Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കയിൽ ഫാസ്റ്റ് ഫുഡ് രംഗത്തെ തൊഴിലാളികളുടെ പോരാട്ടം വിജയത്തിലേക്ക്

അമേരിക്കയിൽ ഫാസ്റ്റ് ഫുഡ് രംഗത്തെ തൊഴിലാളികളുടെ പോരാട്ടം വിജയത്തിലേക്ക്

പത്മരാജൻ

മേരിക്കയിലെ ഫാസ്റ്റ് ഫുഡ് വ്യവസായത്തിലെ ഭീമനായ വാഫുൾ ഹൗസ് ഈ മെയ് മാസം അവരുടെ തൊഴിലാളികൾക്ക് ശമ്പളത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. അവകാശങ്ങൾക്ക് വേണ്ടി ദീർഘനാളുകളായി അടിത്തട്ട് മുതൽ തങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ പ്രത്യക്ഷ ഫലമാണ് ഈ വിജയമെന്ന് തൊഴിലാളികൾ അവകാശപ്പെദുന്നു. അത്യന്തം തുച്ഛമായ ശമ്പളത്തിനും അമിതമായ തൊഴിൽഭാരത്തിനും പുറമേ “മീൽ ക്രെഡിറ്റ്’ (meal credit) എന്ന പേരിൽ വാഫുൾ ഹൗസ് മുതലാളിമാർ നടത്തുന്ന അങ്ങേയറ്റം നീചമായ ചൂഷണത്തിന് എതിരായി വിവിധ മേഖലകളിൽ, വാഫുൾ ഹൗസിന്റെ വിവിധ ശാഖകളിൽ തൊഴിലാളികൾ ഒറ്റയ്ക്കും കൂട്ടായും നടത്തിയ പോരാട്ടം വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അമേരിക്കയിലെ അത്യന്തം പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യൂണിയൻ ഓഫ് സതേൺ സർവീസ് വർക്കേഴ്സ് (USSW) എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൂലിവർദ്ധനവിനും മിനിമം ജീവിത സൗകര്യത്തിനുംവേണ്ടി സംഘടിതമായി പോരാട്ടം നടത്തുവാനും തൊഴിലാളികൾക്ക് കഴിഞ്ഞു. ജോർജിയയിൽ സ്ഥിതിചെയ്യുന്ന വാഫുൾ ഹൗസ് സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന ഗൈദി പറയുന്നതിങ്ങനെയാണ്:- “ഞങ്ങൾ സമ്മർദ്ദം ചെലുത്തിയതുകൊണ്ടും പണിമുടക്കിലേക്ക് നീങ്ങിയതുകൊണ്ടും ഡിമാൻഡ് ലെറ്ററുകൾ നൽകിയതുകൊണ്ടുമാണ് വാഫുൾ ഹൗസ് യഥാർത്ഥത്തിൽ ഇങ്ങനെ ഒരു പ്രഖ്യാപനത്തിന് തയ്യാറായത്’. ഇതിനോടൊപ്പം മിനിമം നിലവാരത്തോടുകൂടി ജീവിക്കാൻ ആവശ്യമായ, മണിക്കൂറിന് 25 ഡോളർ ആയി കൂലി വർദ്ധിപ്പിക്കുന്നതിനും 24 മണിക്കൂർ സുരക്ഷ ഏർപ്പെടുത്തുന്നതിനും മീൽ ക്രെഡിറ്റ് സമ്പ്രദായം നിർത്തലാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഗൈദി പറയുന്നു. “ഞങ്ങൾക്കർഹമായത് ലഭിക്കുന്നതുവരെ ഞങ്ങൾ കമ്പനിക്ക് മേൽ സമ്മർദ്ദം ചെലുത്തി കൊണ്ടേയിരിക്കും’- ഗൈദി പറയുന്നു.
സൗത്ത് യുഎസ്എയിലുടനീളം പടർന്നുകിടക്കുന്ന ഫാസ്റ്റ് ഫുഡ് കമ്പനിയാണ് വാഫുൾ ഹൗസ്. തൊഴിലാളികളുടെ അവകാശത്തോട് ശത്രുതാമനോഭാവം പുലർത്തുന്ന നിയമങ്ങളും ഭരണസംവിധാനങ്ങളും ഉള്ള മേഖലയാണ് സൗത്ത് യൂഎസ്എ. അതുകൊണ്ടുതന്നെ വാഫുൾ ഹൗസ് പോലെയുള്ള വമ്പൻ കോർപ്പറേറ്റ് കമ്പനികൾ അധിക ലാഭത്തിനുവേണ്ടി തൊഴിലാളികളെ നിർദയം ചൂഷണം ചെയ്യുന്ന മേഖല കൂടിയായി സൗത്ത് യുഎസ്‌ മാറിയിരിക്കുന്നു. തൊഴിലാളികൾക്ക് മൂന്നു ഡോളറോ അതിൽ താഴെയോ ആണ് മിനിമം കൂലി. ജോർജിയ അടക്കം വരുന്ന യുഎസ് സൗത്ത് പ്രദേശത്തെ അപേക്ഷിച്ച് നോക്കുമ്പോൾ മിനിമം കൂലിയുടെ കാര്യത്തിലും മറ്റും ഫ്ലോറിഡയും കോളറാഡോയും പോലെയുള്ള അമേരിക്കൻ പ്രവിശ്യകളിൽ സ്ഥിതി വളരെ ഭേദപ്പെട്ടതാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. സൗത്ത് യൂഎസിലെ വാഫുൾ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്കുമേൽ ചുമത്തുന്ന ഇരട്ട ചൂഷണത്തിന്റെ പേരാണ് മീൽ ക്രെഡിറ്റ് അഥവാ ഭക്ഷണത്തിന്റെ പേരിൽ ഈടാക്കുന്ന തുക; അതായത് ഓരോ ഷിഫ്റ്റിനും തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ പേരിൽ, ഇനി അവർ ഭക്ഷണം കഴിച്ചില്ലെങ്കിൽ കൂടി, അതിന്റെ പേരിൽ വാഫുൾ ഹൗസ് ഓരോ ഷിഫ്റ്റിനും കുറഞ്ഞത് മൂന്ന് ഡോളർ എങ്കിലും അവരുടെ ശമ്പളത്തിൽ നിന്ന് വെട്ടിക്കുറയ്ക്കുന്നു അഥവാ മൂന്ന് ഡോളർ വാഫുൾ ഹൗസ് ഊറ്റിയെടുക്കുന്നു. പല തൊഴിലാളികൾക്കും മണിക്കൂറിന് ലഭിക്കുന്നത് 2.92 ഡോളർ മാത്രമാണ്.

