Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിനവകേരള വികസന വാതില്‍തുറന്ന് വിഴിഞ്ഞം 
കരുതലിന്റെ കരുത്തുമായി 
സഹകരണ മേഖല

നവകേരള വികസന വാതില്‍തുറന്ന് വിഴിഞ്ഞം 
കരുതലിന്റെ കരുത്തുമായി 
സഹകരണ മേഖല

ണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ രാജ്യത്തിന് സമര്‍പ്പിച്ച വിഴിഞ്ഞം തുറമുഖം ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാടിന്റെയും സമരപോരാട്ടങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ്.

കേരളത്തിന്റെ വികസനപന്ഥാവില്‍ വിഴിഞ്ഞം ഒരു ചരിത്രമായി മാറുന്നതിന്റെ അടിസ്ഥാന കാരണം ആ പദ്ധതി വിഭാവനം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ഇടതു മുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ച നയസമീപനങ്ങളും, രാഷ്ട്രീയ സമര പോരാട്ടങ്ങളുമാണ്. വിഴിഞ്ഞം തീരത്ത് അന്താരാഷ്ട്ര തുറമുഖം എന്ന ആശയത്തിന്റെ വിത്ത് കേരളമനസ്സില്‍ പാകുന്നത് 1996-ലെ ഇ.കെ.നായനാര്‍ സര്‍ക്കാരാണ്. അന്താരാഷ്ട്ര തുറമുഖം വിഴിഞ്ഞത്ത് നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയപഠനത്തിന് അന്ന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ച് പഠനം നടത്തി. പിന്നീട് പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നത് 2006 -ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ വി.എസ്.അച്ചുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ നടപടികളുമായി മുന്നോട്ടുനീങ്ങി. അന്ന് എം.വിജയകുമാര്‍ ആയിരുന്നു തുറമുഖ വകുപ്പ് മന്ത്രി. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2010 ആഗസ്ത് 11-ന് ആദ്യമായി തുറമുഖ കമ്പനി ഉദ്ഘാടനം ചെയ്തു.

പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പക്ഷേ, തുറമുഖത്തിനായി ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം എല്‍ഡിഎഫ് ആരംഭിക്കുന്നത്. ഒരു വികസനപദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി കേരളത്തില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങളില്‍ ഒന്നായിരുന്നു ഇത്. പദ്ധതിക്കുവേണ്ടിയുള്ള സമരം തെരുവില്‍ മാത്രമായിരുന്നില്ല നിയമസഭയ്ക്കുള്ളിലും നടന്നു. അതിനുശേഷമാണ് പേരിന് ഒരു തറക്കല്ലിടൽ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്. പദ്ധതിയുടെ ചുമതല അദാനി പോര്‍ട്ടിനു നല്‍കുന്നത് യു.ഡി.എഫ്. കാലത്താണെങ്കിലും, നിര്‍മ്മാണം ആരംഭിക്കുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ ചിട്ടയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇന്ന് രാജ്യത്തിനുമുന്നില്‍ അഭിമാന പദ്ധതിയായി ഉയര്‍ന്നു നില്‍ക്കുന്ന വിഴിഞ്ഞം തുറമുഖം. നിര്‍മ്മാണ കാലയളവില്‍ പദ്ധതി നടപ്പാക്കുന്നതിന് നിരവധി പ്രശ്നങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടു. അതിനെയെല്ലാം ഇച്ഛാശക്തിയോടെ മറികടന്നാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറമുഖം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം തുറമുഖത്ത് 2024 ജൂലൈ 13 മുതലാണ് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 280 കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇത്രയും സമയത്തിനുള്ളില്‍ 5.70 ലക്ഷം ടി.ഇ.യു. കൈകാര്യം ചെയ്തു ലോകത്തെതന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടി.ഇ.യു. കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന MSC Turkiye ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എം.എസ്.സി. -യുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസ് ആയ ജേഡ് സര്‍വീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു.

വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി ജി എഫ്) കരാര്‍ ഒപ്പിടല്‍ കൂടി പൂര്‍ത്തിയാക്കിയതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. തുറമുഖം രാഷ്ട്രത്തിന് സമര്‍പ്പിച്ചതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ പ്രഥമനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം. മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. അതനുസരിച്ച് 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. 4 ഘട്ടങ്ങളുംകൂടി പ്രാവര്‍ത്തികമാക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോര്‍ട്ട് സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക. ഇക്കാര്യത്തിലും ധാരണയില്‍ എത്തിയിട്ടുണ്ട്.

2028 -നകം അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു. ആയിരിക്കും. ഇതിനായി 9500 കോടി രൂപയുടെ ചെലവാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്സ് ആയിരിക്കും വഹിക്കുക. റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നമ്മുടെ നാടിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളിലൂടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂര്‍ത്തിയായി തുറമുഖം പൂര്‍ണ്ണശേഷി കൈവരിക്കുന്നതോടുകൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ-വ്യാവസായിക വളര്‍ച്ചയുണ്ടാകും.

തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം–കൊല്ലം-–പുനലൂര്‍ വികസന കോറിഡോര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കി തുറമുഖം സാധ്യമാക്കുന്ന നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് NHAI -യുമായി ചേര്‍ന്ന് ഔട്ടര്‍ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായ –വാണിജ്യശാലകൾ സ്ഥാപിക്കപ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറുന്ന ബൃഹദ് പദ്ധതിയാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കില്‍ 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തില്‍ മാത്രം വിഴിഞ്ഞത്തിനു ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാലിനു കയ്യെത്തുംദൂരത്താണെന്ന വിഴിഞ്ഞത്തിന്റെ പ്രത്യേകത മറ്റു തുറമുഖങ്ങള്‍ക്കൊന്നിനുമില്ല. ഇന്ത്യയിലെ മറ്റ് തുറമുഖങ്ങള്‍ക്ക് മദര്‍ ഷിപ്പുകള്‍ക്ക് വന്നുപോകാനുള്ള സ്വാഭാവിക ആഴം പൊതുവെ കുറവാണ്. ഇതിനാലാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ ഒഴിവാക്കി ചരക്കുകപ്പലുകള്‍ കൊളംബോ, ദുബായ്, സിംഗപ്പൂര്‍വഴി സഞ്ചരിക്കുന്നത്. വിഴിഞ്ഞം എത്തിയതോടെ അനിവാര്യമായ മാറ്റം വരികയാണ്. ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകള്‍ മാത്രമല്ല, കൊളംബോയെ ഇപ്പോള്‍ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നറുകളും കൈകാര്യംചെയ്യുന്ന ഹബ്ബായി വിഴിഞ്ഞം മാറുമെന്നു ചുരുക്കം.

പുതിയകാലത്തിന്റെ സഹകരണ പ്രസ്ഥാനം
ആധുനിക സാങ്കേതികവിദ്യകള്‍ സഹകരണ മേഖലയില്‍ നടപ്പിലാക്കാനും, സഹകരണ മേഖലയ്ക്ക് പുതിയ യുവത്വം നല്‍കാനും, അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരേ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്താനും സംസ്ഥാന സഹകരണ വകുപ്പിന്റെ സമീപകാല പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

കേരള ബാങ്കിന്റെ രൂപീകരണവും അതിന്റെ ആധുനികീകരണവുമാണ് ഇതില്‍ പ്രധാനം. അതിനൊപ്പം സഹകാരികളെ ചേര്‍ത്തുപിടിക്കുന്ന നിരവധി പദ്ധതികളും കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നടപ്പിലാകകാന്‍ സാധിച്ചു.

പലിശയിളവും സഹായധനവും
കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് സഹകരണമേഖലയില്‍ നിന്ന് ആശ്വാസമായി എത്തിയത് ആയിരം കോടിയിലേറെ രൂപയാണ്. വായ്പാ കുടിശ്ശികയായവര്‍ക്ക് കൈത്താങ്ങായി നടപ്പാക്കുന്ന ‘നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍’ ക്യാമ്പയിനിലൂടെ ആശ്വാസം ലഭിച്ചത് 10.69 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പദ്ധതിയുടെ ഭാഗമായി ഇവരുടെ കുടിശ്ശികയിനത്തില്‍ വായ്പകളില്‍ സഹകരണ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1960.15 കോടി രൂപയോളമാണ്. ഇതിനു പുറമെ ധനസഹായ പദ്ധതിയായ അംഗ സമാശ്വാസ നിധിയുടെ ആറു ഘട്ടങ്ങളിലായി 45,210 അപേക്ഷകര്‍ക്ക് 95,01,50,000 രൂപയുടെ ധനസഹായം അനുവദിച്ചു. സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട്, കുടുംബത്തിന് ഒരു കരുതല്‍ധനം അടക്കമുള്ള ധനസഹായ പദ്ധതികള്‍ എന്നിവയിലൂടെ സഹകരണ മേഖല സഹകാരികള്‍ക്ക് നല്‍കുന്ന സാമ്പത്തിക പിന്തുണയും കരുതലും വളരെ വലുതാണ്.

സമഗ്രനിയമ ഭേദഗതി
കേന്ദ്രനിയമത്തിലുണ്ടായ മാറ്റം, കേന്ദ്രത്തില്‍ പുതുതായി സഹകരണ മന്ത്രാലയം രൂപവത്കരിച്ച സാഹചര്യം എന്നിവയുടെയൊക്കെ പശ്ചാത്തലത്തിലാണ് സഹകരണ പ്രസ്ഥാനത്തെ വരും കാലഘട്ടത്തിലേക്ക് പരുവപ്പെടുത്തുന്ന തരത്തില്‍ സംസ്ഥാന സഹകരണ നിയമത്തിലും, ചട്ടങ്ങളിലും കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പുമെല്ലാം ഒരുപാട് പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ടാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കുവാനും സമഗ്ര നിയമ ചട്ട പരിഷ്കരണങ്ങള്‍ സഹായിക്കും.

