Thursday, May 2, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്തെക്കേ ഇന്ത്യ ബിജെപ‌‌‌ിക്ക്‌ ബാലികേറാമലയാകുന്നത്‌ എന്തുകൊണ്ട്?

തെക്കേ ഇന്ത്യ ബിജെപ‌‌‌ിക്ക്‌ ബാലികേറാമലയാകുന്നത്‌ എന്തുകൊണ്ട്?

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 36

ന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നൊരു പ്രമേയമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ച് തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് കാര്യമായ ഒരു ചലനവും ഇനിയും സൃഷ്ടിക്കാൻ കഴിയാതിരിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ . ഇത് സംബന്ധിച്ച വ്യത്യസ്ത നിരീക്ഷണങ്ങൾ പല പൊളിറ്റിക്കൽ സയന്റിസ്റ്റുകളും നടത്തിയിട്ടുണ്ട്. ആശയപരമായി സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഉൾക്കൊള്ളാനാവാത്ത സാമൂഹികഘടനയും അതിശക്തമായി താഴെത്തട്ടിൽ വരെ വേരോട്ടമുള്ള ഇടതുപക്ഷ ആശയധാരയും കേരളത്തിലെ സംഘപരിവാറിന്റെ കുതിപ്പിനെ തടഞ്ഞുനിർത്തുന്ന ഘടകങ്ങളായി പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. തമിഴ്നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ അടിത്തറ സംഘപരിവാറിന്റെ സവർണ പ്രത്യയശാസ്ത്രത്തിന്‌ ഒട്ടും തന്നെ വളക്കൂറുള്ള മണ്ണല്ല എന്നതാണ് മറ്റൊരു സംഗതി. സാമൂഹികഘടകങ്ങൾക്കും ആശയമണ്ഡലത്തിനും ഊന്നൽ കൊടുക്കുന്ന ഈ നിരീക്ഷണങ്ങളിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു പഠനം ബ്ലൂംബെർഗ് ഡോട്കോമിൽ ഈയിടെ പ്രസിദ്ധീകരിച്ചു.ആൻഡി മുഖർജി എന്ന കോളമിസ്റ്റിന്റേതാണ് ഈ വിശദമായ പഠനം. രാജ്യത്തെ ഏറ്റവും പുരോഗമനപരവും മാനവവികസനത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നതുമായ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ച് കേരളത്തിലും തമിഴ്നാട്ടിലും, ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാൻ ഇനിയും സാധിക്കാത്തതിന് പിന്നിൽ അടിസ്ഥാനപരമായ ചില സാമൂഹിക സാമ്പത്തിക കാരണങ്ങളുണ്ടെന്നാണ് ഈ പഠനം സമർത്ഥിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര നിർമാണ പ്രോജക്ടിനെ തടഞ്ഞു നിർത്താൻ യത്നിക്കുന്നവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചില സൂചനകൾ ഇതിലുണ്ട്.

