Monday, August 3, 2026

ad

Homeകവര്‍സ്റ്റോറിമൃഗസംരക്ഷണമേഖലയിലെ മുന്നേറ്റം 
ജനക്ഷേമത്തിന്റെ കേരള മാതൃക

മൃഗസംരക്ഷണമേഖലയിലെ മുന്നേറ്റം 
ജനക്ഷേമത്തിന്റെ കേരള മാതൃക

നക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിനാകെ മാതൃകയായ സർക്കാരാണ് കേരളത്തിലെ എൽ ഡി എഫ് സർക്കാർ. ജനപക്ഷ സമീപനങ്ങളിലൂടെയും ഭാവനാപൂർണമായ വികസന പദ്ധതികളിലൂടെയും കേരളത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ എൽ ഡി എഫ് സർക്കാരിനായി. കേന്ദ്ര സർക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും കേരളത്തിലെ പ്രതിപക്ഷം ഉയർത്തുന്ന വികസന വിരുദ്ധ സമീപനവുമടക്കം നിരവധി പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് കേരളം ഈ നേട്ടങ്ങൾ കൈവരിച്ചത്.

നവ ലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരായ ജനപക്ഷ ബദൽ നയങ്ങൾ കൂടിയാണ് എൽഡിഎഫ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരായ ശക്തമായ ചെറുത്തുനിൽപാണ് ഇടതുപക്ഷം നടത്തുന്നത്. ഇടതുപക്ഷ ബദൽ നയങ്ങൾ യാഥാർത്ഥ്യമാക്കുന്ന സർക്കാരാണ് കേരളത്തിലെ എൽ ഡി എഫ് സർക്കാർ. നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ മത്സരിച്ച് നടപ്പാക്കുന്ന സർക്കാരുകളെയാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി രാജ്യത്ത് നാം കാണുന്നത്. ക്ഷേമപദ്ധതികൾക്കെതിരായ നയം സ്വീകരിക്കുന്നു എന്നതാണ് നവലിബറൽ സാമ്പത്തിക നയത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ പൊതുമേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന നിലപാടും ഇക്കൂട്ടർ സ്വീകരിക്കുന്നു. ക്ഷേമ പെൻഷനുകൾ അനാവശ്യമാണെന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. സർക്കാർ വിദ്യാലയങ്ങൾ, സർക്കാർ ആശുപത്രികൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെയൊന്നും ഈ നയം പ്രോത്സാഹിപ്പിക്കുന്നില്ല. അന്ധമായ സ്വകാര്യവൽക്കരണമാണ് നവലിബറൽ നയങ്ങളുടെ പ്രത്യേകത. കോൺഗ്രസിനെപ്പോലെ തന്നെ ബിജെപിയും ഈ നയത്തിന്റെ ശക്തരായ വക്താക്കളാണ്.

തീവ്ര വലതുപക്ഷ ആശയങ്ങൾ മത്സരബുദ്ധിയോടെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനുവേണ്ടി ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച ബജറ്റുകൾ പരിശോധിച്ചാൽ ഈ നയങ്ങൾ ചെലുത്തുന്ന സ്വാധീനം നമുക്ക് കാണാനാകും. ലാഭത്തിൽ പ്രവർത്തിക്കുന്നവയുൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവൽക്കരിക്കാൻ അതിവേഗം നീങ്ങുന്ന കേന്ദ്ര സർക്കാരിനെയാണ് നാം കാണുന്നത്. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മൂലധനശക്തികൾക്ക് വിറ്റത് ഈ നയത്തിന്റെ ചുവടുപിടിച്ചാണ്.

