സമാധാനത്തിനുവേണ്ടി, മനുഷ്യപക്ഷത്ത് ഉറച്ചുനിൽക്കുന്ന പോപ്പ് ലിയോ പതിനാലാമന്റെ വാക്കുകൾ ലോകം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. മാനവരാശിയുടെയാകെ ആഗ്രഹമാണ് പോപ്പിന്റെ യുദ്ധവിരുദ്ധ പ്രതികരണങ്ങളിൽ നിഴലിക്കുന്നത്. അദ്ദേഹം യുദ്ധത്തിനെതിരെ നടത്തിയ ശ്രദ്ധേയമായ ചില പ്രതികരണങ്ങളാണ്, അദ്ദേഹത്തിന്റെ ചില ചിന്തകളാണ് ഇവിടെ ഞങ്ങൾ പങ്കുവയ്ക്കുന്നത്.
■ (ഓശാന പ്രാർഥനയുടെ തുറന്ന വേദിയിൽ, 2026 മാർച്ച് 29)
“സഹോദരീ സഹോദരന്മാരേ, നമ്മുടെ ദൈവം ഇതാണ്: യേശു, സമാധാനത്തിന്റെ രാജാവ്. യുദ്ധത്തെ നിരസിക്കുന്ന ദൈവം, ആരും യുദ്ധത്തിന് ന്യായീകരണമായി ഉപയോഗിക്കാൻ പാടില്ലാത്ത ദൈവം. യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന അവൻ കേൾക്കുന്നില്ല, മറിച്ച് നിരസിക്കുന്നു. ‘നിങ്ങൾ ധാരാളം പ്രാർത്ഥനകൾ ചെയ്താലും ഞാൻ അവ കേൾക്കുകയില്ല; നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു’ (ഏശയ്യാ 1:15).
■ (മാർപാപ്പായായി അധികാരമേറ്റതിനുശേഷം യുദ്ധത്തിനെതിരായി നടത്തിയ
പൊതു അഭ്യർഥന)
“യുദ്ധം ഒരിക്കലും അനിവാര്യതയല്ല. ആയുധങ്ങൾ നിശ്ശബ്ദമാകണം, കാരണം അവ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല; മറിച്ച് അവയെ കൂടുതൽ രൂക്ഷമാക്കുക മാത്രമേ ചെയ്യൂ.”
■ (ഇറാനിലും മിഡിൽ ഈസ്റ്റിലും അക്രമം വ്യാപിക്കുന്ന സാഹചര്യത്തിൽ
നടത്തിയത്, ത്രിസന്ധ്യാജപം, 2026 മാർച്ച് 1)
“പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സ്ഥിരതയും സമാധാനവും നിർമിക്കപ്പെടുന്നില്ല; അത് നാശവും വേദനയും മരണവും മാത്രമേ വിതയ്ക്കൂ. യുക്തിസഹമായ, ആധികാരികമായ, ഉത്തരവാദിത്തമുള്ള സംഭാഷണത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. വലിയ തോതിലുള്ള ദുരന്തത്തിന്റെ സാധ്യതയെ മുന്നിൽ കണ്ടുകൊണ്ട്, ഇതിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു: പ്രതിവിധിയില്ലാത്ത പടുകുഴിയിലേക്ക് വീഴുന്നതിനുമുൻപ് അക്രമത്തിന്റെ പരമ്പര അവസാനിപ്പിക്കാനുള്ള ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കുക!”
■ (യുദ്ധം ലബനനിലേക്കും വ്യാപിക്കുന്നതിലെ ആശങ്കയുയർത്തുന്നു,
ത്രിസന്ധ്യാജപം, 2026 മാർച്ച് 8)
“ഇറാനിൽനിന്നും മൊത്തം മിഡിൽ ഈസ്റ്റിൽ നിന്നും അഗാധമായ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ തുടരെത്തുടരെ വരുന്നു. അക്രമത്തിന്റെയും നാശത്തിന്റെയും സംഭവങ്ങളോടൊപ്പം വ്യാപകമായ വിദ്വേഷത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷവും ഉണ്ട്. ഈ സംഘർഷം വ്യാപിക്കാനും പ്രദേശത്തെ മറ്റ് രാജ്യങ്ങൾ, പ്രിയപ്പെട്ട ലബനൻ ഉൾപ്പെടെ, വീണ്ടും അസ്ഥിരതയിലാകാനും സാധ്യതയുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ബോംബുകളുടെ ഗർജനം നിർത്തുകയും ആയുധങ്ങൾ നിശ്ശബ്ദമാവുകയും ജനങ്ങളുടെ ശബ്ദങ്ങൾ കേൾക്കപ്പെടുന്ന സംഭാഷണത്തിന് ഇടംതുറക്കുകയും ചെയ്യട്ടേയെന്ന് കർത്താവിനോട് നമ്മുടെ വിനയപൂർവമായ പ്രാർത്ഥന ഉയർത്താം.”
