നാടിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അതിവിചിത്രമായ ഒരു ആഖ്യാനം അരാഷ്ട്രീയരായ കുറേപ്പേർചേർന്നുണ്ടാക്കുകയും അതിനു ചുറ്റും നമ്മുടെ രാഷ്ട്രീയ ചർച്ചകൾ കിടന്നു കറങ്ങുകയും ചെയ്യുന്ന സമയമാണിപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നതാണ് അതിന്റെ പശ്ചാത്തലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഇതേ വർത്തമാനം കേട്ടിരുന്നു: ഒരു തുടർഭരണം വന്നാൽ ഇടതുപക്ഷം അഹങ്കാരികളാകുമെന്നും അത് അവരുടെ നാശത്തിലേക്കു നയിക്കുമെന്നും അത് കേരളത്തിന് താങ്ങാൻ കഴിയുകയില്ല എന്നുമായിരുന്നു അന്നത്തെ ആഖ്യാനം.
തുടർഭരണം വന്നാൽ ഇടതുപക്ഷം എങ്ങനെയിരിക്കും എന്ന കാര്യത്തിൽ വലിയ അനുഭവമില്ലാത്ത കേരളത്തിലെ വോട്ടർമാർ കഴിഞ്ഞ തിരഞ്ഞടുപ്പിൽ ഒരു റിസ്കെടുത്തു എന്ന് നാം അനുമാനിക്കേണ്ടിവരും, അവർ ഇടതുപക്ഷത്തെത്തന്നെ തിരഞ്ഞെടുത്തു. അഞ്ചുകൊല്ലത്തിനുശേഷം അവർക്കു ഖേദിക്കാനുള്ള കാര്യങ്ങൾ ഒന്നും ചെയ്തതായി പ്രതിപക്ഷം പോലും പറയുന്നില്ല; ഒരു പ്രാവശ്യം ഭരണത്തിലിരുന്ന് അവസാനമെത്തുമ്പോൾ ഏതു സർക്കാരും കേൾക്കുന്ന പഴികൾക്കപ്പുറം കാര്യമാത്രപ്രസക്തമായ കഴമ്പും കാമ്പുമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചുകേൾക്കുന്നില്ല. സർക്കാരിനെപ്പറ്റിയും സിപിഐ എമ്മിനെപ്പറ്റിയും ഇടതുപക്ഷ രാഷ്ട്രീയത്തെപ്പറ്റിയും വിമർശനങ്ങളുള്ള ആളാണ് ഈ ലേഖകൻ; അതു പക്ഷേ തുടർഭരണത്തിന്റെ പേരിലല്ല. ഇടതുപക്ഷത്തിനു മാത്രം ബാധകമാകുന്ന ചില അളവുകോലുകൾ വെച്ചളക്കുമ്പോൾ മാത്രം പ്രത്യക്ഷമാകുന്ന ചില കുറവുകൾ. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും ആ അളവുകോലുകൾ അവിടെത്തന്നെയുണ്ടാകും.
എന്നാൽ കുറവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നു പറഞ്ഞ് ആരെ ഭരണത്തിലേൽപ്പിക്കണമെന്നാണ് ഈ കഥാകാരന്മാരും കഥാകാരികളും ആവശ്യപ്പെടുന്നത്? കുറവുകൾ ഇല്ലാത്ത, കുറവുകൾ വരില്ല എന്നിവർക്കുറപ്പുള്ള ഐക്യജനാധിപത്യ മുന്നണിയെയോ? ഗുജറാത്ത് മോഡൽ വികസിത കേരളം വാഗ്ദാനം ചെയ്യുന്ന ബി ജെ പി യെയോ? ഒന്ന് പരിശോധിക്കാം.
