1 ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
അജൈവ മാലിന്യം
ശേഖരണവും പരിപാലനവും
സർക്കാർ ബസുകളിൽ ഒഴിഞ്ഞ ബോട്ടിലുകൾ വെയ്ക്കാൻ അടുത്തയിടെ സൗകര്യമായപ്പോൾ ഇരട്ടയാറിലെ സ്വകാര്യ ബസുകൾ ഈ സംവിധാനവുമായി ഒരു വർഷംമുൻപേ ഓടാൻ തുടങ്ങിയിരുന്നു. ഇതിനുള്ള ചെലവ് വഹിക്കാൻ പഞ്ചായത്തിന് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ശരിയായ മാലിന്യ സംസ്കരണ ശീലം നാടിന് പകർന്നതിന് സമ്മാനമായി പഞ്ചായത്തിന് ഇതിലേക്ക് അര ലക്ഷംരൂപ ഒരു ബാങ്ക് നൽകി. അതുകൊണ്ടുതന്നെ ഇരട്ടയാറിലെ മാലിന്യ സംസ്കരണം കണ്ടുപഠിക്കാൻ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും നിരവധി പേർ എത്തുന്നതിൽ നാടിന്റെ അഭിമാനമൊന്ന് കാണേണ്ടതുതന്നെയാണ്. ഇത് മാലിന്യസംസ്കരണത്തിൽ ഇരട്ടയാർ പഞ്ചായത്തിന്റെ മേന്മ പാർലമെന്റിൽ വരെയെത്തിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ കേന്ദ്ര ധനമന്ത്രി ഇരട്ടയാറിലെ മാലിന്യ സംസ്കരണം മാതൃകയാണെന്ന് പരാമർശിച്ചതാണ് ദേശീയതലത്തിൽ തിളങ്ങിയത്. സമീപനം, സഹകരണം, നവീകരണം, ശാക്തീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും ഉദാഹരണമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രസംഗത്തിൽ സൂചിപ്പിച്ചു. മാലിന്യ സംസ്കരണത്തിലൂടെ സുസ്ഥിര വികസനമുറപ്പാക്കിയ പഞ്ചായത്തായി മാറിയ ഇരട്ടയാർ, ഐക്യരാഷ്ട്രസഭയുടെയും സംസ്ഥാന സർക്കാരിന്റെയും പുരസ്കാരങ്ങളും നേരത്തെ നേടിയിരുന്നു. ഈ പ്രവർത്തനത്തിനു പിന്നിലെ അധ്വാനം അത്രയേറെ മൂല്യവത്തായതാണ്. ചെറിയൊരു ഉദാഹരണം പറയാം: – ഗുളികകൾ ഉപയോഗിച്ചുകഴിഞ്ഞാൽ അതിന്റെ സ്ട്രിപ്പ് മിക്കവരും ഉപേക്ഷിച്ചുകളയും. തീരെ കനം കുറഞ്ഞ ഈ സ്ട്രിപ്പുകൾ ജീർണിക്കാതെ കാലാകാലം മണ്ണിലും വെള്ളത്തിലും അടിഞ്ഞു കിടക്കും. ഇവ ശേഖരിച്ചു സംസ്‌കരിക്കാൻ പലപ്പോഴും കഴിയാറില്ല. ഓരോ ദിവസവും ഇങ്ങനെ ഉപേക്ഷിച്ചു വലിച്ചെറിയുന്ന സ്ട്രിപ്പുകളുടെ കണക്ക് മാസങ്ങൾ കഴിയുമ്പോൾ ടൺ കണക്കായി മാറും. ആദ്യം നിസാരമെന്ന് കരുതുന്ന ഈ ഒഴിഞ്ഞ ഗുളിക സ്ട്രിപ്പുകൾ ഭാവിയിൽ ഭീകര മാലിന്യം തന്നെയാണെന്ന് മനസിലാക്കി കൃത്യമായി ഉറവിടങ്ങളിൽത്തന്നെ അവ ശേഖരിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞു. 22 ടൺ സ്ട്രിപ്പുകളാണ് ഇരട്ടയാറിൽ നിന്നും ഹരിതകർമസേന സംസ്കരണത്തിന് നൽകിയത്. ഇങ്ങനെ വൻതോതിൽ ചെറുതും വലുതുമായ മാലിന്യങ്ങൾ അവയുടെ ഇനം തിരിച്ചെടുത്ത് അതിന്റെ സ്വാഭാവികമായ സംസ്കരണങ്ങൾക്ക് വിധേയമാക്കുകയും വീണ്ടും ഉപയോഗിക്കാൻ പറ്റുന്നവയെ പുനഃചംക്രമണം ചെയ്ത് പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ചെയ്തു. അതിന് വിപുലമായ സൗകര്യങ്ങൾ പഞ്ചായത്ത് ക്രമീകരിച്ചു. മറ്റ് പഞ്ചായത്തുകൾക്ക് മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ സ്കൂളാണ് ഇരട്ടയാറിലെ എംസിഎഫ് നിലനിൽക്കുന്നത്. ഇങ്ങനെ വിവിധ സവിശേഷതകൾ ഇരട്ടയാറിലെ സംസ്കരണത്തിന്റെ മേന്മ തേടുമ്പോൾ കാണാം. ഡൽഹിയിൽ നടന്ന മൈക്രോ എന്റർപ്രൈസസ് കോൺക്ലേവിൽ ഓരോ പഞ്ചായത്തുകളും തങ്ങളുടെ വിവിധ സംരംഭങ്ങളുടെ മാതൃകകൾ അവതരിപ്പിച്ചപ്പോൾ ഇരട്ടയാറിലെ ഹരിതകർമസേനക്കാർ എത്തിയത് ഒരു ബോർഡുമായിട്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നടക്കുമ്പോൾ അവയുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്താൻ സ്ഥാപിക്കുന്ന സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് ആയിരുന്നു അത്. സ്വന്തമായി ഇങ്ങനെ ബോർഡ് നിർമിച്ചുകൊണ്ട് തങ്ങൾ വരുമാനം നേടുന്നു എന്നുള്ളതാണ് കോൺക്ലേവിൽ അവതരിപ്പിച്ചത്. ഒരു വർഷം മാത്രം ഇതിലൂടെ 6,69,519 രൂപ വരുമാനം കിട്ടിയ കണക്ക് അവതരിപ്പിക്കപ്പെട്ടപ്പോൾ ആദ്യം നെറ്റിചുളിച്ചവർവരെ കയ്യടിച്ചു. മികച്ച വരുമാന സംരംഭങ്ങളിലൊന്നായി അവാർഡ് നേടിയാണ് ഇരട്ടയാറിലെ ഹരിതകർമസേന ഡൽഹിയിൽനിന്ന് മടങ്ങിയത്. മറ്റ് പഞ്ചായത്തുകൾക്ക് ക്ലാസ് നൽകുന്നവരായി ഇന്നവർ മാറിയിരിക്കുന്നു. സ്വരാജ് ട്രോഫിയും സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ നിരവധി അവാർഡുകളും ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഇരട്ടയാറിന് ലഭിച്ചിട്ടുണ്ട്.
അതേസമയം 2020 ന് മുമ്പ് ഇരട്ടയാർ പഞ്ചായത്ത് ഇങ്ങനെയായിരുന്നില്ല. മറ്റേതൊരു പഞ്ചായത്തുംപോലെ മാലിന്യങ്ങൾ പലയിടത്തും കുന്നുകൂടി കിടക്കുകയായിരുന്നു. ജനങ്ങൾ മൂക്കുപൊത്തി തിരിഞ്ഞു നടക്കുന്ന അവസ്ഥ. ഈ ദുരവസ്ഥയിൽ നിന്നാണ് ദേശീയ തലത്തിൽ വരെ തലയുയർത്തി അഭിമാനത്തോടെ നേട്ടങ്ങളുടെ പടവുകൾ പഞ്ചായത്ത് കയറിയത്. അതുകൊണ്ടുതന്നെ ഈ മാറ്റത്തിന് കൈക്കൊണ്ട രീതി പഠനവിധേയമാക്കിയാണ് ഇപ്പോൾ പല പഞ്ചായത്തുകളും തങ്ങളുടെ മാലിന്യ സംസ്കരണ മാർഗങ്ങൾ ചിട്ടപ്പെടുത്തുന്നത്. ഇരട്ടയാറിലെ മുഴുവൻ ജനങ്ങൾക്കും ഈ അഭിമാനം ചാരിതാർഥ്യം പകരുന്നു.
എന്താണ് ഇരട്ടയാറിന്റെ പ്രത്യേകത?
ഹൈറേഞ്ചിന്റെ കുടിയേറ്റ പാദമുദ്രകൾ പതിഞ്ഞ മണ്ണിൽ ചേർന്നൊഴുകുന്ന സമൃദ്ധമായ രണ്ട് നദികളിലൂടെ ഇരട്ടയാർ എന്ന പേര് ലഭിച്ചു എന്നത് മാത്രമല്ല ഇരട്ടയാറിന്റെ പ്രത്യേകത. മാലിന്യങ്ങൾ കുമിഞ്ഞുകൂടി നാശത്തിലേക്കെത്തുമായിരുന്ന നാടിനെ ശരിയായ മാലിന്യസംസ്കരണ രീതികൾകൊണ്ട് ചേർത്തുപിടിച്ച് മനോഹരമായ ഈ ഭൂപ്രകൃതിയെ സംരക്ഷിച്ചു എന്നതാണ് പ്രധാന പ്രത്യേകത. ഇരട്ടയാറിന്റെ മണ്ണിൽ അടിയുമായിരുന്ന 451 ടൺ അജൈവ മാലിന്യ വസ്തുക്കൾ ആണ് ഹരിതകർമസേന വഴി സമാഹരിക്കാൻ കഴിഞ്ഞത്. 451 ടൺ എന്നത് നിസാരമായ കണക്കല്ല. ഇത്രയും അളവ് മാലിന്യവസ്തുക്കൾ അതേപടി നാട്ടിൽ കുമിഞ്ഞു കൂടി കിടന്നിരുന്നുവെങ്കിൽ സംഭവിക്കാവുന്ന പാരിസ്ഥിതിക ദോഷം എന്തു മാത്രമാണെന്ന് ഊഹിച്ചാൽ ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനും ഹരിതകർമസേനയും നടത്തിയ സേവനത്തിന്റെ മഹത്വം ബോധ്യമാകും. 2021 മാർച്ച് മുതൽ 2025 ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം പ്ലാസ്റ്റിക്, പേപ്പർ, മാലിന്യങ്ങൾ 256 ടൺ, പഴയ ചെരുപ്പ്, ബാഗ് 45 ടൺ, പഴയ തുണി 34 ടൺ, ചില്ല് 62 ടൺ, ഗുളിക സ്ട്രിപ്പ് 22 ടൺ, തെർമോകോൾ 6000 കിലോ, എന്നിവ നീക്കം ചെയ്ത് വേർതിരിച്ച് സംസ്കരിച്ച്- പുനരുപയോഗത്തിന് സാധ്യമാക്കി. ഇത്രയധികം മാലിന്യങ്ങൾ നീക്കുന്നതിനു വേണ്ടിവരുന്ന ചെലവ് ഭീമമാണ്. ഒപ്പം മികച്ച അടിസ്ഥാനസൗകര്യ സംവിധാനങ്ങളും വേണം. എന്നാൽ ഇവയെല്ലാം ഒരുക്കിയെന്നതു മാത്രമല്ല, മാലിന്യങ്ങൾ മൂല്യമുള്ള വസ്തുകളാക്കി മാറ്റി അവ വിറ്റ് വരുമാനം നേടിയപ്പോൾ ഭീമമായ ചെലവ് ബാധ്യതയായി മാറിയതുമില്ല. പഞ്ചായത്തിന്റെ അടിസ്ഥാനസ്ഥിതിവിവരക്കണക്ക് പരിശോധിച്ച് മാലിന്യ സംസ്കരണ സൗകര്യ സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി ആനുപാതികമാക്കി അവ പരിഹരിച്ചു എന്നതാണ് പഞ്ചായത്ത് ആദ്യം നടത്തിയ പരിശ്രമം. രണ്ടാമത്തെ പരിശ്രമം, ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും ക്രമേണ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ്. കൂടാതെ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കൈകാര്യം ചെയ്യുന്നതിന് ബൊകാഷി ബക്കറ്റുകൾ, പിറ്റ് കമ്പോസ്റ്റുകൾ, പൈപ്പ് കമ്പോസ്റ്റ് സംവിധാനങ്ങൾ എന്നിവ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തു.