ക്രെഡിറ്റ് സംഘങ്ങളുടെ ഭരണസമിതിയില്‍ തുടര്‍ച്ചയായി 3 തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് തുടരുവാന്‍ അയോഗ്യത കല്‍പ്പിക്കുന്ന ഭേദഗതി ഈ മേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള ഏറ്റവും ശക്തമായ നീക്കമാണ്. ക്രമക്കേടുകള്‍ തടയുന്നതിനായി ഓഡിറ്റ്, അന്വേഷണം, പരിശോധന എന്നിവ ശക്തമാക്കാനും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ഈ രംഗത്ത് വിദഗ്ധരായവരെ ഭരണസമിതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്തു. നിയമം നടപ്പിലാക്കിയ അതേ ഉത്തരവാദിത്വത്തോടെ ചട്ടങ്ങളും നിലവില്‍ വന്നുകഴിഞ്ഞു.

സഹകരണ പുനരുദ്ധാരണ നിധി
കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി ഇക്കഴിഞ്ഞ വര്‍ഷം യാഥാര്‍ത്ഥ്യമായി. പ്രതിസന്ധി നിമിത്തം ദുര്‍ബലമായതോ പ്രവര്‍ത്തനരഹിതമായതോ ആയ സംഘങ്ങള്‍ പുനരുദ്ധരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ്-വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകള്‍ തുടര്‍ന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. സഹകരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന ഉന്നതതല കമ്മിറ്റിയായിരിക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള ഉന്നതാധികാര സമിതി.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സഹകരണ വകുപ്പിലും, സഹകരണ സംഘങ്ങളിലും, കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടന്നത്. കേരളാ ബാങ്ക്, മറ്റ് സഹകരണ ബാങ്കുകള്‍ തുടങ്ങിയവ നല്‍കിയ വായ്പകള്‍ ഉപയോഗിച്ച് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ്/MSME സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇക്കാലയളവില്‍ സാധിച്ചു.

ദേവസ്വംബോര്‍ഡുകള്‍ക്ക് 
600.70 കോടി രൂപ
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത 2016–-17 കാലയളവ് മുതല്‍ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 600.70 കോടി രൂപയാണ് നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 144.96 കോടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 26.38 കോടി, മലബാര്‍ ദേവസ്വത്തിന് 250.77 കോടി, കൂടല്‍മാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 17.41 കോടി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികള്‍ക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തിനായി നടപ്പുവര്‍ഷം 25.38 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് (2024–-25). അതിനാല്‍ 18.27 കോടി രൂപ നാല് ഗഡുക്കളായി അനുവദിച്ചുകഴിഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് (2024-–25) നോണ്‍ സാലറി ഇനത്തില്‍ 11.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയര്‍ക്കും കോലധാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവില്‍ 1544 ആചാരസ്ഥാനീയര്‍ക്കും 368 കോലധാരികള്‍ക്കും ധനസഹായം നല്‍കിവരുന്നുണ്ട്. പ്രതിമാസ ധനസഹായം 1400 രൂപയില്‍ നിന്നും 1600 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2024– – 2025 സാമ്പത്തിക വര്‍ഷം ഇതിനായി 5.30 കോടി രൂപ വകയിരുത്തുകയും പ്രസ്തുത തുക പൂര്‍ണ്ണമായും അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം വെര്‍ച്വല്‍ ക്യൂ സംവിധാനമടക്കം നവീകരിച്ച് ഏറ്റവും മികവോടെ നടത്തിയത് കഴിഞ്ഞ വര്‍ഷമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കി. ദേവസ്വം ബോര്‍ഡില്‍ ഡിജിറ്റലൈസേഷന്‍ നടപടികള്‍ക്ക് തുടക്കമിട്ടു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ വേഗതയിലാക്കി. ശബരിമല വികസന അതോറിറ്റി രൂപീകരണത്തിന് നടപടികള്‍ സ്വീകരിച്ചു.

ഒന്നര പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചു. വനഭൂമി ഏറ്റെടുക്കുന്നതിനായി പകരം ഭൂമി അനുവദിച്ചു. ഗുരുവായൂര്‍ ഗോശാല ആധുനിക സൗകര്യങ്ങളോടെ പുതുക്കിപണിതു; മഞ്ചുളാല്‍ കെ.എസ്.ആര്‍.ടി.സി റോഡ് നവീകരിച്ചു. പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നവീകരിച്ചു, ഗുരുവായൂരില്‍ പുതിയ ആനപ്പുരകളുടെ നിര്‍മ്മാണം ആരംഭിച്ചു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ഇ–ഫയലിങ്ങും, ബയോമെട്രിക്ക് പഞ്ചിങ് സംവിധാനവും ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും വഴിപാട് ബുക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിലും ഇ–കാണിക്ക സംവിധാനം നടപ്പിലാക്കിയ കാലഘട്ടമാണിത്.

സമഗ്ര മേഖലയിലും നടക്കുന്ന കേരളത്തിലെ ഈ മുന്നേറ്റത്തെ തകര്‍ക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്താണ് വിഴിഞ്ഞമടക്കമുള്ള വികസന പദ്ധതികള്‍ കേരളം യാഥാര്‍ത്ഥ്യമാക്കിയത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 8 =

Most Popular