സർക്കാരുകൾ പരാജയപ്പെടാറുണ്ട് എന്നത് നമ്മുടെ അനുഭവമാണ്; സംസ്‌ഥാനത്തും കേന്ദ്രത്തിലും. പലപ്പോഴും സന്ദർഭത്തിനൊത്തുയരാനോ മനുഷ്യരുടെ പ്രതിസന്ധികൾക്കു പരിഹാരം കാണാനോ ഭാവിയ്ക്കുവേണ്ടിയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനോ ഒക്കെയുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പലപ്പോഴും ഭരണപക്ഷം പരാജയപ്പെടാറുണ്ട്. പദ്ധതികൾ സമയത്തു നടത്തിയെടുക്കുന്നതിലും സർക്കാർ സേവനങ്ങൾ സമയത്തു അഴിമതിരഹിതമായി ജനങ്ങൾക്ക് എത്തുന്നുണ്ട് എന്നുറപ്പുവരുത്തുന്നതിലും ഒക്കെ ഭരണപക്ഷം പരാജയപ്പെടാറുണ്ട്.
പ്രതിപക്ഷത്തിരുന്നു പരാജയപ്പെടുന്ന
മുന്നണിയാണ് യുഡിഎഫ്
നമ്മുടെ സംസ്‌ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായിരുന്നു വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് 2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടൽ. മുന്നൂറോളം പേർ മരിക്കുകയും അഞ്ഞൂറോളം വീടുകൾ ഒലിച്ചുപോവുകയും ആയിരക്കണക്കിനാളുകൾ നിന്നനില്പിൽ എല്ലാം നഷ്ടപ്പെട്ടവരായി മാറുകയും ചെയ്ത സംഭവം. അവരുടെ കൃഷിഭൂമി പോലും കൃഷിയോഗ്യമല്ലാതായി എന്നു പറഞ്ഞാൽ ദുരന്തത്തിന്റെ ആഴവും പരപ്പും ആർക്കും മനസ്സിലാകും.
ആ ദുരന്തത്തെ കേരളം നേരിട്ടത് ഒറ്റക്കെട്ടായി നിന്നാണ്. കേരള സർക്കാർ മുന്നിട്ടിറങ്ങി വിഭാവനം ചെയ്ത പുനരധിവാസപദ്ധതികൾക്കൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള കേരളീയർ ഒരുമിച്ചുചേർന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ പുനരുജ്ജീവനത്തിനുള്ള കേരളത്തിന്റെ സ്വാഭാവികമായ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുമാറ് ദുരന്തത്തിന്റെ ഇരകൾ അവരുടെ ഗ്രാമം പുനരുദ്ധരിക്കുന്ന ഒരു പദ്ധതിയ്ക്കാണ് കേരളം രൂപംകൊടുത്തത്. അവർക്കുവേണ്ടി സമൂഹം സർക്കാരിന്റെ നേതൃത്വത്തിൽ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. നിയമക്കുരുക്കിൽ കുറച്ചുകാലം കുടുങ്ങിക്കിടന്നെങ്കിലും ആ പദ്ധതി ഇന്ന് അതിന്റെ ഉദ്‌ഘാടനത്തിലെത്തിനിൽക്കുകയാണ്; ലോകനിലവാരത്തിൽ ഒരു ടൗൺ ഷിപ്. ദുരന്തമുഖത്ത് ഒരാളും ഒറ്റയ്ക്കല്ല എന്ന പുതുപാഠമെഴുതിയ കേരളത്തിന്റെ പ്രതിനിധികളായി അവിടെയുള്ള താമസക്കാർ മാറുന്നു എന്ന അസുലഭ കാഴ്ച. കേരളസമൂഹത്തിന്റെയും സർക്കാരിന്റെയും വിജയമാണിത്.
പ്രതിപക്ഷമെവിടെയാണ്?
വാഗ്ദാനം ചെയ്ത നൂറ്റൊന്നു വീടുകളിൽ മുസ്ലിം ലീഗ് 51 വീടുകളുടെ പണി പൂർത്തിയാക്കി എന്നതു മറക്കുന്നില്ല. എന്നാൽ എവിടെയാണ് മുന്നണിയ്ക്കു നേതൃത്വം നൽകുന്ന കോൺഗ്രസ്? ആശ്വാസം പ്രഖ്യാപിയ്ക്കാൻ മുന്നിൽനിന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വം എവിടെയാണ്? സംസ്‌ഥാന നേതൃത്വം എവിടെ ? വയനാട്ടിൽനിന്നു ലോക്-സഭയിലേക്ക് ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി വാദ്ര എവിടെ?