സംവിധാന സൗകര്യങ്ങൾ
മോഡൽ മിനി എംസിഎഫുകൾ എല്ലാ വാർഡിലുമുണ്ട്. 4200 ച. അടി വിസ്തീർണമുള്ള എംസിഎഫിൽ കമ്പാർട്ട്മെന്റുകൾ, ബെയ്ലിംഗ് മെഷീൻ രണ്ടെണ്ണം, ആയിരം കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ലിഫ്റ്റ്, ഡസ്റ്റ് റിമൂവർ, സെൻട്രലൈസ്ഡ് ഫയർ സേഫ്റ്റി സിസ്റ്റം, സോർട്ടിങ് ടേബിൾ, നാല് വെയിങ് മെഷീൻ, നാല് ഗോഡൗൺ, ത്രീ ഫേസ് വൈദ്യുതി, ടോയ്‌ലെറ്റ്, വിശ്രമ മുറി, ഓഫീസ്, ഡ്രസ്സിങ് റൂം, ഒരു പിക്കപ്പ് വാൻ, ഒരു ഇ ഓട്ടോ എന്നിങ്ങനെ എംസിഎഫ് എന്നത് ആർആർഎഫ് മാതൃകയിൽ ആധുനികമായി വിപുലമാണ്. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവിലാണ് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്) നവീകരിച്ചത്. ശേഖരിക്കുന്ന മാലിന്യങ്ങൾ 18 വിഭാഗങ്ങളായി സൂക്ഷ്മമായി വേർതിരിച്ച് അവസാന ഘട്ട സംസ്‌കരണത്തിനായി സ്വകാര്യ ഏജൻസികൾക്കും റീസൈക്ലിംഗ് കമ്പനികൾക്കും കൈമാറും. മാസം തോറും ശേഖരിക്കുന്ന നാല് ടൺ പ്ലാസ്റ്റിക് വസ്തുക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
പ്രവർത്തനവും വരുമാനവും
എല്ലാ മാസവും ആദ്യ പത്ത് ദിനം വാതിൽപ്പടി ശേഖരണം. തുടർന്നുള്ള പത്ത് ദിവസം എംസിഎഫിൽ തരംതിരിക്കൽ. ബെയ്ലിംഗ് ചെയ്യാൻ തുടർന്നുള്ള അഞ്ച് ദിവസം. ഇങ്ങനെ മാസത്തിൽ 25 ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മാലിന്യങ്ങളും മൂല്യവർധിത രീതിയിൽ മാറ്റപ്പെടും. എല്ലാ മാസവും ഒന്നാം തീയതി ഹരിതകർമസേനയ്ക്ക് വേതനം ലഭിക്കും. ഇരുപതിനായിരത്തിന് മുകളിൽ വേതനം ലഭിക്കുന്ന അഞ്ച് പേരുണ്ട്. ആകെ 26 പേരാണ് സേനയിൽ ഉള്ളത്. 15000 മുതൽ 20000 വരെ ലഭിക്കുന്നവർ ഏഴ് പേർ. ബാക്കി 14 പേർക്ക് 15000 വരെ വേതനമുണ്ട്. പഞ്ചായത്തിലെ 85 ശതമാനം വീടുകളിൽനിന്നും 90 ശതമാനം സ്ഥാപനങ്ങളിൽനിന്നുമായി പ്രതിമാസം 2,50,000 രൂപായാണ് ഉപഭോക്തൃ ഫീസിനത്തിൽ പിരിച്ചെടുക്കുന്നത്.
അധിക വരുമാനം
യൂസർ ഫീ മാത്രമല്ല വരുമാനം. 93 ശതമാനം യൂസർ ഫീ ലഭിക്കുന്നുണ്ട്. മാലിന്യങ്ങളെ വേർതിരിച്ചു മൂല്യവർധിതമാക്കി മാറ്റി വിൽക്കുന്നതിൽനിന്നും കിട്ടുന്ന വരുമാനം പ്രധാനമാണ്. ഓരോ മൂന്ന് മാസത്തിലും 15 മുതൽ 18 ടൺ വരെ ഇങ്ങനെ മെറ്റീരിയൽ വില്പന നടത്തുന്നുണ്ട്. 2025 ഫെബ്രുവരി വരെ ഇങ്ങനെ ലഭിച്ച വരുമാനം 2,15,0000 രൂപയാണ്. ഇടുക്കി എക്കോ മിത്ര ഗ്രീൻ സൊല്യൂഷൻ, എറണാകുളം പ്ലാൻ അറ്റ് എർത്ത്, പെരുമ്പാവൂരിലുള്ള ഹമാര പ്ലാസ്റ്റിക്സ്, ബി ആൻഡ് പി പ്ലാസ്റ്റിക്സ്, അടിവാർ പ്ലാസ്റ്റിക്സ്, റിഫ്ലക്സ് തൃശൂർ തുടങ്ങിയ അംഗീകൃത സ്വകാര്യ ഏജൻസികളാണ് കരാർ അടിസ്ഥാനത്തിൽ മാലിന്യവസ്തുക്കൾ വാങ്ങുന്നത്.
തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമിച്ചു നൽകുന്നതിലൂടെയാണ് നമ്മൾ മറ്റൊരു അധിക വരുമാനം സാധ്യമാക്കുന്നത്. കുടുംബശ്രീ വഴി പരിശീലനം നേടിയാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ 2023–24 വർഷത്തിൽ 6,69,519 രൂപയുടെ വരുമാനമാണ് ലഭിച്ചത്.
തുമ്പൂർമുഴി വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് മുഖേനെ ജൈവ മാലിന്യങ്ങളിൽനിന്നും വളം നിർമാണത്തിലൂടെയും അധിക വരുമാനത്തിനുള്ള സംരംഭമുണ്ട്. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്ന കമ്പോസ്റ്റിംഗ് യൂണിറ്റുകൾ പ്രാദേശിക കൃഷിയെ പിന്തുണയ്ക്കുകയും മാലിന്യക്കൂമ്പാരത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഈ യൂണിറ്റുകൾ പ്രധാനമായും പട്ടണപ്രദേശത്തെ വീടുകളിൽനിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുകയും പൊതു ഉപയോഗത്തിനായി പ്രതിമാസം ഏകദേശം 4,000 കിലോഗ്രാം വളം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
അവബോധം നൽകൽ
13000 കുപ്പിയടപ്പുകൾകൊണ്ട് മനോഹരമായ ചിത്രശലഭത്തിന്റെ മാതൃകയിൽ സെൽഫി പോയിന്റ് നിർമിച്ചത് ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിൽ ഇരട്ടയാറിനെ ശ്രദ്ധേയമാക്കിയിരുന്നു. തങ്ങൾ സമാഹരിച്ച പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പുകൾകൊണ്ട് ഇത് നിർമിച്ച ഹരിതകർമസേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കേരള ബാങ്ക് പതിനായിരം രൂപ പാരിതോഷികം നൽകി. പൊതു സ്ഥലങ്ങളിലും സ്വകാര്യ ബസുകളിലും ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് 28 ബോട്ടിൽ ബൂത്തുകൾ – ഓരോ വാർഡിലും രണ്ടെണ്ണംവീതം – സ്ഥാപിച്ചിട്ടുണ്ട്. സ്നേഹാരാമങ്ങൾ നിർമിച്ചു. വീടുകളിൽ എത്തി ലഘു ലേഖകൾ നൽകി. സ്‌കൂളുകളിൽ വിവിധ ക്യാമ്പെയിനുകൾ നടത്തി. കൂടാതെ മെഗാ ക്ലീൻ ഡ്രൈവുകൾ പഞ്ചായത്തിൽ സംഘടിപ്പിച്ചു. ഇരട്ടയാർ ഡാമിൽ അടിഞ്ഞുകൂടുന്ന മാലിന്യമടക്കം ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ നീക്കംചെയ്തു വരുന്നു.
എൻഫോഴ്സ്മെന്റ്
മാലിന്യ സംസ്കരണത്തിൽ നല്ല ശീലങ്ങളും മികച്ച സംസ്കാരവും വളർത്തുന്നതിൽ അവബോധം നൽകുന്നതിനൊപ്പം നിയമപരമായ ഇടപെടലുകളും അനിവാര്യമാണ് എന്ന് ഇരട്ടയാർ പഞ്ചായത്തിലെ എൻഫോഴ്സ്-മെന്റ് കണക്ക് വ്യക്തമാക്കുന്നു. 2023 മാർച്ച് മുതൽ 2025 മാർച്ച് വരെയുള്ള രണ്ട് വർഷക്കാലത്തെ എൻഫോഴ്സ്-മെന്റ് നടപടികളുടെ എണ്ണം ആകെ 35 മാത്രമാണ് എന്നത് ശരിയായ ശീലങ്ങളിലേക്ക് നാട് എത്തിയെന്നതിന്റെ സൂചനയാണ്. 35 പരിശോധനകൾ നടത്തിയതിൽ നിയമ ലംഘനങ്ങൾക്ക് 1,44,000 രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ 1,15,000 രൂപ ലഭിച്ചു.
