Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കയിൽ എടി&ടി തൊഴിലാളികളുടെ പണിമുടക്ക്

അമേരിക്കയിൽ എടി&ടി തൊഴിലാളികളുടെ പണിമുടക്ക്

ആര്യ ജിനദേവൻ

മേരിക്കയിലെ ഭീമൻ കമ്പനികളിലൊന്നായ എടി&ടിയിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. ബില്യൺ ഡോളറിലധികം വരുമാനമുള്ള എടി&ടി എന്ന സ്വകാര്യ കമ്പനി അമേരിക്കയിലെ ഏറ്റവുമധികം വരുമാനമുള്ള സ്ഥാപനങ്ങളിലൊന്നാണ്. ടെലികമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഈ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികമ്മ്യൂണിക്കേഷൻസ് സ്ഥാപനമാണ്. നൂറുകോടി ഡോളറിൽ അധികമാണ് വരുമാനം. എന്നാൽ തങ്ങളുടെ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളോട് യാതൊരുവിധ സൗഹാർദ സമീപനവും സ്വീകരിക്കാൻ ഈ കമ്പനി തയ്യാറല്ല. തൊഴിലാളികളുടെ അവസ്ഥകളെ സംബന്ധിച്ചോ അവർക്ക് ലഭ്യമാക്കേണ്ട അവകാശങ്ങളെ സംബന്ധിച്ചോ നല്ല രീതിയിൽ കൂടിയാലോചനകളും ചർച്ചകളും പോലും നടത്തുവാൻ ഇവർ തയ്യാറല്ല. ഇത്തരത്തിൽ കടുത്ത തൊഴിലാളിവിരുദ്ധ സമീപനം കൈക്കൊള്ളുന്ന കമ്പനിയുടെ നിലപാടിനെതിരെയാണ് കമ്മ്യൂണിക്കെഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക യൂണിയന്റെ (CWU) നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കുന്നത്. അലബാമ, ഫ്‌ളോറിഡ, ജോർജിയ, കെൻടക്കി (Kentucky), ലൂസിയാന, മിസിസിപ്പി, ഉത്തര കരോളിന, ദക്ഷിണ കരോളിന, ടെന്നിസ്സി (Tennesse) തുടങ്ങി അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലുടനീളം എടി&ടിയുടെ വിവിധ ബ്രാഞ്ചുകളിലെ പതിനായിരത്തോളം തൊഴിലാളികളാണ് കഴിഞ്ഞ ആഗസ്റ്റ് 16 മുതൽ പണിമുടക്കുന്നത്. എടി&ടി കമ്പനിയുടെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെ സി ഡബ്ലിയു എ ദേശീയ ലേബർ റിലേഷൻസ് ബോർഡിൽ പരാതിയും നൽകിയിട്ടുണ്ട്.

അതേസമയം തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത മാനേജർമാരെയും കോൺട്രാക്ടർമാരെയും ഗൗരവമേറിയ സാങ്കേതിക ജോലികൾ ചെയ്യുന്നതിനായി എടി&ടി കമ്പനി അയക്കുകയാണ്. തൊഴിലാളികളുടെ പണിമുടക്കിനെ പരാജയപ്പെടുത്താനും യാതൊരുവിധ സന്ധിചെയ്യലിനും തങ്ങൾ തയ്യാറാവുകയില്ല എന്നുമുള്ള നിലപാടാണ് എടി&ടി കമ്പനി ഉടമസ്ഥൻ കൈക്കൊള്ളുന്നത്. ലഭ്യമാക്കേണ്ട സുരക്ഷാ ഉപകരണങ്ങളും മറ്റ് അവശ്യ ഉപകരണങ്ങളും ഒന്നുംതന്നെ നൽകാതെ ഈ തൊഴിലാളികളെ അപകടകരമായ രീതിയിൽ പണിയെടുപ്പിക്കുകയാണ് കമ്പനി അധികൃതർ. തൊഴിലാളികൾ പണിമുടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കമ്പനിയുടെ വിവിധ സർവീസ് ഔട്ട്‌ലെറ്റുകളിൽ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിന് മാനേജ്മെന്റ് ടീമുകളെ അയക്കണമെന്ന് കമ്പനി ഹെഡ്‌ക്വാർട്ടേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. യാതൊരുവിധത്തിലും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കില്ല എന്ന നിലപാടാണ് ഇവർ കൈക്കൊള്ളുന്നത്. അതേസമയം തങ്ങളുടെ അവകാശങ്ങൾ, വിലപേശലിനായുള്ള അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടുപോകില്ല എന്നും പണിമുടക്ക് തുടരുമെന്നും തൊഴിലാളികൾ ഉറച്ചു പ്രഖ്യാപിക്കുകയാണ്.

ചരിത്രപ്രധാനമായി മാറേണ്ട തൊഴിലാളി പണിമുടക്കിന്റെ സംഘാടകരായ സിഡബ്ള്യുഎയു ഇങ്ങനെ രേഖപ്പെടുത്തുന്നു, “2023ൽ 1600 കോടി ഡോളറിൽ അധികം വരുമാനമുള്ള ഉയർന്ന ലാഭം കൊയ്യുന്ന കമ്പനിയാണ് എടി&ടി. എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും വീടുകൾക്കും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷനുകൾ നിർമ്മിച്ചുകൊടുക്കുന്നതിന് ഫെഡറൽ ഗവൺമെന്റുകൾ ലക്ഷക്കണക്കിന് രൂപയാണ് ഇവർക്ക് നൽകുന്നത്. ഈ കമ്പനിയുടെ വിജയത്തിന്റെ വലിയൊരു ഭാഗമാണ് ഞങ്ങൾ. എന്നാൽ ഞങ്ങളുടെ മികച്ച പ്രയത്നത്തിന് പകരമായി ഞങ്ങളുടെ ജീവിതത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാത്ത കമ്പനിയുമായി ജൂൺമാസം മുതൽ ഞങ്ങൾ എതിരിട്ടുകൊണ്ടിരിക്കുകയാണ്.’’

അമേരിക്കയിൽ തൊഴിലാളികൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും തൊഴിലാളികൾ മുതലാളിത്തസമൂഹ വ്യവസ്ഥിതിയിൽ വളരെ സുഖകരമായാണ് ജീവിക്കുന്നതെന്നും വീമ്പിളക്കുന്ന ഭരണാധികാരികൾ അടുത്തകാലത്തായി അമേരിക്കയിൽ വിവിധ ഇടങ്ങളിൽ, വിവിധ സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾ നടത്തുന്ന ഒറ്റപ്പെട്ടതും കൂട്ടായതുമായ പണിമുടക്ക് പ്രക്ഷോഭങ്ങളോട് പ്രതികരിക്കേണ്ടതുണ്ട്. തൊഴിലാളി സൗഹൃദപരമായ അന്തരീക്ഷത്തിനു വേണ്ടിയും തങ്ങളുടെ ജീവിതത്തിൽ ചെറിയൊരു പുരോഗതിക്ക് വേണ്ടിയും തൊഴിലാളികൾ നടത്തുന്ന പ്രതിഷേധവും പ്രക്ഷോഭവും പണിമുടക്കുകളും അമേരിക്കയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − five =

Most Popular