തെക്കും വടക്കുമുള്ള സംസ്ഥാനങ്ങളിലെ വിവിധ സാമൂഹിക വികസന സൂചികകളെ താരതമ്യം ചെയ്തുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങളിൽ ആൻഡി മുഖർജി എത്തിച്ചേരുന്നത്. ഉദാഹരണത്തിന്, കേരളത്തിൽ പിറക്കുന്ന ഒരു കുട്ടി അഞ്ചു വയസ്സിനപ്പുറം ജീവിച്ചിരിക്കാനുള്ള സാധ്യത അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. എന്നാൽ 80 എംപിമാരെ ഇന്ത്യൻ പാർലമെന്റിലേക്കയക്കുന്ന ഉത്തർപ്രദേശാകട്ടെ ഇക്കാര്യത്തിൽ അഫ്ഘാനിസ്ഥാനെക്കാൾ പിന്നിലാണ്. അത്രയ്ക്കാണ് ഇന്ത്യയുടെ തെക്കും വടക്കും തമ്മിലുള്ള അന്തരം. ദാരിദ്ര്യം മുഖമുദ്രയായ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ ജനതയ്ക്കുമേലുള്ള ശക്തമായ സ്വാധീനമാണ് ബിജെപിയെ അധികാരത്തിലെത്തിക്കുന്നത് പിന്നിലെ പ്രധാന ഘടകം. ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്‌, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യൻ ജനതയുടെ പകുതിയും കഴിയുന്നത്. ഏതാണ്ട് 60.7 കോടി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രപ്രദേശ്, കേരളം, തെലുങ്കാന എന്നിവിടങ്ങളിലായി ആകെ ജനസംഖ്യ 27.3 കോടിയാണ്. സാമ്പത്തിക പുരോഗതിയും സാമൂഹിക പുരോഗതിയും മുഖ്യ അജണ്ടയായി കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മാറുമ്പോൾ ക്ഷേത്ര നിർമാണവും, പൗരത്വ നിയമവും, ന്യൂനപക്ഷ വിരുദ്ധതയുമൊക്കെ മുഖ്യപ്രമേയമാക്കി മാറ്റാനുള്ള തീവ്ര പദ്ധതിയാണ് വടക്കേ ഇന്ത്യയിൽ ബി ജെ പി മുന്നോട്ടു വെയ്ക്കുന്നത്. സാമൂഹിക പുരോഗതിയെ അടിസ്ഥാനമാക്കിയ മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തെ ന്യൂനീകരിക്കാനും അതിന്റെ സ്ഥാനത്ത് മതാത്മകമായ ഒന്ന് വളർത്തിയെടുക്കാനുമാണ് സംഘപരിവാറിന്റെ തീവ്ര പരിശ്രമം. കേരളവും തമിഴ്നാടും ‘പോലുള്ള’ സംസ്ഥാനങ്ങളിൽ ഈ നീക്കം ഏതാണ്ട് സമ്പൂർണമായി പരാജയപ്പെടുമ്പോൾ വടക്കേ ഇന്ത്യയിൽ ഈ മത രാഷ്ട്രീയ പദ്ധതി അവർക്ക് ഏറെ ഗുണംചെയ്യുന്നുണ്ട് എന്ന് മുൻ വർഷങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ തെളിവ്.

മതവികാരങ്ങൾ ഇളക്കിവിട്ട് ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാം എന്ന ബിജെപിയുടെ നീക്കങ്ങൾ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ നല്ലരീതിയിൽ വേരോടിയിട്ടുള്ള കേരളത്തിലും തമിഴ്നാട്ടിലും ഫലപ്രദമാകാത്തതിന് ഒരു സുപ്രധാന കാരണം താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജീവിത നിലവാരത്തിൽ വന്നിട്ടുള്ള വലിയ പുരോഗതിയാണ്. ഗ്രാമീണ മേഖലയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ ശതമാനം കേരളത്തിൽ 0.76 ശതമാനവും, തമിഴ്നാട്ടിൽ 2.9 ശതമാനവുമാണെങ്കിൽ ഗുജറാത്തിൽ 17.15 ശതമാനവും ഉത്തർപ്രദേശിൽ 26.35 ശതമാനവും ബീഹാറിൽ 36.95 ശതമാനവുമാണ്. 10 വർഷത്തെ മോദി ഭരണം കഴിഞ്ഞ ഇന്ത്യയിലെ അവസ്ഥയാണിത് എന്നോർക്കണം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാമെന്ന വിശ്വാസം പോലും നഷ്ടപെട്ട ഒരു ജനതയ്ക്ക് മുന്നിൽ, അർദ്ധ ഫ്യൂഡൽ സാമൂഹിക ബന്ധങ്ങൾ സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും നിലനിൽക്കുകയും അതിന്റെ സാംസ്കാരിക ആവരണത്തിനുള്ളിൽ ഈ ആധുനിക കാലത്തും കഴിയുകയും ചെയ്യുന്ന ഒരു ജനതയ്ക്ക് മുന്നിൽ, വളരെ വിദഗ്ധമായ രാഷ്ട്രീയ കരുക്കളാണ് ബിജെപി മുന്നോട്ടു വെയ്ക്കുന്നത്. മധ്യകാലയുഗങ്ങളിലെ മുസ്ലിം ആക്രമണം, അതിൽ തകർന്നടിഞ്ഞ ക്ഷേത്രങ്ങളും ഹിന്ദുമതവിശ്വാസകേന്ദ്രങ്ങളും. അതിനെ തിരിച്ചുപിടിക്കുക. ഇതിന്റെ കൂട്ടത്തിൽ കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് അല്ലറചില്ലറ സൗജന്യങ്ങൾ നൽകി കൂടെ നിർത്തുക. ഭരണകൂടത്തിന്റെ ചില്ലറ സൗജന്യങ്ങൾ പറ്റുന്ന പ്രജകളായി, ഭാവിയിൽ വരുവാൻ പോകുന്ന മതരാഷ്ട്രം തങ്ങളുടെ സ്വത്വബോധത്തിന്റെ ഭാഗമാക്കി വടക്കേ ഇന്ത്യൻ ഗ്രാമീണ ജനതയെ മാറ്റുന്ന രാഷ്ട്രീയ തന്ത്രം.