സാമ്പത്തിക സാങ്കേതിക പിന്തുണ
ശുചിത്വ മിഷൻ വഴി എല്ലാ മാലിന്യ സംസ്കരണ പദ്ധതികൾക്കും പഞ്ചായത്തിന് സാമ്പത്തിക, സാങ്കേതിക പിന്തുണയുണ്ട്; ഇതിനു പുറമെ പൈലറ്റ് പഞ്ചായത്ത് എന്ന നിലയിൽ ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളെ ഏകോപിക്കുന്നുണ്ട്. നൈപുണ്യ പരിശീലനത്തിന് കുടുംബശ്രീ സഹായം ലഭിക്കുന്നുണ്ട്. മാലിന്യ സംസ്കരണത്തിൽ മികച്ച പഞ്ചായത്തായി മാറിയതിന് എം എസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ രണ്ട് ബെയ്ലിംഗ് മെഷീനിനും അനുബന്ധ ഉപകരണങ്ങൾക്കും 12 ലക്ഷം രൂപ നൽകിയിരുന്നു. ടൗൺ ഹരിതവൽക്കരണത്തിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായമായി 30,000 രൂപ ലഭിച്ചിരുന്നു.
സുസ്ഥിര വികസനത്തിന്റെയും കമ്മ്യൂണിറ്റി ശാക്തീകരണത്തിന്റെയും പ്രതീകമാണ് ഇരട്ടയാറിലെ മാലിന്യ സംസ്കരണമെന്ന് നിസംശയം പറയാവുന്നതാണ്. വാതിൽപ്പടി ശേഖരണം മുതൽ അന്തിമ സംഭരണം വരെ വ്യവസ്ഥാപിതമായ സമീപനം ഉറപ്പാക്കുന്നതാണ് മേല്പറഞ്ഞ പ്രവർത്തനങ്ങൾ. ഇരട്ടയാറിന്റെ ഈ നേട്ടം നാം ജീവിക്കുന്ന പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിൽ സുസ്ഥിരതയ്ക്കും സമൂഹ പങ്കാളിത്തത്തിനുമുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. മാലിന്യ സംസ്കരണ രീതികളിലെ മികവിന്റെ മാതൃകയായി ഇരട്ടയാർ അടയാളപ്പെടുത്തപ്പെടുകയാണ്.
2 ഹരിയാലി ഗ്രീൻ ടെക്നോളജി സെന്റർ
മാലിന്യ പുനരുപയോഗത്തിന്റെയും
ഹരിത നവീകരണത്തിന്റെയും മാതൃക
വടകര മുനിസിപ്പാലിറ്റിയിലെ അരിയാടി ഹരിതകർമസേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിയാലി ഗ്രീൻ ടെക്നോളജി സെന്റർ കേരളത്തിലാകെ ശ്രദ്ധനേടിയ ഒരു സംരംഭമാണ്. മാലിന്യത്തെ ഒരു പ്രശ്‌നമായി കാണുന്നതിനേക്കാൾ, അതിനെ ഒരു ഉൽപ്പന്നമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള നവമാതൃക ഇവിടെ രൂപംകൊണ്ടിരിക്കുന്നു. “നാടിനെ ഹരിതാഭമാക്കുക” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, ഇന്ന് മാലിന്യ പുനരുപയോഗവും നൂതന റിസൈക്കിൾ സാങ്കേതികവിദ്യകളും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ ആദ്യ സമഗ്ര ഹരിത സാങ്കേതിക കേന്ദ്രമായി മാറിയിരിക്കുന്നു.
ഈ സെന്ററിൽ മാലിന്യങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്ന നിരവധി യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പൊട്ടിയ ടൈലുകൾ മനോഹരമായ പൂച്ചട്ടികളാക്കുക മുതൽ പാഴ് കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ഇൻഡോർ പ്ലാന്റുകൾക്കനുയോജ്യമായ പുതുമയാർന്ന ഡിസൈൻ ഉൽപ്പന്നങ്ങൾ നിർമിക്കുക വരെ, വിപുലമായ പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. അതുപോലെ, പഴയ എൽഇഡി ബൾബുകളുടെ റിപ്പയർ സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഉപയോഗശൂന്യമായ ബൾബുകൾ പുനരുപയോഗത്തിന് തരംതിരിച്ചുകൊണ്ടുവരുന്നത്, “ഒരു വസ്തു വലിച്ചെറിഞ്ഞാൽ മാത്രമാണ് അത് മാലിന്യമാകുന്നത്” എന്ന സന്ദേശം ശക്തമായി മുന്നോട്ടുവെയ്ക്കുന്നു. ഉപകരണങ്ങൾ റിപ്പയർ ചെയ്തു നൽകിയ ശേഷം, അതിൽ വീണ്ടും തകരാറുകൾ ഉണ്ടായാൽ സെന്റർ അത് ഫ്രീയായി റിപ്പയർ ചെയ്യുകയും ചെയ്യുന്നു.
പാഴ് വസ്തുക്കളുടെ ശേഖരണത്തോടൊപ്പം വസ്ത്രങ്ങളുടെ ശേഖരണ–പുനർവിതരണ സംവിധാനവും കൂടി ഉൾപ്പെടുത്തിയാണ് ഈ സംരംഭം സമൂഹലക്ഷ്യങ്ങളെ കൂടുതൽ വിപുലമാക്കുന്നത്. വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രങ്ങൾ തരംതിരിച്ച് ഒരു കൈമാറ്റക്കട (സ്വാപ്പ് ഷോപ്പ്) രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സംവിധാനം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പഴയ സാരികളും തുണികളും ഉപയോഗിച്ച് നിർമ്മിക്കുന്ന കാർപെറ്റുകളും മറ്റ് ഉൽപ്പന്നങ്ങളും ഹരിതകർമസേനയുടെ നേതൃത്വത്തിൽ നിർമ്മിച്ച് വിൽപ്പന നടത്തുന്നു, ഇതിലൂടെ സേനയ്ക്ക് സ്ഥിര വരുമാന മാർഗ്ഗവും സൃഷ്ടിക്കപ്പെടുന്നു.
ഹരിയാലി സെന്ററിൽ ഗവേഷണ–പരിശീലന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഉപാധികൾ, ഉപകരണങ്ങൾ, മോഡലുകൾ തുടങ്ങിയവ പൊതുജനങ്ങൾക്കു നേരിട്ട് കാണാനും മനസ്സിലാക്കാനും പഠിക്കാനും സംവിധാനങ്ങളുണ്ട്. വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പദ്ധതികളും ബോധവൽക്കരണ ക്ലാസുകളും ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അറിവുകളും പ്രായോഗിക പരിഹാരങ്ങളും മുന്നോട്ടുവയ്ക്കുന്ന ഒരു പഠനകേന്ദ്രമായി ഇത് വളർന്നിട്ടുണ്ട്.
ഈ സെന്റർ സൃഷ്ടിച്ച ഏറ്റവും ശ്രദ്ധേയമായ പുതുമകളിലൊന്ന് റിമോട്ട് കൺട്രോൾ സൗരോർജ്ജ മെഷീൻ ഉപയോഗിച്ച് പുഴകളും തോടുകളും വൃത്തിയാക്കുന്ന സംവിധാനമാണ്. പാഴ് വസ്തുക്കളിൽ നിന്നുള്ള പുനർനിർമാണത്തിന്റെ ഉന്നതശ്രേണിയായ ഈ കണ്ടുപിടിത്തം, ഹരിത സാങ്കേതിക രംഗത്ത് വടകര മുനിസിപ്പാലിറ്റിയെ ഒരു പുതുനിലയിലേക്ക് ഉയർത്തിയിട്ടുണ്ട്.
പഴയ ഫ്രിഡ്ജുകൾ ഉപയോഗിച്ച് സോഫകളും ടീപോയ്‌കളും, ഉപയോഗശൂന്യമായ ടയറുകൾ ഉപയോഗിച്ച് മനോഹരമായ ഫർണിച്ചറുകളും ചെടിച്ചട്ടികളും നിർമ്മിക്കുന്നതുള്‍പ്പെടെ, നൂറുകണക്കിന് പാഴ് വസ്തുക്കൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ശേഷിയാണ് ഈ സെന്ററിന്റെ യഥാർത്ഥ കരുത്ത്. ഹരിതകർമസേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ, വരുമാനം വർധിപ്പിക്കുന്നതിനുള്ള ഒരുപാധിയാകുന്നതിനോടൊപ്പം, മാലിന്യത്തെപ്പറ്റി ഒരു പുതിയ ദിശാബോധം സമൂഹത്തിന് നൽകുകയും ചെയ്യുന്നു.
മാലിന്യ പുനരുപയോഗത്തിന്റെയും ഹരിത സാങ്കേതികവിദ്യകളുടെയും ഒരു സവിശേഷ മാതൃകയായി വടകര മുനിസിപ്പാലിറ്റിയുടെ ഹരിയാലി ഗ്രീൻ ടെക്നോളജി സെന്റർ മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യത്തെ ഒരു പ്രശ്നമെന്ന നിലയിൽ കാണാതെ വിഭവമെന്ന നിലയിൽ കാണുമ്പോൾ ഒരു നഗരം എങ്ങനെ സ്വയംപര്യാപ്തമാകും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ സംരംഭം.
3 ഏറാമല ഗ്രാമപഞ്ചായത്ത്
മാലിന്യത്തിൽ നിന്നും സമ്പാദ്യം സൃഷ്ടിച്ച
വേറിട്ട ഒരു മാതൃക
മാലിന്യനിർമാർജന രംഗത്ത് സുസ്ഥിരവും വരുമാനം സൃഷ്ടിക്കുന്നതുമായ മാതൃകയാണ് ഏറാമല ഗ്രാമപഞ്ചായത്ത് 2018–19 കാലഘട്ടം മുതൽ നടപ്പിലാക്കിവരുന്നത്. വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, കൂള്‍ബാർ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് പഞ്ചായത്ത് ഇടപെടുന്നത്.
പ്രവർത്തന മാലിന്യനിർമാർജനം ക്രമീകരിക്കാനായി വ്യാപാരികളെ ക്ലസ്റ്ററുകളാക്കി തിരിക്കുകയും ഹരിതകർമ്മ സേനയിൽ നിന്ന് നാല് പേർക്ക് ശേഖരണത്തിന്റെയും നിരീക്ഷണത്തിന്റെയും പ്രത്യേക ചുമതല നൽകുകയും ചെയ്തു. ഐആർടിസിയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനത്തിന് രൂപംകൊടുത്തത്. ഓരോ സ്ഥാപനവും സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോത് കണക്കാക്കി യൂസർ ഫീ നിശ്ചയിച്ചു. പഞ്ചായത്തിന്റെ നിലപാട് ഇതായിരുന്നു: “എന്തും കൊണ്ടുവരാം, ഏതും കൊണ്ടുവരാം; മാലിന്യം പാഴായൊരു ഭാരമല്ല, ഒരു ഉപജീവന മാർഗമാണ്”.
ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റാനുള്ള സംവിധാനം ശക്തിപ്പെടുത്തിയത് ഏറാമലയുടെ മാറ്റത്തിന് നിർണ്ണായകമായി. ബേക്കറികൾ, ഹോട്ടലുകൾ, പൊതു പരിപാടികൾ എന്നിവിടങ്ങളിലെ ഭക്ഷണമാലിന്യം, ഇളനീർതൊണ്ട്, വാഴക്കുലത്തണ്ടുകൾ ഉൾപ്പെടെയുള്ള ജൈവാവശിഷ്ടങ്ങൾ മുഴുവനായും ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റി. ഈ വളം കൃഷിഭവൻ മുഖേന വിപണനം ചെയ്തതിലൂടെ പഞ്ചായത്തിന് സ്ഥിര വരുമാനം ലഭിച്ചു. കൂടാതെ, ഇ.എം സൊല്യൂഷൻ നിർമ്മാണത്തിലൂടെ അധിക വരുമാനം കണ്ടെത്താനായതും പദ്ധതിയുടെ സാമ്പത്തിക സ്വയംപര്യാപ്തത വർദ്ധിപ്പിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏറാമല പഞ്ചായത്ത് ആധുനികവൽക്കരണത്തിന്റെ ഭാഗമായി ശക്തിപ്പെടുത്തി. ഫയർ എക്സ്റ്റിങ്ങ്വിഷർ, കൺവെയർ ബെൽറ്റ്, ഷ്രെഡിങ് മെഷീൻ, കട്ടിംഗ് മെഷീൻ, ഡ്രൈയിങ് മെഷീൻ, വെയ്ങ്ങ് മെഷീൻ എന്നിവ സ്ഥാപിച്ചു. പ്ലാന്റ് നവീകരണത്തിനായി 28,48,000 രൂപ വിനിയോഗിച്ചു. ഇതിൽ കൺവെയർ ബെൽറ്റിന് 3,50,000 രൂപ, ട്രാൻസ്ഫോർമറിന് 11,50,000 രൂപ, ഡ്രൈയിങ് മെഷീന് 31,50,000 രൂപ, വാഹനങ്ങൾക്ക് 16,60,813 രൂപ, ഷ്രെഡ്ഡിങ് മെഷീന് 14,10,000 രൂപ, സോക്ക്പിറ്റ് നിർമ്മാണത്തിനായി 1,09,862 രൂപ എന്നിങ്ങനെ ചെലവഴിച്ചു. ഇതോടെ ജൈവ പ്ലാന്റ് ഒരു സമ്പൂർണ്ണ ആധുനിക സംരംഭമായി വളർന്നു.
ഈ ഇടപെടലുകൾ ഏറാമലയെ “വലിച്ചെറിയൽമുക്ത ഗ്രാമപഞ്ചായത്ത്” എന്ന നിലയിലേക്കുയർത്തി. വളം നിർമ്മിച്ച് കൃഷിഭവൻ മുഖേന വിപണനം ചെയ്തതിൽ നിന്നും ഇ.എം സൊല്യൂഷൻ ഉൽപ്പാദനത്തിൽ നിന്നും ഓർഗാനിക് സ്ലറി വിൽപ്പനയിൽ നിന്നും ലഭിച്ച വരുമാനം പഞ്ചായത്തിന്റെ വരുമാനസ്രോതസ്സുകൾ വർധിപ്പിച്ചു. ഐ.സി.എ.ആർ മുഖേന വളത്തിന് ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭിച്ചത് ഉൽപ്പന്നത്തിന് വിപണിയിൽ കൂടുതൽ അംഗീകാരം ഉണ്ടാക്കി. ഹരിതകർമ്മ സേനാംഗങ്ങൾക്ക് ലഭിക്കുന്ന സ്ഥിരവരുമാനം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ സഹായകരമായി.
ശാസ്ത്രീയ മാലിന്യസംസ്‌കരണത്തെ കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതാണ് പഞ്ചായത്തിന്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങൾ. മുഴുവൻ ശേഖരണവും ക്യൂആർ കോഡ് അടിസ്ഥാനത്തിൽ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. പ്ലാന്റിന് ആവശ്യമായ അംഗീകാരങ്ങളും അനുമതികളും ഉറപ്പാക്കുക, വളത്തിന്റെ ബ്രാൻഡിംഗ് തുടങ്ങുക, ഇ.എം സൊല്യൂഷനും ഓർഗാനിക് സ്ലറിയും വലിയ തോതിൽ വിപണനം ചെയ്യുക, ഖര-–ദ്രവ മാലിന്യസംസ്‌കരണം പൂർണ്ണമായി ഉറപ്പാക്കുക എന്നിവയാണ് ഭാവി പ്രവർത്തനങ്ങളുടെ കേന്ദ്രലക്ഷ്യങ്ങൾ.
മാലിന്യത്തെ ബാധ്യതയായി കാണാതെ, വരുമാനവും വളവുമായി തിരിച്ചുപിടിക്കാവുന്ന വിഭവമെന്ന നിലയിൽ പുനർനിർവചിച്ച ഏറാമല ഗ്രാമപഞ്ചായത്തിന്റെ ഈ മാതൃക സംസ്ഥാനത്തെ പ്രാദേശിക സ്ഥാപനങ്ങൾക്ക് പ്രചോദനമാവുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണവും സാമ്പത്തിക സ്വയംപര്യാപ്തതയും ജനപങ്കാളിത്തവും ഒരുമിപ്പിച്ച് സൃഷ്ടിച്ച ഈ നേട്ടം “മാലിന്യത്തിൽ നിന്നുള്ള സമ്പത്ത്” എന്ന ആശയത്തെ പ്രായോഗിക യാഥാർത്ഥ്യമായാണ് ഉയർത്തിക്കാട്ടുന്നത്.
4 ഭൂമിക്കു കാവലായി ആന്തൂരിലെ
ഭൂമിക ഹരിതകർമ്മസേന
ആന്തൂർ നഗരസഭയിൽ 28 വാർഡുകൾ ഉണ്ട്. ഓരോ വാർഡിലും ഹരിതകർമ്മസേന പ്രവർത്തിക്കുന്നു. മാലിന്യ സംസ്കരണത്തിന് ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം – ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്നു. 100% സബ്സ്ക്രിപ്ഷൻ, 100% യൂസർഫീ ശേഖരണം, 100% കവറേജ് എന്നിവ ഉറപ്പാക്കിയ ആദ്യത്തെ നഗരസഭയാണ് ആന്തൂർ നഗരസഭ. എല്ലാ ഹോട്ടലുകളിലെയും, ഓഡിറ്റോറിയങ്ങളിലെയുമടക്കം ജൈവമാലിന്യങ്ങൾ ശേഖരിച്ചു വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിലേക്ക് എത്തിച്ചതിനുശേഷം ജൈവവളമാക്കി വില്പന നടത്തുന്നു (2.5 ടൺ/ദിവസം ശേഷി). 7 തുമ്പൂർമൂഴി യൂണിറ്റുകൾ ഹരിതകർമ്മസേനയുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.ഉത്സവങ്ങൾ ഹരിതോത്സവമായി സംഘടിപ്പിക്കുന്നു. ജൈവ നെൽകൃഷി, പച്ചക്കറി കൃഷി, ജൈവവളം നിർമ്മാണം. തുണിസഞ്ചി നിർമ്മാണം, ഹാൻഡ് വാഷ് നിർമാണം, ഫിഷ് മാർട്ട്, കാറ്ററിങ് യൂണിറ്റ് എന്നിവ വഴി തൊഴിൽപരമായും വരുമാനപരമായും മുന്നേറുന്നു. ഇനോക്കുലം നിർമ്മാണവും വിതരണവും എല്ലാ വീടുകളിലെയും ജൈവമാലിന്യ സംസ്കരണം ഉറപ്പാക്കുന്നു. സ്കൂളുകളിൽ വിദ്യാർത്ഥികൾ തുമ്പൂർമുഴി യൂണിറ്റുകൾ വഴി ജൈവവളം നിർമ്മിക്കുന്നു.
മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, ബോധവൽക്കരണ ക്ലാസുകൾ, ഹരിത ക്ലാസ് മുറി പ്രോത്സാഹനം എന്നിവ നടത്തുന്നു. മ്യൂസിക്കൽ ഡ്രാമ, പ്ലാസ്റ്റിക് വേർതിരിക്കൽ എന്നിവ സംബന്ധിച്ച അവബോധം, ലിറ്റർ ഫ്രീ ക്യാമ്പയ്ൻ തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു. ഹരിതകർമസേനയുടെ പ്രതിമാസ വരുമാനം 18,000–28 ,000 രൂപയാണ്. എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽ രേഖപ്പെടുത്തൽ വഴി (രജിസ്റ്ററുകൾ, കാഷ്ബുക്ക് മുതലായവ) നടത്തുന്നു. ആന്തൂർ നഗരസഭ “മാലിന്യമുക്ത നവകേരളം” ലക്ഷ്യത്തിലേക്കുള്ള മാതൃകാ യാത്രയിലാണ്.
5 ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
കാസർകോട് ജില്ല
മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക് –
ഹരിത ബേഡകത്തിന്റെ മാതൃക
കാസർകോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യസംസ്കരണത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഒരു ഭരണഘടനാ സംവിധാനമാണ്. 85.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ ബേഡഡുക്ക, മുന്നാട്, കൊളത്തൂർ എന്നീ മൂന്നു വില്ലേജുകളാണ് ഉൾപ്പെടുന്നത്. പയസ്വിനി, കരിച്ചേരി, വാവടുക്കം എന്നീ പുഴകൾ ഈ പ്രദേശത്തിന് ജലസമൃദ്ധിയും പ്രകൃതി സൗന്ദര്യവും പകരുന്നു. പൂർണ്ണമായും ഗ്രാമീണ സ്വഭാവമുള്ള ഈ പഞ്ചായത്തിൽ പ്രധാന തൊഴിൽ മേഖലയായി കൃഷിയെയും അതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങളെയും കാണാം.
എൽഡിഎഫ് ഭരണകാലത്തെ നവകേരളമിഷന്റെ ഭാഗമായി നടപ്പിലാക്കിയ ശുചിത്വ മിഷന്റെ ശുചിത്വവും മാലിന്യസംസ്കരണവും സംബന്ധിച്ച പ്രവർത്തനങ്ങൾ ബേഡഡുക്കയിൽ തുടക്കം മുതൽ മാതൃകാപരമായി നടപ്പിലാക്കി വരുന്നു. ഇതുവഴി ബേഡഡുക്ക ഇന്ന് സംസ്ഥാനതലത്തിൽതന്നെ ശുചിത്വരംഗത്ത് മാതൃകയായി ഉയർന്നിരിക്കുന്നു.
