Friday, May 10, 2024

ad

Homeലേഖനങ്ങൾഇ.പി.എഫ് പെൻഷനും പ്രോ‐റേറ്റാ വ്യവസ്ഥയും

ഇ.പി.എഫ് പെൻഷനും പ്രോ‐റേറ്റാ വ്യവസ്ഥയും

അഡ്വ. ജി സുഗുണൻ

സ്വേച്ഛാധിപതികളായ പല ഭരണാധികാരികളും പാർലമെന്റിനെയും ജുഡീഷ്യറിയേയും മാനിക്കാറേയില്ല. ഇക്കൂട്ടർ പറയുന്നത് അതേപടി പാർലമെന്റും ജുഡീഷ്യറിയും അംഗീകരിക്കണമെന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചും, ഇപ്പോൾ സ്ഥിതി ഏതാണ്ട് ഇതിനുസമാനമായി മാറുകയാണ്. രാജ്യത്തെ തൊഴിലാളികൾ നീണ്ട സമരങ്ങളും, നിയമയുദ്ധവും നടത്തി നേടിയെടുത്ത പി.എഫ് പെൻഷൻ അനുവദിക്കുന്നതിൽ ബോധപൂർവ്വം പ്രതിബന്ധവും കാലതാമസവുമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെൻഷൻ സംബന്ധിച്ച സുപ്രിംകോടതി വിധിവന്ന് അനേകം മാസങ്ങൾ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് വ്യക്തമായ ഒരു വിജ്ഞാപനം സുപ്രീംകോടതി തീരുമാനപ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടില്ല. തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇക്കൂട്ടരുടെ ബോധപൂർവ്വമായ നീക്കം.

പ്രോവിഡന്റ് ഫണ്ട് ഇന്ത്യൻ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആനുകൂല്യങ്ങളിൽ ഒന്നാണ്. പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച തൊഴിലാളി വിരുദ്ധവകുപ്പുകൾക്കെതിരെ നിരന്തരമായ സമരവും, നിയമ പോരാട്ടങ്ങളും നടത്തുകയായിരുന്നു രാജ്യത്തെ തൊഴിലാളികൾ. 73 ലക്ഷം തൊഴിലാളികളാണ് പി.എഫ്. പെൻഷൻ പദ്ധതിയിൽ ഇന്ന് അംഗങ്ങളായിട്ടുള്ളത്.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് & മിസലേനിയസ് പ്രൊവിഷൻസ് ആക്ട് 1952 മാർച്ച് 4 നാണ് പ്രാബല്യത്തിൽ വന്നത്. ഈ ആക്ടിലെ സെക്ഷൻ 5 ന്റെ അടിസ്ഥാനത്തിൽ 1952 സെപ്തംബറിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീം നിലവിൽ വന്നു. ഇതേ ആക്ടിന്റെ സെക്ഷൻ 6എ പ്രകാരം നിലവിൽ വന്നതാണ് എംപ്ലോയീസ് പെൻഷൻ സ്കീം 1995. 1995 നവംബർ 16 നാണ് ഇത് രൂപവൽക്കരിക്കപ്പെട്ടത്.

2014‐ലാണ് കേന്ദ്ര സർക്കാർ അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ നിലയിൽ പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്കീം ഭേദഗതി ചെയ്തത്. കേരള ഹൈക്കോടതി ഇത് റദ്ദുചെയ്യുകയുമുണ്ടായി. സുപ്രീംകോടതി കേരള ഹൈക്കോടതി തീരുമാനം രണ്ടുപ്രാവശ്യമാണ് ശരിവച്ചത്. ഇതിനെതിരെ ഇ.പി.എഫ്.ഒ യുടെ ഹർജിയും, തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക ഹർജിയുമാണ് സുപ്രീംകോടതി വാദം കേട്ട് നേരത്തെ തന്നെ സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചത്.

പി.എഫ്. പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് ഭാഗിക ആശ്വാസം നൽകുന്ന വിധിയാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. 2014ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എംപ്ലോയീസ് പെൻഷൻ (ഭേദഗതി) പദ്ധതിയുടെ നിയമപരമായ സാദ്ധ്യത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, സുകാർഷോ തൂലിയ എന്നിവരടങ്ങിയ ബഞ്ച് ശരിവച്ചെങ്കിലും ഭേദഗതിയിലെ തൊഴിലാളികൾക്ക് എതിരാവുന്ന ചില വ്യവസ്ഥകൾ റദ്ദാക്കുകയും ചെയ്തു.