ക്ഷേമരാഷ്ട്ര സങ്കൽപ്പമെന്ന കാഴ്ചപ്പാടിന് തീർത്തും കടകവിരുദ്ധമായ നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ നയമാണ് പിന്തുടരുന്നത്. ഇന്ത്യൻ സമൂഹത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമൂഹിക അസമത്വം ശക്തമാക്കാൻ ഈ നയങ്ങൾ കാരണമാകുന്നു. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിധിയിൽ നിന്ന് മഹാഭൂരിപക്ഷം കുട്ടികളും ഒഴിവാക്കപ്പെടുന്നു. ശുദ്ധജലവും പോഷക ആഹാരവും കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കുന്ന സാഹചര്യം രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്നു. രൂക്ഷമാകുന്ന തൊഴിലില്ലായ്മ യുവജനങ്ങൾക്കിടയിൽ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ നയം രാജ്യത്തെ ശിഥിലമാക്കുമ്പോൾ അതിനെതിരായ ബദൽ ഉയർന്നുവരുന്നത് എവിടെ നിന്നാണ് എന്നാണ് രാജ്യം അന്വേഷിക്കുന്നത്. അതിനുള്ള മറുപടിയാണ് കേരളം നൽകുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ എല്ലാ മേഖലയിലും നടപ്പാക്കുന്നത് ജനപക്ഷ ബദൽ നയങ്ങളാണ്. കേന്ദ്ര ഭരണകൂടം കയ്യൊഴിയാൻ ശ്രമിക്കുന്ന ക്ഷേമപദ്ധതികൾ ഏറ്റെടുക്കുകയും അവയെല്ലാം നടപ്പാക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലേത്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമപദ്ധതികൾ രാജ്യത്തിനുതന്നെ മാതൃകയാകും വിധം നടപ്പാക്കുന്നു. പൊതുവിദ്യാഭ്യാസ പൊതുജനാരോഗ്യ മേഖലകളിൽ കേരളം പുതിയ മാതൃക തന്നെ സൃഷ്ടിച്ചു. ജനപക്ഷ കാഴ്ചപ്പാട് മുൻനിർത്തി എല്ലാ വകുപ്പുകളും മാതൃകാപദ്ധതികൾ തയ്യാറാക്കി മുന്നോട്ടുപോകുകയാണ്.

മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് കൈത്താങ്ങാകുവാൻ ഒട്ടനവധി പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ് കൊണ്ടുവന്നത്. കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ എല്ലാ പൈക്കിടാങ്ങൾക്കും കാലിത്തീറ്റ സൗജന്യനിരക്കിൽ നൽകുന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി. അതുപോലെ ചെറുകിട-–ഇടത്തരം കർഷകരെ സഹായിക്കുവാൻ ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്, കൊമേഴ്സ്യൽ ഗോട്ടറി തുടങ്ങിയ ആടുവളർത്തലിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ കൊണ്ടുവന്നു, പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് പോത്തുവളർത്തൽ, കിടാരി വളർത്തൽ, പന്നിവളർത്തൽ, താറാവു വളർത്തൽ തുടങ്ങി അസംഖ്യം ഭാവനാപൂർണ്ണമായ പദ്ധതികൾക്കാണ് മൃഗസംരക്ഷണ വകുപ്പ് ഊന്നൽ നൽകുന്നത്. രാജ്യത്തിനാകെ മാതൃകയാകുന്ന ഈ പ്രവർത്തനങ്ങളിൽ കർഷകരും ഉദ്യോഗസ്ഥരുമെല്ലാം ഒന്നിച്ചുനിന്ന് മുന്നേറി.