ഇത്തരത്തിൽ കോർപ്പറേറ്റ് കമ്പനിയായ വാഫുൾ ഹൗസ് തങ്ങളുടെ തൊഴിലാളികളോട് കാലങ്ങളായി നടത്തിവരുന്ന ഈ ഇരട്ട ചൂഷണത്തിനെതിരെ തൊഴിലാളികൾ ഉയർത്തിയ പ്രതിഷേധ സ്വരത്തിന്റെ പണിമുടക്കുപ്രക്ഷോഭങ്ങളുടെ വിജയമാണ് കൂലിയിൽ വർദ്ധനവ് വരുത്തിക്കൊണ്ട് വാഫുൾ ഹൗസ് നടത്തിയ പ്രഖ്യാപനം. സൗത്ത് യുഎസ് പ്രദേശത്ത് സംഘടിക്കുവാനും തൊഴിൽനിയമങ്ങളുടെ കാര്യത്തിൽ ഏറ്റവും നിർദയമായ സമീപനം പുലർത്തുന്ന ഈ മേഖലയിൽ കൂടുതൽ പോരാട്ടങ്ങളിലേക്ക് കടക്കുവാനുമുള്ള ഊർജ്ജവും ആത്മവിശ്വാസവുമാണ് ഈ പ്രഖ്യാപനം തൊഴിലാളികൾക്കും യുഎസ്എസ്ഡബ്ല്യു എന്ന യൂണിയനും നൽകുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 4 =

Most Popular