ഹരിതകർമ്മസേനയുടെ മാതൃകാപരമായ മുന്നേറ്റം
“Waste is Wealth” എന്ന ആപ്തവാക്യവുമായി മാലിന്യത്തെ സമ്പത്തിലേക്ക് മാറ്റുന്ന മികച്ച മാതൃകയാണ് ബേഡഡുക്കയിലെ ഹരിത കർമ്മ സേന. 2018 ഫെബ്രുവരി 21-ന് 40 കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ഹരിതകർമ്മ സേന രൂപീകരിച്ചു. ഇത് കാസർകോട് ജില്ലയിലെ ആദ്യ ഹരിതകർമ്മ സേനയുമാണ്.
ഹരിതകേരളമിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ ജില്ലാമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് ഈ സേന രൂപംകൊണ്ടത്. പരിശീലനം നേടിയ അംഗങ്ങൾ പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി തരംതിരിച്ച അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു.
അടിസ്ഥാനസൗകര്യ വികസനം
മിനി MCF എന്ന ആശയം സംസ്ഥാനത്ത് വ്യാപകമാകുന്നതിനു മുൻപുതന്നെ ബേഡഡുക്ക പഞ്ചായത്തിൽ 17 വാർഡുകളിലായി 81 മിനി എം സി എഫ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 മിനി എംസിഎഫുകൾ സജ്ജീകരിച്ചിരിക്കുന്നു. പ്രധാന റോഡുകളിലൂടെ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ 64 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നു. ഇവ നിറയുമ്പോൾ ഹരിതകർമ്മ സേനയുടെ വാഹനങ്ങൾ അത് ശേഖരിച്ച് നെല്ലിയടുക്കയിലെ വ്യാവസായിക ഷ്രെഡ്ഡിംഗ് യൂണിറ്റിലേക്ക് കൊണ്ടുപോകുന്നു.
രണ്ട് MCFകളും, ബ്ലോക്ക് പഞ്ചായത്തും കൂടിച്ചേർന്നു നിർമ്മിച്ച Resource Recovery Facility (RRF) ഉം ഉൾപ്പെടുത്തി ഒരു സമഗ്ര ശേഖരണ ശൃംഖല തന്നെ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. RRF-ൽ പ്ലാസ്റ്റിക് ബെയിൽ ചെയ്ത് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കുന്നതിനും, പൊടിച്ച പ്ലാസ്റ്റിക് ടാറിംഗ് പ്രവർത്തനങ്ങൾക്ക് ക്ലീൻകേരള കമ്പനിയിലേക്ക് കൈമാറുന്നതിനും സൗകര്യമുണ്ട്. ഇന്ന് ജില്ലയിലുടനീളം നടക്കുന്ന ടാറിംഗ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് പ്രധാനമായും ബേഡഡുക്കയിലെ ഹരിതകർമ്മസേനയിൽ നിന്നാണ് ലഭിക്കുന്നത്.
യൂസർ ഫീസ് സമാഹരണവും
സ്മാർട്ട് ഗാർബേജ് ആപ്പും
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾക്ക് പ്രാരംഭ ഘട്ടത്തിൽ വീടുകൾക്ക് 20, സ്ഥാപനങ്ങൾക്ക് ₹30 എന്നതായിരുന്നു യൂസർ ഫീസ്. തുടർന്ന് സർക്കാർ ഉത്തരവുപ്രകാരം വീടുകൾക്ക് 50, സ്ഥാപനങ്ങൾക്ക് 100 എന്നാക്കി.
ഹരിതകർമ്മസേന പ്രതിമാസം നിശ്ചിത ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തി സ്മാർട്ട് ഗാർബേജ് ആപ്പിലൂടെ കളക്ഷൻ രേഖപ്പെടുത്തുകയും, യൂസർ ഫീസ് കാർഡ് വിതരണം ചെയ്യുകയും ചെയ്യുന്നു.
അടിസ്ഥാനസൗകര്യങ്ങളും സംരക്ഷണവും
ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട് –യൂണിഫോം, ബൂട്ടുകൾ, കയ്യുറകൾ, മഴക്കോട്ടുകൾ, കംപ്യൂട്ടർ സംവിധാനമുള്ള ഓഫീസ്, ഫർണിച്ചറുകൾ, തരംതിരിക്കൽ റാക്കുകൾ, കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ് സൗകര്യം, CCTV, ഫയർ എക്സ്റ്റിങ്വിഷർ, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടെ. പ്രതിമാസ അവലോകനയോഗങ്ങൾ പഞ്ചായത്ത് തലത്തിൽ ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നു. നിലവിൽ ഹരിതകർമ്മസേനയ്ക്ക് മാസവരുമാനമായി ഏകദേശം ₹15,000 വരെ ലഭ്യമാണ്. അധിക വരുമാനം ഉറപ്പുവരുത്തുന്നതിനായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന പരിപാടികൾക്കും ഇവർ നേതൃത്വം നൽകുന്നു. ഇതിനായി 3,000 പ്ലേറ്റുകളും 3,000 ഗ്ലാസുകളും ഹരിതകർമ്മസേനയ്ക്ക് പഞ്ചായത്തുവഴി വാങ്ങി നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയും
ജനകീയ ഇടപെടലുകളും
വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുന്നതിനായി ഹരിതകേരളമിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കിയ Collectors @ School പദ്ധതിക്ക് ബേഡഡുക്കയിൽ തുടക്കംകുറിച്ചു. 5 സ്കൂളുകളിൽ 20 ബോക്സുകൾ സ്ഥാപിച്ച് അജൈവ വസ്തുക്കളുടെ തരംതിരിവ് വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുകയും, ഗ്രീൻ പൊലീസിങ് ടീം രൂപീകരിക്കുകയും ചെയ്തു. വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ച പഞ്ചായത്തിൽ 30 കേസുകൾ കണ്ടെത്തുകയും മൊത്തം 1,22,500 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു. ടൗൺ പ്രദേശങ്ങളിൽ IEC ബോർഡുകൾ, ചുമരെഴുത്ത് സന്ദേശങ്ങൾ എന്നിവയിലൂടെ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
മാലിന്യമുക്ത ബേഡകം – ജനകീയ
ശ്രമത്തിന്റെ വിജയം
പഞ്ചായത്തിന്റെ സമഗ്രമായ ശുചിത്വ പ്രവർത്തനങ്ങളും ജനകീയ പങ്കാളിത്തവുമാണ് ബേഡഡുക്കയെ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമാക്കി മാറ്റിയത്. 2025 മാർച്ച് 30-ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി “മാലിന്യമുക്ത ബേഡകം” ആയി പ്രഖ്യാപിക്കപ്പെട്ടു. ഈ നേട്ടം ഒരു പഞ്ചായത്തിന്റെമാത്രം വിജയമല്ല, മാലിന്യത്തിൽനിന്നും സമ്പത്തുണ്ടാക്കാമെന്ന സന്ദേശം സമൂഹത്തിന് മുഴുവൻ നൽകിയ ഒരു ഹരിത വിപ്ലവമാണ് ബേഡഡുക്ക സാധ്യമാക്കിയത്.
6 ഹരിതസൗഹൃദ പത്തനംതിട്ട
പത്തനംതിട്ട നഗരത്തെ സുന്ദരവും ശുചിത്വവുമാക്കി മാറ്റുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണ് .നഗര സമുച്ചയത്തിൽ തന്നെ സ്ഥിതിചെയ്യുന്നതും വർഷങ്ങളായി കാടുമൂടി മാലിന്യക്കൂമ്പാരമായി മാറിയതുമായ അബാൻ ജംഗ്ഷനിലെ പത്തനംത്തിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്തെ മാലിന്യം നീക്കംചെയ്തു. ടൗൺ സ്‌ക്വയർ നിർമ്മിച്ചു. നഗരത്തെ അതീവ സുന്ദരമാക്കി മാറ്റി. സ്റ്റേജ് ,ഗ്രീൻ റൂം, ഓപ്പൺ സ്പേസ്, പുൽത്തകിടി, എൽ ഇ ഡി വാൾ,സ്നാക്ക്സ് ബാർ, മനോഹരമായ ലൈറ്റ് സൗണ്ട്, ടോയ്ലറ്റ്, സെൽഫി പോയിന്റ് എന്നിവ ഒരുക്കി 100 % സൗന്ദര്യവൽക്കരിച്ചു .ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ രാഷ്ട്രീയ പാർട്ടികൾ മറ്റു സന്നദ്ധ സംഘടനകൾ പരിപാടികൾ നടത്താനുള്ള സൗകര്യം ലഭിക്കുന്നുണ്ട്.
ഉറവിട ജൈവ മാലിന്യ
സംസ്കരണ സംവിധാനം
ജില്ലയിലെ പ്രധാന ഓഫീസ് സമുച്ചയത്തിലെ ജൈവ മാലിന്യ സംസ്കരണ സംവിധാനം വിജയകരമായി. 40 ലധികം ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയായി പരിപാലിക്കുന്നു. അതുമൂലം തെരുവ് നായ്ക്കളുടെ ഉപദ്രവം കുറഞ്ഞുവരുന്നു. കളക്-ട്രേറ്റ്, എസ്- പി ഓഫീസ്, മിനി സിവിൽസ്റ്റേഷൻ എന്നി ഓഫീസുകളിൽനിന്ന് ജൈവമാലിന്യം ഹരിതകർമ്മസേന വഴി ശേഖരിച്ചു സംസ്കരിക്കുന്നു. അതിൽ നിന്ന് ലഭിക്കുന്ന ജൈവവളം പാം ബയോ ഗ്രീൻ മന്വർ എന്ന പേരിൽ സ്വന്തമായി വിപണിയിൽ എത്തിക്കാൻ നഗരസഭയ്-ക്ക് സാധിച്ചിട്ടുണ്ട് .
നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ടൗൺ ,കുമ്പഴ എന്നീ പ്രദേശങ്ങളിൽ ചെടി നട്ടുപിടിപ്പിച്ചു. ഓട്ടോ ഡ്രൈവർ,യൂണിയൻ അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് ഇത് പരിപാലിക്കുന്നുണ്ട്.