സമസ്തമേഖലകളിലുമായി സർക്കാർ വെട്ടിത്തെളിച്ച വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ പ്രതിബദ്ധതകൂടിയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സങ്കരയിനം കറവപ്പശുക്കളും അവയുടെ ജനിതക പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം. ആകസ്മികമായ അപകടങ്ങളിൽ നിന്നും മരണങ്ങളിൽ നിന്നും കാലിസമ്പത്തിനെ സംരക്ഷിക്കുന്നതിനുള്ള ഇൻഷുറൻസ് പദ്ധതികൾക്കാണ് ഇനി പ്രാധാന്യം നൽകുന്നത്. ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതിയ്ക്കായി ആറുകോടി രൂപ വകയിരുത്തിക്കഴിഞ്ഞു. എല്ലാ വികസന ബ്ലോക്കുകളിലും രാത്രികാല വെറ്ററിനറി സർവ്വീസ് ഉള്ള സംസ്ഥാനമെന്ന ഖ്യാതി കേരളം നേടിക്കഴിഞ്ഞു. അറുപതോളം ഇടത്ത് ജൂനിയർ റെസിഡന്റ് വെറ്ററിനറി ഡോക്ടർമാരെ നിയമിച്ചു. അതിവിദഗ്ധ ചികിത്സയും, സാങ്കേതിക സജ്ജീകരണങ്ങളുമുള്ള 152 മൊബൈൽ വെറ്ററിനറി ആംബുലൻസുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. എല്ലാ വികസന ബ്ലോക്കുകളിലും ഓരോ ആംബുലൻസ് എന്നതാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്രധനസഹായത്തോടെ 29 മൊബൈൽ വെറ്ററിനറി ആംബുലൻസുകളും കേരളാ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളും സജ്ജീകരിച്ച് നടപ്പിലാക്കിക്കഴിഞ്ഞു. 1962 എന്ന നമ്പരിൽ വിളിച്ചാൽ കർഷകരുടെ വീട്ടുപടിക്കൽ തന്നെ അടിയന്തര സേവനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അപകടങ്ങളിൽ പെട്ടുപോവുകയും വീണുകിടക്കുകയും ചെയ്യുന്ന വളർത്തുമൃഗങ്ങളെ ഉയർത്തുന്നതുൾപ്പെടെ സ്കാനിങ്, എക്സ്റേ, സർജറി ഉപകരണങ്ങൾ അടങ്ങിയ മൂന്ന് ടെലിവെറ്റിനറി യൂണിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കൊല്ലത്തും എറണാകുളത്തും കണ്ണൂരുമാണ് ഈ സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

മൃഗചികിത്സാ സേവനങ്ങളും മറ്റനുബന്ധ സേവനങ്ങളും കർഷകർക്കും പൊതുജനങ്ങൾക്കും ആയാസരഹിതമായി ലഭ്യമാവുന്ന തരത്തില്‍ മൃഗ സംരക്ഷണ വകുപ്പ് ഇ-–സമൃദ്ധി പദ്ധതി നടപ്പിലാക്കിവരികയാണ്. കേരളത്തിലെ മൃഗസംരക്ഷണ, വെറ്ററിനറി പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കാനാണ് ഇ-–സമൃദ്ധി പദ്ധതി വഴി ലക്ഷ്യമിടുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്ക് ചികിത്സാ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും മൃഗപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു സേവനങ്ങളെല്ലാം തന്നെ ഒരു വിരൽത്തുമ്പിൽ ലഭ്യമാക്കാനും ഉതകുന്ന ഒരു സമ്പൂർണ്ണ അനിമൽ ഹെൽത്ത് മാനേജ്‌മെന്റ് സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സോഫ്റ്റ് വെയർ മൊഡ്യൂളുകളുടെ ആദ്യഘട്ടം നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, തൃക്കണ്ണാപുരം വെറ്ററിനറി ഡിസ്പെൻസറി, കഴക്കൂട്ടം വെറ്ററിനറി ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ വെറ്ററിനറി ഡിസ്പെൻസറി എന്നിവയുള്‍പ്പടെ 40 ഓളം സ്ഥാപനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ മൂവായിരത്തി അറുനൂറോളം വരുന്ന ക്ഷീരസംഘങ്ങൾ വഴി പ്രതിദിനം 20 ലക്ഷം ലിറ്ററോളം പാൽ മിൽമ ശേഖരിക്കുന്നുണ്ട്. മഴക്കാലമെന്ന ഫ്ളഷ് സീസണും, വേനൽക്കാലമെന്ന ലീൻ സീസണുമാണ് പാൽ സംഭരണത്തിലെ രണ്ട് പ്രതിസന്ധികൾ. ഫ്ളഷ് സീസണിൽ സംഭരിക്കാൻ കഴിയാതെ കർഷകർ പാലൊഴുക്കിക്കളഞ്ഞപ്പോൾ അതിന് അടിയന്തര പരിഹാരം കാണാൻ കേരളത്തിലെ പാൽ സംഭരണ സംസ്കരണ മേഖലകളിൽ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി. 131.3 കോടി രൂപ ചെലവിട്ട് ക്ഷീരവികസന വകുപ്പ്, നബാർഡ്, മലബാർ മേഖലാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമ്മിക്കുന്ന ഫാക്ടറി പ്രവർത്തനം ആരംഭിച്ചു.

