214 ലക്ഷത്തിരണ്ടായിരം രൂപ എന്നു പറഞ്ഞാൽ അത് 2 കോടി 14 ലക്ഷത്തിലധികം ഉറുപ്പികയാണെന്ന് നമുക്കറിയാം. അത്രയും കോടി എന്നു പറഞ്ഞാലോ? 2 കോടി 14 ലക്ഷത്തി രണ്ടായിരം കോടി എന്നാൽ എത്രയുണ്ടാവും? ഇംഗ്ലീഷിൽ 2.46 ട്രില്യൺ ഡോളർ എന്ന് ചുരുക്കിപ്പറയാം. അതിനെ രൂപയിലാക്കാൻ 87 കൊണ്ടു പെരുക്കണമല്ലോ. അങ്ങനെ ഗുണിച്ചാൽ കിട്ടുന്ന തുകയാണ് തല പെരുക്കാനിടയാക്കുന്ന 2,14,02000 കോടി എന്ന സംഖ്യ!
അത്രയും ഭീമാകാരമായ ഒരു തുകയാണ് സാമ്രാജ്യത്വശക്തികൾ വിനാശകരമായ യുദ്ധങ്ങൾക്കായി ചെലവാക്കിത്തുലയ്ക്കുന്നത്. നൂറ്റാണ്ടുകളുടെ കഠിന പരിശ്രമങ്ങളാൽ ജനതകൾ കെട്ടിപ്പൊക്കിയ നാഗരികതകൾ അപ്പാടെ തകർത്തെറിയാനും ഈ ഭൂമി തന്നെ വാസയോഗ്യമല്ലാതാക്കാനും ലാഭ മാത്ര പ്രചോദിതമായ മുതലാളിത്തത്തിനും അതിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തിനും യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. യൂഫ്രട്ടീസ് ടൈഗ്രീസ് നദീതട സംസ്കാരത്തിന്റെ അവശേഷിപ്പുകളെയും അഫ്ഗാനിസ്ഥാനിൽ സോഷ്യലിസ്റ്റുകൾ പടുത്തുയർത്തിയ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളെയും ഇനി നിവരാത്തവിധം തകർത്തെറിഞ്ഞ് ആഹ്ലാദിക്കുകയാണ് സാമ്രാജ്യത്വം. ഇനിയും സർവനാശകരമായ മഹായുദ്ധങ്ങൾ അഴിച്ചുവിടാൻ തയ്യാറെടുക്കുകയാണ് തിന്മയുടെ ആയുധപ്പുരകൾ!
അതുകൊണ്ടുതന്നെയാണ് ഈ വർഷം WFTU പുറത്തിറക്കിയ മെയ്ദിന മാനിഫെസ്റ്റോ യുദ്ധത്തിനായി ചെലവാക്കുന്ന ഈ ഭീമൻ തുകയെപ്പറ്റിയും അതിന്റെ അശ്ലീലതയെപ്പറ്റിയും നമ്മെ ഓർമ്മിപ്പിക്കുന്നത്.
ട്രംപിനെപ്പോലെ അത്യന്തം മനുഷ്യത്വരഹിതമായി പെരുമാറുന്ന ഒരു സ്വേച്ഛാധിപതി അമേരിക്കയിലും, അത്തരം നിയോഫാസിസ്റ്റുകൾ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും അധികാരത്തിലിരിക്കെ, ലോക സമാധാനമെന്നത് പൊരുതി നേടിയെടുക്കേണ്ട ഒന്നായി മാറുകയാണ്. നാറ്റോ രാജ്യങ്ങളെല്ലാം, തങ്ങളുടെ ജിഡിപിയുടെ 5 ശതമാനം യുദ്ധച്ചെലവിനായി നീക്കിവെക്കണമെന്ന് ട്രംപ്- നിഷ്കർഷിച്ചതും, യൂറോപ്യൻ യൂണിയൻ ആയുധസംഭരണത്തിനായി 800 ബില്യൺ യൂറോ നീക്കിവെക്കാൻ തീരുമാനിച്ചതും മെയ്-ദിന മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരവസരത്തിൽ, മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നവരെയാകെ യുദ്ധവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ചേരിയിൽ അണിനിരത്താനുള്ള ബാധ്യത തൊഴിലാളി വർഗത്തിനുണ്ട് എന്നുതന്നെയാണ് ഡബ്ല്യുഎഫ്ടിയുവിന്റെ മെയ്-ദിന സന്ദേശം ഓർമിപ്പിക്കുന്നത്. l