■ (വെടിനിർത്തൽ നടപ്പാക്കുന്നതിനുവേണ്ടിയുള്ള ശക്തമായ അഭ്യർഥന,
ത്രിസന്ധ്യാജപം, 2026 മാർച്ച് 15)
“രണ്ടാഴ്ചയായി മിഡിൽ ഈസ്റ്റിലെ ജനങ്ങൾ യുദ്ധത്തിന്റെ ഭയാനകമായ അക്രമം അനുഭവിക്കുകയാണ്; ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടുകയും പലരും വീടുകൾ വിട്ട് പലായനം ചെയ്യുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികളുടെയും സന്മനസുള്ള എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട് ഞാൻ പറയുന്നു: ആയുധങ്ങൾ താഴെവയ്ക്കുക! സംഭാഷണത്തിന്റെ വഴികൾ വീണ്ടും തുറക്കുക! അക്രമം ഒരിക്കലും ജനങ്ങൾ പ്രതീക്ഷിക്കുന്ന നീതിയിലേക്കോ സ്ഥിരതയിലേക്കോ സമാധാനത്തിലേക്കോ നയിക്കുകയില്ല.”
■ (ഈ ദുരന്തം മനുഷ്യകുടുംബത്തിനാകെ
അപമാനമാണ്, ത്രിസന്ധ്യാജപം, 2026 മാർച്ച് 22)
“മിഡിൽ ഈസ്റ്റിലെ സാഹചര്യം ഞാൻ വേദനയോടെ തുടർന്നും നിരീക്ഷിക്കുകയാണ്. ലോകത്തിലെ മറ്റ് പ്രദേശങ്ങളെപ്പോലെ യുദ്ധവും അക്രമവും അതിനെ കീറിമുറിക്കുകയാണ്. ഈ സംഘർഷങ്ങൾക്കിരയായ അനേകം നിസ്സഹായരായ മനുഷ്യരുടെ ദുഃഖത്തിനു മുന്നിൽ നമുക്ക് മൗനം പാലിക്കാനാവില്ല. അവരെ വേദനിപ്പിക്കുന്നു എന്നാൽ മനുഷ്യകുലത്തെ മുഴുവൻ വേദനിപ്പിക്കുന്നു എന്നാണ്. ഈ യുദ്ധങ്ങൾ മൂലമുണ്ടാകുന്ന മരണവും വേദനയും മുഴുവൻ മനുഷ്യകുടുംബത്തിനും അപമാനമാണ്; ദൈവത്തിലേക്ക് ഉയരുന്ന ഒരു നിലവിളിയാണത്. ശത്രുതകൾ അവസാനിപ്പിക്കുകയും ഓരോ മനുഷ്യന്റെയും അന്തസ്സിനെ ബഹുമാനിക്കുന്ന സത്യസന്ധമായ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ സമാധാനത്തിന്റെ വഴികൾ തുറക്കുകയും ചെയ്യട്ടേയെന്ന പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാൻ ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു.”
■ (2026 ലെ ഈസ്റ്റർ ഞായറാഴ്ച നൽകിയ സന്ദേശം)
“ഈ ആഘോഷത്തിന്റെ ദിനത്തിൽ, സംഘർഷത്തിന്റെയും ആധിപത്യത്തിന്റെയും അധികാരത്തിന്റെയും എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കുകയും യുദ്ധങ്ങളാൽ ദുരിതമനുഭവിക്കുന്ന ലോകത്തിന് തന്റെ സമാധാനം നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യാം… ആയുധം കെെവശമുള്ളവർ അവ താഴെവെക്കട്ടെ. യുദ്ധങ്ങൾ അഴിച്ചുവിടാൻ അധികാരമുള്ളവർ സമാധാനം തിരഞ്ഞെടുക്കട്ടെ. ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന സമാധാനമല്ല, മറിച്ച്, സംഭാഷണത്തിലൂടെയുള്ള സമാധാനമാണ് വേണ്ടത്. ആ സംഭാഷണങ്ങൾ മറ്റുള്ളവർക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹത്തോടെയാവരുത്, അവരുമായി മുഖാമുഖം ഇടപെടാനുള്ള ആഗ്രഹത്തോടെയാവണം.”