സംഘപരിവാറിന്റെ അടിസ്ഥാന രാഷ്ട്രീയ തന്ത്രമായ മുസ്ലിം വിരോധം ദക്ഷിണേന്ത്യയിൽ ഏശാത്തതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. മധ്യേഷ്യയിൽ നിന്നും കടന്നുവന്ന മുസ്ലിം ആക്രമണകാരികളായി ദക്ഷിണേന്ത്യയിലെ മുസ്ലീങ്ങളെ ചിത്രീകരിക്കാൻ ചരിത്രം അല്പംപോലും അനുവദിക്കുന്നില്ല. കച്ചവടത്തിനായി കടൽ കടന്ന് വന്നവരും ജാതീയമായ ഉച്ചനീചത്വത്തിൽ നിന്നും രക്ഷനേടാൻ മതപരിവർത്തനം നടത്തിയ ‘താഴ്ന്ന’ ജാതിക്കാരായ ഹിന്ദുക്കളുമാണ് ദക്ഷിണേന്ത്യൻ മുസ്ലീങ്ങളിൽ അധികവും. മുസ്ലിം ആക്രമണത്തിന്റെ തിരക്കഥ അതുകൊണ്ട് ദക്ഷിണേന്ത്യയിൽ വലിയ വേരോട്ടമില്ലാത്ത ഒന്നാണ്. ടിപ്പുവും ഹൈദറും നടത്തിയ പടയോട്ടങ്ങളെയും അതിനോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളെയും കേവലമായി വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ അരങ്ങേറുന്നത് ഇതിനാലാണ്. ഈയൊരു വിഷയം ഈ കുറിപ്പിന്റെ പരിധിയിൽ വരുന്നില്ല എന്നതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല.