തൊഴിലാളികൾക്കനുകൂലമായ പരമോന്നത കോടതിയുടെ എല്ലാ വിധികളേയും മാനിക്കാതെയാണ് പുതിയ ചില നടപടികളുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അധികൃതർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. ഉയർന്ന ശമ്പളത്തിന്റെ തോതിൽ ഇ.പി.എഫ്. പെൻഷന് അർഹതയുള്ളവരേയും വഞ്ചിക്കാനാണ് മോദി സർക്കാരിന്റെ നീക്കം. വളരെ കുറഞ്ഞ പെൻഷൻ മാത്രം കിട്ടുന്ന പ്രോ‐റേറ്റാ വ്യവസ്ഥ ഉയർന്ന പെൻഷൻ കിട്ടേണ്ടവരുടേയും കാര്യത്തിൽ നടപ്പാക്കാനാണ് ഇ.പി.എഫ്.ഒ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുകയാണ്. ഇക്കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇ.പി.എഫ്.ഒ. യോ, തൊഴിൽ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല. വസ്തുതാപരമല്ലാത്ത രേഖകകൾ പ്രചരിപ്പിച്ചാൽ സാധാരണ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അതും ഉണ്ടായിട്ടില്ല.

ദീർഘമായ നിയമയുദ്ധത്തിന് ശേഷം സുപ്രീംകോടതി 2022 നവംബർ 4ന് പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 30‐35 വർഷം വരെ മെച്ചപ്പെട്ട ശമ്പളത്തിൽ ജോലി ചെയ്തവർക്ക് തുച്ഛമായ ഇ.പി.എഫ്. പെൻഷൻ ലഭിക്കുന്ന സാഹചര്യമാണ് നിയമയുദ്ധത്തിന് ഇടയാക്കിയത്. ഉയർന്ന ശമ്പളം ഉള്ളവരിൽ നിന്ന് അത് അനുസരിച്ചുള്ള പ്രതിമാസ വിഹിതം ഈടാക്കി ഉയർന്ന പെൻഷൻ നൽകണമെന്ന് വിവിധ ഹൈക്കോടതികൾ വിധിച്ചിരുന്നതാണ്. ഇതിനെതിരെ ഇ.പി.എഫ്.ഒ. യും, തൊഴിൽമന്ത്രാലയവും നൽകിയ അപ്പീലിന്മേലാണ് സുപ്രീംകോടതി വിധി വന്നത്. ഈ വിധി നടപ്പാക്കാൻ ഊർജ്ജിത നടിപടിയൊന്നും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടില്ല. ഉയർന്ന പെൻഷൻ ഓപ്ഷൻ സമർപ്പണവും പൂർത്തീകരിച്ചിട്ടില്ല. പെൻഷൻ കണക്കാക്കുന്നത് എങ്ങനെയെന്ന് ഔദ്യോഗികമായി വിശദീകരിക്കാനും ഇ.പി.എഫ്.ഒ. വിസമ്മതിക്കുകയാണ്.

അതേസമയം ഉയർന്ന പെൻഷൻ നിശ്ചയിക്കാനുള്ള മാർഗ്ഗനിർദ്ദേശം എന്ന പേരിൽ ഇ.പി.എഫ്.ഒ. ആസ്ഥാനത്തുനിന്നും മേഖലാ ഓഫീസുകളിലേക്ക് അയച്ചത് എന്ന് കരുതുന്ന കത്ത് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നു. 2014 സെപ്റ്റംബർ 1ന് ശേഷം വിരമിച്ചവരുടെ പെൻഷൻ കണക്കാക്കാനും പ്രോ‐റേറ്റാ വ്യവസ്ഥ ബാധകമാക്കുമെന്ന് ഇതിൽ വ്യക്തമായി പറയുകയും ചെയ്യുന്നു. ജീവക്കാർ മുഴുവൻ സേവനകാലത്തേക്കും ഉയർന്ന വിഹിതം അടയ്ക്കണം. എന്നാൽ പെൻഷൻ ആനുപാതികമായി കൂടുകയില്ല എന്നതാണ് പ്രോ‐റേറ്റാ വ്യവസ്ഥയുടെ മുഖ്യദോഷം.

