ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ ചൂണ്ടിക്കാണിച്ച് അതിനെതിരെ അന്താരാഷ്‌ട്ര നിയമപ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് അൾജീരിയ, അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു. ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ ലോക മനസ്സാക്ഷി ശക്തമായി പ്രതികരിക്കാത്തതിൽ രോഷാകുലനായ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് ടെബ്ബോൺ തന്റെ ഗവൺമെന്റ് ഇസ്രയേലിന്റെ പൈശാചികമായ നടപടിക്കെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ (ഐസിപി) സമീപിച്ചതായി നവംബർ 7ന് പറഞ്ഞു. അതിനു പിന്നാലെ കൊളമ്പിയിലെ ഇടതുപക്ഷ സർക്കാരും അന്താരാഷ്‌ട്ര കോടതിയിൽ അൾജീരിയ നൽകിയ കേസിൽ കക്ഷിചേരാൻ തീരുമാനിച്ചു. കൊളമ്പിയയുടെ പ്രസിഡന്റ് ഗുസ്‌താവൊ പെത്രോ നവംബർ 9ന് പറഞ്ഞത് ഇസ്രായേലിലെ പ്രധാനമന്ത്രി നെതന്യാഹുനിനെതിരെ, പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ ചൂണ്ടിക്കാണിച്ച് അൾജീരിയൻ സർക്കാർ നൽകിയ കേസിൽ കൊളംബിയയും കക്ഷിചേരുമെന്നാണ്.
ഐസിസി 2021 ഫെബ്രുവരി 5‐ാം തീയതി തന്നെ പലസ്‌തീനിൽ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ അമേരിക്കൻ ഗവൺമെന്റിന്റെ എതിർപ്പും സമ്മർദവും കാരണം ആ അന്വേഷണം മുന്നോട്ടു പോയില്ല. ഇപ്പോൾ അൾജീരിയയിലെയും കൊളംബിയയിലെയും ഗവൺമെന്റുകൾ നേരിട്ട് ഐസിസിയെ സമീപിച്ചതിനൊപ്പം പലസ്‌തീൻ മനുഷ്യാവകാശ സംഘടനകളും അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ അമേരിക്കൻ സമ്മർദം വിലപ്പോവില്ലെന്ന് വന്നിരിക്കുന്നു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗലാന്റ് എന്നിവർക്കെതിരെ ഐസിസി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നു. ഗാസക്കാരെ ‘‘മനുഷ്യമൃഗങ്ങൾ’’ എന്ന് ഗലാന്റ് വിളിച്ചതും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രയേൽ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ഐസിസിയുടെ മുഖ്യ പ്രോസിക്യൂട്ടർ കരിം ഖാനെ പുറത്താക്കണമെന്ന ആവശ്യവും മനുഷ്യാവകാശ സംഘടനകൾ ഉയർത്തിയിരിക്കുന്നു. ♦