ദുരിതബാധിതർക്കുവേണ്ടി നൂറു വീടുകളാണ് കോൺഗ്രസ് പണിയുമെന്ന് പ്രഖ്യാപിച്ചത്. അതുകൂടാതെ മുപ്പതുവീടുകൾ നിർമ്മിച്ചുനല്കുമെന്നു യൂത്ത് കോൺഗ്രസും പറഞ്ഞു. കോൺഗ്രസ് അതിനായി സംഭാവന പിരിക്കാൻ ഒരു ആപ്പും തുടങ്ങി; യൂത്ത് കോൺഗ്രസ് കമ്മറ്റികൾ വഴി പിരിവും തുടങ്ങി.
പിരിച്ച പണത്തിന്റെ കണക്കിനെച്ചൊല്ലി യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ചോദ്യമുയരുകയും അതു പുറംലോകത്തെത്തുകയും ചെയ്തപ്പോഴാണ് വിഷയം ജനശ്രദ്ധയിലെത്തിയത്. ഹോം വർക്ക് ചെയ്യാതെ ക്ലാസിലെത്തിയ കുട്ടി അധ്യാപകൻ ചോദിക്കുമ്പോൾ ബെഞ്ചിൽനിന്നെണീക്കുന്ന സമയത്തിനുള്ളിൽ ഉണ്ടാക്കിപ്പറയുന്ന നുണക്കഥകൾ പോലെ കോൺഗ്രസ് നേതാക്കൾ ഓരോ കഥയുണ്ടാക്കിപ്പറഞ്ഞു രക്ഷപ്പെടാൻ നോക്കി. മാസാവസാനം തറക്കല്ലിടും എന്ന് അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത് കഴിഞ്ഞ വർഷം ജൂണിലാണ്; അത് യാഥാർഥ്യമാകാൻ പിന്നെയും എട്ടുമാസം കാത്തിരിക്കേണ്ടി വന്നു.
അതിനിടയിൽ വയനാട്ടിൽ സർക്കാർ സ്‌ഥലം കൊടുക്കാമെന്നു പറഞ്ഞു എന്നും എന്നാൽ വാഗ്ദാനം പാലിച്ചില്ല എന്നുമുള്ള ഒരു നുണക്കഥ കെ പി സി സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ ആദ്യമിറക്കി. പിന്നെ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഇക്കഥ ആവർത്തിച്ചുപറഞ്ഞുനടന്നു. സർക്കാരിനുവേണ്ടി ഇത് നിഷേധിച്ച റവന്യൂ മന്ത്രി കെ രാജൻ അത്തരമൊരു വാഗ്ദാനം സർക്കാർ ആർക്കും കൊടുത്തിട്ടില്ലെന്നും അത്തരമൊരു ആവശ്യം ആരും കത്തുവഴിയോ രേഖാമൂലമോ അല്ലാതെയോ ഉന്നയിച്ചിട്ടില്ല എന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. എന്നിട്ടും കോൺഗ്രസ് നേതാക്കൾ ആ നുണക്കഥ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ആവർത്തിച്ചുനടന്നു.
വയനാട്ടിൽ കാണിച്ച ഉത്തരവാദിത്തരാഹിത്യത്തെക്കുറിച്ചുള്ള ചോദ്യം നേരിടാനാകാതെ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനും ഒരു പത്രസമ്മേളനവും അവസാനിപ്പിക്കാനാകാതെ വരികയും പൊതുസമൂഹം അവരെ ചോദ്യങ്ങൾ കൊണ്ടുമൂടുകയും ചെയ്തപ്പോൾ നിവൃത്തിയില്ലാതെ ആവശ്യത്തിന്റെ പത്തിലൊന്നോളം വിസ്തീർണമുള്ള ഒരു ചെറിയ സ്‌ഥലം വാങ്ങി അവിടെ തറക്കല്ലിടാൻ കോൺഗ്രസ് തയാറായി.