ഉയർന്ന പി.എഫ്. പെൻഷൻ പദ്ധതിയിൽ പ്രോ‐റേറ്റാ വ്യവസ്ഥ നടപ്പാക്കുന്നത് പെൻഷൻ കേസിലെ സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് പകൽപോലെ വ്യക്തമാണ്. ഇതുവഴി പെൻഷൻകാർക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഇ.പി.എഫ്.ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രം പെൻഷൻ ഫണ്ടിലേക്ക് അടച്ചുപോരുന്നവരുടെ പെൻഷൻ കണക്കാക്കാൻ 2014 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് പ്രോ‐റേറ്റാ വ്യവസ്ഥ. യഥാർത്ഥ ശമ്പളം എത്ര ഉയർന്നതാണെങ്കിലും 2014 ഓഗസ്റ്റ് 31 വരെയുള്ള സർവ്വീസിന്റെ പെൻഷൻ പരമാവധി 6500 രൂപ ശമ്പളത്തിലും, 2014 സെപ്റ്റംബർ 1ന് ശേഷമുള്ള സർവ്വീസിന്റെ പെൻഷൻ പരമാവധി 15000 രൂപ ശമ്പളത്തിലും കണക്കാക്കണമെന്നാണ് ഈ വ്യവസ്ഥയിൽ പറയുന്നത്.

ഈ കാലയളവുകളിൽ ഈ ശമ്പളപരിധിക്കുള്ള വിഹിതം മാത്രമേ പെൻഷൻ ഫണ്ടിലേക്ക് സ്വീകരിച്ചിട്ടുള്ളൂ എന്നതാണ് ഇ.പി.എഫ്.ഒ. ഇതിനു കാണുന്ന ന്യായം. എന്നാൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ സേവനകാലം മുഴുവൻ പൂർണ്ണ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കണം. വിഹിതം അടയ്ക്കുന്നതിൽ 2014 സെപ്റ്റംബറിന് മുമ്പ്, അതിനുശേഷം എന്ന വ്യത്യാസം ഇല്ലാതിരിക്കെ പെൻഷൻ മാത്രം രണ്ടായി കണക്കാക്കുന്നതും സാമാന്യ നീതിയുടെ നിഷേധം തന്നെയാണ്.

ഇ.പി.എഫ്. പെൻഷൻകാരുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന പ്രോ‐റേറ്റാ വ്യവസ്ഥ ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല. ജീവനക്കാരുടെ പെൻഷൻ വരുമാനം ഗണ്യമായി കുറക്കുന്ന ഈ നടപടിക്ക് യാതൊരു നീതീകരണവുമില്ല. 2014 സെപ്റ്റംബർ 1ന് ശേഷം വിരമിച്ചവർക്ക് അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരിയും, അതിനുമുമ്പ് വിരമിച്ചവർക്ക് അവസാനത്തെ 12 മാസത്തെ ശമ്പള ശരാശരിയും വച്ചാണ് ഉയർന്ന പെൻഷൻ കണക്കാക്കുന്നത്. പ്രോ‐റേറ്റാ വ്യവസ്ഥയിൽ 2014 സെപ്റ്റംബർ 1ന് മുമ്പും ശേഷവുമുള്ള ശമ്പളം രണ്ട് രീതിയിലാണ് കണക്കാക്കുക. പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2014 ആഗസ്റ്റ് വരെ പരമാവധി 6500 രൂപ ശമ്പളത്തിലും, 2014 സെപ്റ്റംബറിന് ശേഷം പരമാവധി 5000 രൂപ ശമ്പളത്തിലുമാണ് നിലവിൽ പെൻഷൻ കണക്കാക്കുന്നത്. ഇതാണ് പ്രോ‐റേറ്റാ വ്യവസ്ഥ.

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവർ പി.എഫ്.ൽ അംഗമായതുമുതലുള്ളു പൂർണ്ണ ശമ്പളത്തിന്റെ 8.33 ശതമാനം വിഹിതം പ്രോവിഡന്റ് ഫണ്ടിലടയ്ക്കണം. അതിന് 2014 സെപ്റ്റംബറിന് മുമ്പും ശേഷവും എന്ന വേർതിരിവ് ഇല്ല. നിലവിലെ പ്രോ‐റേറ്റാ രീതി നടപ്പാക്കിയാൽ 2014 സെപ്റ്റംബറിന് മുമ്പും ശേഷവുമുള്ള ശമ്പളം രണ്ട് രീതിയിൽ തന്നെ കണക്കാക്കുകയും, ഉയർന്ന ശമ്പളത്തിന് ആനുപാതികമായ മുഴുവൻ പെൻഷനും ലഭിക്കാതെ വരികയും ചെയ്യും. ശമ്പളത്തെ പെൻഷനബിൾ സർവ്വീസ് കൊണ്ട് ഗുണിച്ചതിന് ശേഷം 70 കൊണ്ട് ഹരിക്കുന്നതാണ് പെൻഷൻ ഫോർമുല. ഇതിൽ പെൻഷനബിൾ ശമ്പളവും സർവ്വീസും 2014 സെപ്റ്റംബർ 1ന് മുമ്പും ശേഷവുമായി വേർതിരിക്കുമ്പോഴാണ് പെൻഷൻ കുറയുന്നത്. പെൻഷനാകുന്ന സമയത്ത് ഉയർന്ന ശമ്പളം ലഭിക്കുന്നതിന്റെ ആനുകൂല്യം കിട്ടാതാവും അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷനബിൾ ശമ്പളം. 20 വർഷത്തിൽ കൂടുതൽ സർവ്വീസുളളവർക്ക് നൽകുന്ന 2 വർഷ വെയിറ്റേജ് കുറഞ്ഞ ശമ്പളം ലഭിച്ച 2014ന് മുമ്പത്തെ കാലയളവിനെ വച്ച് കണക്കാക്കുന്നതും ജീവനക്കാർക്ക് വലിയ തിരിച്ചടിയാകും. രാജ്യത്തെ ലക്ഷോപലക്ഷം പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്ക് ഈ കേന്ദ്രസർക്കാർ നടപടി വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