■ (രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനംവന്നയുടൻ നടത്തിയത്, 2026 ഏപ്രിൽ 8)
“മിഡിൽ ഈസ്റ്റിലും ലോകം മുഴുവനും വലിയ പിരിമുറുക്കങ്ങളുണ്ടായിരുന്ന ഈ ദിവസങ്ങളിൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിന്റെ പ്രഖ്യാപനത്തെ സംതൃപ്തിയോടെയും യഥാർത്ഥ പ്രത്യാശയുടെ അടയാളമായും ഞാൻ സ്വാഗതം ചെയ്യുന്നു. ചർച്ചയിലേക്ക് മടങ്ങുകയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ. ഈ സൂക്ഷ്മമായ നയതന്ത്ര പ്രവർത്തനത്തിന് പ്രാർത്ഥനയോടെ പോകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു; സംഭാഷണത്തിനുള്ള തയ്യാറെടുപ്പ് ലോകത്തിലെ മറ്റ് സംഘർഷ സാഹചര്യങ്ങൾ പരിഹരിക്കാനുള്ള മാർഗമാകട്ടെ എന്ന പ്രത്യാശയോടെ.”
■ (മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണം, 2026 ഏപ്രിൽ 7)
“ഇന്ന് നമ്മൾക്കെല്ലാം അറിയുന്നതുപോലെ, ഇറാനിലെ ജനങ്ങളെ ലക്ഷ്യമാക്കി വലിയ ഭീഷണിയുണ്ട്. ഇത് യഥാർത്ഥത്തിൽ അസ്വീകാര്യമാണ്. ഇവിടെ അന്താരാഷ്ട്ര നിയമത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും,അതിനെക്കാൾ കൂടുതലായി മുഴുവൻ ജനസമൂഹത്തിന്റെയും നന്മയ്ക്കായുള്ള ധാർമിക പ്രശ്നമാണ് ഇത് ഉയർത്തുന്നത്. നമുക്ക് സമാധാനപരമായ മാർഗങ്ങളിൽ പരിഹാരങ്ങൾ തേടാം. പ്രത്യേകിച്ചും നിരപരാധികളായ കുട്ടികൾ, വൃദ്ധർ, രോഗികൾ എന്നിങ്ങനെ ഈ തുടർച്ചയായ യുദ്ധത്തിന്റെ ഇരകളായവരോ ആകാനിരിക്കുന്നവരോ ആയ അനേകരെ ഓർക്കുക.”
■ (@ Pontifex, 2026 ഏപ്രിൽ 10 )
‘‘കിഴക്കൻ പ്രദേശങ്ങളിലെ ക്രിസ്തീയ പുണ്യഭൂമികളിലുടനീളം അസംബന്ധജഠിലവും മനുഷ്യത്വരഹിതവുമായ അക്രമങ്ങൾ ഭീതിജനകമായവിധം പടരുകയാണ്. ജനങ്ങളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത ക്രൂരമായ ഇടപാടുകളും യുദ്ധമെന്ന ദെെവനിന്ദയുംകൊണ്ട് കിഴക്കൻ ക്രിസ്തീയ പുണ്യഭൂമികളാകെ അശുദ്ധമാക്കപ്പെടുകയാണ്; ഇവിടെ മനുഷ്യജീവന് നൽകുന്ന പരിഗണന, സ്വന്തം താൽപ്പര്യം സാധ്യമാക്കുമ്പോൾ യാദൃച്ഛികമായി സംഭവിക്കുന്ന നാശനഷ്ടം എന്ന നിലയിലാണ്. എന്തുകാരണത്തിന്മേലായാലും നിരപരാധികളുടെ ചോര ചൊരിയുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.’’ l