7 സീറോ വേസ്റ്റ് വൈത്തിരി
മാലിന്യമുക്ത
സുസ്ഥിരഭാവിയിലേക്ക് ഒരു ഗ്രാമത്തിന്റെ മാതൃക
സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ വിസ്തൃതമായ ഡെക്കാൻ പീഠഭൂമിയുടെ മനോഹര ഭാഗത്ത്, പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഗമിക്കുന്ന നീലഗിരികളുടെ ചരുവിൽ സ്ഥിതിചെയ്യുന്ന വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രകൃതിയുടെ സമ്പത്ത് തൂവിയിട്ടൊരു സുന്ദരനിലാവാണ്. തണുപ്പും ഹരിതവും അരുവികളും പുഴകളും റോഡുകളും സംഗമിക്കുന്ന ഈ പ്രദേശം വർഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പ്രകൃതിരമണീയതയും മനുഷ്യനിർമിത വിനോദസഞ്ചാരസൗകര്യങ്ങളും സമന്വയിപ്പിച്ച ഈ ഗ്രാമം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
എന്നാൽ ടൂറിസത്തിന്റെ വ്യാപനത്തോടൊപ്പം വർദ്ധിച്ചുവന്ന മാലിന്യപ്രശ്നം ഈ പ്രദേശത്തിന് ഭീഷണിയായിത്തീർന്നു. പരിസ്ഥിതിയുടെ നിലനിൽപ്പിനും ആരോഗ്യമുള്ള ജീവിതത്തിനും വലിയ തിരിച്ചടിയായി മാറുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിയന്ത്രിക്കാനും ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും ത്വരിതമായ ഇടപെടലാണ് ആവശ്യമായിരുന്നത്. ഈ തിരിച്ചറിവാണ് വൈത്തിരി ഗ്രാമപഞ്ചായത്തിനെ “സീറോ വേസ്റ്റ് വൈത്തിരി’ എന്ന ദർശനത്തിലേക്ക് നയിച്ചത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ മാർഗ്ഗരേഖകൾ പിന്തുടർന്ന് പഞ്ചായത്ത് സംവിധാനങ്ങളും ഹരിതകർമ്മസേനയും പൊതുജനങ്ങളും ചേർന്ന് മാലിന്യ നിയന്ത്രണത്തിലും ഒപ്പം സൗന്ദര്യവൽക്കരണത്തിലും കാഴ്ചവെച്ച കൂട്ടായ പരിശ്രമമാണ് ഇന്ന് ഈ ഗ്രാമത്തെ സംസ്ഥാനതലത്തിലുള്ള ഒരു മാതൃകയാക്കി ഉയർത്തിയിരിക്കുന്നത്.
വൈത്തിരി പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തനം മാലിന്യസംസ്കരണത്തിന്റെ അടിത്തറയാണ്. 23 അംഗങ്ങളുള്ള സംഘം, ചുണ്ടേൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ആധുനിക സജ്ജീകരണമുള്ള എംസിഎഫ് മുഖേന മാലിന്യങ്ങൾ തരംതിരിക്കുകയും ബെയിലിംഗ് മെഷീൻ ഉപയോഗിച്ച് കംപ്രസ് ചെയ്ത് സംഭരിക്കുകയും തുടർന്ന് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുകയും ചെയ്യുന്നു. പഞ്ചായത്ത് പരിധിയിലുള്ള വാർഡുകളിലും ടൗണുകളിലും സ്ഥാപിച്ച മിനി എംസിഎഫുകളും ബോട്ടിൽ ബൂത്തുകളും മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നു. ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകളിലും സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം 90 ശതമാനത്തിലേറെ ഉറപ്പുവരുത്താൻ കഴിഞ്ഞതും 2025ന്റെ ആദ്യ പാദത്തോടെ 100 ശതമാനം സേവനത്തിലേക്ക് ഉയരാൻ പഞ്ചായത്തിനും ഹരിതകർമ്മസേനയ്-ക്കും സാധിച്ചതും ശ്രദ്ധേയമാണ്. പഴയ മാലിന്യക്കൂനകളെ ശുചീകരിച്ച് സിമന്റ് ഫാക്ടറികളിലേക്ക് കൈമാറുന്നതിനും ലഗസി വേസ്റ്റ് മാനേജ്മെന്റിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിനും കഴിഞ്ഞിരിക്കുന്നു.
മാലിന്യമുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ സീറോ വേസ്റ്റ് ദൗത്യത്തിന് ശക്തി നൽകി. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും പ്രതിജ്ഞാചടങ്ങുകളും സംഘടിപ്പിച്ചതിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്താൻ കഴിഞ്ഞു. പത്ത് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കപ്പെടുകയും ലക്കിടി ഓറിയന്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവ ഹരിത കലാലയ പദവി നേടുകയും ചെയ്തു. 219 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളാക്കി മാറ്റുന്നതിൽ പഞ്ചായത്തിന്റെ ഏകോപിത ഇടപെടൽ നിർണായകമായി.
ദേശീയപാതയുടെയും പഞ്ചായത്തിന്റെ പ്രധാന റോഡുകളുടെയും ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ മുതൽ പൊതു ഇടങ്ങളിൽവരെ വ്യാപക ശുചീകരണം നടപ്പാക്കി. വൈത്തിരി ടൗണിലും ചുണ്ടേൽ കേന്ദ്രങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി; ഹരിത പ്രദേശമെന്ന് പ്രഖ്യാപിച്ചു. മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളിലെ നിരീക്ഷണം ശക്തിപ്പെടുത്തി; എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ ഉറപ്പുവരുത്തി; നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കി; പൊതുജനങ്ങളിൽ ഉത്തരവാദിത്തബോധം വർദ്ധിപ്പിച്ചു. വരച്ച ചുമർചിത്രങ്ങളും ഐ.ഇ.സി ബോർഡുകളും പൊതുസ്ഥലങ്ങളുടെ സൗന്ദര്യവർദ്ധനയ്ക്കൊപ്പം മാലിന്യ നിയന്ത്രണ സന്ദേശങ്ങളെത്തിക്കാൻ സഹായകമായി.
വൈത്തിരി പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, കൃഷിഭവൻ, ആശുപത്രികൾ, താലൂക്ക് ഓഫീസ്, വൈദ്യുതി ഓഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. പൂക്കോട് തടാകം ഉൾപ്പെടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിത കേന്ദ്രങ്ങളാക്കി ഉയർത്തുകയും പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കാൻ സ്റ്റീൽ ബിന്നുകൾ സ്ഥാപിച്ചതും വൈത്തിരിയെ സ്വച്ഛമാക്കി സൂക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു.
മാസങ്ങളോളം നീണ്ടുനിന്ന കൂട്ടായ ഇടപെടലുകൾ, ജനപങ്കാളിത്തം, സാങ്കേതിക ഇടപെടലുകൾ, ഭരണകൂടത്തിന്റെ കൃത്യമായ ഏകോപനം എന്നിവ കൈകോർത്ത് പ്രവർത്തിച്ചതിനാലാണ് വൈത്തിരി ഗ്രാമപഞ്ചായത്തിന് “സീറോ വേസ്റ്റ്” പ്രഖ്യാപനം നടത്താൻ സാധിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ഭാവിയെ പുനർനിർമിക്കാൻ ഒരു പഞ്ചായത്തിന് എങ്ങനെ ഇടപെടാമെന്നതിനുള്ള സ്പഷ്ടമായ ഉദാഹരണമാണ് വൈത്തിരി.
8 മണിയൂർ ഗ്രാമപഞ്ചായത്തിലെ
ഹരിതകർമ്മ സേനാ സംരംഭങ്ങൾ
മണിയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ രംഗത്ത് ജില്ലയിൽതന്നെ മാതൃകയായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ 21 വാർഡുകളിലായി പ്രവർത്തിക്കുന്ന 43 അംഗ ഹരിതകർമ്മസേന, മാലിന്യമുക്തമായൊരു പഞ്ചായത്തിനെ ലക്ഷ്യമാക്കി നിരവധി നവീനവും വരുമാനദായകവുമായ പദ്ധതികൾ നടപ്പിലാക്കി വരുന്നു. യൂസർ ഫീ മാത്രം ആശ്രയിച്ചുള്ള സുസ്ഥിര പ്രവർത്തനം പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ പഞ്ചായത്തും ഹരിതകർമ്മസേനയും ഒരുമിച്ച് സേനയെ കൺസോർഷ്യമാക്കി മാറ്റുകയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനു വഴിയൊരുക്കുകയും ചെയ്തു.
പാഴ്‌വസ്തുക്കൾക്ക് മൂല്യവർദ്ധന: നാനോ
കാർപെറ്റ്
നിർമാണ യൂണിറ്റ്
പഞ്ചായത്തിൽ ശേഖരിക്കുന്ന തുണിത്തരങ്ങളുടെ അളവ് കൂടുതലാണെന്നതിനാൽ അവയെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചു. കണ്ണൂർ Indian Institute of Handloom and Technologyയുടെ സാങ്കേതിക സഹായത്തോടെ നാനോ കാർപെറ്റ് യൂണിറ്റ് രൂപംകൊണ്ടത് ഒരു വലിയ മുന്നേറ്റമായിരുന്നു. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ 3 അംഗ യൂണിറ്റും കുടുംബശ്രീയുടെ നേതൃത്വത്തിൽ 2 യൂണിറ്റുകളും പ്രവർത്തനം തുടങ്ങി. വടക്കാഞ്ചേരി, വടകര മുനിസിപ്പാലിറ്റികൾ, ചക്കിട്ടപ്പാറ, വില്യാപ്പള്ളി, പുല്ലൂർ, പെരിയ തുടങ്ങി 15 തദ്ദേശ സ്ഥാപനങ്ങളും മണിയൂരിന്റെ മാതൃക പിന്തുടർന്ന് കാർപെറ്റ് നിർമ്മാണ പരിശീലനം നേടി യൂണിറ്റുകൾ സ്ഥാപിച്ചു. ഈ സംരംഭത്തിലൂടെ ഹരിതകർമ്മസേനാ കൺസോർഷ്യത്തിന് 75,000 രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
റിംഗ് കമ്പോസ്റ്റ് നിര്‍മാണ യൂണിറ്റ്
ജൈവമാലിന്യ സംസ്കരണത്തിന് ആവശ്യമായ റിംഗ് കമ്പോസ്റ്റുകൾ സമയബന്ധിതമായി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ, ഹരിതകർമ്മ സേന സ്വയം റിംഗ് കമ്പോസ്റ്റ് യൂണിറ്റ് ആരംഭിച്ചു. ദിവസവും 14 റിങ്ങുകൾ നിർമ്മിക്കാൻ കഴിയുന്ന ഈ യൂണിറ്റ് ഗ്രാമപഞ്ചായത്തിന് ഇപ്പോൾ 1.75 ലക്ഷം രൂപയുടെ വരുമാനം ഉറപ്പാക്കുന്നു. എംസിഎഫ് നിർമ്മിക്കുന്നതിനായി ലഭിച്ച 65 സെന്റ്- സ്ഥലത്ത് 28 റിങ്ങുകൾ(extra) നിർമ്മിക്കുന്ന പുതിയ യൂണിറ്റ് ആരംഭിക്കാൻ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ഇതിലൂടെ ഏകദേശം 3.5 ലക്ഷം രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് അറിയിച്ചു.
ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കൽ:
കാറ്ററിംഗ് യൂണിറ്റുകൾ
ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനായി ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഒന്നും, കുടുംബശ്രീ നേതൃത്വത്തിൽ രണ്ടും ഉൾപ്പെടെ മൂന്ന് കാറ്ററിംഗ് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. ഹരിതകർമ്മസേന കാറ്ററിംഗ് യൂണിറ്റിന്റെ 2500 പ്ലേറ്റുകളും 3000 ഗ്ലാസുകളും വാടകയ്ക്ക് നൽകുന്ന സംവിധാനത്തിലൂടെ മാസത്തിൽ ശരാശരി 75,000 രൂപ വരുമാനം ലഭിക്കുന്നു.
ഇനോക്കുലം നിർമാണ യൂണിറ്റ്
ഗ്രാമപഞ്ചായത്തിന് മാസത്തിൽ 11,000 കിലോഗ്രാം ഇനോക്കുലം ആവശ്യമാണ്. ഇത് കുറഞ്ഞ വിലയിൽ, ഇടവിടാതെ ലഭ്യമാക്കുന്നതിനായി പാലയാട് പ്രദേശത്തെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മത്സ്യഭവൻ കെട്ടിടത്തിൽ 5 അംഗ ഇനോക്കുലം നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. ഇത് ജൈവമാലിന്യ സംസ്കരണത്തെ ദൃഢീകരിക്കുന്ന ഒരു പ്രധാന ഇടപെടലാണ്.
വാന നിരീക്ഷണകേന്ദ്രത്തോടുചേർന്ന്
പുതിയ സംരംഭങ്ങൾ
പഞ്ചായത്തിലെ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടത്തിലെ ഒന്നാം നിലയിൽ മൾട്ടിപർപ്പസ് ഹാളും, രണ്ടാം നിലയിൽ സംസ്ഥാന സർക്കാർ അനുവദിച്ച വാനനിരീക്ഷണ കേന്ദ്രവും പ്രവർത്തനക്ഷമമാകാൻ പോകുന്നു. ദിവസേന വിദ്യാർത്ഥികൾ സന്ദർശിക്കുമെന്ന് കണക്കിലെടുത്ത് അഞ്ചംഗ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് നടത്തിപ്പിനൊപ്പം ഒരു പുതിയ സ്നാക്ക്സ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
എൽഇഡി ബൾബ് നിർമാണ / റിപ്പയർ യൂണിറ്റ്
പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും 95 ശതമാനത്തിൽ കൂടുതൽ എൽഇഡി ബൾബുകളാണ് ഉപയോഗിക്കുന്നത്. ഇതിനനുസരിച്ച്, പാഴ്-വസ്തുക്കളിൽ വലിയൊരു വിഹിതം എൽഇഡി ബൾബുകളുമാണ്. ഈ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വാർഡ് 13-ൽ നിർമ്മിച്ച കെട്ടിടത്തിൽ എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ യൂണിറ്റും ആരംഭിക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാകുകയാണ്.
പ്ലാസ്റ്റിക് മൂല്യവർദ്ധന യൂണിറ്റ്
എംസിഎഫിനോട് ചേർന്ന് പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റ്, കയർ നിർമാണ യൂണിറ്റ്, ബോട്ടിൽ വാഷിംഗ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള നാല് യൂണിറ്റുകളിൽ നിന്നുതന്നെ കൺസോർഷ്യത്തിനു ശരാശരി നല്ല വരുമാനം ലഭിച്ചുവരുന്നു.
ഹരിതകർമ്മസേനയുടെ സാമൂഹ്യനേട്ടം
ഹരിതകർമ്മ സേനാംഗങ്ങൾക്ക് ദിനംപ്രതി 600 വീതം വേതനം നൽകുകയും, കഴിഞ്ഞ വർഷം 10,000 വീതം ബോണസ് വിതരണം ചെയ്യുകയും ചെയ്തു. ഈ വർഷം അത് 25,000 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. കൺസോർഷ്യത്തിന്റെ നിലവിലെ നീക്കിയിരിപ്പായി 1,17,325 രൂപ ഉണ്ട്. മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ സംരംഭങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. സുസ്ഥിരത, പുതുമ, ജനപങ്കാളിത്തം എന്നിവയുടെ സമന്വയമെന്ന നിലയിൽ മണിയൂർ ഗ്രാമപഞ്ചായത്ത് ഒരു ഉത്തമ മാതൃകയാകുന്നു.
9 കണ്ണപുരം ഗ്രാമപഞ്ചായത്തിലെ
ഹരിത കർമ്മസേന സുസ്ഥിര
സംരംഭങ്ങളിലൂടെ
കണ്ണപുരം പഞ്ചായത്തിലെ 28 അംഗ ഹരിത കർമ്മസേന പ്രതിമാസം 25 ,000 രൂപ വരുമാനം നേടുന്നതിൽ നിർണായകമാണ് അവർ തന്നെ നേതൃത്വം നൽകി നടത്തിക്കൊണ്ടിരിക്കുന്ന എട്ട് സംരംഭങ്ങൾ. പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഹരിതകർമസേന കൺസോർഷ്യത്തിന് നൽകുന്ന മികച്ച പിന്തുണയാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്.100 % യൂസർ ഫീ ലഭിക്കുന്ന പഞ്ചായത്തായി മാറിയതിനൊപ്പം സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന പദവി നേടുന്നതിലും കണ്ണപുരം പഞ്ചായത്ത് വിജയിച്ചു. എല്ലാ മാസത്തെയും ആദ്യ രണ്ടാഴ്ച വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യ ശേഖരണം നടത്തുകയും തുടർന്നുള്ള ആഴ്ചകളിൽ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുകയുംചെയ്യുന്നു. പ്രതിവാര റിപ്പോർട്ടിങ്, ഹരിത മിത്രം ആപ്പ് ഉപയോഗിച്ചുള്ള സർവീസ്, കലണ്ടർ പ്രകാരമുള്ള പാഴ്–-അജൈവവസ്തുക്കളുടെ ശേഖരണം പ്രതിമാസ യോഗം, യൂസർ ഫീ ഗ്യാപ് നികത്തൽ എന്നിവയാണ് പ്രവർത്തനങ്ങൾ .ഇവയ്ക്കൊപ്പം സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണസമിതിയും നേതൃത്വം നൽകുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ, സ്വഛ്ഭാരത് മിഷൻ,സ്വച്ഛ്ത ഹി സേവാ തുടങ്ങിയ കാമ്പയിനുകളും ഏറ്റെടുത്തു നടത്തുന്നു. പൂച്ചട്ടി നിർമ്മാണ യൂണിറ്റ്, എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റ്, തുണിസഞ്ചി നിർമ്മാണ യൂണിറ്റ്, ഇനോക്കുലം നിർമ്മാണ/ വിതരണ യൂണിറ്റ്, ചകിരി കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ്, ഹരിത മംഗല്യം, ഡിഷ് വാഷിംഗ് യൂണിറ്റ്, ക്ലീനിങ് യൂണിറ്റ് എന്നിവയെല്ലാം പഞ്ചായത്ത് നടത്തിവരുന്നു.
1. പൂച്ചട്ടി നിർമാണ യൂണിറ്റ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2513 കിലോഗ്രാം പഴന്തുണികളാണ് ഹരിതകർമ്മസേന ശേഖരിച്ചത്, ഇതിൽ 1112 കിലോഗ്രാം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. അതിൽ ബാക്കി 1401 കിലോഗ്രാം പുനരുപയോഗത്തിനു വേണ്ടി പൂച്ചട്ടി നിർമ്മാണത്തിലേക്കു പൂർണമായും വിനിയോഗിച്ചതാണ് കണ്ണപുരം ഹരിതകർമ്മസേനയെ ഏറെ വ്യത്യസ്തമാക്കുന്നത്. പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മണ്ണിലേക്കും പോകുമായിരുന്ന രണ്ടര ടൺ പാഴ്-തുണി ശേഖരിച്ചു എന്നുമാത്രമല്ല അതിൽ ഒന്നര ടണ്ണോളം സ്വന്തം പഞ്ചായത്തിൽതന്നെ പുതിയ ഒരുല്പന്നമാക്കി ഉപയോഗിക്കുന്നതിനും കഴിഞ്ഞു. പാഴ്തുണികൾ ശേഖരിക്കുകയും വൃത്തിയാക്കുകയും അവയെ കൃത്യമായ നിലയിൽ പാകപ്പെടുത്തുകയും അണുവിമുക്തമാക്കി പൂച്ചട്ടികളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
2. എൽഇഡി ബൾബ് നിർമാണ യൂണിറ്റ്
ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ കേടായ ബൾബുകളെല്ലാം വീണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം വീടുകളിലും സ്ഥാപനങ്ങളിലും പുതിയ ബൾബിനു ചെലവിടുന്ന തുകയിൽ വലിയ ലാഭം ലഭിക്കുകയും ചെയ്യുന്നു. ഒപ്പം ദിവസേനയുള്ള മാലിന്യം ശേഖരിക്കുന്നത്തിന് അധിക വരുമാനം ഹരിതകർമ്മസേനയ്-ക്ക് നേടാനും സാധിക്കുന്നു.
3. തുണിസഞ്ചി നിർമ്മാണ യൂണിറ്റ്
വീടുകളിൽ നിന്ന് ഉപയോഗം കഴിഞ്ഞതിനു ശേഷമുള്ള തുണി ശേഖരിച്ച് തുണിസഞ്ചി ഉണ്ടാക്കി വീടുകളിലും കടകളിലും നൽകിവരുന്നു.
4. ഇനോക്കുലം നിർമാണ / വിതരണ യൂണിറ്റ്
പഞ്ചായത്തിലെ 95 % ശതമാനം വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം നിലവിൽ ഉണ്ട്, എല്ലാ വീടുകളിലും റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് തുടങ്ങിയ ജൈവമാലിന്യ കമ്പോസ്റ്റിംഗ് ഉപാധികൾ ലഭ്യമാക്കേണ്ടതുണ്ട്, അടുക്കള മാലിന്യം ശാസ്ത്രീയമായ രീതിൽ സംസ്‌കരിക്കാൻ ആവശ്യമായ ഇനോക്കുലം നിർമ്മാണവും വിതരണവും നടത്തുന്നതിലൂടെ വരുമാനം ഹരിത കർമ്മസേനയ്-ക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. ഇതുമൂലം പഞ്ചായത്തിലെ ജൈവമാലിന്യം ഉറവിടത്തിൽ വച്ചുതന്നെ ജൈവവളമായി മാറുന്നു.
