ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ ഖനിജമാണ് വജ്രം. അതിനെ മുറിച്ചെടുത്ത് മിനുക്കി ആഭരണമാക്കുന്ന ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും അവരുടെ ജീവിതത്തെ തകർത്തു കളയും. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടപ്പാക്കിയ താരിഫ് വർധന ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമായി മാറിയിരിക്കുന്നു.
സൂറത്ത് നഗരത്തിലെ വജ്ര വ്യവസായത്തിന്റെ വ്യാപനം ലോകത്തിൽ തന്നെ അപൂർവ്വമായ ഒന്നാണ്. അസംസ്കൃത വജ്രം അത് ഏത് രാജ്യത്തു നിന്ന് വന്നതായാലും, അതിന്റെ മിനുക്കുപണി നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്തെ 90 ശതമാനത്തോളം സംസ്കരിക്കപ്പെട്ട വജ്രങ്ങൾ പശ്ചിമ ഗുജറാത്തിലുള്ള സൂറത്തിന്റെ ചെറു വർക്ക്ഷോപ്പുകളിൽ നിന്നാണ് പുറത്തുവരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം അമേരിക്കയാണ്. കഴിഞ്ഞ ധനകാര്യ വർഷത്തിൽ 12 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതായത് 90%. 5–6 ശതമാനം വാങ്ങുന്നത് കനഡ, ഹോങ്കോങ്- ഇസ്രയേൽ എന്നീ രാജ്യങ്ങളാണ്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ 25% അധിക തീരുവ പ്രഖ്യാപിക്കുകയും പിന്നീടത് 50% ആക്കി വർദ്ധിപ്പിക്കുകയും ചെയ്തതോടെ സൂറത്തിലെ വജ്ര നിർമ്മാണം ഏറെക്കുറെ നിശ്ചലമാക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ വിപണിയിൽ വജ്രവില വർദ്ധിച്ചതാണിതിന് കാരണം.
ഇതിനു മുമ്പു തന്നെ അമേരിക്ക റഷ്യക്കെതിരായി ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയത് സൂറത്തിലെ വജ്ര വ്യാപാരത്തെ ബാധിച്ചിരുന്നു. കാരണം ഇന്ത്യയിലേക്ക് വന്നിരുന്ന അസംസ്കൃത വജ്രത്തിൽ നല്ലൊരു പങ്ക് റഷ്യയിൽ നിന്നാണ് വന്നിരുന്നത്. അതിൽ ചില തടസ്സങ്ങൾ വന്നതാണ് അന്നത്തെ പ്രതിസന്ധിക്ക് കാരണമായതെങ്കിൽ ഇന്ത്യക്കെതിരായി അധികതീരുവ പ്രഖ്യാപിച്ചതോടെ വജ്ര വ്യാപാരം വൻ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. ഗുജറാത്ത് ഡയമണ്ട് വർക്കേഴ്സ് യൂണിയന്റെ പ്രസിഡണ്ട് ആയ രമേശ് സിൽറിയ പറഞ്ഞത് ‘അമേരിക്കൻ ചുങ്കം ഞങ്ങളുടെ വ്യവസായത്തെ പൂർണമായി നശിപ്പിക്കും ‘ എന്നാണ്. ഇന്ത്യൻ പ്രധാനമന്ത്രി ഗുജറാത്തുകാരൻ ആണെങ്കിലും അദ്ദേഹത്തിന് താല്പര്യം സമുദ്രോല്പന്നങ്ങൾ,ഡയറി ഉൽപ്പന്നങ്ങൾ,കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സംരക്ഷണത്തിലാണ്. ചുരുക്കിപ്പറഞ്ഞാൽ വജ്ര വ്യവസായത്തെയോ അതിലെ തൊഴിലാളികളെയോ രക്ഷിക്കാൻ ആരുമില്ല എന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. അവർ ആത്മഹത്യയിലേക്ക് തള്ളിവിടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.
സൂറത്ത് നഗരത്തിൽ മാത്രം 8þ10 ലക്ഷത്തോളം തൊഴിലാളികൾ ഈ രംഗത്ത് പണിയെടുക്കുന്നുണ്ട് എന്നാണ് ഗുജറാത്ത് ഡയമണ്ട് വർക്കേഴ്സ് യൂണിയൻ അവകാശപ്പെടുന്നത്. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. വജ്രവ്യാപാര രംഗത്തുണ്ടായ ഈ തകർച്ച ആ രംഗത്തെ തൊഴിലാളികളെ മാത്രമല്ല അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു വ്യാപാരങ്ങളെയും വൻതോതിൽ ബാധിച്ചിട്ടുണ്ട്. ‘വജ്ര വ്യാപാരത്തെ ബാധിച്ചാൽ അത് ഞങ്ങളെ ആകെ ബാധിക്കും’ എന്നാണ് സൂറത്തിലെ ചെറുകിട കച്ചവടക്കാർ പറയുന്നത്.
ലോകത്തിൽ ആകെ വിറ്റഴിക്കപ്പെടുന്ന വജ്രാഭരണങ്ങളിൽ 50% ചെലവാകുന്നത് അമേരിക്കയിലാണ്. നഷ്ടപ്പെടുന്ന അമേരിക്കൻ വിപണി നികത്താൻ ഇന്ത്യൻ വിപണിക്കാവില്ല എന്നാണ് സൂറത്തിലെ വജ്ര വ്യാപാരികളുടെ നേതാക്കൾ തന്നെ പറയുന്നത്.
12–14 മണിക്കൂർ ജോലി, കുറഞ്ഞ വേതനം, കരാർപ്പണി, സാമൂഹിക സുരക്ഷിതത്വമില്ലാത്ത ജീവിതം ഇതൊക്കെയാണ് അവിടത്തെ തൊഴിലാളി അനുഭവിക്കേണ്ടിവരുന്നത്.
ട്രംപിന്റെ ചുങ്കവർധനയെത്തുടർന്ന് അമേരിക്കയിൽ വജ്രാഭരണങ്ങൾക്ക് വിലക്കയറ്റം സംഭവിക്കുകയും അതിന്റെ ഭാഗമായി വജ്രാഭരണഉപഭോഗം കുറയുകയും ചെയ്തപ്പോൾ,സൂറത്തിലെ തൊഴിലാളികളുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടി. l