3 നമ്മുടെ രാജ്യത്ത് പരമോന്നത കോടതിയുടെ സുപ്രധാനമായ ഉത്തരവുകൾ എങ്ങനെയെല്ലാം അട്ടിമറിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് കേന്ദ്രസർക്കാരിന്റെ പി.എഫ്. പെൻഷൻ സംബന്ധിച്ച പുതിയ തീരുമാനം. ജോലിയിലിരിക്കെ പ്രതിമാസം കൃത്യമായി വിഹിതം അടച്ചിട്ട് പോലും ന്യായമായ പെൻഷൻ ലഭിക്കാൻ തൊഴിലാളികൾക്ക് വർഷങ്ങൾ നീണ്ട കേസാണ് നടത്തേണ്ടി വന്നത്, വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും സുപ്രീംകോടതിയും തൊഴിലാളികൾക്കനുകൂലമായ വിധി നൽകിയിട്ടും അതിനെതിരെ പുനഃപരിശോധനാ ഹർജ്ജിയുമായി ഇ.പി.എഫ്.ഒ സുപ്രീംകോടതിയിൽ വീണ്ടും കേസ് നടത്തിയെങ്കിലും അതിലും അവർ വിജയിച്ചില്ല. എല്ലാ ഹർജികളും ഒന്നിച്ച് തീർപ്പാക്കി കൊണ്ട് 2022 നവംബർ 4ന് സുപ്രീംകോടതി ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. വിധി വന്ന ശേഷം ഒന്നരക്കൊല്ലത്തോളമായിട്ടും ഇത് നടപ്പിലാക്കിയിട്ടില്ലെന്ന് മാത്രമല്ല ഉയർന്ന പെൻഷൻ കൊടുക്കാതിരിക്കുന്നതിനുവേണ്ടിയുള്ള ഹീനമായ നീക്കത്തിലാണ് ഇ.പി.എഫ്.ഒ യും, കേന്ദ്ര തൊഴിൽ മന്ത്രാലയവും ഏർപ്പെട്ടിരിക്കുന്നത്.

പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ന്യായമായി ലഭിക്കുകയെന്നുള്ളത് നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ മൗലിക അവകാശങ്ങളിൽ ഒന്നാണ്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഈ വിധി നടപ്പിലാക്കാതെ തൊഴിലാളികളെ പഠംപഠിപ്പിക്കുന്നതിനുള്ള ഹീനവും മനുഷ്യത്വരഹിതവുമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്രോ‐റേറ്റാ വ്യവസ്ഥ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തൊഴിലാളികൾ കൂടുതൽ ജാഗരൂകരാകേണ്ട സമയമാണിത്. തൊഴിലാളികളുടെ പെൻഷൻ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ല. തൊഴിലാളികൾ അതിന് അനുവദിക്കുകയുമില്ല. അതുകൊണ്ട് തന്നെ പൂർണ്ണമായ പെൻഷൻ ആനുകൂല്യം നേടിയെടുക്കുന്നതിനുള്ള വിപുലമായ പ്രക്ഷോഭപ്രവർത്തനങ്ങളും, നിയമപോരാട്ടങ്ങളും ഇനിയും ശക്തമായി തുടരേണ്ട സാഹചര്യമാണ് ഇവിടെ സംജാതമായിരിക്കുന്നത്. രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ഇതിനുവേണ്ടി മുന്നോട്ട് വരുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + eleven =

Most Popular