Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകർണാടകത്തിൽ തൊഴിൽസമയ വർധനയ്‌ക്കെതിരെ ഐടി തൊഴിലാളികളുടെ പ്രതിഷേധം

കർണാടകത്തിൽ തൊഴിൽസമയ വർധനയ്‌ക്കെതിരെ ഐടി തൊഴിലാളികളുടെ പ്രതിഷേധം

കെ ആർ മായ

ർണാടകത്തിൽ ഏകദേശം 8,785 ഐടി സ്ഥാപനങ്ങളിലായി 18 ലക്ഷത്തോളം പേരാണ്‌ ജോലിചെയ്യുന്നത്‌. രാജ്യത്ത്‌ 50 ലക്ഷത്തിലധികംപേർ ഐടി രംഗത്ത്‌ തൊഴിലെടുക്കുന്നവരായുണ്ട്‌. അതായത്‌ രാജ്യത്തെ ഐടി മേഖലയിൽ ഏതാണ്ട്‌ 40 ശതമാനവും കർണാടകത്തിൽനിന്നാണ്‌. അതുകൊണ്ടുതന്നെ ഇവിടത്തെ ഈ മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ രാജ്യത്തെ മൊത്തം ഐടി മേഖലയിലും പ്രതിഫലിക്കും. ഐടി ജീവനക്കാരുടെ ജോലിസമയം നീട്ടുന്നതിന്‌ ഉദ്ദേശിച്ചുള്ള ബിൽ കൊണ്ടുവരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയർന്നുവരുന്നത്‌. തൊഴിൽസമയം വർധിപ്പിക്കുന്നതിനെതിരെ ഐടി ജീവനക്കാരുടെ സംഘടനയായ കർണാടക സ്‌റ്റേറ്റ്‌ ഐടി/ഐടിഇഎസ്‌ എംപ്ലോയീസ്‌ യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ബംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധപ്രകടനം നടത്തി.

നിലവിൽ തൊഴിൽസമയം 8 മണിക്കൂറാണെങ്കിലും ഐടി മേഖലയിൽ ഇത്‌ 9 മണിക്കൂറാണ്‌. കർണാടക സർക്കാർ കൊണ്ടുവരുന്ന നിർദേശം നടപ്പായാൽ ദിവസം ശരാശരി 12 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടതായി വരും. ഇതിനായി 1961ലെ കർണാടക ഷോപ്‌സ്‌ ആന്റ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ ഭേദഗതി ചെയ്യാൻ സർക്കാർ ആലോചിക്കുന്നു. അങ്ങനെയായാൽ ഇതിലൂടെ കന്പനികൾക്ക്‌ ഓവർടൈം 3 മണിക്കൂർ വർധിപ്പിക്കാനാകും. ഇത്‌ തൊഴിൽസമയം 12 മണിക്കൂറാക്കും. ഇന്ത്യയിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിൽനിന്നുള്ള വിഹിതം ഓരോ സംസ്ഥാനങ്ങളാണ്‌ സംഭാവന ചെയ്യുന്നത്‌. ഇത്‌ നിലവിലെ 45 ശതമാനത്തിൽനിന്നും 50 ശതമാനമാക്കി മാറ്റാനുള്ള കർണാടക ഗവൺമെന്റിന്റെ ആലോചനയുടെ ഭാഗമാണ്‌ ഐടി തൊഴിലാളികളുടെ തൊഴിൽസമയം ദീർഘിപ്പിക്കാനുള്ള നിർദേശം. ഇത്തരത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം വർധിപ്പിക്കുന്നതിന്‌ തൊഴിലാളികളുടെ അധ്വാനത്തെ ഊറ്റിയെടുക്കാനുള്ള കഴുത്തറുപ്പൻ തീരുമാനത്തിനെതിരെയാണ്‌ ഐടി മേഖലയിലെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നത്‌.

എട്ട്‌ മണിക്കൂർ ജോലി എന്ന തൊഴിലാളികളുടെ അടിസ്ഥാനാവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്‌ കർണാടക ഗവൺമെന്റിന്റെ നിർദ്ദിഷ്ട നിയമഭേദഗതി നിർദേശം. ഇതുമായി സർക്കാർ മുന്നോട്ടുപോകാനാണ്‌ തീരുമാനമെങ്കിൽ ഈ മേഖലയാകെ സ്‌തംഭിപ്പിക്കുമെന്ന്‌ തൊഴിലാളികൾ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയിലെ സിലിക്കൺ വാലിയിലെ ഐടി പാർക്കുകളിൽ പ്രതിഷേധമിരന്പുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + 15 =

Most Popular