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി വിപ്ലവകരമായ പല നയങ്ങൾക്കും തുടക്കമിട്ടു . ഭൂപരിഷ്കരണം, പൊതു വിദ്യാഭ്യാസം തുടങ്ങിയ നയങ്ങളിലൂടെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഇത് വഴിതെളിച്ചു. ഇതിനു മുൻപുതന്നെ ശക്തമായ സാമൂഹികപരിഷകരണ പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ചിട്ടിരുന്ന മണ്ണിൽ പുരോഗമന ആശയങ്ങൾ ആഴത്തിൽ വേരുപിടിച്ചു. മാറിമാറി വ്യത്യസ്ത മുന്നണിഭരണങ്ങൾ അധികാരത്തിലെത്തുന്ന കേരളത്തിൽ വലതുപക്ഷ സർക്കാരുകൾക്കുപോലും ഇടതുപക്ഷം തുടങ്ങിവെച്ച ജനകീയവും പുരോഗമനപരവുമായ നയങ്ങളിൽ നിന്നും പൂർണമായി വ്യതിചലിക്കാനായില്ല. ആഭ്യന്തരോത്പാദനം കുറഞ്ഞ അളവിൽ നിൽക്കുമ്പോഴും വികസിത മുതലാളിത്ത രാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്ന വലിയ നേട്ടങ്ങൾ മാനവ വികസന സൂചികകളിൽ കൈവരിക്കാൻ ഇതിടയാക്കി. ന്യൂനപക്ഷ സമുദായങ്ങൾ മുഖ്യധാരയിൽ തന്നെ അലിഞ്ഞു ചേർന്നു.സാമൂഹികമായ ഈ കെട്ടുറപ്പിനെ വർഗീയ വിഷം കൊടുത്ത് തകർക്കുക ഒട്ടും എളുപ്പമല്ലാതായതോടെ കേരളത്തിലെ ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടുപോകാനാവാത്ത സ്ഥിതിയിലായി. വർഗീയ ലക്ഷ്യത്തോടെയുള്ള അജണ്ടകൾക്ക് പകരം സാമൂഹിക സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കുന്ന നയങ്ങൾ മാത്രം സ്വീകരിക്കുന്ന നിലയിലേക്ക് ജനങ്ങൾ പൊതുവെ മാറി. അയോധ്യയിലെ ബാബറി പള്ളിയുടെ പൊളിക്കലും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വരാഷ്ട്രീയം കുതിച്ചുയർന്നപ്പോഴും ആ കാറ്റ് പശ്ചിമഘട്ടത്തിനിപ്പുറത്തേക്ക് വീശാഞ്ഞതിന് ഇത് അടിസ്ഥാന കാരണങ്ങളായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുൻകൈയിൽ നടന്ന ഭൂപരിഷ്കരണം പോലെയുള്ള വിപ്ലവകരമായ മുദ്രാവാക്യങ്ങൾ തമിഴകത്ത് ഉയർന്നില്ല. പക്ഷേ ദ്രവിഡീയൻ രാഷ്ട്രീയത്തിന് എല്ലായ്പ്പോഴും ഒരു ജനകീയ മുഖമുണ്ടായിരുന്നു .അത് തമിഴ്നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും പ്രതിഫലിച്ചു. വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരിക്കലും ഇത്തരമൊരു മുഖമുണ്ടായിരുന്നില്ല. കടുത്ത ഫ്യൂഡൽ ബന്ധങ്ങളെ തെല്ലുപോലും അനക്കാൻ അതനുവദിച്ചില്ല. തമിഴ്നാട്ടിൽ 18നും 23നും ഇടയിലുള്ള യുവജനതയിൽ 47 ശതമാനവും ഉന്നതവിദ്യാഭ്യാസ മേഖലയിൽ എത്തിപ്പെടുമ്പോൾ ബീഹാറിൽ അത് 17 ശതമാനം മാത്രമാണ്. കേരളത്തിലിത് 41.3 ശതമാനവും തെലുങ്കാനയിൽ 40 ശതമാനവുമാണ്. ദേശീയ ശരാശരിയാകട്ടെ 28.4 ശതമാനമായിരിക്കുമ്പോഴാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ അതിന്റെ ഇരട്ടിയിലെത്തി നിൽക്കുന്നത്.

