Sunday, May 19, 2024

ad

Homeപ്രതികരണംപുതിയ വ്യവസായനയം നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്

പുതിയ വ്യവസായനയം നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്

പിണറായി വിജയൻ

ജീവിതനിലവാര സൂചികകളനുസരിച്ച് ലോകത്തിനു മുന്നിൽ അഭിമാനിക്കാവുന്ന സ്ഥാനമാണ് കേരളത്തിനുള്ളത്. നവോത്ഥാനത്തിന്റെയും കർഷക–-തൊഴിലാളി മുന്നേറ്റങ്ങളുടെയും അടിത്തറയിൽ പടുത്ത ആധുനിക കേരള സമൂഹം നീതിക്കും തുല്യതയ്ക്കുമായി നിലയുറപ്പിച്ചതിന്റെ ഫലമായാണ് നമുക്കത് സാധ്യമായത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ പൊതുമേഖലയ്ക്കുള്ള നിർണ്ണായക സ്വാധീനവും ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കുന്ന ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടലുകളും ഈ നേട്ടങ്ങളെ ഇന്നും നിലനിർത്തുന്നു. എന്നാൽ സമാനമായ നേട്ടം ഉത്പാദന മേഖലയിൽ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതു സാധ്യമാകാനുള്ള ഏറ്റവും പ്രധാന ഉപാധി കേരളത്തിന്റെ പ്രത്യേകതകളെല്ലാം പരിഗണിച്ച് ഇന്നത്തെ കാലത്തിന് അനുഗുണമായ ഒരു വ്യവസായ നയം രൂപീകരിക്കുക എന്നതാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് പുതിയ വ്യവസായ നയത്തിനു സർക്കാർ രൂപം നൽകിയത്.

വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് 2016 മുതൽ എൽഡിഎഫ് സർക്കാരുകൾ ശ്രമിക്കുന്നത്. കൂടുതൽ നിക്ഷേപം കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി യാഥാർത്ഥ്യബോധത്തോടെയാണ് ഈ വ്യവസായ നയത്തിനു രൂപം നൽകിയത്. വ്യവസായ വിപ്ലവം 4.0 ന്റെ ഭാഗമായി വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിന് (നിർമ്മിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് & അനാലിസിസ്, തുടങ്ങിയവ) സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20%, പരമാവധി 25 ലക്ഷം രൂപ വരെ തിരികെ നൽകുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ വ്യവസായങ്ങൾക്ക് 5 വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നൽകുന്ന പദ്ധതി, സ്ത്രീകൾ/പട്ടികജാതി/പട്ടികവർഗ സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും ഇളവ്, എം.എസ്.എം.ഇ ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന GST വിഹിതം 5 വർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതി തുടങ്ങി നിരവധി വാഗ്ദാനങ്ങൾ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ പാർക്കിൽ ഡിസൈനിങ്ങിനും നിർമ്മാണത്തിനും സൗകര്യമൊരുക്കും. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങിലും നിർമ്മാണമേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ്-വെയർ പാർക്കും സ്ഥാപിക്കും. ഇലക്ട്രോണിക് വാഹന രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് ബാറ്ററി നിർമ്മാണ ഇവി പാർക്ക് സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാൻഡ് അനുവദിക്കും. ഫുഡ് ടെക്നോളജി മേഖലയിൽ ഫുഡ് ടെക് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാർക്കുകളും പ്രത്യേക ഫുഡ് പാർക്കുകളും സ്ഥാപിക്കും. ലോജിസ്റ്റിക് കണക്റ്റിവിറ്റി വർധിപ്പിക്കാൻ മിനി-മൾട്ടി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും. വ്യവസായ പാർക്കുകളിൽ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി ഭൂമി ലഭ്യമാക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് സേവന ദാതാക്കൾക്ക് വ്യവസായ പദവി നൽകുകയും ചെയ്യും.

