Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം: തലമുറകൾക്ക് വെളിച്ചം 
വിതറുന്ന കെടാവിളക്ക്

സീതാറാം: തലമുറകൾക്ക് വെളിച്ചം 
വിതറുന്ന കെടാവിളക്ക്

പിണറായി വിജയൻ

ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും ഒക്കെ പ്രവര്‍ത്തിച്ചതിന്റെ നിരവധി സന്ദര്‍ഭങ്ങള്‍ തുടര്‍ച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്. സമാനതകളില്ലാത്ത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി.

അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ളവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്യൂണിസ്റ്റ് നേതാവായി വളർന്ന യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന യെച്ചൂരി സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങി തന്നിൽ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു.

കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം സംഘപരിവാർ വർഗീയതയ്ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. കമ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണായകമായ പങ്കു വഹിക്കുകയുണ്ടായി.

സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാര്‍ട്ടിക്ക് എന്നും മാര്‍ഗനിര്‍ദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളിൽ നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകള്‍ എക്കാലത്തും കേരളത്തിലെ പാര്‍ട്ടിക്ക് പ്രയോജനകരമായിട്ടുണ്ട്.

സി പി ഐ എമ്മിന്റെ രാഷ്ട്രീയ – അടവുപരമായ സമീപനങ്ങള്‍ മാറുന്ന ദേശീയ – സാര്‍വ്വദേശീയ സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്നതിൽ സവിശേഷമായ മികവോടെയുള്ള പങ്കാണ് സീതാറാം എന്നും വഹിച്ചിരുന്നത്. പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട് ബുദ്ധിമുട്ടേറിയ രാഷ്ട്രീയ ഘട്ടങ്ങളിൽ പാര്‍ട്ടിയെ നയിച്ചത് മാതൃകാപരമായ രീതിയിലാണ്. ആധുനിക മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും കാലത്ത് കൃത്യമായ സൈദ്ധാന്തിക വ്യക്തതയോടെ ശരിയായ നയം രൂപീകരിക്കുന്നതിലും സുദൃഢമായ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പുതിയ ജനവിഭാഗങ്ങളിലേക്ക് പാര്‍ട്ടിയുടെ സ്വീകാര്യതയെ വ്യാപിപ്പിക്കുന്നതിലും സീതാറാം വഹിച്ച നേതൃത്വപരമായ പങ്ക് പാര്‍ട്ടിക്ക് ഒരിക്കലും മറക്കാവുന്നതല്ല.

അടിയന്തരാവസ്ഥയുടെ അമിതാധികാര സ്വേച്ഛാധിപത്യ കാലത്താണ് അതിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് സീതാറാം വിദ്യാര്‍ത്ഥി നേതാവെന്ന നിലയിൽ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്. അടിയന്തരാവസ്ഥയുടെ മറവിൽ അതിനിഷ്ഠുരമായ കിരാത വാഴ്ചകള്‍ വ്യാപിച്ചപ്പോള്‍ അതിനെ പിന്തുണച്ച അപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1977ൽ പരാജയപ്പെട്ട് അധികാരമൊഴിഞ്ഞശേഷവും ജെഎൻയു ചാൻസലറായി തുടർന്നപ്പോൾ അവരുടെ വസതിയിലേക്ക് ജെ എന്‍ യു ചാന്‍സലര്‍ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ടുകൊണ്ട്, വിദ്യാര്‍ഥികളുടെ സമരജാഥയ്ക്ക് നേതൃത്വം നൽകിയ ആളാണ് സീതാറാം.

