Friday, October 18, 2024

ad

Homeകവര്‍സ്റ്റോറികൃഷിയും കാലാവസ്ഥയും

കൃഷിയും കാലാവസ്ഥയും

ഡോ. ഗോപകുമാർ ചോലയിൽ

കാർഷിക മേഖലയ്-ക്ക് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ഏറ്റവും പെട്ടെന്ന് കാർഷിക മേഖലയിൽ പ്രതിഫലിക്കുന്നതും. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷസാന്ദ്രതയനുസരിച്ച് അന്തരീക്ഷതാപനസാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയെന്ന നിലയിൽ മാത്രം ഒതുങ്ങുന്നതല്ല, കാർഷിക മേഖലയുടെ പ്രാധാന്യം. മറിച്ച്, ജനലക്ഷങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഒരു സംവിധാനം കൂടിയാണത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകട ലക്ഷണങ്ങൾ അന്തരീക്ഷതാപനിലയിലെ വർദ്ധനവ്, മഴയിൽ അനുഭവപ്പെടുന്ന ക്രമരാഹിത്യം, വരൾച്ചാവേളകൾ, പ്രളയം, അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിങ്ങനെ പലരൂപത്തിലും ഭാവത്തിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിലെ ഇത്തരം പ്രകൃത്യാലുള്ള മാറ്റങ്ങളെല്ലാം തന്നെ ഏറ്റവുമധികം പിടിച്ചുലയ്-ക്കുന്നത് കാർഷിക മേഖലയെയാണ്. മഴയുടെ അളവ്, അന്തരീക്ഷ താപനില, വിളകൾ, മണ്ണ്, പരിചരണ മുറകൾ എന്നിവ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായതിനാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ കാർഷിക മേഖലയെ പൊതുവെ എപ്രകാരം ബാധിക്കുമെന്ന് തിട്ടപ്പെടുത്തുക ദുഷ്‌കരമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടവും പ്രത്യക്ഷവുമായ ലക്ഷണമാണ് അന്തരീക്ഷതാപനിലയിലെ വർദ്ധനവ്. അന്തരീക്ഷതാപത്തോട് വ്യത്യസ്ത വിളകൾക്ക് വ്യത്യസ്തമായ പ്രതികരണ സ്വഭാവമാണുള്ളത്‌. ലോകജനസംഖ്യയുടെ സിംഹഭാഗവും ഉഷ്ണമേഖലയിൽ ആയതിനാലും അവിടങ്ങളിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതിനാലും കാലാവസ്ഥാ വ്യതിയാനം ഇവിടങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മാറുന്ന കാലാവസ്ഥാസാഹചര്യങ്ങളിൽ അതിജീവനം തേടുന്നതോ, വ്യാപകമാകുന്നതോ ആയ കൃമി-കീട-രോഗബാധകൾ, കളകൾ, മണ്ണിന്റെ വൃദ്ധിനാശം, നിയന്ത്രണാതീതമായ ജനസംഖ്യാ വർധനവ് തുടങ്ങിയ ഘടകങ്ങൾ ഉഷ്ണമേഖലാ രാജ്യങ്ങളുടെ കാർഷിക മേഖലയെയും അതുവഴി അവിടുത്തെ ജനജീവിതത്തെയും സാരമായി ബാധിക്കും.

വിത്ത്, വളം, പരിചരണം തുടങ്ങിയ കാലാവസ്‌തേതര ഘടകങ്ങൾ അനുകൂലമായാൽ പോലും കാലാവസ്ഥാ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ അത് വിളവിൽ ഗണ്യമായ കുറവ് വരുത്താറുണ്ട്. കാലാവസ്ഥയിലെ അസാധാരണവും പ്രവചനാതീതവുമായ മാറ്റങ്ങൾ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഉദാഹരണമായി, 2007 ലെ ശക്തമായ കാലവർഷം മൂലം കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. സാധാരണ ഹെക്ടറിന് അഞ്ച് ടൺ വരെ വിളവ് ലഭിക്കാറുണ്ടായിരുന്ന കൃഷിയിടങ്ങളിൽ നിന്ന് അത്തവണ ഹെക്ടറിന് ശരാശരി മൂന്ന് ടൺ വിളവ് മാത്രമാണ് ലഭിച്ചത്. നീണ്ടു നിന്ന് പെയ്ത മഴ രണ്ടാം വിള ഇറക്കുന്നതിനും കാലതാമസം വരുത്തി. 2018, 2019 എന്നീ വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങളും കേരളത്തിന്റെ കാർഷിക മേഖലയ്-ക്കേൽപ്പിച്ച ആഘാതങ്ങൾ വലുതാണ്. നെൽകൃഷിമേഖല പാടെ നശിപ്പിക്കപ്പെടുകയാണ് ഇത്തരം സാഹചര്യങ്ങളിൽ. 2021 ജനുവരി മാസത്തിൽ പെയ്ത അസ്വാഭാവികമായ മഴ ചിലയിടങ്ങളിൽ നെൽകൃഷിയെയും ഇടുക്കി ജില്ലയിലെ വട്ടവട പ്രദേശത്തെ പച്ചക്കറി കൃഷിയെയും മറയൂരിലെ കരിമ്പ് കൃഷിയെയും ഗണ്യമായ തോതിൽ ആഘാതമേല്പിച്ചു.

പ്രധാനമായും കാർഷികാധിഷ്ഠിത സമ്പദ്-വ്യവസ്ഥയാണ് ഭാരതത്തിന്റേത്. ജനസംഖ്യയുടെ 52 ശതമാനത്തോളം, കൃഷിയും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഗ്രാമീണ മേഖലയിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ 76 ശതമാനത്തോളമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമായും ഭൂരിഭാഗം വരുന്ന ജനങ്ങളുടെ ജീവനോപാധിയെ നേരിട്ട് ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, കാർഷികോല്പാദനം, അന്തരീക്ഷ താപനില, മൺസൂൺ മഴ എന്നിവയാൽ നിയന്ത്രിതമാണ്. ഉത്തരേന്ത്യയിൽ രണ്ടാം വിളക്കാലത്താണ് അന്തരീക്ഷ താപനിലയിൽ വർദ്ധനവ് പ്രകടമാവുന്നത്. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ് നേരിട്ട് ബാധിക്കുന്നത് രണ്ടാംവിള കൃഷിയെയാണ്. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി സെന്റിഗ്രേഡ് വർദ്ധനവ് ഗോതമ്പുത്പാദനത്തിൽ നാല് മുതൽ അമ്പതു ലക്ഷം ടൺ വരെ കുറയാൻ കാരണമാകുന്നു. ഓരോതരം വിളകളിലും സമ്മിശ്ര പ്രതികരണമാണ് കാലാവസ്ഥ മാറ്റം വഴി പ്രകടമാകുന്നത്. മഴയുടെ ലഭ്യതകയ്ക്കനുസരിച്ച് ജലലഭ്യത കൂടുകയോ കുറയുകയോ ചെയ്യാം. താപനിലയിലെ വർദ്ധനവ് ആഗോളതലത്തിലും പ്രാദേശിക തലത്തിലും വർധിച്ചു വരുന്ന ഭക്ഷ്യാവശ്യം നിറവേറ്റുന്നതിനും ആവശ്യമായ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.

കേരളത്തിലെ പ്രകൃതിജന്യ സസ്യജാലങ്ങൾ ആർദ്രോഷ്ണ മേഖലാ കാലാവസ്ഥയ്-ക്ക് അനുയോജ്യമായ പ്രകൃതത്തോടു കൂടിയവയാണ്. സമൃദ്ധമായ സൂര്യപ്രകാശം, ഉയർന്ന ആപേക്ഷിക ആർദ്രത, ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, കനത്ത വർഷപാതം എന്നിവ ആർദ്രോഷ്-ണ മേഖലാ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. ഈ പ്രദേശത്തെ തനത് സസ്യജാലങ്ങളായ റബ്ബർ, കാപ്പി, കൊക്കോ, വാഴ, കരിമ്പ്, നെല്ല് എന്നിവ ഇവിടെ സമൃദ്ധമായി കൃഷി ചെയ്യാം. കേരളത്തെപ്പോലെ യഥേഷ്ടം ജലം ലഭിക്കുന്ന ആർദ്രോഷ്ണ പ്രദേശങ്ങളിൽ മേല്പറഞ്ഞ വിളകളെ കൂടാതെ തെങ്ങ് , കവുങ്ങ്, കുരുമുളക്, തുടങ്ങിയ വിളകളും സമൃദ്ധമായി വളരുന്നു. കേരളത്തിന്റെ പ്രകൃതിയ്- ക്കനുസരിച്ച് വിളവിന്യാസവും വ്യത്യാസപ്പെട്ടിരിക്കുന്നു.

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അന്തരീക്ഷതാപനിലയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയനുസരിച്ച് വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന വിളകളിൽ വ്യത്യാസമുണ്ട്. ഉയർന്ന താപനിലയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വിളകളാണ് തെങ്ങ്, നെല്ല് , കശുമാവ് എന്നിവ. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ( സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7.5 മീറ്റർ ഉയരം വരെ) കൃഷിചെയ്യാൻ പറ്റിയ വിളകളാണിവ. മിതോഷ്ണം അനുഭവപ്പെടുന്ന ഇടനാട് പ്രദേശങ്ങളിലും (7.5 മീറ്റർ മുതൽ 75 മീറ്റർ വരെ) തെങ്ങ്, കവുങ്ങ്, റബ്ബർ , കശുമാവ്, കുരുമുളക് ,എന്നീ വിളകൾ സമൃദ്ധമായി കൃഷി ചെയ്യുന്നു. എന്നാൽ, മിതമായ അന്തരീക്ഷ ഊഷ്മാവിനോട് പ്രതിപത്തിയുള്ള വിളകൾ താരതമ്യേന ഉയരമുള്ള പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ (75 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരം) പൊതുവെ താപനില മിതമായതോ കുറവോ ആയിരിക്കും. ഉയരം കൂടുന്നതിനനുസരിച്ച് ഇത്തരം പ്രദേശങ്ങളിൽ അന്തരീക്ഷ താപനില കുറയുന്നു. റബ്ബർ, തേയില , കാപ്പി , കുരുമുളക് , തെങ്ങ് എന്നീ വിളകൾക്ക് അനുയോജ്യമായ പ്രദേശമാണിത്. എന്നാൽ, ഹൈറേഞ്ചിൽ (700 മീറ്ററിൽ കൂടുതൽ ഉയരം) പൊതുവെ താഴ്ന്ന താപനിലയോട് പ്രതിപത്തിയുള്ള ഏലം , കാപ്പി , തേയില തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. ഓരോ സസ്യവും പ്രത്യേകമായ ഓരോ കാലാവസ്ഥയിൽ വളരുന്നവയാണ്. കാലാവസ്ഥയ്-ക്കനുസരിച്ച് മാത്രം കൃഷി ചെയ്യുന്ന കാലിക വിളകളുമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം മിക്കപ്പോഴും കാലാവസ്ഥയിൽ മാറ്റം വരുത്തുകയും അതനുസരിച്ച് തനത് സസ്യജാലങ്ങൾക്ക് മാറ്റം വരുകയും ചെയ്യുന്നു. ധാരാളം മഴലഭിക്കുന്ന ഇടങ്ങൾ നിബിഡ വനപ്രദേശങ്ങളാണ്. മഴ കുറഞ്ഞുവരുംതോറും പുൽപ്രദേശങ്ങൾ, കുറ്റിച്ചെടികൾ, മരുഭൂമികൾ എന്നിവയിലേക്ക് ക്രമേണ പ്രകൃതമാറ്റം കാണപ്പെടുന്നു.

കലാവസ്ഥാ മാറ്റവും കാർഷിക വിളകളും
ആർദ്രോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങളാണുള്ളത്. കാലവർഷവും തുലാവർഷവും. സംസ്ഥാനത്തിന്റെ ദക്ഷിണ ജില്ലകളിൽ വ്യക്തമായ രണ്ട് മഴക്കാലങ്ങൾ അനുഭവപ്പെടുമ്പോൾ ഉത്തരകേരളത്തിൽ പ്രധാനമായും ഒരു മഴക്കാലം (കാലവർഷം) മാത്രമാണ് ലഭിക്കുന്നത്. മികച്ച നാളികേരോത്പാദനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന വേരുചീയൽ രോഗത്തിന്റെ സാന്നിധ്യമുണ്ടായിട്ടുകൂടി ദക്ഷിണ ജില്ലകളിൽ നിന്നുള്ള നാളികേരോത്പാദനം, ദൈർഘ്യമേറിയ വരൾച്ചാ വേളകൾ അനുഭവപ്പെടുന്ന വടക്കൻ ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. കനത്ത മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് നെൽകൃഷിക്ക് ഹാനികരമാണ്. എന്നാൽ, തോട്ടവിളകൾക്കാവട്ടെ, വേനൽ മാസങ്ങളിൽ ഇടമഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ച ഉല്പാദനത്തിൽ ഗണ്യമായ ഇടിവ് സൃഷ്ടിക്കുന്നു. 1983, 2004, 2013, 2016 വർഷങ്ങളിൽ സംസ്ഥാനത്ത് വേനലിൽ അനുഭവപ്പെട്ട നീണ്ട വരൾച്ച മൂലം തോട്ടവിളകളിൽ നിന്നുള്ള ഉല്പാദനം ഗണ്യമായി കുറഞ്ഞു. തന്മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വലിയൊരളവോളം പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ മഴക്കാലത്ത് ജലസംഭരണികളായും വേനൽ മാസങ്ങളിൽ ജലസ്രോതസ്സുകളായും വർത്തിക്കുന്നവയാണ്. എന്നാൽ, കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി അതിദ്രുതം കുറഞ്ഞുവരികയാണ്. ഇവ മണ്ണിട്ട് നിരപ്പാക്കി കാർഷികേതര ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണതയേറിവരുന്നു. സംസ്ഥാനത്ത് സമീപ വർഷങ്ങളിൽ മഴക്കാലത്ത് വെള്ളപ്പൊക്കം സർവ്വസാധാരണമാവുന്നതിനും വേനലിലെ രൂക്ഷമായ ജലക്ഷാമത്തിനും ഒരു കാരണം തണ്ണീർത്തടങ്ങൾ നികത്തുന്നതാണ്.

മൺസൂണിന്റെ ആരംഭത്തിലും മഴയുടെ വ്യാപനത്തിലും സമീപവർഷങ്ങളിൽ ക്രമരാഹിത്യം അനുഭവപ്പെടുന്നതായി കാണുന്നു. കാലവർഷം തുടർച്ചയായി ക്രമം തെറ്റുന്നതും, മഴക്കാലത്തിനിടയ്-ക്ക് ദീർഘമായ ഇടവേളകൾ അനുഭവപ്പെടുന്നതും മൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലനിരപ്പ് താഴുകയും ജലവൈദ്യുതി ഉല്പാദനം അനിശ്ചിതത്വത്തിലാകുകയും ചെയ്യുന്നു. വിവിധ വിളകളുടെ കൃഷിയിട വിസ്തൃതിയിലും സമീപ വർഷങ്ങളിൽ മാറ്റങ്ങൾ കാണപ്പെടുന്നു. നെല്ലിന്റെയും കശുമാവിന്റെയും കൃഷിയിട വിസ്തൃതി കുറഞ്ഞു വരുമ്പോൾ തെങ്ങ്, റബ്ബർ , എന്നിവയുടെ വിസ്തൃതി കൂടുന്നതായിട്ടാണ് കാണപ്പെടുന്നത്.

വാനിലയും കൊക്കോയും തുടക്കത്തിൽ ആവേശത്തോടെ കൃഷി ചെയ്യാൻ തുടങ്ങിയെങ്കിലും വിപണിയിലെ അനിശ്ചിതത്വം മൂലം വാനിലക്കൃഷിക്ക് പിടിച്ചുനിൽക്കാനായില്ല. കൊക്കോ കൃഷിയിടവിസ്തൃതിയും കുറഞ്ഞു വരികയാണ്. കുരുമുളകിൻ തോപ്പുകളുടെ വിസ്തൃതി ഇടക്കാലത്ത് വർദ്ധിച്ചു വന്നിരുന്നത് ഇപ്പോൾ കുറയുന്നതായി കാണുന്നു. വയനാട്ടിലെ നെല്പാടങ്ങൾ ഇന്ന് കവുങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളുമായി രൂപാന്തരം പ്രാപിച്ചു. കാലാവസ്ഥാപരവും, സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങളാൽ സംസ്ഥാനത്തെ ഭക്ഷ്യവിളകളുടെ സൂചിക കുറഞ്ഞു വരികയും ഭക്ഷ്യേതര വിളകളുടേത് വർധിച്ചുവരികയുമാണ്. മഴക്കുറവ്, അന്തരീക്ഷ താപനിലയിലെ വർദ്ധനവ്, കര, കടൽ, തണ്ണീർത്തടങ്ങൾ എന്നിവയിലെ ജൈവവൈവിധ്യ ശോഷണം, സമുദ്രനിരപ്പ് ഉയരൽ, വരൾച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂഗർഭജല ശോഷണം, വനവിസ്തൃതിയിലെ കുറവ്, കാട്ടുതീ , അസ്വാഭാവിക വേനൽ മഴ, ആലിപ്പഴം വീഴ്ച, തുടങ്ങിയ തീക്ഷ്ണകാലാവസ്ഥാ സാഹചര്യങ്ങൾ സമീപകാലത്തായി ഉണ്ടാകുന്നത് സംസ്ഥാനത്തെ കാർഷികമേഖലയെയാണ് ഏറ്റവും കൂടുതൽ പിടിച്ചുലച്ചത്.

പൊതുവെ, ആർദ്രോഷ്ണ പ്രദേശങ്ങളിലെ കാർഷിക മേഖലകൾ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് കൂടുതൽ വിധേയമാകുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഉത്പാദനം, ഉല്പാദനക്ഷമത എന്നിവയിലുണ്ടാകുന്ന ശോഷണം ഇതിന്റെ പ്രതിഫലനമാണ്. ആർദ്രോഷണ മേഖലയിൽ സ്ഥിതിചെയ്യുന്ന കേരളത്തിൽ വളരുന്ന വിവിധയിനം കാർഷിക വിളകൾ കാലാവസ്ഥാവ്യതിയാനകാലഘട്ടത്തിൽ നേരിടുന്ന, നേരിടാവുന്ന പ്രതിസന്ധികൾ ലഘുവായി വിവരിക്കുന്നു.

തോട്ടവിളകൾ
കശുമാവ്, കാപ്പി , കുരുമുളക് എന്നീ വിളകളുടെ ഉത്പാദനം മലനാട്ടിലും ഇടനാട്ടിലും മികച്ചതായി കാണപ്പെടുന്നു. നവംബർ മുതൽ മെയ് വരെ നീളുന്ന വരണ്ട വേനൽക്കാലം ഈ വിളകളുടെ ഉല്പാദനത്തിൽ പ്രതികൂല പ്രഭാവമുളവാക്കുന്നില്ലെന്ന് കാണാം. കാപ്പിച്ചെടിയെ സംബന്ധിച്ചിടത്തോളം പൂവിടുന്നതിനും കാപ്പിക്കുരു പിടിക്കുന്നതിനും മഴ അത്യാവശ്യമാണ്. വേനൽ മഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ സ്പ്രിംഗ്ളർ, തുള്ളിനന തുടങ്ങിയ രീതികൾ കർഷകർ സ്വീകരിക്കുന്നുണ്ട്. കുരുമുളകിന് വേനൽ മഴ ഗുണം ചെയ്യില്ല. കടുത്ത വേനലിൽ ചെറിയ കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങി പോകാറുണ്ട്. മൺസൂണിലെ കനത്ത മഴ കുരുമുളക്, കശുമാവ്, കാപ്പി, തേയില, റബ്ബർ എന്നിവയ്-ക്ക് ദോഷം ചെയ്യാറില്ല. എന്നാൽ, വെള്ളക്കെട്ട് മൂലം തെങ്ങ്, കവുങ്ങ്, കൊക്കോ, റബ്ബർ, ഏലം എന്നിവയ്-ക്ക് ദോഷം ചെയ്യാം.

2024 ലെ കൊടുംചൂടിൽ തോട്ടം മേഖലയും വെന്തുരുകുന്നു. റബ്ബർ, കാപ്പി, തേയില, ഏലം തുടങ്ങിയ തോട്ടവിളകളെയും ഉത്പാദനത്തെയും വരൾച്ച കാര്യമായി ബാധിച്ചെന്നാണ് തോട്ടമുടമകൾ പറയുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ വാഴ, നെല്ല്, ഏലം, കാപ്പി, കുരുമുളക്, കൊക്കോ, പച്ചക്കറി തുടങ്ങിയ വിളകളെ കഠിനമായ വരൾച്ചയും അത്യുഷ്ണവും ബാധിച്ചതായി കൃഷിവകുപ്പും വിലയിരുത്തി. 100 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കൃഷിവകുപ്പ് കണക്കാക്കുന്നത്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular