Friday, May 17, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻനേട്ടങ്ങളുടെ നെറുകയിൽ കേരളം

നേട്ടങ്ങളുടെ നെറുകയിൽ കേരളം

• കേന്ദ്രസർക്കാരിലും കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലും ലക്ഷണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുമ്പോൾ കേരളത്തിൽ പബ്ലിക് സർവീസ് കമ്മിഷൻ മുഖേന കൃത്യമായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പിഎസ്-സി വഴി നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് യുപിഎസ്-സി തന്നെ അവരുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. 2021ൽ ഈ സർക്കാർ നിലവിൽ വന്നശേഷം 66,532 നിയമന ശിപാർശകൾ പിഎസ്-സി വഴി നടത്തിയിട്ടുണ്ട്. 2016 മുതൽ 2023 നവംബർ വരെ 2,27,800 നിയമന ശിപാർശകൾ പി.എസ്. സി വഴി നടത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2023 നവംബർ വരെ 2018 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

• നിതിആയോഗിന്റെ റിപ്പോർട്ട് പ്രകാരം മാനവവിഭവ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്.

• ബഹുമുഖ ദാരിദ്ര്യ സൂചികയിൽ 2019–21 ൽ കേരളത്തിന്റെ ദാരിദ്ര്യ സൂചിക 0.55 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കുറവ് അതിദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്.

• കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 പേരെ കണ്ടെത്തുകയും അതിൽ 47.89 ശതമാനം കുടുംബങ്ങളെ ഇതിനകം അതിദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കാനും നമുക്കു കഴിഞ്ഞു.

• രാജ്യത്ത് ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൻ കീഴിലുള്ള തൊഴിലാളികൾക്ക് ഒരു ക്ഷേമനിധി നടപ്പിലാക്കിയ സവിശേഷമായ നേട്ടം കേരളത്തിന് അവകാശപ്പെട്ടതാണ്.

• ശാസ്ത്രസാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങളെ വ്യവസായമേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന നാല് സയൻസ് പാർക്കുകൾ 1,000 കോടി രൂപ മുതൽമുടക്കിൽസ്ഥാപിക്കുകയാണ്.

• കഴിഞ്ഞ ഏഴര വർഷംകൊണ്ട് 83,000 കോടിയോളം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു.

• വിഴിഞ്ഞം തുറമുഖത്തിന് 7,700 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 4,600 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്.

• രാജ്യത്താദ്യമായി ദേശീയപാതാ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം ചെലവ് വഹിച്ച സംസ്ഥാനമാണ് കേരളം. കിഫ്ബി മുഖേന 5,580 കോടി രൂപയാണ് ലഭ്യമാക്കിയത്. ദേശീയപാതയുടെ വീതികൂട്ടൽ പണി അതിവേഗം പുരോഗമിക്കുകയാണ്.

• കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെ ആകെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ 1,136 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു.

• തീരദേശ-മലയോര ഹൈവേകളുടെ പണി അതിവേഗം പുരോഗമിച്ചു വരികയാണ്.
• അവയവമാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ പ്രവർത്തനക്ഷമമായിട്ടുണ്ട്.

• തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ മൈക്രോബയോം സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നു. ആരോഗ്യരംഗത്തെ പുതിയ സാധ്യതകൾ കണ്ടെത്തുന്ന ഈ കേന്ദ്രത്തിനായി 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

• തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ സ്ഥാപിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽസിലെ മികവിന്റെ കേന്ദ്രംമാണ് . ഇതിന്റെ ആദ്യ ഘട്ടത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

• അതിവേഗം നഗരവൽകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ നഗരങ്ങളുടെ പുനരുജ്ജീവനത്തിനും സൗന്ദര്യവൽക്കരണത്തിനും വേണ്ടി 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

ക്ഷേമ പെൻഷൻ

സാർവത്രിക സാമൂഹ്യ ക്ഷേമ പെൻഷൻ നിരക്കായ 1,600 രൂപ, 60 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് മാസം തോറും വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ 2011 -– 2016 ൽ യു ഡി എഫ് കേരളം ഭരിക്കുമ്പോൾ 10 മുതൽ 25 മാസം വരെ വിവിധ പെൻഷനുകൾ കുടിശ്ശികയാക്കിയിരുന്നു. യു ഡി എഫ് കാലത്ത് 34 ലക്ഷത്തോളം പേർക്ക് മാത്രമായിരുന്നു സാമൂഹ്യക്ഷേമ പെൻഷൻ നൽകിയിരുന്നത് എന്നതും നാം ഓർക്കണം; അതും കേവലം 600 രൂപ നിരക്കിൽ. ക്ഷേമ പെൻഷനുകൾക്കായി യു ഡി എഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കിൽ കഴിഞ്ഞ ഏഴര വർഷം കൊണ്ട് 57,000 കോടി രൂപയാണ് എൽ ഡി എഫ് സർക്കാർ ചെലവഴിച്ചത്.

സംസ്ഥാനത്ത് 60 ലക്ഷത്തോളം ആളുകൾക്ക് ക്ഷേമ പെൻഷനുകൾ ലഭ്യമാക്കാൻ പ്രതിവർഷം 10,000 കോടി രൂപയോളം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. ഇതിൽ സംസ്ഥാനത്തെ ആകെ പെൻഷൻകാരിൽ ചെറിയ വിഭാഗം ആളുകൾക്കാണ് പെൻഷൻ നൽകുന്നതിന് കേന്ദ്ര സഹായം ലഭിക്കുന്നത്. ആകെ 600 കോടിയോളം രൂപയാണ് ഇതിനായി കേന്ദ്രം ലഭ്യമാക്കുന്നത്. അതായത്, ഒരു വർഷം ആകെ വിതരണം ചെയ്യുന്ന പെൻഷന്റെ ആറ് ശതമാനം തുകപോലും കേന്ദ്രം ലഭ്യമാക്കുന്നില്ല എന്നർത്ഥം.

ഭൂരഹിതരില്ലാത്ത കേരളം

വനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2016 മുതൽക്കിങ്ങോട്ട് ആകെ മൂന്നു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തിരിക്കുന്നു. ഈ രണ്ടര വർഷംകൊണ്ട് വിതരണം ചെയ്തത് 1,21,604 പട്ടയങ്ങളാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വനാവകാശ നിയമപ്രകാരം 2,345 കുടുംബങ്ങൾക്ക് 3,148 ഏക്കർ ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കിയിട്ടുണ്ട്. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 218 കുടുംബങ്ങൾക്കായി 42 ഏക്കർ ഭൂമി വാങ്ങി നൽകി. 117 കുടുംബങ്ങൾക്കായി 52 ഏക്കർ നിക്ഷിപ്ത വനഭൂമിയുടെ അവകാശരേഖയും ലഭ്യമാക്കി. അങ്ങനെ 2,697 കുടുംബങ്ങൾക്കായി 3,248 ഏക്കർ ഭൂമിയാണ് ഈ സർക്കാരിന്റെ കാലയളവിൽ മാത്രം നൽകിയിട്ടുള്ളത്. 288 കുടുംബങ്ങൾക്ക് വീട് അനുവദിക്കുകയും മുൻകാലങ്ങളിൽ നിർമ്മാണം ആരംഭിച്ച 739 വീടുകൾ പൂർത്തീകരിക്കുകയും ചെയ്യും.

2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നപ്പോൾ തന്നെ പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുക എന്നത് പ്രത്യേക അജണ്ടയായി ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്ത് വനാവകാശ നിയമപ്രകാരം 1,564 കുടുംബങ്ങൾക്ക് 2,063 ഏക്കർ ഭൂമിയുടെ കൈവശാവകാശരേഖ ലഭ്യമാക്കിയിരുന്നു. 186 കുടുംബങ്ങൾക്ക് 27 ഏക്കർ റവന്യു ഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 2,708 കുടുംബങ്ങൾക്ക് 1862 ഏക്കർ നിക്ഷിപ്ത വനഭൂമിക്ക് മേലുള്ള അവകാശവും ലഭ്യമാക്കി. മാത്രമല്ല, ലാൻഡ് പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്കായി 150 ഏക്കർ ഭൂമിയും ലഭ്യമാക്കി. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 108 കുടുംബങ്ങൾക്കായി 16 ഏക്കർ ഭൂമി വാങ്ങി നൽകി. പ്രളയബാധിതരായ 171 കുടുംബങ്ങളെ 20 ഏക്കർ ഭൂമി വാങ്ങിയാണ് പുനരധിവസിപ്പിച്ചത്. 1,518 കുടുംബങ്ങൾക്കാണ് വീട് അനുവദിച്ചത്.

ലൈഫ് ഭവന പദ്ധതി

നാലു ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ ഇതുവരെ പണികഴിപ്പിച്ചിട്ടുള്ളത്. 2016 മുതൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 31.12.2023 വരെ 3,67,867 വീടുകൾ പൂർത്തീകരിച്ചു നൽകിയിട്ടുണ്ട്. 2023-–24 ൽ (2023 ഡിസംബർ 31 വരെ) 25,491 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. ആകെ 3,93,358 വീടുകൾ നൽകി.

വ്യാവസായിക മുന്നേറ്റം

കേരളത്തിൽ വലിയ പുരോഗതിയാണ് വ്യാവസായിക മുന്നേറ്റത്തിൽ ഉണ്ടായിട്ടുള്ളത്. നാടിന്റെ പൊതുവായ വികസനം ഉറപ്പുവരുത്തുകയാണ്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സാമ്പത്തികവർഷം ആ പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ടു മാസംകൊണ്ടുതന്നെ പ്രതീക്ഷിത ലക്ഷ്യമായ ഒരു ലക്ഷത്തിലേക്കെത്താൻ നമുക്കു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം ആകെയെടുത്താൽ 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. സംരംഭക വർഷം പദ്ധതിക്കു ലഭിച്ച ഈ സ്വീകാര്യതയിൽ നിന്ന് ഊർജമുൾക്കൊണ്ടാണ് ഇപ്പോൾ സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ എംഎസ്എംഇകളിൽ നിന്ന് തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള യൂണിറ്റുകളായി നാലു വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടു വരുന്ന മിഷൻ 1000 പദ്ധതിക്ക് തുടക്കമാവുകയാണ്. ഇതിനായി പ്രത്യേക സ്കെയിൽ അപ് മിഷൻ രൂപീകരിക്കുപ്പെടുകയാണ്. കുറഞ്ഞത് മൂന്നു വർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ള എം എസ് എം ഇകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിവിധ തലങ്ങളിലുള്ള സ്കോറുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇത് നിശ്ചയമായും സംരംഭകർക്കു കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിന്റെ വ്യാവസായിക വളർച്ച യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2016 ൽ 12% ആയിരുന്നു. എൽ ഡി എഫി ൻ്റെ കാലത്ത് ഇപ്പോൾ അത് 17% ആയി ഉയർന്നു. ഇതിൽ മാനുഫാക്‌ചറിങ് സെക്ടറിന്റെ സംഭാവന 2016 ൽ 9.8% ആയിരുന്നു. ഇപ്പോഴത് 14% ആയി ഉയർന്നിരിക്കുന്നു. യൂ ഡി എഫിന്റെ കാലത്ത് ആകെ 82,000 സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എൽ ഡി എഫ് സർക്കാരിന്റെ സംരംഭക വർഷം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 1,40,000 ത്തോളം സംരംഭങ്ങൾ യാഥാർഥ്യമാക്കി.

യുഡിഎഫിന്റെ കാലത്ത് 10,177 തൊഴിൽ സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എൽ ഡി എഫിന്റെ കാലത്ത് ഇത് 30,176 ആയി ഉയർന്നിട്ടുണ്ട്. യു ഡി എഫിന്റെ കാലത്ത് എട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായിരുന്നത്. എൽ ഡി എഫി ന്റെ കാലത്ത് ഇത് 17 ആയി ഉയർന്നിരിക്കുന്നു.

ഐ ടി രംഗത്ത് കുതിപ്പ്

ടി മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. 2016 ൽ കേരളത്തിലെ സർക്കാർ ഐ ടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ൽ അത് 17,536 കോടി രൂപയായി വർധിച്ചിരിക്കുന്നു. അതായത്, ആറു വർഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വർധനവ്. 2011–16 കാലയളവിൽ ആകെ 34,123 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ ഏഴു വർഷംകൊണ്ട് ഐ ടി മേഖലയിൽ 85,540 കോടി രൂപയുടെ കയറ്റുമതി നടന്നു. 2016 ൽ സർക്കാർ ഐ ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കിൽ 2022 ൽ അത് 1,106 ആയി വർധിച്ചു.

ജീവനക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവാണുണ്ടായിട്ടുള്ളത്. 2016 ൽ 78,068 പേരാണ് സർക്കാർ ഐ ടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത് എങ്കിൽ ഇത് 1,35,288 ആയി ഉയർന്നിരിക്കുന്നു. യു ഡി എഫ് ഭരണകാലത്ത് ഐ ടി മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 26,000 തൊഴിലവസരങ്ങളാണെങ്കിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 62,000 തൊഴിലവസരങ്ങളാണ് ഐ ടി മേഖലയിൽ ആകെ സൃഷ്ടിക്കപ്പെട്ടത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് 45 ലക്ഷം ചതുരശ്രയടി ഐടി സ്പേസാണ് സൃഷ്ടിക്കപ്പെട്ടതെങ്കിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 75 ലക്ഷം ഐ ടി സ്പേസ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സ്റ്റാർട്ടപ്പ്

2016ൽ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇവയുടെ എണ്ണം 5,000 കടന്നിരിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ്ങിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. സർവകലാശാലാ വിദ്യാർഥികളിൽ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 466 ഇന്നവേഷൻ ആൻഡ് ഓൺട്രപ്രൊണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകളാണ് സ്ഥാപിച്ചത്. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ പുരസ്കാരം കരസ്ഥമാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ് റേറ്റിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യു ബി ഐ ഗ്ലോബൽ തിരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്.

ഉന്നതവിദ്യാഭ്യാസം

ർക്കാർ കോളേജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്ബിയിലൂടെ 700 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 750 കോടി രൂപയുടെ പദ്ധതികൾക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 6,000 കോടി രൂപയിലധികമാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 4,149 സീറ്റുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ടത്. ആറ് സ്വകാര്യ കോളേജുകളും പുതിയ ഒരു എയ്‌ഡഡ് കോളേജും അനുവദിച്ചു. 131 ബിരുദ പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12 കോടി അടിസ്ഥാന സൗകര്യ വികസനത്തിനായി 612 കോടി രൂപയാണ് അനുവദിച്ചത്.

ഉന്നത വിദ്യാഭ്യാസരംഗത്തിന് സംസ്ഥാന ബജറ്റിലുള്ള അടങ്കൽ തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. റൂസ പദ്ധതി പ്രകാരം 153 നിർമ്മാണ പ്രവർത്തനങ്ങൾക്കായി 565 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തിൽ റൂസാ ഫണ്ടിങ്ങിന് അർഹത നേ‌ടിയ കൂടുതൽ കോളേജുകൾ ഉള്ളത് കേരളത്തിലാണ്.

നാക്ക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടി. രാജ്യത്താകെ ആറ് സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് സർവകലാശാലയും കൊച്ചി സർവകലാശാലയും സംസ്‌കൃത സർവകലാശാലയും എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. 16 കോളേജുകളാണ് കേരളത്തിൽ നിന്നും എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളേജുകൾ എ പ്ലസ് ഗ്രേഡും 53 കോളേജുകൾ എ ഗ്രേഡും സ്വന്തമാക്കി. മഹാത്മാഗാന്ധി സർവകലാശാല, ടൈം ഹയർ എജ്യൂക്കേഷൻ വേൾഡ് റാങ്കിങ്ങിന്റെ 401–-500 ബാൻഡിൽ ഇടംപിടിച്ചിട്ടുണ്ട്.

ഗവേഷണ രംഗത്ത് ഗ്രാഫൈൻ അടിസ്ഥാനമാക്കിയുള്ള ഗവേഷണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ ഭാവിവികസനത്തിന് വലിയ ത്വരകമായിത്തീരും.

വിനോദ സഞ്ചാര

കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. ഇത്ര പ്രധാനപ്പെട്ട ഒരു മേഖലയുടെ വളർച്ചയ്ക്കുവേണ്ട നൂതനമായ ഒരു പദ്ധതിയും യു ഡി എഫിന്റെ കാലത്ത് ഉണ്ടായില്ല. 2016 മുതൽക്കിങ്ങോട്ട് എൽ ഡി എഫ് സർക്കാർ വിനോദ സഞ്ചാര മേഖലയിൽ സവിശേഷമായാണ് ഇടപെടുന്നത്.

അതിന്റെ ഫലമായി വിനോദസഞ്ചാര മേഖലയിൽ നിന്ന് കേരളത്തിന് 2015 ൽ ലഭിച്ച 26,690 കോടി രൂപ എന്ന മൊത്തവരുമാനം 2019 ൽ 45,000 കോടി രൂപയായി ഉയർന്നു. അത് സർവകാല റെക്കോർഡാണ്. ടൂറിസത്തിൽ നിന്നുള്ള വിദേശനാണ്യ വരുമാനമാകട്ടെ, ചരിത്രത്തിലാദ്യമായി 10,000 കോടി രൂപ കടക്കുകയും ചെയ്തിരുന്നു. 2015 നെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള വിദേശസഞ്ചാരികൾ, ആഭ്യന്തര സഞ്ചാരികൾ എന്നിവരുടെ കാര്യത്തിൽ യഥാക്രമം 21.71 ശതമാനവും 47.48 ശതമാനവും വളർച്ചയാണ് 2019 ൽ ഉണ്ടായത്.

2020ൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ലോകത്താകെ തന്നെ ടൂറിസം മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഏതാണ്ട് രണ്ടു വർഷത്തോളം അതിന്റെ പ്രത്യാഘാതങ്ങൾ നീണ്ടുനിന്നു. കോവിഡിനു ശേഷം നമ്മുടെ വിനോദസഞ്ചാര മേഖല വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ്. 2022 കലണ്ടർ വർഷത്തിൽ 35,168 കോടി രൂപയുടെ വരുമാനമാണ് വിനോദസഞ്ചാര മേഖലയിൽ നിന്ന് കേരളത്തിനു ലഭിച്ചത്. സംസ്ഥാനത്തേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ 2023 ലെ ആദ്യ രണ്ടു പാദത്തിൽ റെക്കോർഡ് വർധനവുണ്ടായിട്ടുണ്ട്. ആദ്യ ആറ് മാസത്തിൽത്തന്നെ 1.6 കോടിയിലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചിട്ടുണ്ട്. 2022 ൽ ഇത് 80 ലക്ഷമായിരുന്നു. അതായത്, 20 ശതമാനത്തിലധികം വർധനവ് ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്.

വിദേശ വിനോദസഞ്ചാരികളുടെ കാര്യത്തിൽ വലിയ തോതിലുള്ള വർധനവാണുണ്ടായിട്ടുള്ളത്. 2023 ലെ ആദ്യ ആറ് മാസത്തിൽത്തന്നെ മൂന്ന് ലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 171 ശതമാനം വർധനവാണ് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.

ടെെം മാഗസിൻ പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി ട്രാവൽ പ്ലസ് ലീഷർ മാഗസിന്റെ വായനക്കാർ തിരഞ്ഞെടുത്തത് കേരളത്തെയാണ്.

ഉത്തരവാദിത്ത ടൂറിസം പദ്ധതിപ്രകാരം നടപ്പിലാക്കിയിട്ടുള്ള കേരളത്തിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് ലണ്ടനിൽ നടന്ന വേൾഡ് ടൂറിസം മാർക്കറ്റിൽ അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചു. കാരവൻ ടൂറിസവും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും അഗ്രിടൂറിസം നെറ്റ്-വർക്കും ഒക്കെ പുതിയ ആകർഷണ കേന്ദ്രങ്ങളാവുകയാണ്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + twenty =

Most Popular