എത്രയേറെ കഷ്ടപ്പെട്ടിട്ടും ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വരുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. അവർക്ക് മൃഗസംരക്ഷണ ക്ഷീരവികസന മേഖലകൾ മുതൽകൂട്ടാകും. അതിദരിദ്രരെ കണ്ടെത്തി ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. അവരെ സഹായിക്കുവാൻ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾക്കാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലും മുട്ടയും ഉൾപ്പെടെ കർഷകരിൽ നിന്നും സ്വീകരിച്ച് മൂല്യവർധിത ഉല്പന്നങ്ങളാക്കുന്ന കമ്പനികൾ വലിയലാഭം ഉല്പന്നവില്പനയിലൂടെ നേടുന്നുണ്ട്. അപ്പോൾ അതിന്റെ ഒരു ഓഹരി കർഷകർക്കുകൂടി നൽകാൻ തക്കവണ്ണം അവകാശലാഭ നിയമം പാസ്സാക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങള്‍ വഴി വനിതകളെ ഒരുമിച്ചുചേർത്ത് ജോയിന്റ് വലയബിലിറ്റി ഗ്രൂപ്പുകൾ ആരംഭിച്ച് അവർക്ക് വായ്പ ലഭ്യമാക്കി പുതുസംരംഭങ്ങൾ ആരംഭിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലൂടെ ബ്രാൻഡഡ് ഉല്പന്നങ്ങൾ സൃഷ്ടിച്ച് വിപണിയിലെത്തിക്കുവാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക കേരളം തീർത്തതാണ്. അതിലൂടെ സാമ്പത്തിക പുരോഗതിയിലേക്ക് അവരെ നയിക്കാനായി. കേരള ബദലിന്റെ ഒരു മാതൃകയാണിതും. അതുപോലെ തന്നെ പ്രധാനമാണ് ഉൽപ്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കൽ. പാൽ, മുട്ട എന്നിവയുടെ ഉൽപ്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തത കൈവരിക്കാനുള്ള പരിശ്രമങ്ങളും നടത്തുന്നുണ്ട്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കൈവരിച്ച പുരോഗതി, നിരവധി പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പൊരുതി മുന്നേറുന്ന കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിഫലനമാണ്. തുടര്‍ന്നുള്ള നാളുകളിലും മൃഗസംരക്ഷണ – ക്ഷീരവികസന മേഖലകളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും കൂടുതല്‍ നാഴികക്കല്ലുകള്‍ താണ്ടാനും കഴിയും എന്ന പ്രതീക്ഷയാണ് മുന്നോട്ടുനയിക്കുന്നത്. കേരളത്തിലെ 8 ലക്ഷത്തോളം പാവപ്പെട്ടവരുടെ പ്രധാന ജീവിത മാർഗമായി മൃഗസംരക്ഷണ മേഖല മാറിക്കഴിഞ്ഞു. ഈ മേഖല നൽകുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബങ്ങൾ ജീവിക്കുന്നത്. ഈ മേഖലയിൽ അതീവ ശ്രദ്ധയോടും കരുതലോടും കൂടിയാണ് സർക്കാർ ഓരോ ചുവടുവയ്പും നടത്തുന്നത്. കേരളത്തിലെ ഗ്രാമങ്ങളെയും ഗ്രാമീണ ജനതയേയും അവരുടെ ജീവിത പ്രയാസങ്ങളെയും കണക്കിലെടുത്ത് നടപ്പിലാക്കിയ നിരവധി പദ്ധതികൾ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളിൽ കണ്ടത്. പാലും മുട്ടയും മാംസവുമൊക്കെ അന്നവും വരുമാനവും കൂടിയാണ് എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ പരക്കെ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular