ചൈനയെ ഹരിതവും നൂതനവുമായ ‘‘മാനുഫാക്ചറിങ് ശക്തി’യാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യം, അധ്വാനത്തെയും പാശ്ചാത്യവിതരണ ശൃംഖലകളെയും കുറച്ചു മാത്രവും അതേസമയം യന്ത്രവൽക്കരണത്തെയും തദ്ദേശീയമായി പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യയെയും കൂടുതലായി ആശ്രയിക്കുകയും ചെയ്യുക എന്നതായിരുന്നു അത്’’. ചെെനീസ് സമ്പദ്ഘടനയെ സംബന്ധിച്ചുള്ള ഷി ജിൻപിങ്ങിന്റെ കാഴ്ചപ്പാട് ഇതായിരുന്നു.
‘‘ഇതിന്റെ ആദ്യഭാഗം തകർപ്പൻ വിജയമായി; സർക്കാരിന്റെ സഹായത്തോടുകൂടി ചെെനീസ് സ്ഥാപനങ്ങൾ ചില വ്യവസായങ്ങളുടെ അത്യുന്നതാവസ്ഥയിലേക്ക് ഉയർന്നു. അവ കൂടുതൽ യന്ത്രവൽകൃതവും ഏറ്റവും പുതിയ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതുമായി വളർന്നിരിക്കുന്നു. ചെെനീസ് ഫാക്ടറികളിൽനിന്നും വരുന്ന ചരക്കുകളുടെ മലവെള്ളപ്പാച്ചിൽ… 2024ൽ ചെെന ഏകദേശം ഒരു ലക്ഷം കോടി ഡോളറിന്റെ റിക്കാർഡ് വ്യാപാരമിച്ചം നേടുന്നതിനിടയാക്കി.
‘‘എന്നാൽ ഇതിനെക്കാൾ ശ്രദ്ധേയമായ കാര്യം സർക്കാർ ഏറെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന രംഗങ്ങളിലെ ചെെനയുടെ പ്രകടനമാണ്.
‘‘വളരെ വ്യക്തമായ രണ്ട് ഉദാഹരണങ്ങളാണ് ഇലക്ട്രിക് വാഹനങ്ങളും(EV) ഡ്രോണുകളും. 2025ൽ 30 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ചെെനീസ് കമ്പനികൾ പദ്ധതിയിടണമെന്നാണ് നിർദേശിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഒരു കോടിയിലേറെ ഇലക്ട്രിക് വാഹനങ്ങൾ വിറ്റ കമ്പനികളെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമേയല്ല; ആഗോള മൊത്ത വിൽപ്പനയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗംവരും ഇത്. 2024ലെ അവസാനപാദത്തിൽ, ചെെനയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവെെഡി, ബാറ്ററി കൊണ്ടുമാത്രം പ്രവർത്തിക്കുന്ന കാറുകളുടെ ലോക വ്യാപക വിൽപ്പനയിൽ അമേരിക്കൻ സ്ഥാപനമായ ടെസ്-ലയെ (Tesla) കടത്തിവെട്ടി. ചെെനയിലെ ഏറ്റവും വലിയ ഡ്രോൺ നിർമാതാക്കളായ ഡിജെഐ ഇതിനെക്കാൾ വലിയ ആധിപത്യം നേടി. ഉപഭോക്തൃഡ്രോണുകളുടെ ആഗോള വിപണിയിൽ അതിന്റെ വിഹിതം 90 ശതമാനത്തിലധികമാണ്.
‘‘ശുദ്ധ ഊർജത്തിന്റെ (Clean Energy) മേഖലയിൽ … ചെെനീസ് കമ്പനികളുണ്ടാക്കിയ നേട്ടം അത്ഭുകരമാണ്. 2015ൽ അവ ലോകത്താകെയുള്ള സോളാർ പാനലുകളുടെ 65 ശതമാനവും അതിനുള്ള ബാറ്ററികളുടെ 47 ശതമാനവും ഉൽപ്പാദിപ്പിച്ചിരുന്നിടത്ത് ഇന്ന് അവ യഥാക്രമം 90 ശതമാനവും 70 ശതമാനവും ഉൽപ്പാദിപ്പിക്കുന്നു… ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഹരിത ഊർജത്തിലേക്കുള്ള മാറ്റം നിർവഹിക്കുന്നത് ചെെനയിൽ നിർമിച്ച കിറ്റുകൾ ഉപയോഗിച്ചാണ്.
‘‘ചെെനീസ് നിർമാതാക്കൾ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നുണ്ട്; പക്ഷേ ഗവൺമെന്റ് ആഗ്രഹിക്കുന്നത് അവ കൂടുതൽ നൂതനമായ ഉൽപ്പന്നങ്ങൾ നിർമിക്കണമെന്നാണ്. അതുകൊണ്ടാണ് 2025 ആകുമ്പോൾ അവയുടെ മൊത്തം വരുമാനത്തിന്റെ 1.68 ശതമാനം ഗവേഷണത്തിനും വികസനത്തിനുമായി (Research and Development) നീക്കിവയ്ക്കാനുള്ള പദ്ധതി തയ്യാറാക്കാൻ അവയോട് നിർദേശിച്ചത്; 2015ൽ ഇത് ഒരു ശതമാനത്തിലും കുറവായിരുന്നു. 2023ൽ തന്നെ ഈ ലക്ഷ്യം അവ കെെവരിച്ചു. സ്ഥാപനങ്ങൾ കൂടുതൽ പേറ്റന്റുകൾ -ഫയൽ ചെയ്യണമെന്ന മറ്റൊരു ലക്ഷ്യവും സാക്ഷാത്കരിക്കുകയും അധികരിക്കുകയും ചെയ്തു…
‘‘ചെെനയുടെ മാനുഫാക്ചറിങ് രംഗത്തെ തൊഴിൽ സേനയിൽ 2023ൽ 12.30 കോടിയിലേറെ ആളുകളുണ്ടായിരുന്നു. ഈ തൊഴിലാളികൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരായി; ഓരോ തൊഴിലാളിയുടെയും ഉൽപ്പാദനം 2014 മുതൽ 2023 വരെ ശരാശരി ഓരോ വർഷവും ഏകദേശം 6 ശതമാനം കണ്ട് വർധിക്കുകയാണുണ്ടായത്.’’ (ഇക്കണോമിസ്റ്റ് വാരിക, 2025 ജനുവരി 18).
ഈ വാക്കുകൾ സിപിഐ എം പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നോ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയോ അവിടത്തെ ഗവൺമെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽനിന്നോ ഉദ്ധരിച്ചതല്ല. ലോക മുതലാളിത്തത്തിന്റെ വക്താവായി രണ്ട് നൂറ്റാണ്ടിലേറെക്കാലം മുൻപ് ലണ്ടനിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ഇക്കണോമിസ്റ്റ് വാരികയിൽ പ്രസിദ്ധീകരിച്ച The Consequences of Suceess (വിജയത്തിന്റെ അനന്തരഫലങ്ങൾ) എന്ന മുഖലേഖനത്തിൽ നിന്നുദ്ധരിച്ച വാക്കുകളാണിത്. ചെെനയെ താഴ്-ത്തിക്കെട്ടാൻ കിട്ടുന്ന അവസരമെല്ലാം പ്രയോഗിക്കുന്ന പ്രസിദ്ധീകരണമാണ് ഇക്കണോമിസ്റ്റ്. എന്നിട്ടും ആ പ്രസിദ്ധീകരണത്തിനുപോലും ചില യാഥാർഥ്യങ്ങൾ വിളിച്ചുപറയേണ്ടതായി വരുന്നു.
ട്രംപും ബെെഡനുമെല്ലാം ചുങ്കങ്ങൾ അടിച്ചേൽപ്പിച്ചതുമൂലം ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നിട്ടും, മാത്രമല്ല ആഗോള മുതലാളിത്ത കമ്പോളവുമായിട്ടുള്ള ഇടപെടലുകൾ അനിവാര്യമായതുമൂലമുള്ള പ്രശ്നങ്ങൾ നിലനിന്നിട്ടും അതിനെയെല്ലാം മറികടക്കുന്ന സാമ്പത്തികവളർച്ചയാണ്, മുന്നേറ്റമാണ് ചെെന കെെവരിച്ചത്.
2024ൽ ‘‘5 ശതമാനത്തോളം ’’ ജിഡിപി വളർച്ച കെെവരിക്കണമെന്നതായിരുന്നു ചെെനീസ് ഗവൺമെന്റ് മുന്നോട്ടുവച്ച ലക്ഷ്യം. ഇതിനർഥം കൃത്യമായി 5 ശതമാനം ജിഡിപി വളർച്ച ഉണ്ടാകുമെന്നോ ഉണ്ടാകണമെന്നോ അല്ല. എന്നാൽ കെെവരിച്ചതാകട്ടെ, കൃത്യമായും 5 ശതമാനത്തിന്റെ ജിഡിപി വളർച്ചയാണ്. ചെെന 14–ാം പഞ്ചവത്സര പദ്ധതി അംഗീകരിച്ചപ്പോൾ മുന്നോട്ടുവച്ച 2020നും 2035നും ഇടയ്ക്ക് സാമ്പത്തിക വളർച്ച ഇരട്ടിയാക്കണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് ഇപ്പോൾ സംശയാതീതമായി വ്യക്തമാവുകയാണ്. ഈ ലക്ഷ്യം കെെവരിക്കുകയെന്നതിനർഥം പ്രതിവർഷം ശരാശരി 4.7 ശതമാനത്തിന്റെ ജിഡിപി വളർച്ച ഉണ്ടാകണമെന്നാണ്.
2035 ആകുമ്പോൾ ചെെനയുടെ സാമ്പത്തിക വളർച്ച 2020 ലേതിന്റെ ഇരട്ടിയാകണമെങ്കിൽ 2024 അവസാനമാകുമ്പോൾ 20.2 ശതമാനം ആകണമെന്നാണ് കണക്കാക്കപ്പെട്ടത്. എന്നാൽ 2024 അവസാനമായപ്പോൾ ചെെനയുടെ സാമ്പത്തികവളർച്ച 23.4 ശതമാനത്തിൽ എത്തിയിരിക്കുന്നു– അതായത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ വളർച്ച കെെവരിച്ചുവെന്നർഥം.
2024ലെ ചെെനയുടെ സാമ്പത്തികവളർച്ചയെ പ്രമുഖ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ജിഡിപി വളർച്ചയുമായി താരതമ്യപ്പെടുത്തിയാലോ? ചെെനയുടെ ജിഡിപി വളർച്ച 5 ശതമാനമായിരിക്കെ അമേരിക്കയുടേത് 2.8 ശതമാനമാണ്. യൂറോപ്യൻ യൂണിയന്റെയും ജപ്പാന്റെയും 2024ലെ നാല് പാദത്തിന്റെയും പൂർണമായ കണക്ക് ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ആദ്യ മൂന്നുപാദത്തിന്റെ കണക്കിന്റെ അടിസ്ഥാനത്തിൽ ഐഎംഎഫ് യൂറോപ്യൻ യൂണിയനും ജപ്പാനും 2024ൽ കെെവരിക്കുമെന്ന് കണക്കാക്കിയിരിക്കുന്നത് യഥാക്രമം 1.1 ശതമാനവും 0.3 ശതമാനവും മാത്രമാണ്. അന്തിമ റിപ്പോർട്ടു വരുമ്പോൾ ഇതിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 2024ലെ ചെെനയുടെ ജിഡിപി വളർച്ച അമേരിക്കയുടേതിനേക്കാൾ 80 ശതമാനം അധികമാണെന്ന് കാണാം. യൂറോപ്യൻ യൂണിയൻ സമ്പദ്ഘടനയെക്കാൾ നാലര ഇരട്ടി വേഗതയിലാണ് ചെെനീസ് സമ്പദ്ഘടന വളരുന്നത് ; ജപ്പാന്റേതിനേക്കാൾ 16 ഇരട്ടിയും! ചെെനയുടെ സമ്പദ്ഘടന ‘‘മാന്ദ്യം’’ നേരിടുകയാണെന്ന വാൾ സ്ട്രീറ്റ് ജേണലുപ്പോലെയുള്ള പാശ്ചാത്യ ബൂർഷ്വാ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരണത്തിന്റെ കള്ളിപൊളിക്കുന്നതാണ് ഈ വസ്തുതകൾ. 2020–2024 കാലത്തെ ചെെനയുടെ സാമ്പത്തികവളർച്ച 23.4 ശതമാനമായിരിക്കുമ്പോൾ അമേരിക്കയുടേത് 15 ശതമാനവും യൂറോപ്യൻ യൂണിയന്റേത് 12.2 ശതമാനവും ജപ്പാന്റേത് 6 ശതമാനവുമാണ്. ഇതിനർഥം ചെെനീസ് സമ്പദ്ഘടന ലോകത്തെ പ്രധാന വികസിത മുതലാളിത്ത സമ്പദ്ഘടനകളെക്കാൾ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നാണ്.
ഐഎംഎഫ് പുറത്തുവിട്ട കണക്കുകൾ ഉൾപ്പെടെ ഇതിനകം ലഭ്യമായ വസ്തുതകൾ വ്യക്തമായും തെളിയിക്കുന്നത് ഒന്നാം ട്രംപ് വാഴ്ചക്കാലത്ത് 2018 മുതൽ ചെെനയ്ക്കെതിരായി നടപ്പാക്കിയ വ്യാപാര യുദ്ധം–ചുങ്കങ്ങൾ വർധിപ്പിക്കൽ, സാമ്പത്തിക ഉപരോധം തുടങ്ങിയവ– കൊണ്ടൊന്നും ചെെനയെ തളർത്താനായില്ലയെന്നു മാത്രമല്ല, ഈ കാലത്തിനിടയിൽ അതിന്റെയെല്ലാം പ്രതികൂല പ്രതിഫലനം അമേരിക്കൻ സമ്പദ്ഘടനയിൽ ഉണ്ടായിയെന്നുമാണ്. ഇതിനർഥം ചെെനീസ് സമ്പദ്ഘടനയിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലയെന്നല്ല. 2024 ഡിസംബറിൽ ചേർന്ന ചെെനയുടെ വാർഷിക സെൻട്രൽ ഇക്കണോമിക് വർക്ക് കോൺഫറൻസ് തന്നെ വ്യക്തമാക്കിയത്, 2024ന്റെ ആദ്യഘട്ടത്തിൽ ആഭ്യന്തര ചോദനം ആവശ്യമായത്ര ഉണ്ടായില്ലയെന്നാണ്.
എന്തുകൊണ്ട് വർഷാരംഭത്തിൽ ആഭ്യന്തര ചോദനത്തിൽ ചെറിയ തോതിലെങ്കിലും കുറവുണ്ടായി? ഇടത്തരം സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതും റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുഖ്യമായും ഊന്നിയതുമായിരുന്നു ചെെനയുടെ സമ്പദ്ഘടന. 2020നു ശേഷം അതിൽനിന്ന് പുതിയ അത്യുന്നത സാങ്കേതികവിദ്യയെ ആധാരമാക്കിയുള്ളതും ഉയർന്ന വരുമാനമുള്ളതുമായ സമ്പദ്ഘടനയായി മാറുകയാണുണ്ടായത്. ആ പരിവർത്തന ഘട്ടത്തിൽ അവശ്യം വേണ്ട ചില ക്രമീകരണങ്ങൾ വരുത്തിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത്. അതിവേഗം അതിൽനിന്നും കരകയറാൻ ചെെനയ്ക്ക് കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് 2024ൽ ചെെനയുടെ ജിഡിപി വളർച്ച 5 ശതമാനമായി വർധിച്ചു. എന്ന വസ്തുത.
എന്നാൽ ചെെനയിൽ സാമ്പത്തികരംഗത്ത് ചെറിയ തോതിൽ ചോദനക്കുറവുണ്ടായത് ആ സമ്പദ്ഘടനയിൽ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ഇടയാക്കിയില്ല. വികസിത മുതലാളിത്ത രാജ്യങ്ങളുടെ സ്ഥിതിയോ? 2024 ജൂണിൽ ചേർന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ഏഴിൽ 6 രാഷ്ട്ര മേധാവികളും അധികാരത്തിൽനിന്ന് പുറത്താവുകയോ ഗുരുതരമായ ഭരണപ്രതിസന്ധിയിൽപെട്ട് ഉഴലുകയോ ആണ്. അമേരിക്കയിൽ അന്ന് പ്രസിഡന്റായിരുന്ന ജോ ബെെഡന് രണ്ടാമൂഴത്തിനായി മത്സരിക്കാൻ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സഭയിലേക്കും സെനറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പിലും പറ്റേ പരാജയപ്പെടുകയും ചെയ്തു. ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായിരുന്ന റിഷി സുനകിനും കൺസർവേറ്റീവ് കക്ഷിക്കും ഭരണം നഷ്ടപ്പട്ടു. കാനഡയിൽ പ്രധാനമന്ത്രി ട്രുഡോവിന് രാജിവയ്ക്കേണ്ടതായി വന്നു. ജർമനിയിൽ ചാൻസലർ ഒലാഫ് ഷുൾസിന്റെ ഗവൺമെന്റ് തകർന്നു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയൊ കിഷിദയ്ക്കും അധികാരമൊഴിയേണ്ടതായി വന്നു. ഫ്രാൻസിൽ പ്രസിഡന്റ് മാക്രോണിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഉറപ്പുള്ള ഒരു മന്ത്രിസഭ രൂപീകരിക്കാനായില്ല. സാമ്പത്തികരംഗത്തുണ്ടായ പ്രശ്നങ്ങളുടെ അനന്തരഫലമായാണ് ഈ രാജ്യങ്ങളിലെല്ലാം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയത്. സാമ്പത്തികവളർച്ചയുടെ കാര്യത്തിൽ വികസിത മുതലാളിത്ത രാജ്യങ്ങളെയെല്ലാം മറികടക്കാൻ ചെെനയ്ക്കു കഴിഞ്ഞുവെന്നതാണ് യാഥാർഥ്യം.
ജിഡിപി വളർച്ചയിൽ മികവ് പുലർത്തുക മാത്രമല്ല ചെെന. ആ വളർച്ചയുടെ പ്രതിഫലനം ചെെനീസ് ജനജീവിതത്തിലുണ്ടാക്കാനും ചെെനീസ് ഗവൺമെന്റിനു കഴിഞ്ഞു. 2021 ജൂലെെ ഒന്നിന്, ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി രൂപീകരിക്കപ്പെട്ടതിന്റെ 100–ാം വാർഷികമാകുമ്പോൾ ചെെന അതിദാരിദ്ര്യമുക്ത രാജ്യമായി മാറണമെന്ന ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 2012ലെ പാർട്ടി കോൺഗ്രസ് തീരുമാനം നിശ്ചിത തീയതിക്കും മാസങ്ങൾക്കുമുൻപ് പൂർത്തിയാക്കാൻ കഴിഞ്ഞു– 2020 അവസാനമായപ്പോൾ തന്നെ ആ ലക്ഷ്യം കെെവരിച്ചതിനാലാണ് 2021 ജനുവരിയിൽ ഐക്യരാഷ്ട്ര സഭാ പ്രസിഡന്റ് ബുട്രോസ് ഘലി ചെെനയെ അതിദാരിദ്ര്യമുക്ത രാഷ്ട്രമായി പ്രഖ്യാപിച്ചത്. ചില സ്-ക്കാൻ ഡിനേവിയൻ രാജ്യങ്ങൾ ദാരിദ്ര്യമുക്തരായി പണ്ടേ മാറിയെന്ന പ്രചാരണം പക്ഷേ, ചെെനയുടെ അത്യുജ്വല നേട്ടത്തെ കുറച്ചുകാണിക്കാൻ പര്യാപ്തമല്ല. 1949ൽ ചെെനീസ് വിപ്ലവം വിജയിച്ചപ്പോൾ മഹാഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞിരുന്ന അവികസിത സമൂഹമായിരുന്നു ചെെന. അവിടെ നിന്നാണ് എഴുപത് വർഷത്തിനകം ഈ അത്യുജ്വല നേട്ടം ചെെനയ്ക്ക് കെെവരിക്കാനായത്.
പാർട്ടി ജനറൽ സെക്രട്ടറി ഷി ജിൻപിങ് തുടങ്ങി പാർട്ടി അംഗങ്ങൾ ഒന്നടങ്കം, ഒപ്പം സർക്കാർ സംവിധാനങ്ങളും ഒരുമയോടെ, ചിട്ടയായി പ്രവർത്തിച്ചതിനാലാണ് ചെെനയ്ക്ക് ഈ നേട്ടം കെെവരിക്കാനായത്. 2035 ആകുമ്പോൾ ആധുനികവും വികസിതവുമായ സമ്പദ്ഘടനയാക്കി ചെെനയെ മാറ്റണമെന്ന ലക്ഷ്യത്തിലേക്ക് ചെെനീസ് ഗവൺമെന്റ് അതിവേഗം മുന്നേറുകയാണെന്നാണ് 2024ലെ സാമ്പത്തികവളർച്ചയെ സംബന്ധിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2050 ആകുമ്പോൾ, ചെെനീസ് വിപ്ലവ വിജയത്തിന്റെ നൂറാം വർഷം പിന്നിടുമ്പോൾ ആധുനികവും വികസിതവുമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി ചെെനയെ മാറ്റണമെന്ന ലക്ഷ്യമാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ചിട്ടുള്ളത്. അത് സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളും കൃത്യതയോടെ നടന്നുവരുന്നു. ഷി ജിൻപിങ് പ്രസ്താവിക്കുന്നു: ‘‘ചെെനീസ് സോഷ്യലിസത്തിന്റെ പാത സാമ്പത്തികവികസനത്തെ കേന്ദ്ര കടമയായും കേന്ദ്ര ബിന്ദുവായും കണക്കാക്കിയിട്ടുള്ളതാണ്. സോഷ്യലിസം കെെവരിക്കുന്നതിനൊപ്പം സാമ്പത്തികവും രാഷ‍്ട്രീയവും സാംസ്കാരികവും സാമൂഹികവും പാരിസ്ഥിതികവും അങ്ങനെ എല്ലാ രൂപങ്ങളിലുമുള്ള പുരോഗതിയും കെെവരിക്കും.’’ l