ഇടതുപക്ഷത്തിന്റെ ഇടം – 3 |
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അതിശക്തമായ സ്വാധീനം ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടായിരുന്നു. ഇതിൽ സംഭവിച്ച ശോഷണം പൊതുവായി ഉണ്ടായതാണോ അതോ അതാതു സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും നയ സമീപനങ്ങളുമായി ബന്ധപ്പെട്ടതാണോ ? ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങൾ നടത്തേണ്ടതല്ലേ?
ഇത് സംബന്ധിച്ച് വിശദമായ പഠനം അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമങ്ങൾ കമ്യൂണിസ്റ്റ് – – ഇടതുപക്ഷ വീക്ഷണമുള്ള ഗവേഷകരും സ്വതന്ത്ര ഗവേഷകരും കൂടുതൽ സൂക്ഷ്മതയോടെ ചെയ്യേണ്ടതുണ്ട്. പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭാവിയുമായി ഉറ്റ ബന്ധമുള്ള വിഷയമാണിത്. ഓരോ രാജ്യത്തെയും സവിശേഷ സാഹചര്യങ്ങൾ സൂക്ഷ്മമായി പഠിച്ചുവേണം, മാർക്സിസം, ആ രാജ്യത്തേക്കും മാറുന്ന കാലഘട്ടത്തിലേക്കും പ്രയോഗക്ഷമമാക്കാൻ. മാർക്സിസത്തെ വിജയകരമായി പ്രയോഗപഥത്തിലെത്തിച്ച മുഴുവൻ നേതാക്കളും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലെനിനും ഗ്രാംഷിയും മറ്റും ഇത് സൈദ്ധാന്തികമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യയിലാകുമ്പോൾ ഓരോ സംസ്ഥാനത്തെയും ഭാഷ, സംസ്കാരം, ചരിത്രം, ഭൂമിശാസ്ത്രം എന്നിങ്ങനെയുള്ള വൈജാത്യങ്ങൾ നാം കണക്കിലെടുക്കണം. ഇന്ത്യയിലെ സവിശേഷ സാമൂഹിക പ്രതിഭാസമായ ജാതിയെന്ന പ്രശ്നത്തെ വേണ്ടവിധം കണക്കിലെടുക്കാൻ കഴിയാതെപോയത് പൊതുവായ ഒരു പരാധീനതയാ ണ്. മതാത്മകത പ്രബലമാണെന്നത് മനസ്സിലാക്കി അത് വർഗീയമായി ദുരുപയോഗപ്പെടുത്തുന്നതു തടയാൻ ശ്രമിക്കേണ്ടതുണ്ട്. മതനിരപേക്ഷതയിൽ ഊന്നുമ്പോൾത്തന്നെ മതവിശ്വാസികളെ ചേർത്തുപിടിച്ച് അവരെ ഒന്നടങ്കം വർഗീയതയ്ക്കെതിരെ അണിനിരത്തുന്ന ശരിയും ശാസ്ത്രീയവുമായ പ്രവർത്തനശൈലി പാർട്ടി സ്വീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ശാസ്ത്രബോധം വളർത്താനും അന്ധവിശ്വാസങ്ങളെ തുറന്നുകാണിക്കാനും ശ്രദ്ധിക്കുന്നതോടൊപ്പം വിശ്വാസികളെ വർഗീയവാദികളുടെ പിടിയിൽനിന്ന് മോചിപ്പിക്കുന്ന പ്രവർത്തന സമീപനം സൂക്ഷ്മമായി പിന്തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ സംഭവിച്ച ശ്രദ്ധക്കുറവുകൾ, മറ്റു കാരണങ്ങൾക്ക് പുറമേ, പാർട്ടിയുടെ സ്വാധീനത്തിൽ ഇടിവുണ്ടാകുന്നതിന് ഇടവരുത്തിയിട്ടുണ്ടാവാം. എന്തായാലും പാർട്ടിയുടെ സ്വാധീനത്തിൽ സംഭവിച്ച മരവിപ്പും ചോർച്ചയും തടയാനും സ്വതന്ത്ര രാഷ്ട്രീയശക്തി വളർത്താനും സ്വയംവിമർശനപരമായ പരിശോധന അഖിലേന്ത്യാ തലത്തിലും പ്രാദേശികമായും നടത്തേണ്ടതുണ്ട്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും സി പി ഐ എമ്മിന്റെ തിരിച്ചുവരവ് സംബന്ധിച്ച് എന്താണ് പറയാനുള്ളത്?
പാർട്ടി കോൺഗ്രസ് തീരുമാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇക്കാര്യമാണ്. ഇരുസംസ്ഥാനങ്ങളിലെയും പാർട്ടി സമ്മേളനങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട് പാർട്ടി കോൺഗ്രസിനു ശേഷം ആദ്യമായി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പാർട്ടി സംസ്ഥാനക്കമ്മിറ്റി യോഗവും പശ്ചിമബംഗാളിലേതാണ്. ക്ഷമാപൂർവ്വവും അവിശ്രമവുമായ പ്രവർത്തനങ്ങളിലൂടെ ഈ സംസ്ഥാനങ്ങളിൽ ശക്തിയും സ്വാധീനവും വീണ്ടെടുക്കുവാൻ പാർട്ടിക്കും ഇടതുപക്ഷത്തിനും സാധിക്കും എന്നുറപ്പാണ്. എന്നാൽ അത് എത്ര പെട്ടെന്ന് കഴിയുമെന്ന് ഉറപ്പ് പറയാനാവില്ല. ഇരുസംസ്ഥാനങ്ങളിലും മുമ്പും തിരിച്ചടി സംഭവിച്ചത് നമുക്കോർമ്മയുണ്ട്, തിരിച്ചുവന്ന അനുഭവങ്ങളും.
ഏതാണ്ട് 65 ശതമാനം ഇന്ത്യക്കാരും ഗ്രാമങ്ങളിലാണ് ഇന്നും പാർക്കുന്നത്. പക്ഷേ ഈ ഗ്രാമീണ ഇന്ത്യ ഒരിടത്തും ദൃശ്യമല്ല. മുഖ്യധാരാ മാധ്യമങ്ങളും ഇത് പാടെ അവഗണിക്കുകയാണ്. നിയോ ലിബറൽ നയങ്ങളുടെയും വർഗീയതയുടേയുമെല്ലാം ഏറ്റവും ആദ്യത്തെ ഇരകൾ ഇവരാണ്. ജാതീയതയുടെ വേരുകളും ആഴത്തിൽ കിടക്കുന്നത് ഇവിടെയാണ്. ഗ്രാമീണ ജീവിത യാഥാർഥ്യങ്ങളെ പുറത്തെത്തിക്കാനും അവരെ രാഷ്ട്രീയമായി ഉണർത്താനും എന്തെങ്കിലും കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടോ?
ഗ്രാമീണ ദരിദ്രരെ, അവരുടെ പ്രശ്നങ്ങളെ ആസ്പദ മാക്കിയുള്ള അവകാശ സമരങ്ങളിൽ അണിനിരത്തുക എന്നത് പാർട്ടി അംഗീകരിച്ച കാഴ്ചപ്പാടിന്റെ മുഖ്യകേന്ദ്രമാണ്. തുടർന്ന് അത്തരം സമരങ്ങളിൽ അണിനിരക്കുന്നവരെ രാഷ്ട്രീയവൽക്കരിക്കുക, വർഗബഹുജന സംഘടനകൾ വഴി പാർട്ടിയിലേക്ക് കൊണ്ടുവരിക എന്നീ കടമ കളും മുന്നിൽ വച്ചിട്ടുണ്ട്. അവർ എല്ലാ മേഖലകളിലും അവഗണിക്കപ്പെടുകയാണെന്നത് ശരിയാണ്. അതിൽ ഇടപ്പെട്ട് തിരുത്താനാണ് പാർട്ടി ശ്രമിക്കുന്നത്.
കലാ സാംസ്‌കാരിക ധാരയിൽ താങ്കളെപ്പോലെ ഇത്രകണ്ട് ഇഴുകിച്ചേർന്നു നിൽക്കുന്ന രാഷ്ട്രീയക്കാർ വളരെ കുറവായിരിക്കും. സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പ്രസക്തി വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുള്ള ഒരാൾ എന്ന നിലയിൽ എന്താണ് ഇത് സംബന്ധിച്ച് പുതുതായി ആസൂത്രണം ചെയ്യുന്നത്?
24-‐ാം പാർട്ടി കോൺഗ്രസ് ചർച്ചയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ചർച്ചകളിൽ പങ്കെടുത്തവർ – രാഷ്ട്രീയ സമീപനം സംബന്ധിച്ചും സംഘടനാ അവലോകന രേഖയെ ആസ്പദമാക്കിയും ചർച്ച ചെയ്തിരുന്നു. – സാംസ്കാരിക രംഗത്തിന്റെ പ്രാധാന്യം ചർച്ചകളിൽ പങ്കെടുത്തവർ ഊന്നിപ്പറയുകയുണ്ടായി. പ്രമുഖ കലാകാരനും എഴുത്തുകാരനും നാടക സംവിധായകനുമായ സുധൻവാ ദേശ് പാണ്ഡെയും മാധ്യമ പ്രവർത്തകനും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസും കേന്ദ്ര കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ചത് ഇതുസംബന്ധിച്ച പാർട്ടി കാഴ്ചപ്പാടിന്റെ ഭാഗമായാണ്. വിശാലവും ശക്തവുമായ ഇടപെടൽ സാംസ്കാരികമായി ആവശ്യമുണ്ട്. വിശേഷിച്ച് ആർഎസ്എസ് അവരുടെ വർഗീയവൽക്കരണ പദ്ധതിയെ “സാംസ്കാരിക ദേശീയത’ എന്ന വ്യാജ നിർമിതിയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ.
ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏറെ വിഭിന്നമാണ് കേരളം. സവിശേഷമായ വികസന പ്രശ്നങ്ങളാണ് ഇന്ന് നാം നേരിടുന്നത്. ഇതിനുള്ള പരിഹാരങ്ങളാണ് നവകേരള വികസന മാതൃക മുന്നോട്ടു വെയ്ക്കുന്നത്. പക്ഷേ ഒരു നിയോ ലിബറൽ പാരഡൈമിനകത്തു നിലനിന്നുകൊണ്ട് ഇത്തരം സമീപനങ്ങൾ മുന്നോട്ടു വെയ്ക്കുന്നത് വളരെ ദുഷ്കരമാണ്.അത് സാമൂഹിക സംഘർഷങ്ങളെ ക്ഷണിച്ചു വരുത്തിയേക്കും. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണ് നേരിടുക?
മാറ്റത്തിനുവേണ്ടി ശ്രമിക്കുമ്പോൾ സംഘർഷങ്ങൾ ഒഴിവാക്കാനാവില്ല. കേരളത്തിന്റെ അഭിമാന നേട്ടങ്ങളും പൊതുവായുള്ള മതേതര- പുരോഗമന മനോഭാവവും പ്രസിദ്ധമാണ്. എന്നാൽ ഈ പ്രത്യക്ഷങ്ങൾക്കപ്പുറം അഴുക്കുപിടിച്ച പ്രതിലോമ ചിന്തയും യാഥാസ്ഥിതികത്വവും ഇന്നും നിലനിൽക്കുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. അത് തുറന്നുകാട്ടി സർജറിക്ക് വിധേയമാക്കാതെ കേരള ത്തെ രക്ഷിക്കാനാവില്ല. സമയമെടുത്തു ക്ഷമപൂർവം ചികിത്സിക്കേണ്ട രോഗങ്ങളാണ് പലതും. സ്ത്രീവിരുദ്ധത അക്കൂട്ടത്തിൽ പ്രധാനമാണ്.
നവകേരള സൃഷ്ടിക്കായുള്ള ശ്രമങ്ങൾക്ക് മുന്നിലുള്ള മുഖ്യതടസ്സങ്ങൾ: ഒന്ന്, കേന്ദ്രത്തിന്റെ ഇടങ്കോലിടലുകൾ; നികുതി വരുമാന വിഭജനത്തിലുൾപ്പെടെ ധനകാര്യ ഫെഡറലിസത്തിന്റെ ലംഘനവും, സംസ്ഥാന അധികാരങ്ങളിലുള്ള കടന്നുകയറ്റവും. രണ്ട്, – ഒരു വിഭാഗം കുത്തക മാധ്യമങ്ങളുടെ നിഷേധാത്മക പ്രചാരണരീതിയും നേട്ടങ്ങളുടെ തമസ്കരണവും; മൂന്ന്, – ആഭ്യന്തരമായി ദുർബലപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയശക്തികൾ, – യുഡിഎഫും ബിജെപിയും ഭിന്നത മറന്ന് എൽഡിഎഫിനെതിരെ ഒരേ സ്വരത്തിൽ സംസാരിക്കുന്നത് ,നാല് – പലതരം തീവ്രഇടതുപക്ഷ ഗ്രൂപ്പുകൾ അവർ അറുപതുകളിലും എഴുപതുകളിലും ഒറ്റപ്പെട്ട വ്യക്തി വധങ്ങൾ നടത്തി സായുധ വിപ്ലവ പരീക്ഷണത്തിൽ പരാജയപ്പെട്ടതാണ് എന്ന യാഥാർഥ്യബോധമില്ലാതെ നടത്തുന്ന വിതണ്ഡവാദങ്ങൾ. അവസാനം പരാമർശിച്ചവരെ “ഇടതുപക്ഷ ബാലാരിഷ്ടത’ (Infantile disorder) ബാധിച്ചവർ എന്ന് ലെനിൻ തന്റെ പ്രസിദ്ധമായ ഒരു ഗ്രന്ഥത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്- “Left wing Communism : an infinite disorder.” എന്ന ഗ്രന്ഥം പഠിച്ചും അതിനെ കാലോചിതമായി വികസിപ്പിച്ചും വ്യാഖ്യാനിച്ചും ഇത്തരം ആശയക്കുഴപ്പങ്ങളെയും ധാരണപ്പി ശകുകളെയും തിരുത്തുവാൻ കഴിയണം.
ഏറെ പുരോഗമനപരം ,സെക്കുലർ എന്നൊക്കെ നാം ധരിച്ചു വെച്ചിട്ടുള്ള കേരളത്തിൽ പോലും വർഗീയതയും അതിനെ ആസ്പദമാക്കിയുള്ള രാഷ്ട്രീയവും ശക്തിപ്പെടുന്നുണ്ട്. എങ്ങനെ ഇതിനെ ചെറുക്കും?
കേരളത്തിന്റെ പ്രശ്‌നം പ്രത്യക്ഷത്തിനപ്പുറം ജാതിയുടെയും നിറത്തിന്റെയും പുരുഷവഷളത്തത്തിന്റെയും നാട്ടുപ്രമാണിത്തത്തിന്റെയും അറപ്പുളവാക്കുന്ന അദൃശ്യസാന്നിധ്യം ഇടയ്‌ക്കിടയ്‌ക്ക് പുളിച്ചുതികട്ടിവരും എന്നതാണ്. ജന്മിത്തം അവസാനിപ്പിക്കാൻ സാധിച്ച സംസ്ഥാനമാണ് കേരളമെന്ന് അഭിമാനപൂർവം പറയാം. എന്നാൽ പഴയ ജന്മിത്താധിപത്യം മാനസികമായി ചുമന്നു നടക്കുന്ന അധമന്മാർ സമൂഹത്തിൽ ഇന്നും കുറവല്ല. മാനസികമായ അൽപത്തം പുരോഗമന കേരളത്തിന്റെ പുറംമോടിക്കിടയിൽ കിടപ്പുണ്ടെന്നു ചുരുക്കം. നവോത്ഥാനം ഒരു ഘട്ടത്തിൽ സമാരംഭിച്ച് മറ്റൊരു ഘട്ടത്തിൽ പൂർണത ആർജിക്കുന്നതാണ് എന്ന സങ്കൽപനം അശാസ്‌ത്രീയമാണെന്ന് ഇന്ന് പൊതുവെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സാമൂഹിക പൊതുബോധമായി വികസിപ്പിച്ചിട്ടില്ലതന്നെ. നവോത്ഥാനം ഒരു തുടർപ്രക്രിയയായി അനുസ്യൂതം മുന്നോട്ടു പോയില്ല എന്നതാണ് ഇന്നത്തെ കേരളത്തിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. പുരോഗമനം നിരന്തരപ്രക്രിയയായി മുന്നോട്ടു സഞ്ചരിക്കുമെന്ന് ഉറപ്പാക്കാൻ , ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തുടർച്ചയായി ജാഗ്രത പാലിക്കുകയും ചടുലമായി ഇടപെടുകയും ചെയ്യുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള മാർഗം. വർഗീയതയുടെ നുഴഞ്ഞുകയറ്റം കേരളത്തിൽ തടഞ്ഞുനിർത്താൻ കുറുക്കുവഴിയില്ല.
സംഘപരിവാർ ഉയർത്തുന്ന നവ ഫാസിസ്റ്റ് ഭീഷണിയെ നേരിടാൻ വിപുലമായ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തുക എന്ന നയമാണ് ദേശീയാടിസ്ഥാനത്തിൽ ഇടതുപക്ഷം ഉന്നയിക്കുന്നത്. കോൺഗ്രസ് ഈ മുന്നണിയുടെ ഭാഗമാണ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ പോലും കോൺഗ്രസ്സുമായി ചേർന്ന് മത്സരിക്കുമ്പോൾ കേരളത്തിൽ കോൺഗ്രസാണ് മുഖ്യ രാഷ്ട്രീയ എതിരാളി. ഒരു മലയാളിയായ സി പി ഐ എം ജനറൽ സെക്രട്ടറി ഇതിനെ എങ്ങനെയാണ് കാണുന്നത്?
നവഫാസിസ്റ്റ് ഭീഷണിക്കെതിരായ സമരത്തിൽ മതനിരപേക്ഷ ശക്തികളുടെ അതിവിശാലമായ സഹകരണം അനിവാര്യമാണ്. എന്നാൽ അത് സങ്കീർണമായ ഇന്ത്യൻ സാഹചര്യത്തിൽ എല്ലായിടത്തും ഒരേ രൂപത്തിൽ പ്രായോഗികമാകില്ല എന്നത് തുടക്കത്തിലേ തന്നെ വ്യക്തമായ കാര്യമാണ്. സംസ്ഥാനതല സവിശേഷതകൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത് പ്രാവർത്തികമാവുക. കേരളത്തിലും മറ്റെവിടെയും ശ്രദ്ധിക്കേണ്ട കാര്യം, ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ‘ഇന്ത്യാ ബ്ലോക്കി’ലെ പാർട്ടികൾക്കിടയിൽ മത്സരം വേണ്ടിവന്നാൽ അത് നവഫാസിസ്റ്റുകൾക്ക് നേട്ടമാവുന്ന വിധത്തിൽ ആകാതിരിക്കാൻ ജാഗ്രത വേണം എന്നതാണ്. സിപിഐ എം ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയും ആം ആദ്‌മി പാർട്ടി തോൽക്കുകയും ചെയ്‌തതും, തൃശൂരിൽ ബിജെപി ലോക്‌സഭാ സീറ്റു നേടിയതും ഏതു സാഹചര്യത്തിലാണെന്ന് പരിശോധിച്ച് വേണ്ടവിധം സ്വയം വിമർശനം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. ചുരുക്കത്തിൽ നവഫാസിസ്റ്റ് ഭീഷണിക്കെതിരായ വിശാല സമരവേദി യാഥാർത്ഥ്യബോധത്തോടെ വികസിപ്പിച്ചെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. സിപിഐ എം ഇക്കാര്യത്തിൽ പിഴവില്ലാത്ത സമീപനം സ്വീകരിക്കുമെന്നതിൽ സംശയം വേണ്ടതില്ല. അതുകൊണ്ടുതന്നെ സിപിഐ എം ജനറൽ സെക്രട്ടറി ഏത് സംസ്ഥാനത്തുനിന്നായാലും അഖിലേന്ത്യാ നയം നടപ്പാക്കുവാൻ യാതൊരു പ്രായോഗിക വിഷമവും ഉണ്ടാവില്ല.
നവീന സാങ്കേതിക വിദ്യകളുടെ വളർച്ച വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുന്നുണ്ട്. തൊഴിൽ രഹിത സാമ്പത്തിക വളർച്ച (Jobless growth) എന്ന പ്രതിഭാസത്തിലൂടെയാണ് ഇന്ന് പൊതുവെ ലോകം കടന്നു പോകുന്നത്. ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ചരിത്രപരവും വൈരുധ്യാത്മകവുമായി വേണം ഇതിനെ കാണുവാൻ. മനുഷ്യചരിത്രം സാങ്കേതിക വിദ്യകളുടെ വളർച്ചയുടെ ചരിത്രമാണ്. ഉല്പാദനപ്രവർത്തനങ്ങളിൽ യന്ത്രങ്ങൾ വൻതോതിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ വ്യാവസായിക വിപ്ലവ കാലം മുതൽ തന്നെ ഇത് ഏറ്റവും ദൃശ്യമാണ്. കൈത്തൊഴിലുകാരെ ആധുനിക യന്ത്രങ്ങൾ തൊഴിൽരഹിതരാക്കുന്നത് മാർക്സ് തന്നെ പലയിടത്തും വിശകലനം ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിലെ ഒരു പ്രധാന തീം ആയിരുന്നു ഈ വിഷയം. വ്യാവസായിക വിപ്ലവത്തിൽ തൊഴിൽരഹിതരാക്കപ്പെട്ട യൂറോപ്പിലെ ചെറുകിട ഉത്പാദകരും മറ്റും നേരിട്ട അതിഗുരുതരമായ സാമൂഹിക സാമ്പത്തിക പ്രതിസന്ധിയുടെ കൂടി ഉല്പന്നമാണ് അമേരിക്കയിലേക്കും മറ്റും അക്കാലത്ത് നടന്ന കുടിയേറ്റങ്ങൾ. അത് വെറും കുടിയേറ്റമായിരുന്നില്ല , settler കൊളോണിയലിസം ആയിരുന്നു. യൂറോപ്പിന്റെ പട്ടിണി മാറ്റിയത് അതായിരുന്നു. ഇന്ന് നാം കാണുന്ന യൂറോപ്യൻ സമൃദ്ധി ആയിരുന്നില്ല അന്നുണ്ടായിരുന്നത്. വിൻസെന്റ് വാൻഗോഗിന്റെ ഉരുളക്കിഴങ്ങു തിന്നുന്നവർ തുടങ്ങിയ ചിത്രങ്ങൾ അക്കാലത്തെ യൂറോപ്യൻ ജീവിതം വ്യക്തമാക്കുന്നതാണ്.
പക്ഷേ ഇതിനർത്ഥം ഉത്പാദനക്ഷമത കൂട്ടുന്ന സാങ്കേതികവിദ്യയുടെ വളർച്ച പാടില്ല എന്നല്ല. സാങ്കേതികവിദ്യകളുടെ വളർച്ചയെയും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ചലനങ്ങളെയും രാഷ്ട്രീയമായി വിലയിരുത്തേണ്ടതുണ്ട്. മൂലധനം കയ്യാളുന്നവർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിമാത്രമുള്ള ഒന്നായി സാങ്കതിക വിദ്യകൾ മാറരുത്. അതിന്റെ നേട്ടങ്ങൾ പങ്കുവെയ്ക്കപ്പെടണം. നിയോ ലിബറൽ കാലഘട്ടം Jobless growth എന്ന പ്രതിഭാസത്തിന്റെ കാലഘട്ടമാണ്. എങ്ങിനെയും ലാഭമുണ്ടാക്കുക എന്നത് ഏക ലക്ഷ്യമായി മാറി. സാമ്പത്തിക വളർച്ചയുണ്ടാകുന്നുണ്ട് ,പക്ഷേ അത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. സ്ഥിതിവിവരകണക്കുകളെല്ലാം അത് വ്യക്തമാക്കുന്നുണ്ട്.ഇന്ത്യയടക്കം ലോകത്തെവിടെയും ഇതാണ് സ്ഥിതി. സാമൂഹികമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും നിയോ ലിബറൽ യുഗത്തിൽ ദേശരാഷ്ട്രങ്ങൾ കൈവിട്ടു. സർവ്വസ്വാതന്ത്ര്യവും മൂലധനശക്തികൾക്ക് ലഭിച്ചു.ഡിജിറ്റൽ ലോകത്തെ സൃഷ്ടിച്ച പല സാങ്കേതികവിദ്യയുടെയും കടന്നുവരവ് ഉണ്ടായതും ഈ കാലത്താണ്.സാങ്കേതികവിദ്യയെ അല്ല ഇവിടെ പഴിചാരേണ്ടത്. അത് കൈയടക്കിവെച്ചിരിക്കുന്ന , അധികമധികം ലാഭം എന്ന ഏക ലക്ഷ്യത്തോടെ അതുപയോഗിക്കുന്ന ഇന്നത്തെ അധികാര ഘടനകളെയാണ് വിമർശന വിധേയമാക്കേണ്ടത്.
ഉല്പാദനമേഖലകളിലേക്കുള്ള നിർമിത ബുദ്ധിയുടെ കടന്നുവരവ് white collar തൊഴിലുകൾ വലിയ തോതിൽ വെട്ടിക്കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. എങ്ങനെയാണ് എ ഐ യുഗത്തെ കാണുന്നത്?
ഉല്പാദനമേഖലയിലേക്കുള്ള നിർമിത ബുദ്ധിയുടെ കടന്നുവരവിനെ ആഴത്തിൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദ്യകാല യന്ത്രങ്ങൾ മനുഷ്യന്റെ മസിൽ പവറിനെയാണ് പകരം വെയ്ക്കാൻ ശ്രമിച്ചതെങ്കിൽ എ ഐ സാങ്കേതികവിദ്യകൾ ശ്രമിക്കുന്നത് മനുഷ്യന്റെ ബൗദ്ധിക ശേഷിയെ പകരം വെയ്ക്കാനാണ്. പിച്ചവെച്ചു തുടങ്ങിയപ്പോഴേ ഈ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ചലനങ്ങൾ അമ്പരപ്പിക്കുന്നതാണ്. അതുപോലെ തന്നെയാണ് തൊഴിൽ മേഖലയിൽ അത് സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളും.ഇന്ന് ഏറ്റവും അധികം തൊഴിൽ തരുന്നത് സേവനമേഖലയാണല്ലോ. white collar jobs എന്ന് വിശേഷിക്കപ്പെടുന്ന ഈ മേഖലയിലെ തൊഴിലുകളെ ഗണ്യമായി കുറയ്ക്കാൻ എ ഐ സാങ്കേതികവിദ്യകൾക്ക് സാധിക്കും. ഇതൊരു ഗുരുതര സാമൂഹ്യപ്രശ്നമായി വളരാം. ലോകബാങ്കും PWC പോലുള്ള കോർപ്പറേറ്റ് പഠന ഏജൻസികളുമെല്ലാം നടത്തിയ പഠനങ്ങളിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.. അല്ലാതെ തൊഴിലാളി പക്ഷത്തു നിൽക്കുന്നവർ മാത്രം ഉന്നയിക്കുന്ന പ്രശ്നമല്ല ഇത്. Technological Unemployment എന്ന പ്രതിഭാസം 1930 കളിലെ മഹാമാന്ദ്യകാലത്തു തന്നെ കേട്ടുതുടങ്ങിയതാണ്.
പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗം ചില മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുത്തുമ്പോൾ മറ്റ് മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് മുതലാളിത്ത പ്രത്യയശാസ്ത്രകാരർ മുന്നോട്ടു വെയ്ക്കുന്ന വാദം.creative destruction എന്ന് ജോസഫ് ഷുംപീറ്റർ വിളിച്ച ഈ പ്രതിഭാസം അരങ്ങേറുന്ന സാഹചര്യമല്ല പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിക്കാനുള്ള സാദ്ധ്യതകൾ പലതും ഇല്ലാതായ ഇന്നത്തെ മുതലാളിത്തലോകത്തുള്ളത്. ദ്രുതഗതിയിലുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് സൃഷ്ടിക്കുന്ന തൊഴിൽരഹിതരെ reskill ചെയ്യാനും redeploy ചെയ്യാനും ആരാണ് തയ്യാറാവുക? ആ സാമൂഹിക ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക ? മുൻ ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ പറഞ്ഞതുപോലെ എല്ലാ സാമൂഹ്യ ബാധ്യതകളും കൈവെടിഞ്ഞ് അന്താരാഷ്ട്ര മൂലധനത്തിന് പാദസേവ ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇവിടെയും ഒന്നാം പ്രതി. അതല്ലെങ്കിൽ എ ഐ മനുഷ്യലോകത്തിന് ഏറ്റവും ഗുണകരമായ ഒന്നായി ചിലപ്പോൾ മാറിത്തീർന്നേനെ. ഉല്പാദനക്ഷമതയിലെ വർദ്ധനവ് ഉയർന്ന വരുമാനത്തിലേക്കുനയിച്ചേനെ. സാംസ്‌കാരിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ മനുഷ്യർക്ക് സാധ്യമായേനെ.
ഡിജിറ്റൽ ലോകം ഇന്ന് ഏതാനും വൻകിട കമ്പനികളുടെ കൈപ്പിടിയിലാണ്.മുതലാളിത്തത്തിന്റെയും അത് നടത്തുന്ന ചൂഷണത്തിന്റെയും സ്വഭാവം തന്നെ പാടെ മാറുകയാണ്. Rentier capitalism , data colonialism എന്നൊക്കെ ഇത് വിലയിരുത്തപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ ഈ പുതിയ രൂപങ്ങളെ എങ്ങനെ കാണുന്നു?
മുതലാളിത്തത്തിന്റെ രൂപങ്ങൾ ചരിത്രത്തിലുടനീളം വിവിധ പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. രണ്ട് നൂറ്റാണ്ടുമുമ്പത്തെ മുതലാളിത്തമല്ല ഇന്നത്തേത്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഭരിക്കുന്ന ഒരു ലോകത്ത് ആ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി അതിജീവനത്തിനു ശ്രമിക്കുന്ന മുതലാളിത്തം രൂപപ്പെടുക സ്വാഭാവികമാണ്. പഴയ കാലത്തേതിൽ നിന്നും വ്യത്യസ്‍തമായി ,നേരിട്ടുള്ള ചൂഷണ രൂപങ്ങൾ ഇക്കാലത്ത് പരോക്ഷമായ, intangible ആയ , ചൂഷണ രൂപങ്ങൾക്ക് വഴിമാറുകയാണ്. Big Tech എന്ന് വിളിക്കപ്പെടുന്ന ഏതാനും വൻകിട കമ്പനികളുടെ കൈവശമാണ് ഇന്ന് ലോകത്താകെയുള്ള മനുഷ്യരുടെ സമ്പൂർണ്ണ വിവരങ്ങളും. ഇത് വളരെ അപകടകരമായ ഒരു സാഹചര്യമാണ്. വിശേഷിച്ച് Data is the new oil എന്ന് കരുതപ്പെടുന്ന ഇന്നത്തെ ലോകത്ത്. പണ്ട് കൊളോണിയൽ ചൂഷകർ ഓരോ പ്രദേശത്തും കടന്നു ചെന്ന് അവിടത്തെ മണ്ണും വിഭവങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കിയെങ്കിൽ ഇന്ന് നമ്മുടെയൊക്കെ പല രൂപത്തിലുള്ള വിവരങ്ങൾ (data ) എല്ലാം തന്നെ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ ഏതാനും വൻകിട കമ്പനികളുടെ കൈവശമുണ്ട്. എ ഐ പോലുള്ള game changer സാങ്കേതികവിദ്യകൾക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത് ഡാറ്റയാണ് എന്നുകൂടി തിരിച്ചറിയുമ്പോഴാണ് ദീർഘ കാലയളവിൽ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ നമുക്ക് മനസിലാക്കാനാകുന്നത്.
ലോകത്തെമ്പാടുമുള്ള നവ ഫാസിസ്റ്റുകളുടെ വളർച്ചയെ സൈദ്ധാന്തികമായി എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന ആക്രമണപരമായ നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാകാന്‍ കാരണം ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്നതിനാലാണ്. ഇതിനെതിരെ ചെറുത്തുനില്‍പിന് അതിവിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണം എന്ന രാഷ്‌ട്രീയ അടവുനയം സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സ് രൂപപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് 24 -ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി പാര്‍ട്ടിയില്‍ ഉടനീളം ചര്‍ച്ച ചെയ്‌ത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് അനുപേക്ഷണീയമായ ഭേദഗതികളോടെ അംഗീകരിക്കാനുള്ള കരടു രാഷ്‌ട്രീയ പ്രമേയത്തില്‍ പുതിയ നിര്‍വ്വചനം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്‌ത് അംഗീകരിച്ചത്. `Neo Fascism – അഥവാ നവ ഫാസിസം’ എന്ന പ്രയോഗമാണത്. രണ്ടു പാര്‍ടി കോണ്‍ഗ്രസ്സുകള്‍ക്ക് മുമ്പ് സാര്‍വ്വദേശീയ സാഹചര്യത്തില്‍ നവഫാസിസം എന്ന് രാഷ്‌ട്രീയ പ്രമേയത്തില്‍ പ്രയോഗിക്കുകയുണ്ടായി. അത് ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യമായി കരട് രാഷ്‌ട്രീയ പ്രമേയത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തുകയാണ്.
എന്താണ് ഇതുവഴി അര്‍ത്ഥമാക്കുന്നത് എന്ന കാര്യം കൂടുതല്‍ സ്‌പഷ്‌ടീകരിക്കണമെന്ന് കല്‍ക്കത്തയില്‍വെച്ച് ജനുവരിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടതു പ്രകാരമാണ് പോളിറ്റ് ബ്യൂറോ ഒരു കുറിപ്പ് തയ്യാറാക്കി എല്ലാ സംസ്ഥാന കമ്മിറ്റികള്‍ക്കും അയച്ചുകൊടുത്തത്.
പി.ബി തയ്യാറാക്കിയ കുറിപ്പ് നവഫാസിസത്തെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
‘‘നവഫാസിസം” എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്? ‘നവം’ എന്നതിന്റെ അര്‍ത്ഥം പുതിയത് എന്നോ എന്തെങ്കിലും പഴയതിന്റെ സമകാലീന രൂപം എന്നോ ആണ്. യൂറോപ്പില്‍ രണ്ട് മഹായുദ്ധങ്ങള്‍ക്കിടയില്‍, മുസോളിനിയുടെ ഇറ്റലിയിലെപ്പോലെയോ ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയിലെപ്പോലെയോ വളര്‍ന്നുവന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വേര്‍തിരിക്കാനാണ് നവഫാസിസം എന്ന പദം ഉപയോഗിക്കുന്നത്. ഈ കാലഘട്ടത്തില്‍ ലോക മുതലാളിത്ത പ്രതിസന്ധി 1929 മുതല്‍ 1933 വരെ നീണ്ടുനിന്ന വന്‍ സാമ്പത്തിക മാന്ദ്യത്തില്‍ കലാശിച്ചു. സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. ഒന്നാം ലോകയുദ്ധവും, രണ്ടാം ലോകയുദ്ധവും സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങളുടെ ഫലമായിരുന്നു. അധികാരം പിടിച്ചെടുക്കുന്നതിനുശേഷം ഫാസിസ്റ്റ് ശക്തികള്‍ ബൂര്‍ഷ്വാ ജനാധിപത്യം നിര്‍ത്തലാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി യുദ്ധത്തെ ഉപയോഗിച്ച് ആയുധ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു. ഈ രാഷ്‌ട്രങ്ങളിലെ കുത്തക മൂലധനം ഫാസിസ്റ്റ് ശക്തികളെ പൂര്‍ണ്ണമായി പിന്തുണച്ചു. പ്രതിസന്ധിയെ മറികടക്കാനായി ഏറ്റവും തീവ്രമായ നടപടികള്‍ സ്വീകരിക്കുന്നതിന് കുത്തക മുതലാളിമാര്‍ ഫാസിസ്റ്റ് ശക്തികളെ ആശ്രയിച്ചു.
നവഫാസിസത്തിന്റെ ചില അംശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ഫാസിസത്തെ പോലെ തന്നെയാണ്. ചരിത്രപരമായ തെറ്റുകളുടെയും, അനീതികളുടെയും ഫലമെന്ന് നിരീക്ഷിക്കപ്പെടുന്ന വികാരങ്ങളുടെ അടിത്തറയില്‍ ഉണ്ടാകുന്ന തീവ്ര ദേശീയത, വംശീയമോ, മതപരമോ, ഗോത്രപരമോ ആയ ഒരു ന്യൂനപക്ഷത്തെ അപരരായി കാണുന്ന രീതി, തീവ്ര വലതുപക്ഷ നവഫാസിസ്റ്റ് ശക്തികള്‍ക്കും, പാര്‍ടികള്‍ക്കും വന്‍കിട ബൂര്‍ഷ്വാസി നല്‍കുന്ന പിന്തുണ എന്നിവ പഴയതുപോലെയാണ്. ഇന്ത്യയില്‍ നവഫാസിസത്തെ രൂപപ്പെടുത്തുന്നത് ആര്‍.എസ്.എസും ഹിന്ദുത്വ ആശയ സംഹിതയുമാണ്. ഇവ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് നമ്മുടെ പാര്‍ടി പരിപാടിയില്‍ തന്നെ പറയുന്നുണ്ട്. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഹിന്ദുത്വ സങ്കുചിത ആശയസംഹിത, നവലിബറല്‍ പ്രതിസന്ധി, വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യമനുസരിച്ച് അമിതാധികാരം അടിച്ചേല്‍പ്പിക്കല്‍ എന്നിവ നവഫാസിസത്തിന്റെ ആദിമ രൂപത്തില്‍ ഉള്‍പ്പെടുന്നവയാണ്.
നവഫാസിസം നവലിബറലിസത്തിന്റെ പ്രതിസന്ധിയുടെ ഉല്‍പ്പന്നവും ഒരു ആഗോള പ്രവണതയുമാണ്. നവഫാസിസ്റ്റ് ശക്തികള്‍ വ്യത്യസ്‌ത രാഷ്‌ട്രങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. ചിലതില്‍ അവ അധികാരത്തില്‍ വന്നിട്ടുണ്ട്. 1930 കളില്‍ നിന്ന് വ്യത്യസ്‌തമായി സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങള്‍ ഇപ്പോള്‍ ആഗോള ധനമൂലധനത്തിന്റെ വളര്‍ച്ച കാരണം നിശബ്ദമായിരിക്കുന്നു. അതുകൊണ്ട് സാമ്രാജ്യത്വ ശത്രുതകള്‍ മൂലം നവഫാസിസ്റ്റ് ഭരണകൂടങ്ങള്‍ യുദ്ധത്തിന് മുതിരാറില്ല. നവലിബറല്‍ പ്രതിസന്ധിയും ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന അസംതൃപ്‌തിയും തീവ്ര വലതുപക്ഷ – നവഫാസിസ്റ്റ് ശക്തികള്‍ ജനപ്രിയ വായാടിത്തം വഴിയാണ് മുതലെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ നവലിബറല്‍ നയങ്ങളില്‍ നിന്നും പിന്മാറാറില്ല. പകരം വന്‍കിട മൂലധനത്തിന്റെ താല്‍പര്യങ്ങളനുസരിച്ച് അവര്‍ അതേ നയങ്ങള്‍ തന്നെ പിന്തുടരുന്നു. ക്ലാസിക്കല്‍ ഫാസിസവുമായുള്ള മറ്റൊരു വ്യത്യാസം നവഫാസിസ്റ്റ് പാര്‍ടികള്‍ അവരുടെ രാഷ്‌ട്രീയ ദൗത്യവുമായി മുന്നേറുന്നതിനായി തിരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നു എന്നതാണ്. അധികാരത്തില്‍ വന്നതിനുശേഷവും അവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം കൈവിടാറില്ല. അവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉപയോഗിക്കുകയും അതേസമയം പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും, നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനുവേണ്ടി അമിതാധികാര രീതികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അവര്‍ ഭരണകൂടത്തിനുള്ളില്‍ നിന്നുതന്നെ ദീര്‍ഘകാലം ജോലി ചെയ്‌ത് ഭരണകൂടത്തിന്റെ ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നു.
ബി.ജെ.പി – ആര്‍.എസ്.എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്‌ട്രീയ സംവിധാനം ‘‘നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന” ഹിന്ദുത്വ – കോര്‍പ്പറേറ്റ് അമിതാധികാര ഭരണമാണ്.
പ്രഭാത് പടനായിക്ക് ചൂണ്ടിക്കാട്ടിയതുപോലെ ‘നവലിബറൽ’ എന്ന ന്യൂനോക്തിയിൽ പരാമർശിക്കപ്പെടുന്ന തീവ്ര മുതലാളിത്ത സാമ്പത്തികനയങ്ങളുടെ പ്രത്യാഘാതമായി രൂപപ്പെടുന്ന ജീവിതദുരിതങ്ങളും ജനകീയ അസംതൃപ്‌തിയും ചൂഷണം ചെയ്‌താണ് നവഫാസിസം ജനപിന്തുണ നേടുന്നത്. ഇടതുപക്ഷത്തിന്റെ ദൗർബല്യം കൊണ്ടുകൂടിയാണ് ഇതു സംഭവിക്കുന്നത്. ദുരിതമനുഭവിക്കുന്ന സാമാന്യജനതയുമായി ഉറ്റബന്ധം സ്ഥാപിച്ച് അവരെ ജനകീയസമരത്തിന്റെ യഥാർഥ പോരാട്ടഭൂമിയിൽ അണിനിരത്തിയാൽ നവഫാസിസ്റ്റുകൾക്ക് കപട വാചാടോപത്തിലൂടെ ജനങ്ങളെ ആകർഷിക്കാനാവില്ല. ജനകീയ പ്രവർത്തന‐സമരശൈലി സ്വീകരിക്കുവാൻ തൊഴിലാളിവർഗ പ്രസ്ഥാനം മുന്നോട്ടുവരിക മാത്രമാണ് നവഫാസിസ്റ്റ് വിപത്ത് തടയാനുള്ള ഉത്തമ മാർഗം.
കഴിഞ്ഞ 3, 4 പതിറ്റാണ്ടുകളായി അതിശക്തമായി മുന്നേറിക്കൊണ്ടിരുന്ന നിയോ ലിബറൽ പ്രൊജക്റ്റ് ഇന്ന് കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക രംഗത്തും ആശയ രംഗത്തും ഇത് സൃഷ്ടിക്കുന്ന gap എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുക?
നവലിബറലിസമെന്ന തീവ്രമുതലാളിത്ത നയങ്ങളുടെ പ്രത്യാഘാതങ്ങൾക്കെതിരെ ശ്രദ്ധാപൂർവം അതിന്റെ കെടുതിയിൽപെട്ടവരെ അണിനിരത്തി സമരങ്ങൾ വളർത്തിയെടുക്കുക മാത്രമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള മാർഗം. തങ്ങളുടെ മുന്നിൽ തുറന്നിടുന്ന സാഹചര്യങ്ങളെ ചടുലമായി ഉപയോഗപ്പെടുത്താൻ തക്ക ശാസ്‌ത്രീയവും പ്രായോഗികവുമായ ഇടപെടൽശേഷി ചരിത്രബോധത്തോടെ സമയം വൈകാതെ വികസിപ്പിച്ചെടുക്കാനുമാവണം. ശ്രീലങ്കയിലെ ജനതാ വിമുക്തി പെരമുനയും അതിന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ചെടുത്ത ദേശീയ ജനകീയ അധികാരവും (National Peo-ples` Power) നമ്മുടെ തൊട്ടടുത്തുള്ള ഉദാഹരണമാണ്. അതിന്റെ കാർബൺ പതിപ്പ് മറ്റൊരിടത്തും പ്രസക്തമല്ല. എന്നാൽ ചില പാഠങ്ങൾ അവിടെനിന്നും പഠിക്കാനുണ്ട്.
ലോക രാഷ്ട്രീയത്തിൽ ഇന്ന് ഉയർന്നുവന്നിരിക്കുന്ന മുഖ്യ വൈരുധ്യങ്ങൾ എന്തൊക്കെയാണ്?
ഒന്നാമത്തേത് സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ളതുതന്നെ. ട്രംപ് ജനകീയ ചൈനയെ ഉന്നംവെക്കുന്നതിൽനിന്നു തന്നെ അത് വ്യക്തമാണ്. രണ്ടാമത്തേത് സാമ്രാജ്യത്വവും നവസ്വതന്ത്ര (മൂന്നാംലോക) രാജ്യങ്ങളും തമ്മിലുള്ളതാണ്. മൂന്നാമത്തേത് മൂലധനവും (മുതലാളിത്തവും) അധ്വാനിക്കുന്ന തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും തമ്മിലുള്ളതാണ്. സാമ്രാജ്യത്വ രാഷ്‌ട്രങ്ങൾ തമ്മിലുള്ളത് തൽക്കാലം അത്രമാത്രം തീക്ഷ്‌ണമല്ല. പരിസ്ഥിതിനാശം വരുത്തിവെക്കുന്ന ചൂഷകലോകവും അതിനെ ചെറുക്കുന്ന ശക്തികളും തമ്മിലുള്ള വൈരുദ്ധ്യം അഞ്ചാമത്തെ ലോകവൈരുദ്ധ്യമായി ചില ചിന്തകർ ചൂണ്ടിക്കാട്ടുന്നുണ്ടെന്നതും അവഗണിച്ചുകൂടാ.
ട്രംപ് തുറന്നുവിട്ടിരിക്കുന്ന വ്യാപാര യുദ്ധത്തെ ആഴത്തിൽ എങ്ങനെയാണ് മനസ്സിലാക്കുക?
ഏകധ്രുവലോകത്തിലേക്കു തിരിച്ചുപോകാനുള്ള അമേരിക്കൻ സാമ്രാജ്യത്വ നീക്കത്തിന്റെ താൽപര്യവും ഇതിലുണ്ടെന്നു സംശയിക്കാം. അമേരിക്ക ചെന്നുപെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും അത് ഭാവിയിൽ കൂടുതൽ മൂർച്ചിക്കാമെന്നതും ട്രംപിസത്തിനു പിന്നിലുള്ള പ്രേരണകൾ ആവാം. എന്തായാലും കൂടുതൽ വ്യക്തതയ്‌ക്ക് കുറച്ചുകൂടി കാത്തിരിക്കാം.
ചൈന കൈവരിച്ചിരിക്കുന്ന അഭൂതപൂർവമായ സാമ്പത്തിക വളർച്ചയുടെയും ഒരു രാഷ്ട്രമെന്ന നിലയിലുള്ള പുരോഗതിയുടെയും അടിസ്ഥാനമെന്താണ് ? ഇതിൽ നിന്നും എന്ത് പാഠങ്ങളാണ് നമുക്ക് പഠിക്കാനുള്ളത്?
യഥാർഥത്തിൽ ലെനിൻ മുന്നോട്ടുവെച്ച NEP (New Economic Policy) എന്ന പുത്തൻ സാന്പത്തികനയത്തിന്റെ പുതിയ കാലത്തെ പ്രയോഗമാണ് ചൈനയിലെ സാമ്പത്തിക പരീക്ഷണങ്ങൾ. മാറിയ സാഹചര്യങ്ങളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, ദെങ് സിയാവോ പിങ്ങിന്റെ കാലത്ത് സമാരംഭിച്ചതാണ് ഈ പരീക്ഷണങ്ങൾ. ചൈന അത് പടിപടിയായി സമർഥമായി വികസിപ്പിച്ചു. വൈരുദ്ധ്യാത്മകതയെ സർഗാത്മകമായി വികസിപ്പിക്കാൻ ലെനിനും ദെങ്ങിനും സാധിച്ചു. വിയത്‌നാമും ക്യൂബയും ലാവോസും അതതു രാജ്യങ്ങളുടെ സാഹചര്യങ്ങളിൽ ഇതേ നയസമീപനങ്ങൾ ആവശ്യമുള്ള ഭേദഗതികളോടെ നടപ്പാക്കുകയാണ്.
ജനകീയ ഭരണകൂടത്തിന്റെ ആധിപത്യത്തിന് കീഴിൽ കമ്പോള ശക്തികളെ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ നടക്കുന്നത്.
ചൈന തീവ്രദാരിദ്ര്യം തുടച്ചുമാറ്റിയും ശാസ്‌ത്രസാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 44 മേഖലകളിൽ 37ലും ലോകത്ത് ഒന്നാമതെത്തിയതും വിസ്‌മയകരമാണ്. മുൻ കോളനി രാജ്യങ്ങൾക്കെല്ലാം ചൈനയിൽനിന്ന് എല്ലാ മേഖലകളിലും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. പരമാധികാരമില്ലാത്ത, സ്വതന്ത്രമായ നയങ്ങൾ നടപ്പിലാക്കുന്നതിന് ഏറെ പരിമിതികളുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളമെങ്കിലും ചൈനീസ് അനുഭവങ്ങളിൽനിന്ന് ചിലത് പ്രാവർത്തികമാക്കാൻ കേരളം ശ്രമിക്കുകയാണ്. ഇന്ത്യയിൽ തീവ്ര ദാരിദ്ര്യം പൂർണമായി തുടച്ചുമാറ്റിയ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ ചൈന ഈ മേഖലയിൽ നടത്തിയ വിജയകരമായ പരിശ്രമവും നമ്മുടെ മുന്നിലൊരു മാതൃകയും പാഠവുമാണ്.
ലോകമാകെ ഇന്ന് left of centre political forces ശക്തിപ്പെട്ടുവരികയാണ്. ഇത് ഏതു ദിശയിലേക്ക് ലോകത്തെ നയിക്കും?
തീവ്രവലതുപക്ഷത്തെ തടയുവാൻ അതിവിശാലമായ പ്രതിരോധ ബദലുകൾ പലതരത്തിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ലാറ്റിനമേരിക്കയിലും ശ്രീലങ്കയിലും നേപ്പാളിലുമെല്ലാം ഇടതുപക്ഷത്തിന് വ്യത്യസ്‌ത തോതിൽ നേതൃത്വമോ നിർണായക പങ്കോ, സജീവ സാന്നിധ്യമോ കാണാനാവുന്ന പരീക്ഷണങ്ങളാണ്. എന്നാൽ ചിലയിടങ്ങളിൽ മധ്യ ഇടതുപക്ഷമാണ് മുഖ്യ ഘടകമാകുന്നത്. താൽക്കാലികമായി അത്തരം പരീക്ഷണത്തിന് നിർബന്ധിതരായെന്നു വരും. എന്നാൽ യഥാർഥ കമ്യൂണിസ്റ്റ്‐ഇടതുപക്ഷ ബദൽ വളർത്താനുള്ള ശ്രമമാണ് നിർണായകം. പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിൽ ഏത് സാധ്യമാക്കാനാവുമെന്ന് വെളിപ്പെടുക. l
(അവസാനിച്ചു)