Friday, October 18, 2024

ad

Homeരാജ്യങ്ങളിലൂടെ‘‘ഗർഭഛിദ്രം നരഹത്യക്ക്‌ തുല്യം’’ പ്രതിഷേധിച്ച്‌ ബ്രസീലിയൻ ജനത

‘‘ഗർഭഛിദ്രം നരഹത്യക്ക്‌ തുല്യം’’ പ്രതിഷേധിച്ച്‌ ബ്രസീലിയൻ ജനത

ഷിഫ്‌ന ശരത്ത്‌

നിയമാനുസൃതം നടക്കുന്ന ഗർഭഛിദ്രത്തെ കടുത്ത കുറ്റകൃത്യമാക്കി മാറ്റുന്ന നിയമനിർമാണത്തിനെതിരെ ബ്രസീലിയൻ ജനത ജൂൺ 15ന്‌ തെരുവിലിറങ്ങി. പ്രതിഷേധക്കാരിൽ മഹാഭൂരിപക്ഷവും സ്‌ത്രീകൾ തന്നെയായിരുന്നു. ജൂൺ 12നാണ്‌ ബ്രസീലിലെ ചേംബർ ഓഫ്‌ ഡെപ്യൂട്ടീസ്‌ ചൈൽഡ്‌ പ്രഗ്‌നൻസി ബിൽ എന്ന പേരിൽ അറിയപ്പെടുന്ന, ഗർഭഛിദ്രത്തെ ശിക്ഷാർഹമായ കുറ്റകൃത്യമായി കാണുന്ന 1904/2024 നന്പർ ബില്ല്‌ പാസാക്കുന്നതിനുള്ള നടപടികൾക്ക്‌ തിരക്കിട്ട്‌ തുടക്കംകുറിച്ചത്‌. ഒരുവിഭാഗം ഇവാഞ്ചലിക്കൽ സഭക്കാരും ബ്രസീലിലെ ചേംബർ ഓഫ്‌ ഡെപ്യൂട്ടീസിന്റെ അധ്യക്ഷൻ ആർതർ ലിറയും ചേർന്നു നടത്തിയ ഗൂഢാലോചനയാണ്‌ ഈ നിയമനിർമാണ നീക്കത്തിനു പിന്നിൽ.

അടിയന്തരമായി പാസ്സാക്കേണ്ട നിയമമെന്ന പേരിലാണ്‌ സാധാരണ നിയമനിർമാണത്തിൽ കണക്കിലെടുക്കുന്ന ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമൊന്നും പാലിക്കാതെ തിരക്കിട്ട്‌ ബിൽ പ്രോസസ്‌ ചെ യ്യാൻ തുടക്കംകുറിച്ചത്‌. ഇതിനു പിന്നിൽ രാജ്യത്ത്‌ അധികാരത്തിലുള്ള വർക്കേഴ്‌സ്‌ പാർട്ടിയുടെ സർക്കാരിനെ അട്ടിമറിക്കാനാണ്‌ തീവ്ര വലതുപക്ഷത്തിന്‌ മേധാവിത്വമുള്ള ചേംബർ ഓഫ്‌ ഡെപ്യൂട്ടീസ്‌ എന്ന നിയമനിർമാണസഭ ശ്രമിക്കുന്നതെന്ന്‌ പ്രക്ഷോഭകർ ആരോപിക്കുന്നത്‌. ബ്രസീലിൽ ജനങ്ങർ നേരിട്ട്‌ തിരഞ്ഞെടുക്കുന്നതാണ്‌ പ്രസിഡന്റിനെ. പ്രസിഡന്റ്‌ മന്ത്രിസഭയ്‌ക്കു രൂപം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനത്തിന്റെ നയങ്ങൾക്ക്‌ വിപരീതമായി നീങ്ങുന്ന തീവ്രവലതുപക്ഷത്തിനാണ്‌ ഇപ്പോൾ ബ്രസീൽ നിയമനിർമാണ സഭയിൽ ഭൂരിപക്ഷം. അതാണ്‌ ഇത്തരം അറു പിന്തിരിപ്പൻ നിയമങ്ങൾക്ക്‌ രൂപം നൽകുന്നത്‌.

ജൂൺ 15ന്റെ പ്രകടനത്തിൽ പങ്കെടുത്ത വിദ്യാഭ്യാസപ്രവർത്തകയായ മാർസിയ കാലൊവോ പറയുന്നത്‌ തങ്ങൾ പൊരുതി നേടിയ കൊച്ചുകൊച്ച്‌ അവകാശങ്ങൾ പോലും കവർന്നെടുക്കാനാണ്‌ വലതുപക്ഷം ശ്രമിക്കുന്നതെന്നാണ്‌. രാജ്യത്തെ ജനങ്ങൾ നേരിടുന്ന ജീവൽപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനു പകരം വലതുപക്ഷം ജനദ്രോഹ നടപടികളിലേക്കാണ്‌ തിരിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഗർഭം ധരിച്ച്‌ 22 ആഴ്‌ച കഴിഞ്ഞ്‌ ഗർഭഛിദ്രം നടത്തുന്നവരും അതിനു വിധേയരാകുന്ന സ്‌ത്രീകളും ആറുവർഷം മുതൽ 20 വർഷം വരെയുള്ള ജയിൽശിക്ഷ നേരിടേണ്ടതായി വരും. ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കുമ്പോൾ ശിക്ഷയിൽ ചെറിയ ഇളവുണ്ടെന്നു മാത്രം‐ ആറുവർഷം മുതൽ 10 വർഷം വരെമാത്രം. ബലാത്സംഗം ചെയ്യപ്പെട്ട സ്‌ത്രീകളും കുട്ടികളുമാണ്‌ ഏറെയും ഗർഭഛിദ്രത്തിനായി മുന്നോട്ടുവരുന്നത്‌. ഇത്തരം കേസുകളാണ്‌ അധികവും. 2022ൽ ഇത്‌ മൊത്തം കേസുകളിൽ അറുപത്‌ ശതമാനമായിരുന്നു. ഇവർക്ക്‌ കഠിനശിക്ഷ നൽകുമ്പോൾ ഈ പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത ക്രിമിനലുകൾക്ക്‌ ഇതിലും കുറഞ്ഞ ശിക്ഷയേ നൽകുന്നുള്ളൂവെന്നതാണ്‌ വിരോധാഭാസം.

ഈ ബിൽ പിൻവലിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ്‌ സമരം നടത്തുന്നു സ്‌ത്രീസംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും തീരുമാനിച്ചിട്ടുള്ളത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 3 =

Most Popular