കേരളത്തിന്റെ, സർക്കാരിന്റെ പദ്ധതി ഒരു ഘട്ടം പൂർത്തീകരിക്കുമ്പോൾ കോൺഗ്രസ് തറക്കല്ലിടാൻ പോവുകയാണ്, ഗുണഭോക്താക്കൾ ആരെന്നറിയാതെ.
ഭരണപക്ഷത്തിന്റെ കാര്യമല്ല,
പ്രതിപക്ഷത്തിന്റെ കാര്യമാണ്
കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതി നടപ്പാക്കാൻ ആവശ്യമായ പണമെന്നത് ഇരുപതോ മുപ്പതോ കോടി രൂപയാണ്. കേരളത്തിലെ ഒരു യുവജനസംഘടനായ ഡി വൈ എഫ് ഐ ആക്രിപെറുക്കി മാത്രം ഇരുപതുകോടി രൂപ ഇതേ ആവശ്യത്തിനുവേണ്ടി സംഘടിപ്പിച്ചു എന്നോർക്കണം. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നിന് ഏറ്റവും അവശ്യമായ ഒരു പൊതുക്കാര്യത്തിനുവേണ്ടി ഇത്തരമൊരു തുക സംഘടിപ്പിക്കലും പദ്ധതി നടപ്പാക്കാലും അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ അതിനുള്ള പ്രതിബദ്ധതയോ കാര്യശേഷിയോ ഉത്തരവാദിത്തബോധമോ ആ സംഘടനയെ നയിക്കുന്നവർക്കില്ല എന്നതാണ് വാസ്തവം. ചോദ്യം ഉയരുമ്പോൾ എന്തെങ്കിലും ഒഴികഴിവോ നുണയോ പറഞ്ഞു രക്ഷപ്പെടാമെന്ന് കരുതുന്നവർ ആ സംഘടനയുടെ നേതൃത്വത്തിലിരിക്കുന്നു എന്നതാണ് ഇന്നത്തെ യാഥാർഥ്യം; കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ആ പാർട്ടിയുടെ താഴെത്തട്ടിലുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ലക്ഷക്കണക്കിന് പ്രവർത്തകരെയും വഞ്ചിക്കാനും നാണം കെടുത്താനും ഒരു മടിയുമില്ലാത്തവർ മുകൾത്തട്ടിൽ കയറിയിരിക്കുന്നു. വയനാട്ടിലെ എം പി യെക്കൊണ്ടുപോലും അതിനാവശ്യമായ കാര്യങ്ങൾ ചെയ്യിച്ചെടുക്കാൻ അവർക്കു യാതൊരു താല്പര്യമോ ആവശ്യബോധമോ ഇല്ലാതായിരിക്കുന്നു.
പ്രതിപക്ഷത്തിരുന്നു പരാജയപ്പെട്ട ഇവരെ കേരളത്തിന്റെ ഭരണം ഏൽപ്പിക്കണം എന്നാണ് കാഥികർ അവരുടെ ഏറ്റവും പുതിയ കഥയിൽ ആവശ്യപ്പെടുന്നത്!
**********************
ബി ജെ പി യുടെ ദേശീയ മുദ്രാവാക്യമാണ് ഡബിൾ എൻജിൻ സർക്കാർ: കേന്ദ്രത്തിലും സംസ്‌ഥാനത്തിലും ബി ജെ പി സർക്കാർ വരികയാണെങ്കിൽ വികസനം കെട്ടഴിച്ചുവരും എന്നാണ് അവരുടെ ആഖ്യാനം. അത് വിശ്വസിക്കുന്ന മനുഷ്യരുമുണ്ട്.