ജെ എന്‍ യു സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി 3 തവണ തിരഞ്ഞെടുക്കപ്പെട്ടതും ഇന്നേവരെ മറ്റൊരാള്‍ക്കും അത് സാധിച്ചിട്ടില്ല എന്നതും വിദ്യാര്‍ത്ഥി സമൂഹത്തിലെ സീതാറാമിന്റെ അസാധാരണമായ സ്വീകാര്യതയ്ക്കുള്ള ദൃഷ്ടാന്തമാണ്. അനിതരസാധാരണമായ സംഘാടന ശേഷിയും പ്രത്യയശാസ്ത്ര വ്യക്തതയും പ്രശ്നപരിഹാരപാടവവും ഉള്ളതുകൊണ്ടു തന്നെയാണ് വളരെ ചെറുപ്പത്തിൽ , 33-–ാം വയസിൽ സീതാറാം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്. 40-–ാം വയസിൽ പാര്‍ട്ടിയുടെ പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഇതുകൊണ്ടുതന്നെ. അതിവിപുലമായ വായനയിലൂടെ ലോക ചരിത്രവും ഇന്ത്യാ ചരിത്രവും സാമൂഹിക-, സാമ്പത്തിക, രാഷ്ട്രീയ പരിണാമത്തിന്റെ ചരിത്രവഴികളും ഹൃദിസ്ഥമാക്കിയ സീതാറാം സമകാലിക കാര്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും അപഗ്രഥന കാര്യത്തിൽ അവയെയൊക്കെ ഫലപ്രദമാം വിധം ഉപയോഗിച്ചു.

അസാധാരണമായ ഒരു പൊതുപ്രസംഗ ശൈലിക്ക് ഉടമയായിരുന്നു സീതാറാം. ആഴമുള്ളതും അപഗ്രഥനാത്മകവും ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വലിയ ജനസമൂഹങ്ങളുടെ മനോഭാവങ്ങളെ രൂപപ്പെടുത്താനും മാറ്റിമറിക്കാനും പോരുന്നവയായിരുന്നു. മാര്‍ക്സിസം – ലെനിനിസത്തിന്റെ തത്വങ്ങള്‍ വളരെ ലളിതമായും സുതാര്യമായും സാധാരണക്കാര്‍ക്ക് മനസിലാകുന്ന ദൃഷ്ടാന്തങ്ങളോടെ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. സീതാറാമിന്റെ പാര്‍ട്ടി ക്ലാസുകള്‍ക്കു വേണ്ടി സഖാക്കള്‍, പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും കാത്തിരിക്കുമായിരുന്നു.

സീതാറാം എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ പാര്‍ലമെന്റേറിയനായിരുന്നു. പുറത്തുനടക്കുന്ന ജനകീയ സമരങ്ങളുടെ പ്രതിധ്വനികള്‍ പാര്‍ലമെന്റിൽ ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. പാര്‍ലമെന്റ് ആദ്യമായും അടിസ്ഥാനപരമായും അഭിസംബോധന ചെയ്യേണ്ടത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനവിഭാഗങ്ങള്‍ നേരിടുന്ന ഗുരുതരമായ ജീവൽ പ്രശ്നങ്ങളാണെന്ന കാര്യത്തിൽ സീതാറാമിന് സംശയം ഉണ്ടായിരുന്നില്ല. സഭാതലത്തിൽ സീതാറാം നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും രാജ്യമാകെ, ജനങ്ങളാകെ ശ്രദ്ധിക്കുന്നവയായിരുന്നു.

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തെ പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച ആളാണ് സീതാറാം യെച്ചൂരി. അതിൽ സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒട്ടൊക്കെയെങ്കിലും പ്രതിഫലിച്ചത് സീതാറാമിന്റെ ഇടപെടൽ കൂടിയുള്ളതു കൊണ്ടായിരുന്നു.

പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളിലൊരാള്‍ എന്ന നിലയിൽ പൊതുതാൽപര്യം മുന്‍നിര്‍ത്തി, പൊതുനന്മ മുന്‍നിര്‍ത്തി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ഒരുമിപ്പിക്കുന്നതിൽ സീതാറാം കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. വ്യത്യസ്തമായ പല വിഷയങ്ങളിലും പ്രതിപക്ഷ നിരയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുന്ന കാര്യത്തിൽ സീതാറാമിന്റെ നയതന്ത്രജ്ഞത തെളിഞ്ഞുകണ്ടു. ദേശീയ താൽപര്യം എന്നാൽ ജനങ്ങളുടെ താൽപര്യം എന്ന ധാരണ മുന്‍നിര്‍ത്തിയാണ് ജനങ്ങളുടെ താൽപര്യങ്ങള്‍ സഭയിൽ അദ്ദേഹം ഉയര്‍ത്തിയതും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിശ്രമരഹിതമായി ഇടപെട്ടുപോന്നതും.

ഇന്ത്യയെ മതനിരപേക്ഷ, ഫെഡറൽ സ്വഭാവങ്ങളുള്ള രാജ്യമാക്കി നിലനിര്‍ത്തുന്നതിന്, വര്‍ഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിൽ രാജ്യം ഛിദ്രീകരിക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തുന്നതിന്, ഭരണഘടന അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന്, ഒക്കെ സീതാറാം നടത്തിയ പോരാട്ടങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളവയാണ് എന്ന് കാലം വിലയിരുത്തും. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു പാര്‍ലമെന്റിൽ സീതാറാം. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഒക്കെ ദീനസ്വരങ്ങള്‍ സീതാറാമിലൂടെ പാര്‍ലമെന്റിൽ കലാപധ്വനികളായി ഉയര്‍ന്നു.

ഭരണഘടനയുടെ 370-–ാം വകുപ്പ് എടുത്തുകളഞ്ഞ ഘട്ടത്തിൽ കാശ്മീര്‍ അസ്വസ്ഥമാവുകയും ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ കരുതൽ തടങ്കലിൽ വരെ ആവുകയും ചെയ്ത ഘട്ടത്തിൽ അവിടേക്ക് ആദ്യമായി ഓടിയെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരിയാണ്. പൗരത്വ നിയമ ഭേദഗതി, അതിനെത്തുടര്‍ന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ എന്നിവയുടെയൊക്കെ ഘട്ടത്തിലും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ ധീരപോരാളിയായി സീതാറാം ഉയര്‍ന്നുവന്നു.

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാഷ്ട്ര നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുല്യാവകാശം ഉണ്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. നമ്മുടെ ജനാധിപത്യം സുതാര്യമായാലേ അതിന് അരികുവൽക്കരിക്കപ്പെടുന്നവരും പാപ്പരീകരിക്കപ്പെടുന്നവരുമായ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാവൂ എന്ന കാര്യത്തിലും അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു. ഈ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമ ഭേദഗതിയുടെയും ഇലക്ടറൽ ബോണ്ടുകളുടെയും ഒക്കെ കാര്യത്തിൽ തെരുവുകള്‍ മുതൽ സുപ്രീം കോടതി വരെ നീണ്ട പോരാട്ടങ്ങള്‍ അദ്ദേഹം നയിച്ചത്. കര്‍ഷക സമരത്തെ ആളിപ്പടരുന്ന ഒരു സുസംഘടിതമായ പോരാട്ട പ്രസ്ഥാനമാക്കി വളര്‍ത്തുന്നതിലടക്കം സി പി ഐ എമ്മിന്റെ മുന്‍കൈ പ്രകടമായത് സീതാറാമിന്റെ കൂടി നേതൃത്വപരമായ പങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു.

സി പി ഐ എമ്മിനെ സുശക്തമാക്കാനും അതിന്റെ സ്വീകാര്യത പുതിയ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനും വിശ്രമരഹിതമായാണ് സീതാറാം ഓടിനടന്ന് പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനങ്ങള്‍ക്കിടയിൽ തന്റെ ആരോഗ്യത്തെപ്പോലും സീതാറാം മറന്നു. വ്യക്തിപരമായ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കുമിടയിലും സമൂഹവും പാര്‍ട്ടിയും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിൽ പ്രതിബദ്ധതയോടെ നിന്നു അദ്ദേഹം.

സി പി ഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം നീണ്ടകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു എന്നത് എന്റെ ജീവിതത്തിലെ പ്രധാന ഏടുകളിലൊന്നാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാര്യമെടുത്താൽ കഴിഞ്ഞ 8 വര്‍ഷവും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും വളരെ വിലപ്പെട്ടതായിരുന്നു. അതുകൂടിയാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. ഈ വിയോഗം എനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുന്നോട്ടുള്ള വഴിയിൽ വെളിച്ചം വിതറുന്ന കെടാവിളക്കായി നിലനിൽക്കും. സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 16 =

Most Popular