അമേരിക്ക 250-–ാം വാർഷികം ആഘോഷിക്കുകയാണ്. കൊട്ടുംകുരവയുമായി നടത്തുന്ന ഈ ആഘോഷത്തിന്റെ അർഥം യഥാർഥത്തിൽ, ആ ഭൂപ്രദേശത്തേക്കുള്ള യൂറോപ്യൻ (ആംഗ്ലോ സാക്സൺ) അധിനിവേശത്തിന്റെ 250–ാം വാർഷികം എന്നാണ്. ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ടവരും അമേരിക്കൻ പൊന്ന് തേടിയിറങ്ങിയ ബ്രിട്ടനിൽനിന്നുള്ള ഭാഗ്യാനേ-്വഷികളും അതിനുമുൻപ് കൊളംബസും അമേരിക്കൻ മണ്ണിൽ കാലുകുത്തുന്നതിനും സഹസ്രാബ്ദങ്ങൾക്ക് മുൻപുതന്നെ ആ നാടിനും അവിടെ അധിവസിച്ചിരുന്ന ജനസമൂഹത്തിനും ചരിത്രമുണ്ടായിരുന്നു; സംസ്കാരവുമുണ്ടായിരുന്നു. അവിടത്തെ ആദിമനിവാസികളുടെ ചരിത്രവും സംസ്കാരവും മാത്രമല്ല, ആ ജനതയെത്തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയിട്ടാണ് വെള്ളക്കാർ അവിടെ കുടിയേറിയത്.
ഇംഗ്ലീഷ് കുടിയേറ്റക്കാർ ആധിപത്യമുറപ്പിച്ച, ഭരണമേധാവിത്വത്തിൽനിന്ന് ബ്രിട്ടനെ പുറത്താക്കിയതിന്റെ 250–ാം വാർഷികമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷികമായി കൊണ്ടാടുന്നത്. 1776 ജൂലെെ 4ന്റെ ഫിലാഡെൽഫിയയിൽ വച്ച് നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250–ാം വാർഷികമാണ് ഇപ്പോൾ ട്രംപിന്റെ നേതൃത്വത്തിൽ തിമിർത്താഘോഷിക്കുന്നത്.
പക്ഷേ, പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത്, ആരുടെ സ്വാതന്ത്ര്യം, ആർക്കാണ് പരമാധികാരവും ജനാധിപത്യവും എന്നതാണ്. ഒട്ടനവധി തലമുറകളായി ആ മണ്ണിൽ ജീവിച്ചിരുന്ന ആദിമ നിവാസികളുടെ പിന്മുറക്കാർക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യവും ജനാധിപത്യവുമാണോ ആഘോഷിക്കപ്പെടേണ്ടത്! ആ നാട്ടിൽ സ്വന്തം വിയർപ്പൊഴുക്കി സമ്പത്തും സമൃദ്ധിയും നേടിക്കൊടുത്ത ആഫ്രിക്കൻ വംശജരായ അടിമകൾക്കില്ലാതിരുന്ന ജനാധിപത്യവും സ്വാതന്ത്ര്യവുമാണോ ആഘോഷിക്കപ്പെടേണ്ടത്? സ്ത്രീകൾക്ക് 20–ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങൾ വരെ നിഷേധിക്കപ്പെട്ടിരുന്ന ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയുമാണോ കൊട്ടിഘോഷിക്കേണ്ട. യഥാർഥത്തിൽ വെള്ളവംശീയ മേധാവിത്വവും പുരുഷാധിപത്യവും മൂലധനാധിപത്യവും കൊടികുത്തിവാണതിന്റെ, വെന്നിക്കൊടി പാറിച്ചതിന്റെ 250–ാം വാർഷികമാണ് ട്രംപിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നത്.
അടിമ ഉടമകളുടെ ജനാധിപത്യമായിരുന്നു 250 വർഷം മുൻപ് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ പ്രഖ്യാപിക്കപ്പെട്ടത്. മറ്റൊരു ജനവിഭാഗത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കാൻ തയ്യാറല്ലാത്ത സേ-്വച്ഛാധിപതികളുടെ ജനാധിപത്യത്തിന്റെ അർഥമെന്ത്? സ്ഥാപക പിതാക്കൾ തന്നെ കാനഡയെയും മെക്സിക്കോയെയും കൂട്ടിച്ചേർക്കാൻ നടത്തിയ നീക്കങ്ങൾ, കുപ്രസിദ്ധമായ മൺറൊ സിദ്ധാന്തം, രാജ്യത്തിനകത്ത് ഒഴുക്കപ്പെട്ട ആദിമ നിവാസികളുടെയും, ആഫ്രിക്കൻ അടിമകളുടെയും, ദരിദ്രരായ തൊഴിലാളികളുടെയും ചോരപ്പുഴകൾ, ഇരുപതാം നൂറ്റാണ്ടിലും 21–ാം നൂറ്റാണ്ടിലും ലോകത്തുടനീളം നടത്തിയ അട്ടിമറികളുടെയും കൂട്ടകൊലകളുടെയും കഥകൾ– ഇതൊക്കെ ഓർത്തെടുക്കാനുള്ള അവസരമായാണ് അമേരിക്ക @ 250നെ ലോകം കാണേണ്ടത്. സാമ്രാജ്യാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അമേരിക്കയിലും ലോകത്തുടനീളവും നടന്ന, നടന്നുകൊണ്ടിരിക്കുന്ന ചെറുത്തുനിൽപ്പുകളുടെ, പോരാട്ടങ്ങളുടെ ചരിത്രം പഠിക്കേണ്ട സന്ദർഭമാണിത്. ലോകത്തെല്ലായിടത്തും സെെനികത്താവളങ്ങളും എല്ലാ സമുദ്രമേഖലകളിലും റോന്തു ചുറ്റുന്ന കപ്പൽപ്പടയുമായി ലോകത്തിനുമേൽ വളരെ ചെറിയൊരു സമ്പന്ന ന്യൂനപക്ഷത്തിന്റെ ഏകധ്രുവലോകം എന്തിനെന്ന് ചർച്ച ചെയ്യേണ്ടതുമുണ്ട്. ഈ വിഷയമാണ് ഈ ലക്കത്തിലെ കവർസ്റ്റോറി– വിജയ് പ്രഷാദ്, എ ശ്യാം, വിജേഷ് ചൂടൽ, സാജൻ എവുജിൻ എന്നിവർ എഴുതുന്നു. പുറമെ ഹവാർഡ് സിന്നിന്റെ അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം എന്ന കൃതിയിൽനിന്ന് ചില ഭാഗങ്ങളും നൽകുന്നു. l