അതിനൂതന സാങ്കേതികവിദ്യയായ നാനോ ടെക്നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കും. നമ്മുടെ സംസ്ഥാനത്തെ എയ്റോസ്പേസ്, ഡിഫൻസ് ടെക്നോളജി ഹബ്ബാക്കി മാറ്റുന്നതിനായി കേരള സ്പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും. 3ഡി പ്രിന്റിങ് രംഗത്ത് കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിങ് ലാബ് കേരളത്തിൽ ആരംഭിക്കും. ഇതിനൊപ്പം 3ഡി പ്രിന്റിങ് കോഴ്സുകളും രൂപകൽപന ചെയ്യും. നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ കേരളത്തിൽ പൂർണമായും സംരംഭകസൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിക്കും. അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാർത്ഥ്യത്തിലൂന്നി ഈ മേഖലയിലെ സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള വ്യവസായ വാണിജ്യ നയം 2023 മുൻഗണനാ മേഖലകളിലൂന്നിയ വ്യവസായവൽക്കരണമാണ് ലക്ഷ്യമിടുന്നത്. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതികവിദ്യകൾ, ആയുർവേദം, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, രൂപകൽപ്പന(ഡിസൈൻ), ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകൽപ്പനയും ഉൽപാദനവും, എഞ്ചിനീയറിങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതികവിദ്യകൾ, ഗ്രഫീൻ, ഉയർന്ന മൂല്യവർധിത റബ്ബർ ഉൽപ്പന്നങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും, ലോജിസ്റ്റിക്സ് ആൻഡ് പാക്കേജിങ്, മാരിടൈം മേഖല, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിങ്ങും മാലിന്യ സംസ്കരണവും, പുനരുപയോഗ ഊർജ്ജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരവും ആതിഥേയത്വവും, 3-ഡി പ്രിന്റിങ് എന്നീ 22 മുൻഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാനസൗകര്യ വികസനവും സാങ്കേതികവിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കൽ, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങൾ എന്നീ ഉപ നയങ്ങളിലൂടെ സമഗ്രപിന്തുണ നൽകും. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉൽപന്നങ്ങളുടെ വ്യാവസായിക ഉൽപാദനത്തിന് മുൻഗണന നൽകുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഇതിനൊപ്പം തന്നെ ഗ്രഫീൻ പോലെ വ്യവസായ സമ്പദ് രംഗങ്ങളിൽ ഉയർന്നുവരുന്ന നവീനമേഖലകളിൽ ഗവേഷണത്തിന് സഹായം ലഭ്യമാക്കാനും സർക്കാർ തയ്യാറാണ്.

സംസ്ഥാനത്ത് ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്വ നിക്ഷേപങ്ങളെയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങൾക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക, സാമൂഹിക, ഭരണ ഘടകങ്ങളിൽ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കുന്നതിന് പ്രാപ്തമാക്കുക, ഉൽപ്പന്നങ്ങൾക്ക് ‘കേരള ബ്രാൻഡ്’ ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ പൂർണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും വികസിതമായ സ്റ്റാർട്ടപ്പ് കേന്ദ്രമാക്കി കേരളത്തെ മാറ്റാനും ലക്ഷ്യമിടുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ നടപ്പാക്കി വരുന്ന വ്യവസായ മേഖലയിലെ നവീനമായ ഇടപെടലുകളുടെ ഗുണഫലം ഇന്ന് വ്യവസായരംഗത്ത് ദൃശ്യമാണ്. വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സാധിച്ചതിന്റെ ഭാഗമായി ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിൽ 28ൽ നിന്ന് 15–ാം സ്ഥാനത്തേക്ക് ഉയരാൻ കേരളത്തിന് സാധിച്ചു. അടുത്ത സർവേയിൽ ആദ്യ പത്തിനുള്ളിലെത്താനാണ് കേരളം ശ്രമിക്കുന്നത്. 2021-–22ൽ വ്യവസായ വളർച്ചാ നിരക്ക് 17.3 ശതമാനമായി ഉയർത്താനും സാധിച്ചു. മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച പ്രത്യേകമെടുത്താൽ ദേശീയ ശരാശരിക്ക് മുകളിൽ നിന്നുകൊണ്ട് 18.9 ശതമാനം വളർച്ച നേടാനും കേരളത്തിന് സാധിച്ചു. കെ- സ്വിഫ്റ്റ് കൂടുതൽ കാര്യക്ഷമമാക്കിയതിനൊപ്പം എല്ലാ വകുപ്പുകളിലെയും സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നതിനും ശ്രമിച്ചുവരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിക്കൊണ്ട് അവയുടെ അടിസ്ഥാനത്തിൽ ആധുനികവൽക്കരിച്ച് മത്സരക്ഷമവും ലാഭകരവുമാക്കി മാറ്റുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. പരമ്പരാഗത വ്യവസായ മേഖലയിലും തൊഴിൽ സംരക്ഷിച്ചുകൊണ്ട് ആധുനികവൽക്കരണം സാധ്യമാക്കും. പുതിയ വ്യവസായനയത്തിലൂടെ നിലവിലെ വ്യവസായ സൗഹൃദ മാറ്റത്തിന് തുടർച്ചയുണ്ടാക്കാനും വ്യവസായ രംഗത്തും കേരള മാതൃക സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരളമെന്ന സ്വപ്നത്തിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്പുകളിലൊന്നാണ് പുതിയ വ്യവസായ നയം. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കാനും സമഗ്രവും സർവ്വതലസ്പർശിയുമായ വികസനവും ക്ഷേമവും സാധ്യമാക്കാനും പ്രതിജ്ഞാബദ്ധതയോടെ സർക്കാർ മുന്നോട്ടു പോകും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × five =

Most Popular