുന്നോട്ടുവെക്കുന്നത്‌.

ഇതിനിടെ പൊലീസ്‌, ഡിവൈഎഫ്‌ഐ നേതാവും സിപിഐ എം നേതാവുമായ കലാതൻദാസ്‌ ഗുപ്‌തയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ്‌ ചെയ്‌തു. സമരക്കാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയും കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ചുകൊണ്ട്‌ ബിധാൻനഗർ പൊലീസ്‌ ഒരു ഓഡിയോ പുറത്തുവിട്ടു. എന്നാൽ കലാതൻ, സമരത്തിന്റെ ആദ്യദിവസം മുതൻതന്നെ പ്രതിഷേധസമരത്തിന്റെ ഭാഗമാണ്‌. പൊലീസ്‌ പുറത്തുവിട്ട ഈ വീഡിയോ ഭരിക്കുന്ന തൃണമൂലിന്റെ സഹായത്തോടെ മെനഞ്ഞെടുത്ത കഥയല്ലാതെ മറ്റൊന്നുമല്ല.

അജ്ഞാത നമ്പറുകളിൽനിന്നുള്ള കോളുകൾക്ക്‌ മറുപടി നൽകാൻ ഇപ്പോൾ എല്ലാവർക്കും ഭയമാണെന്ന്‌ കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജി അഭിപ്രായപ്പെടുകയുണ്ടായി. ഫോണിൽ വിളിച്ച്‌ പൊലീസ്‌ കലാതനെ കുടുക്കുകയായിരുന്നു. കൃത്യമായ അന്വേഷണമോ തെളിവോ ഇല്ലാതെ സമരക്കാർക്കെതിരെ കുറ്റം ചുമത്തിയ ബിധാൻനഗർ പൊലീസ്‌ എല്ലാ ഭാഗത്തുനിന്നും കടുത്ത വിമർശനം നേരിടുകയാണ്‌. പൊലീസ്‌ ഓഡിയോ പുറത്തുവിട്ടതിനുശേഷം തൃണമൂൽ പാർട്ടി വക്താവ്‌ കുനാൽ ഘോഷ്‌ പൊലീസിനെ അനുകൂലിച്ച്‌ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസും തൃണമൂലും സമാനമായാണ്‌ പെരുമാറിയത്‌. ഭരണകൂടമൊന്നാകെ തൃണമൂലിന്റെ വഴിയെയാണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്‌.

ബലാത്സംഗക്കൊലയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മാത്രമാണ്‌ സിപിഐ എം നേതാവായ കലാതൻ ദാസ്‌ഗുപ്‌തയ്‌ക്ക്‌ കസ്റ്റഡിയിൽ കഴിയേണ്ടിവന്നത്‌. ബംഗാളിലെ തണൃമൂലിന്റെ പ്രവൃത്തികളെക്കുറിച്ച്‌ ബംഗാളിനു പുറത്തുള്ള പലർക്കും അറിയില്ല. ഗവൺമെന്റിന്റെ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള അടിച്ചമർത്തലിന്റെ കാര്യത്തിൽ രാജ്യത്തുടനീളം ബിജെപി ചെ്‌തുകൊണ്ടിരിക്കുന്നതിനേക്കാൾ ഒട്ടും പിന്നിലല്ല തൃണമൂലും. പശ്ചിമബംഗാളിൽ ബിജെപിക്ക്‌ സമാനമായ പ്രവർത്തനങ്ങളാണ്‌ തൃണമൂൽ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

സർക്കാരിന്റെ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിന്റെ പ്രതീകങ്ങളാണ്‌ കലാതനം രൂപ്‌സയും. സർക്കാരിനെതിരായ ചെറുത്തുനിൽപ്പിനെ സംസ്ഥാനത്തെ സാധാരണ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്‌. ആർജി കർ സംഭവത്തിൽ നീതി ലഭിക്കണമെന്നതാണ്‌ ആവശ്യം; തെളിവ്‌ നശിപ്പിക്കാൻ ശ്രമിച്ചവരും ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചവരുമുൾപ്പെടെ എല്ലാ കുറ്റവാളികളെയും ജയിലിലടയ്‌ക്കണമെന്നതാണ്‌ ആവശ്യം. പശ്ചിമബംഗാളിലാകെ ഇപ്പോൾ സർക്കാർവിരുദ്ധ തരംഗം ആഞ്ഞടിക്കുകയാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − nine =

Most Popular