ഗുജറാത്താണ് അവരുടെ വികസനസ്വപ്നങ്ങളിലെ നായകസ്ഥാനത്ത്. മുപ്പതു വർഷത്തോളമായി ബി ജെ പി ആ സംസ്‌ഥാനംഭരിക്കാൻ തുടങ്ങിയിട്ട്. സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് അവിടെ പത്തിലൊരാൾ ദാരിദ്ര്യമനുഭവിക്കുന്നു, കേരളത്തിൽ അത് ഇരുന്നൂറിൽ ഒരാളാണ്; ആ ഒരാളെത്തേടിയും സർക്കാരിന്റെയും സമൂഹത്തിന്റെയും കൈകൾ ചെന്നു; അതാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി. കേരളത്തിൽ നൂറുകുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നാൽ അതിൽ 96 പേരും പത്താം ക്ലാസിലെത്തും; ഗുജറാത്തിൽ മൂന്നിലൊന്നുപേർ വഴിയിൽ കൊഴിഞ്ഞുപോകും. ആയിരം കുഞ്ഞുങ്ങൾ ഗുജറാത്തിൽ ജനിക്കുമ്പോൾ അവരിൽ 20 പേർ മരിച്ചുപോകും; എന്നാൽ കേരളത്തിൽ ജനിച്ചവരിൽ അഞ്ചുപേർ മാത്രം ജീവിതത്തിലേക്ക് കടക്കാതെ പോകും.
തീർച്ചയായും കേരളം ഒരു അംബാനിയെയോ അദാനിയേയോ സൃഷ്ടിച്ചിട്ടില്ല; സർക്കാർ-പൊതുവിഭവങ്ങൾ ഉപയോഗിച്ച് വലിയ കോർപ്പറേറ്റ് സാമ്രാജ്യങ്ങൾ കേരളത്തിൽ കെട്ടിയുയർത്തപ്പെട്ടിട്ടില്ല. അവരുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ ആസ്തികൊണ്ട്- ആളോഹരി വരുമാനം പെരുപ്പിക്കാൻ കേരളത്തിനാവില്ല. പക്ഷേ ജനിച്ചു വീഴുന്ന എല്ലാ പൗരർക്കും അവർ മരിക്കുന്നതുവരെ, ആരുമില്ലാത്തവരാണെങ്കിൽപോലും അന്തസ്സോടെ ജീവിക്കാനും അവരവരുടെ കഴിവുകൾ സ്വന്തം ആഗ്രഹപ്രകാരം ഉപയോഗിച്ച് ജീവിതം കൊണ്ടുനടക്കാനുമുള്ള അവസരം കേരളം സൃഷ്ടിക്കുന്നു. ഏറ്റവുമധികം ആളുകൾ പുറംരാജ്യങ്ങളിലേക്ക് അനധികൃതമായി രക്ഷപ്പെടുന്ന നാടുകളിൽ ഒന്നാണ് ഗുജറാത്ത്.
ഈ ഗുജറാത്ത് മാതൃകയാണോ പുതിയ കാഥികരുടെ ഉന്നം? ഇടതുപക്ഷം വലിയ പങ്കുനിർവ്വഹിച്ച്- സൃഷ്‌ടിച്ച കേരള മാതൃകയുടെ ഗുണഭോക്താക്കളായി ജീവിതം ജീവിച്ചു തീർത്ത് സായാഹ്നത്തിലെത്തി നിൽക്കുമ്പോൾ അത്തരമൊരു ജീവിതം ഇളമുറക്കാർക്കാവശ്യമില്ല എന്ന് കരുതാൻ മാത്രം കഠിനഹൃദയരാണോ ഇക്കൂട്ടർ?
തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 45 ദിവസത്തിനകം നഗരവികസനത്തിനായി ഒരു പദ്ധതി തയ്യാറാക്കുമെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരുവനന്തപുരത്തുവന്നു പ്രഖ്യാപിക്കുമെന്നും ബി ജെ പി പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമായി ബി ജെ പി തിരുവനന്തപുരത്ത് അധികാരത്തിൽവന്നു. പറഞ്ഞതിൽ ഇരട്ടി സമയവുമായി; പക്ഷേ പദ്ധതിയോ അതിന്റെ രൂപരേഖയുമോ പോലും ഇനിയുമായിട്ടില്ല. ഈ സമയത്തിനകം പ്രധാനമന്ത്രി തിരുവനന്തപുരത്തു വന്നതുമാത്രം മിച്ചം.
ഭരണം എന്നാൽ നാട്ടുകാരോടുള്ള ഉത്തരവാദിത്ത നിർവ്വഹണമാണെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക ബോധം പോലുമില്ലാത്ത ബി ജെ പി യാണോ ജനങ്ങളുടെ വികസന സ്വപ്‌നങ്ങൾ പൂവണിയിക്കാൻ പോകുന്നത്? മനസ്സിലാകുന്നില്ല.