ആരോഗ്യമേഖലയിലെ സ്റ്റേറ്റിന്റെ ഇടപെടലിലും ഇതേ വ്യത്യാസങ്ങൾ പ്രകടമാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യ സൂചികകളുടെ കാര്യത്തിൽ കേരളം ഒന്നാമതാണ്, തമിഴ്നാടും തെലുങ്കാനയും രണ്ടാമതും മൂന്നാമതും. ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്. നിയോ ലിബറൽ നയങ്ങൾ ഇന്ത്യയിൽ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ കാലഘട്ടത്തിലാണ് വൻകിട സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സർക്കാർ ആശുപത്രികൾ ഉയർന്നത്. ഇതേ കാലത്ത് മധ്യപ്രദേശിലെ ജില്ലാ ആശുപത്രികളിലെ കിടക്കകൾ നാലിലൊന്നും സൗജന്യ വിഭാഗത്തിൽ നിന്നും മാറ്റിയ നടപടി ഗ്രാമീണമേഖലകളിൽ ഉള്ളവരെയും ട്രൈബൽ ജനവിഭാഗങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയത് സംബന്ധിച്ച പഠനങ്ങൾ തന്നെയുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ മികവിന്റെ പരോക്ഷമായ പ്രതിഫലനമാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഐ ടി മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്കു പിന്നിലും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനത ആവശ്യത്തിന് ലഭ്യമാണ് എന്നതാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഐടി രംഗത്ത് മുൻപന്തിയിലായതിന്റെ പ്രധാന കാരണം. രാജ്യത്തെ ആദ്യത്തെ ഐടി പാർക്ക് സ്ഥാപിതമായ തിരുവനന്തപുരവും ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കയറ്റുമതി കേന്ദ്രമായ ബാംഗ്ലൂരും ഏറ്റവും മുൻ നിര ഐടി കമ്പനികളുടെ ആസ്ഥാനമായ ഹൈദരാബാദും ഒക്കെ വൻകിട ഐടി നഗരങ്ങളായി മാറിയത് യാദൃച്ഛികമല്ല. ഒരു പക്ഷെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇനിയും സ്വപ്നം കാണാൻ കഴിയാത്ത ഒരു കാര്യമാണിത്.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും സ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നത് മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുകയും അത് സമ്പദ്വ്യവസ്ഥയ്ക്കാകെ ഗുണപരമായി മാറുകയും ചെയ്യുമെന്ന കാഴ്ചപ്പാടിനെയാണ് നിയോ ലിബറൽ നയങ്ങൾ തിരുത്തിയത്. മതത്തിന്റെ ആവരണമണിഞ്ഞുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഉള്ളിൽ കടന്നു നോക്കിയാൽ കാണാൻ കഴിയുക ഈ കടുത്ത നിയോ ലിബറൽ നയങ്ങളാണ്. ഒരു പക്ഷെ മത രാഷ്ട്രീയത്തിന്റെ മേലങ്കി അത് എടുത്തണിയുന്നതുതന്നെ 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ കമ്പോള സാധ്യതകൾ പൂർണമായും മൂലധന താല്പര്യങ്ങളുടെ വരുതിയിൽ നിർത്താനാണ്.

വികസനം വഴിമുട്ടി നിൽക്കുന്പോഴാണ് വിഭാഗീയതയുടെ രാഷ്ട്രീയം തലപൊക്കുന്നത്. വിഭവങ്ങൾ പരിമിതമാകുമ്പോഴാണ് അതിൽ പങ്കുപറ്റാൻ വരുന്നവർ അപരരാകുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി, അർദ്ധ ഫ്യുഡലിസത്തിന്റെ പിടിയിൽനിന്നും ഇനിയും മുക്തമാകാത്ത വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ മാറിത്തീരുന്നത് അതുകൊണ്ടാണ്. ഈ ദൂഷിത വലയത്തിൽനിന്നും പുറത്തുകടക്കാൻ ഒരു പരിധി വരെയെങ്കിലും കഴിഞ്ഞ ഇടങ്ങളിൽ സംഘപരിവാർ വിയർക്കുന്നതും അതിനാലാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − twelve =

Most Popular