5. ഹരിത മംഗല്യം
വിവാഹം ഉൾപ്പെടെ മുഴുവൻ പരിപാടികളിലും പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഹരിത പെരുമാറ്റചട്ടത്തിലേക്കു മാറ്റുന്നതിന് ഹരിത മംഗല്യം പദ്ധതി സഹായിക്കുന്നു. പഞ്ചായത്തിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഡിസ്പോസബിൾ ഗ്ലാസ്, പ്ലേറ്റിനുപകരമായി സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, ക്രോക്കറി പ്ലേറ്റ്, സെറാമിക് പ്ലേറ്റ് എന്നിവ ആവശ്യാനുസരണം എത്തിച്ചുനൽകുന്നു. ഇതിൽനിന്ന് നിശ്ചിത തുക വാടകയിനത്തിൽ ഹരിതകർമ്മസേനക്ക് ലഭിക്കുന്നു.
6. ഡിഷ് വാഷിംഗ് യൂണിറ്റ്
കാറ്ററിങ് യൂണിറ്റുകളുമായി ചേർന്ന് കരാർ വ്യവസ്ഥയിൽ പ്ലേറ്റുകളും പാത്രങ്ങളും കഴുകി നൽകുന്നു. ഇതിനാവശ്യമായ ഡിഷ് വാഷ് മെഷീൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നൽകിയിട്ടുണ്ട്. പ്രതിമാസം 20 –-25ക്ലീനിങ് യൂണിറ്റുകളും പ്രതിദിനം 2500 ഓളം പ്ലേറ്റ് ക്ലീനിങ് സാദ്ധ്യമാക്കുന്നുണ്ട് .ഇതിലൂടെ വരുമാനം നേടാനാകുന്നു.
7. ക്ലീനിങ് യൂണിറ്റ്
പൂട്ടിക്കിടക്കുന്ന വീടുകളും ,നിർമ്മാണം പൂർത്തിയായ വീടുകളും ക്ലീനിങ് നടത്തി നൽകുന്നതിന് കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിലൂടെ ഹരിതകർമ്മസേന വരുമാനം നേടുന്നുണ്ട്. പരിസ്ഥിതി സൗഹാർദത്തിനുപുറമെ, ഉൾപ്പെട്ടിരിക്കുന്നവരുടെ വരുമാനം ഇരട്ടിയാക്കാനും അവരെ കൂടുതൽ സാമ്പത്തികമായി സ്വതന്ത്രരാക്കാനും ഈ സംരംഭങ്ങൾ സഹായിച്ചു.
10. തൃക്കരിപ്പൂരിൽ ഹരിത സംരംഭങ്ങൾ
പഞ്ചായത്തിലെ ആഘോഷ വേളകളിലും പരിപാടികളിലും മറ്റും ഹരിത പെരുമാറ്റചട്ടം പാലിക്കുന്നതിനും ഹരിത കർമ്മസേനയുടെ വരുമാനം വർധിപ്പിക്കുന്നതിനും സ്റ്റീൽ ,ഫൈബർ പ്ലേറ്റുകളും ഗ്ലാസ്സുകളുമായി ഹരിതകർമ്മസേന മുന്നോട്ടുവരുന്നു. ഇതിന്റെ നടത്തിപ്പിനായി തേജസ് വെസൽസ് റെന്റൽ യൂണിറ്റും ഉഷസ് വെസൽസ് റെന്റൽ യൂണിറ്റുകളിലുമായി മുന്നോട്ടുപോകുകയാണ് .2023 –-2024 സാമ്പത്തിക വർഷം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് സംരംഭങ്ങൾ നടപ്പിലാക്കിയത്. 1500 സ്റ്റീൽ പ്ലേറ്റുകളും,ഫൈബർ പ്ലേറ്റുകളും, 3000 സ്റ്റീൽ ഗ്ലാസുകളുമാണ് സംരംഭ ഗ്രൂപ്പിനുള്ളത് ഒപ്പം ആഡംബര പരിപാടികളിൽനിന്ന് ഡിസ്പോസബിൾ പത്രങ്ങളും മറ്റും ഒഴിവാക്കുന്നതിന്റെ ഭാഗമായി മിതമായ നിരക്കിൽ പത്രങ്ങൾ കഴുകി നൽകുന്ന യൂണിറ്റും ഹരിതകർമ്മ സേനയുടെ മറ്റൊരു വരുമാന സാധ്യത ഉറപ്പുവരുത്തുന്നു.
11. തെക്കുംകര ഗ്രാമപഞ്ചായത്ത്
ഹരിതകർമ്മസേന
തൃശൂർ ജില്ലയിലെ മലയോര കർഷകപ്രദേശമായ തെക്കുംകര ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിലായി 24 ഹരിത കർമ്മസേനാംഗങ്ങളാണുള്ളത് . എല്ലാ വീടുകളിലും സ്ഥാപനങ്ങളിലുംനിന്നുള്ള അജൈവ മാലിന്യങ്ങൾ എല്ലാമാസവും 100 % ശേഖരിച്ച് പരിപാലനം നടത്തിവരുന്നു. എല്ലാ വാർഡുകളിലും മാലിന്യസംസ്‌കരണത്തിനായി മിനി എംസിഎഫുകൾ പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട് . മുഴുവൻ ഹരിത കർമ്മസേനാംഗങ്ങൾക്കും 10000 രൂപയിൽ കൂടുതൽ മാസവരുമാനം ലഭിക്കുന്നുണ്ട് .അതുപോലെ എല്ലാ ആഘോഷങ്ങൾക്കും ഉത്സവ ബത്തയും അംഗത്തിന് എന്തെങ്കിലും അപകടംപറ്റിയാൽ ചികിത്സാസഹായവും നൽകുന്നുണ്ട് .സമ്പൂര്‍ണ്ണ ഇ-–വേസ്റ്റ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ ഇ-–വേസ്റ്റ് കളക്ഷന്‍ ചെയ്യുന്നതിന് തിരഞ്ഞെടുത്ത കേരളത്തിലെ 3 പഞ്ചായത്തുകളില്‍ ഒന്നാണ് തെക്കുംകര ഗ്രാമപഞ്ചായത്ത്. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഇ-–വേസ്റ്റ് സർക്കാർ നിരക്കിലുള്ള തുക വിലയായി നൽകിവാങ്ങുന്നു. ഇ– മാലിന്യം കൃത്യമായി കൈ ഒഴിയുന്നതുകൊണ്ട് വലിയ നിരക്കിൽ മാലിന്യം കുറഞ്ഞുവരുന്നു .മാലിന്യ ശേഖരണത്തിനായി മിനി എംസിഎഫും, മിനി എം സി എഫിൽ നിന്ന് അവ കൃത്യമായി നീക്കം ചെയ്യാൻ പഞ്ചായത്ത് വാഹനം വാങ്ങി നൽകിയിട്ടുമുണ്ട്. പഞ്ചായത്തുകളിലെ വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ജൈവമാലിന്യ ഉപാധികളും ആയതിനുള്ള ഇനോക്കുലവും മാന്യമായ നിരക്കിൽ നൽകിവരുന്നു. വീടുകളിലെയും സ്ഥാപനങ്ങളിലെയും ആഘോഷങ്ങൾക്ക് സ്റ്റീൽ പ്ലേറ്റുകളും ടെമ്പ്ളറുകളും വാടകയ്ക്ക് നൽകി വരുന്നു.
അതുവഴി പഞ്ചായത്തിലെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ഹരിതകര്‍മ്മസേനാംഗങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ വാതില്‍പ്പടി ശേഖരണം വഴി ശേഖരിക്കുന്ന പഴയ തുണികള്‍ ഉപയോഗിച്ച് ‘വസ്ത്രഗ്രാമം’ കുടുംബശ്രീ യൂണിറ്റ് തുണി സഞ്ചികളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള ഫയലുകളും ഫോള്‍ഡറുകളും നിര്‍മ്മിക്കുകയും ഗ്രീൻ ഫെസിലിറ്റേഷൻ സെന്റര്‍ വഴി വില്‍പ്പന നടത്തുകയും ചെയ്തുവരുന്നു. ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൺസോര്‍ഷ്യത്തില്‍നിന്ന് ആന്തരിക വായ്പ നൽകി പുല്ലുവെട്ടി യന്ത്രം നൽകിയിട്ടുണ്ട്. ഗ്രീൻ ഫെസിലിറ്റേഷൻ വഴി നാട്ടിൽ കാടുവെട്ടി തെളിക്കുന്ന സേവനംകൂടി നൽകിവരുന്നു . തെക്കുംകര ഗ്രാമപഞ്ചായത്തിലെ വളരെ പ്രസിദ്ധമായ മച്ചാട് മാമാങ്കം, കാര്‍ണിവെൽ, മറ്റ് ഉത്സവ-പെരുന്നാള്‍ തുടങ്ങി ആഘോഷങ്ങളിലുമെല്ലാം ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിലും ആഘോഷ പരിപാടികള്‍ക്കുശേഷം തെക്കുംകര ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിലും ഹരിതകര്‍മ്മസേന പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും പഞ്ചായത്ത് ഓഫീസിന് സമീപം മറ്റൊരാൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പഴയ വസ്ത്രം, കളിപ്പാട്ടം, ഉപകരണങ്ങൾ എന്നിവ കൈമാറുന്ന രീതിയിൽ സ്വാപ്‌ഷോപ്പ് നടത്തിവരുന്നുണ്ട് . പഴയ വസ്ത്രം, കളിപ്പാട്ടം, മറ്റു അടുക്കള ഉപകരണങ്ങൾ എന്നിവ പുനരുപയോഗത്തിലൂടെ മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആർ ആർ എഫ് തെക്കുംകര ഗ്രാമപഞ്ചായത്ത് ഓഫീസിനു പിറകിലായി സ്ഥിതിചെയ്യുന്നു. ആർആര്‍എഫിൽ പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിന് കൺവെയർ ബെൽറ്റ് ഉള്ളതിനാൽ അംഗങ്ങൾക്ക് വളരെ എളുപ്പത്തിലും സൗകര്യപ്രദമായ രീതിയിലും തരംതിരിക്കുന്നതിന് സാധിക്കുന്നു. പ്ലാസ്റ്റിക് തരംതിരിച്ച് ബാക്കിവരുന്ന എം എൽ പി (റിജക്റ്റഡ്) പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് മെഷീൻവഴി ഷ്രെഡ് ചെയ്ത് ഗ്രാനൂള്‍സ് ആക്കുന്നു. ഗ്രാന്യൂള്‍സ് നല്ല നിരക്കിൽ ടാറിംങ് പ്രവൃത്തിക്കായി ക്ലീന്‍ കേരള കമ്പനിക്ക് നൽകി വരുന്നുണ്ട്. അതുവഴി റിജക്റ്റഡ് മാലിന്യം കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഹരിതകർമ്മ സേനാംഗങ്ങൾക്കായി ഇന്‍സ്പെയര്‍ ഇൻഷുറൻസ് പരിരക്ഷയും മൂന്നുമാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനയും കൃത്യമായി നടത്തിവരുന്നു. l