*********** ***********
ഇടതുപക്ഷം നീണ്ട പത്തുവർഷം അധികാരത്തിലിരുന്നു എന്നത് ഒരു വസ്തുതയാണ്. ഈ കാലത്തിൽ പല തിരഞ്ഞെടുപ്പുകളും മുന്നണി നേരിട്ടു; ചിലതിൽ വിജയിച്ചു; ചിലതിൽ പരാജയപ്പെട്ടു. രണ്ടു ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ അമ്പേ തോറ്റുപോയി; ഒരു നിയമസഭാ തിരഞ്ഞെടുപ്പും ഒരു തദ്ദേശ തിരഞ്ഞെടുപ്പും നന്നായി വിജയിച്ചു. ഈ തിരഞ്ഞെടുപ്പുകളിൽ നിന്നും പഠിക്കാത്ത ഏതു പാഠം നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ ഇടതുപക്ഷം പഠിക്കും എന്നാണ് പുതിയ കാഥികർ പറയുന്നത്?
സർക്കാരിന്റെ ഒരു നയത്തെ/ നയങ്ങളെ എതിർക്കുന്നത് മനസ്സിലാക്കാം. സർക്കാർ എന്ന നിലയിൽ ചിലപ്പോൾ ചില കോംപ്രമൈസുകൾ എൽ ഡി എഫ് സർക്കാർ നടത്തിയിട്ടുണ്ട് എന്ന വിമർശനം ഈ ലേഖകനുണ്ട്; അത് ജനങ്ങളോട് തുറന്നു പറയുന്നതിൽ പരാജയപ്പെട്ടു എന്നും, എന്തുകൊണ്ട് അത്തരമൊരു നിലപാട് എടുക്കേണ്ടി വന്നു എന്നും. ഈ തീരുമാനങ്ങളിൽ ഒരു പാറ്റേണുണ്ട്; ഒന്നുകൂടി വിജയിച്ചാൽ അത് തുടരും എന്ന് ഭയപ്പെടുന്നു എന്ന് പറയുന്നതിലും ഒരു ലോജിക്കുണ്ട്. എന്നാൽ നയപരമായ ഒരു വീഴ്ചയും ചൂണ്ടിക്കാണിക്കാതെ ഭാവനയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് എന്ന ഒരു മൂർത്തമായ സന്ദർഭത്തിൽ, ജയവും തോൽവിയും മാത്രം ബാക്കിയാവുന്ന മുഹൂർത്തത്തിൽ ഇടതുപക്ഷത്തെ ഇകഴ്ത്തിക്കാണിക്കുന്നത് നിഷ്കളങ്കമായ ഇടതുപക്ഷ സ്നേഹമാണ് എന്ന് കരുതുക വയ്യ. സ്വന്തം പ്രസ്‌ഥാനത്തോടോ അണികളോടോ ജനങ്ങളോടോ നാടിനോടോ ഒന്നും യാതൊരു പ്രതിബദ്ധതയുമില്ല എന്ന് തെളിയിച്ചുകൊണ്ടിട്ടിരിക്കുന്ന യുഡിഎഫിനും വികസനത്തിന്റെ പേരുപറഞ്ഞ് കോർപ്പറേറ്റ് മുതലാളിമാർക്കു നാടിനെ കൊള്ളയടിക്കാനും ജനങ്ങളെ വർഗീയമായി വിഭജിക്കാനും ബി ജെ പിയ്ക്കു ചൂട്ടുപിടിച്ചുകൊടുക്കുന്ന പരിപാടിയാണ് ഇത് എന്ന് പറയാതെ വയ്യ.
ഇടതുപക്ഷത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ സഹായിക്കുകയും ചെയ്യാൻ ഉത്തരവാദിത്തമുള്ളവർ ആ ജോലി ചെയ്യണം. എന്നാൽ അവർ വലതുപക്ഷത്തിന്റെ സഹായികളാകരുത്. l



